Monthly Archives: January 2010

DSC06215

കോട്ടപ്പുറം കോട്ട


കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ മൂന്നാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍
വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2
——————————————————

ള്ളിപ്പുറം കോട്ടയില്‍ നിന്നിറങ്ങി മാല്യങ്കര പാലം, മൂത്തകുന്നം കോട്ടപ്പുറം വഴി പാലം വഴി, കൊടുങ്ങല്ലൂര്‍ കോട്ടയെന്നുകൂടി അറിയപ്പെടുന്ന കോട്ടപ്പുറം കോട്ടയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഈ കോട്ടയിലേക്കാണ് ആയക്കോട്ടയില്‍ നിന്നും ജലാന്തര്‍ഭാഗത്തുകൂടെ തുരങ്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.

തകര്‍ന്ന കോട്ടയുടെ ഒരു ദൃശ്യം

കോട്ടപ്പുറം പാലമിറങ്ങി പാലത്തിന്റെ ചുങ്കം കൊടുത്തതിനുശേഷം, കോട്ടപ്പുറം ചന്ത വഴി തുരുത്തിപ്പുറം കരയിലേക്കുള്ള പാലത്തിന്റെ ജോലികള്‍ നടക്കുന്ന കായല്‍ത്തീരത്തിലൂടെ വണ്ടിയോടിച്ച് ചെന്നെത്തുന്നത് കോട്ടപ്പുറം കോട്ടയിലേക്കാണ്.

ഒരുപാട് കഥകളുറങ്ങുന്ന കോട്ടപ്പുറം കോട്ട പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണിന്ന്. പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു.

കോട്ടയുടെ കായലോരത്തുനിന്നുള്ള കാഴ്ച്ച

മുസരീസ് പദ്ധതിയുടെ ഭാഗമായിട്ട് ആര്‍ക്കിയോളജിക്കാരുടെ ഉദ്ഖനനം നടക്കുന്നുണ്ട് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ . അതുകൊണ്ടുതന്നെയാകാം കമ്പിവേലിക്കകത്തേക്ക് അനുവാദമില്ലാതെ പ്രവേശിക്കരുത് എന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരില്‍ ഒരാളോട് സംസാരിച്ചപ്പോള്‍ ശല്യമുണ്ടാക്കാത്ത രീതിയില്‍ കായലിനരുകിലൂടെ കോട്ടയെ വലം വെച്ചുകൊള്ളാന്‍ ഉത്തരവായി. കോട്ടയുടെ മുകള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടിയില്ല.

തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം – 1909ലേതാണ്.

1503 ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിച്ചത്. കൊച്ചിയിലെ ഇമ്മാനുവല്‍ ഫോര്‍ട്ട് , പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട എന്നീ കോട്ടകളായിരുന്നു പോര്‍ച്ചുഗീസുകാരുടെ കൊച്ചിയിലെ ശക്തിപ്രഭാവത്തിന്റെ മൂന്ന് മുഖമുദ്രകള്‍ .

പള്ളിപ്പുറം കോട്ടയെപ്പോലെ തന്നെ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഈ കോട്ടയും ഡച്ചുകാര്‍ പിടിച്ചടക്കി. അന്നിവിടെ മരിച്ചുവീണത് നൂറ് കണക്കിന് നായര്‍ പടയാളികളും പോര്‍ച്ചുഗീസുകാരുമാണ്. കാലചക്രം ആ യുദ്ധക്കാലം വരെ പിന്നോട്ട് തിരിച്ച് നോക്കിയാല്‍ , കൊച്ചീരാജാവിന്റെ മുഖ്യസവിചനായിരുന്ന പാലിയത്തച്ചന്റെ ചിത്രവും കോട്ടയ്ക്കകത്ത് തെളിഞ്ഞുവരും. കോട്ട പിടിച്ചടക്കാന്‍ ഡച്ചുകാര്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ , കോട്ടയ്ക്കകത്ത് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന പാലിയത്തച്ചന്‍ , സാമൂതിരിയുടെ സൈന്യസഹായത്തോടെ വന്ന ഡച്ചുകാരുടെ താവളത്തിലേക്ക് കൂറുമാറുകയും, കോട്ടയില്‍ കടക്കാനുള്ള എളുപ്പവഴി അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതുവരെ പോര്‍ച്ചുഗീസ് പീരങ്കികള്‍ക്ക് മുന്നില്‍ പതറിനിന്നിരുന്ന ഡച്ച് പട്ടാളം പാലിയത്തച്ഛന്റെ സഹായത്താല്‍ കോട്ടയില്‍ വിള്ളലുണ്ടാക്കി പോര്‍ച്ചുഗീസുകാരെ തുരത്തുകയാണുണ്ടായത്.

നശിപ്പിക്കപ്പെട്ട കോട്ട – വീണ്ടുമൊരു ദൃശ്യം

എന്നിരുന്നാലും, കോട്ടയുടെ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്രയും പരിതാപകരമായ നാശത്തിന് ഹേതുവായത് ടിപ്പു സുല്‍ത്താന്‍ തന്നെയാണെന്നാണ് ചരിത്രം പറയുന്നത്. സുല്‍ത്താന്റെ കേരളത്തിലെ പടയോട്ടം പുരോഗമിച്ചുകൊണ്ടിരുന്നെങ്കിലും, അതിനിടയ്ക്ക് മൈസൂരിലെ സ്വന്തം സാമ്രാജ്യത്തിന് ബ്രിട്ടീഷുകാര്‍ വന്‍‌ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം കേരളം വിടുകയാണുണ്ടായത്. പക്ഷെ പോകുന്നതിന് മുന്നേ കോട്ടപ്പുറം കോട്ടയെ ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയിട്ടാണ് ടിപ്പു സ്ഥലം വിട്ടത്.

തകര്‍ന്ന കോട്ടയുടെ കാഴ്ച്ചകള്‍ വീണ്ടും

തുരുത്തിപ്പുറം , ഗോതുരുത്ത് , കോട്ടയില്‍ കോവിലകം , എന്നീ കൊച്ചുകൊച്ചു കരകളുടെ അതിമനോഹരമായ കാഴ്ച്ചയാണ് കോട്ടയില്‍ നിന്ന് കിട്ടുന്നത് . കരമാര്‍ഗ്ഗമോ , ജലമാര്‍ഗ്ഗമോ ശത്രുക്കളുടെ ഏത് നീക്കങ്ങളേയും വീക്ഷിക്കാനും ചെറുക്കാനുമായി വളരെയധികം ആലോചിച്ചുറച്ച് കോട്ടയുണ്ടാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടുപിടിച്ച കായല്‍ത്തീരമാണിതെന്ന് സംശയമില്ല.

ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി ?

കോട്ടയിലെ വെടിക്കോപ്പ് സംഭരണ ശാലയടക്കമുള്ള ബാക്കി കാഴ്ച്ചകള്‍ക്കായി, ആര്‍ക്കിയോളജിക്കാര്‍ പൊതുജനത്തിനായി കോട്ട വിട്ടുകൊടുക്കുന്ന കാലത്ത് ഒരിക്കല്‍ , കായല്‍ മാര്‍ഗ്ഗം അവിടെ പോകുമെന്നുറപ്പിച്ച് ഞങ്ങള്‍ കോട്ടയില്‍ നിന്ന് മടങ്ങി.

ചേരമാന്‍ പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലത്ത്, അതായത് 9 -)0 നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിന് മഹോദയപുരം എന്ന ഒരു പേര് കൂടെ ഉണ്ടായിരുന്നു. 21 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നെന്നും, രാജശേഖര വര്‍മ്മന്‍ എന്ന് പേരുള്ള ചേരവംശിയായ രാജാവ് കര്‍ണ്ണാടകത്തിലെ ആനഗുന്ദിയില്‍ നിന്നും വന്നയാളാണെന്നും, ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ കേരളത്തിലെ അവസാനത്തെ ചേരരാജാവായിരുന്നത് അദ്ദേഹമായിരുന്നെന്നും ചരിത്രം പറയുന്നു.

കോട്ടയില്‍ നിന്ന് കൊടുങ്ങലൂരേക്ക് പോകുന്ന വഴിയില്‍ ചേരമാന്‍ പറമ്പ് എന്ന പേരില്‍ ഒരു ചെറിയ മൈതാനം കാണാം. കുട്ടികളവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പിച്ചില്‍ നിന്ന് അല്‍പ്പം മാറി ഒരു സ്മാരക ശിലയുണ്ട്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്താണെന്നറിയാന്‍ ഞാന്‍ വാഹനത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്നു. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം ഇരുന്ന സ്ഥലമാണിതെന്ന് കരുതപ്പെടുന്നു.

ചേരമാന്‍ പറമ്പും സ്മാരക ശിലയും

മൈതാനത്തിന്റെ റോഡിന് എതിര്‍വശത്തുള്ള കുറ്റിക്കാടുകള്‍ വെട്ടിനിരത്തി ആര്‍ക്കിയോളജിക്കാര്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 2000 കൊല്ലങ്ങള്‍ പഴക്കമുള്ള ചില നന്നങ്ങാടികള്‍ , ഈയടുത്ത് മുസരീസിന്റെ പരിധിക്കകത്ത് വരുന്ന പട്ടണം (പഷ്‌ണം എന്നും പറയാറുണ്ട്) എന്ന സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത കണക്കുവെച്ച് നോക്കിയാല്‍ ചേരമാന്‍ ചരിത്രത്തിന്റെ പൊട്ടും പൊടിയും എന്തെങ്കിലുമൊക്കെ ചേരമാന്‍ പറമ്പില്‍ നിന്നും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ‍

കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ ?

ചേരമാന്‍ സ്മാരക ശില – ഒരു സമീപക്കാഴ്ച്ച

ചേരമാന്‍ പറമ്പില്‍ നിന്ന് ഹൈവേയിലേക്ക് (N.H. 17) കടന്ന് കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതോടെ അതിപ്രശസ്തമായ മൂന്ന് ദേവാലയങ്ങളുടെ ചരിത്രത്തിനൊപ്പം, അവിടത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ ഒരോരോ സഞ്ചാരികളേയും അനുഗമിക്കാന്‍ തുടങ്ങിയിരിക്കും.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.