paniyeli-poru-good

പാണിയേലി പോര്


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .——————————————————————–
പാണിയേലി പോരില്‍ ജലവൈദ്യുതപദ്ധതിക്ക് അനുമതിയായി“

കഴിഞ്ഞയാഴ്ച്ചയിലെ ആ പത്രവാര്‍ത്ത വായിച്ചത് ചെറിയൊരു നഷ്ടബോധത്തോടെയാണ്. കൂട്ടത്തില്‍ തീം പാര്‍ക്കും വരുന്നുണ്ടത്രേ ? നാഗരികതയ്ക്കും, ജനപ്പെരുപ്പത്തിനും മാറ്റ് കൂട്ടാന്‍ വേണ്ടി നദികളും, കാടുകളും, മേടുകളും വെള്ളച്ചാട്ടങ്ങളും ബലികഴിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും ജനങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനും ആസ്വദിച്ച് തുടങ്ങുന്നതിനും മുന്‍പേ തന്നെ ഒരു വെള്ളച്ചാട്ടമിതാ കെട്ടിയടയ്ക്കപ്പെടാന്‍ പോകുന്നു.

പെരുമ്പാ‍വൂര്‍ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറിയാണ് പാണിയേലി പോര്. ഇരുവശവും മനുഷ്യവാസമൊന്നുമില്ലാത്ത കിടക്കുന്ന മലമുകളില്‍ നിന്ന് ഉത്ഭവിച്ച് മലീമസമാക്കപ്പെടാതെ ഒഴുകിവരുന്ന പെരിയാറുതന്നെയാണ് പാണിയേലി പോരിന്റേയും പ്രധാന ആകര്‍ഷണം. പാണിയേലിയില്‍ എത്തുമ്പോഴേക്കും ‘പര്‍വ്വതനിരയുടെ പനിനീര് ‘ പാറക്കൂട്ടങ്ങളില്‍ത്തട്ടി പോരടിച്ച് കലപില ശബ്ദം ഉണ്ടാക്കിവരുന്നതുകൊണ്ടാണ് പാണിയേലി പോര് എന്ന പേര് വീണതത്രേ !!

ഇക്കൊല്ലം ആഗസ്റ്റ് മാസത്തിലാണ് ആദ്യമായി പാണിയേലി പോരിലേക്ക് യാത്രയായത്. കൂടെ മുഴങ്ങോടിക്കാരി നല്ലപാതിയും, കുറുപ്പമ്പടിയിലെ സുഹൃത്തായ ജോര്‍ജ്ജേട്ടനുമുണ്ടായിരുന്നു.

പെരുമ്പാവൂര്‍‍ നിന്ന് നാല് കിലോമീറ്ററോളം പോയാല്‍ കുറുപ്പമ്പടി. അവിടന്ന് മനക്കപ്പടി,വേങ്ങൂര്‍,കൊമ്പനാട്,ക്രാരിയേലി,തെക്കേക്കവല വഴി 13 കിലോമീറ്ററോളം ചെന്നപ്പോള്‍ പാണിയേലിയിലെത്തി. പെരുമ്പാവൂരിനടുത്തുള്ള ആനവളര്‍ത്തല്‍ കേന്ദ്രമായ കോടനാട് നിന്ന് കൊമ്പനാട് വഴിയും പാണിയേലി പോരിലേക്ക് പോ‍കാന്‍ മാര്‍ഗ്ഗമുണ്ട്.

പോരിലെത്തിയപ്പോഴേക്കും റോഡ് പൊട്ടിപ്പൊളിഞ്ഞതായി മാറി. അത് കാട്ടിലേക്കുള്ള പാതയായതുകൊണ്ടായിരിക്കണം ടാറൊന്നും ചെയ്യാതെ കിടക്കുന്നത്. കാട് തുടങ്ങുന്നിടത്തുതന്നെയുള്ള വനസംരക്ഷരസമിതിയുടെ കൌണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ വാഹനമിടാനുള്ള തുറസ്സായ ഒരിടം കണ്ടു. അവിടെയും ഫോറസ്റ്റിന്റെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്.

വനത്തില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിക്കരുത്, മദ്യപിക്കരുത്, പുഴയിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്നൊക്കെയുള്ള ബോര്‍ഡുകള്‍ അവിടവിടെയായി കാണാം. കാറില്‍ നിന്നിറങ്ങി കാട്ടുപാതയിലൂടെ മരങ്ങളുടെ തണലുപറ്റി മുന്നോട്ട് നടന്നു.

മുന്നൂറ് മീറ്റര്‍ നടന്നപ്പോഴേക്കും പുഴയരികിലെത്തി. പിന്നീടുള്ള നടത്തം ഇടതുവശത്തെ പെരിയാറും അതിനക്കരെയുള്ള മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ വനഭംഗിയും ആസ്വദിച്ചുകൊണ്ടായിരുന്നു.


നടന്ന് ക്ഷീണിച്ചവര്‍ക്ക് ഇരിക്കാനുള്ള മുളകൊണ്ടുണ്ടാക്കിയ ബെഞ്ചും ഏറുമാടവുമൊക്കെ പുഴയരികിലുണ്ട്. അതിന്റെ പരിസരത്തായി വിശ്രമിക്കുന്ന കുറേ യുവതീയുവാക്കളുടെ സ്വസ്ഥത നഷ്ടപ്പെടുത്താതെ ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു.

അവിടന്നങ്ങോട്ട് പുഴയുടെ സൌമ്യഭാവം അവസാനിക്കുകയായിരുന്നു. കാടിന്റെ വന്യതയ്ക്ക് കിടപിടിക്കാനെന്ന വണ്ണം പുഴയുടെ ശബ്ദവും പുഴക്കരയിലുള്ള കല്ലുകളുടെ വലുപ്പവുമെല്ലാം കൂടിക്കൂടി വന്നു.

ദൂരെയായി പുഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. തല്ലിയലച്ചുവരുന്നതുകാരണം വെള്ളത്തിലിപ്പോള്‍ നുരയും പതയും കാണാറായിത്തുടങ്ങിയിരിക്കുന്നു.

കാട്ടുപാതയ്ക്കിടയില്‍ക്കണ്ട ചില നീരൊഴുക്കുകള്‍ ചാടിക്കടന്ന് ആ നടത്തം ചെന്നവസാനിച്ചത് സാമാന്യം വലിയ ഒരു പാറയിലാണ്. അവിടെ പുഴയുടെ ഒഴുക്കിന് കുറച്ചുകൂടെ ശക്തിയുണ്ടായിരുന്നു.

ആഴം എത്രയുണ്ടെന്ന് പറയുക എളുപ്പമല്ല. പക്ഷെ പാറയിലൊക്കെ നല്ല വഴുക്കലുണ്ട്.ശ്രദ്ദിച്ച് കാല് വെച്ചില്ലെങ്കില്‍ വീഴുമെന്നുറപ്പാണ്.

നല്ല മഴയുള്ള ദിവസങ്ങളായിരുന്നു അത്. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകാന്‍ തുടങ്ങിയാല്‍ പോരിന്റെ കലപില ശബ്ദവും ഭീകരതയുമൊക്കെ വര്‍ദ്ധിക്കും. താരതമ്യേനെ ഉയരം കുറഞ്ഞതാണെങ്കിലും പോരിന്റെ മുഴുവന്‍ ഭംഗിയും ഒതുക്കിവെച്ചിരിക്കുന്ന വെള്ളച്ചാട്ടം വരെ പോകണമെങ്കില്‍ അവിടന്നങ്ങോട്ട് നദി മുറിച്ച് കടക്കണം.

ആ പാറയുടെ മുകളില്‍ പോരിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് ഭംഗം നേരിട്ടു. മഴക്കാലമായതുകൊണ്ട് നദി നിറഞ്ഞൊഴുകുന്ന സമയത്ത് മറുകരയിലേക്ക് കടക്കുക അസാദ്ധ്യമാണ്. ജീവനില്‍ കൊതിയില്ല്ലാത്തവര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാം. പോരില് ജീവന്‍ വെടിഞ്ഞിട്ടുള്ള ഒരുപാട് മനുഷ്യന്മാരുടെ കഥകള്‍ ഞങ്ങളെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

പാറക്കൂട്ടത്തിന് മുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തില്‍ ജീവന് പണയം വെച്ച് അക്കരയിലേക്ക് കടക്കാന്‍ അഥവാ ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ, അവരെക്കുടുക്കാന്‍ പാറയില്‍ ചതിക്കുഴികളുണ്ട്.

മൂന്നും നാലും അടിവരെ ആഴത്തിലുള്ള ഈ കുഴികളില്‍പ്പെട്ടിട്ടാണ് പലപ്പോഴും അപകടമുണ്ടാകാറ്. ആഴം കുറവാണെങ്കിലും കുഴികളില്‍ കാല് കുടുങ്ങിയും, ഒഴുക്കില്‍പ്പെട്ട് പാറയില്‍ തലയടിച്ചുമൊക്കെ ഒരുപാട് പേരിവിടെ മരിച്ചിട്ടുണ്ട്. നദിയിലൂടെ ഒഴുകിവരുന്ന ചെറിയ കല്ലുകള്‍ ചുഴിപോലെ പാറയുടെ മുകളില്‍ കറങ്ങിത്തിരിഞ്ഞാണ് ഒരുപാട് കാലം കൊണ്ട് ഈ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

കുറേനേരം നദിയുടെ ഇക്കരയില്‍ നിന്ന് ദൂരെ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തിന് ചെവിയോര്‍ത്ത് ആ മനോഹരദൃശ്യം കാണാനാകാത്തതിന്റെ മോഹഭംഗവുമായി മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ മടങ്ങിപ്പോന്നു, പിന്നീടൊരിക്കല്‍ വരുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ. ജോര്‍ജ്ജേട്ടന്‍ പലപ്രാവശ്യം അവിടെ പോകുകയും പുഴയില്‍ കുളിക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന് അത്ര വിഷമം ഉണ്ടായിക്കാണില്ല.

മഴയൊക്കെ മാറിയിട്ട് വീണ്ടുമൊരിക്കല്‍ക്കൂടെ പോരിലേക്ക് പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജലവൈദ്യുതപദ്ധതിവരുന്ന വിശേഷം പത്രത്തില്‍ കണ്ടത്. താമസിയാതെ അങ്ങോട്ടുള്ള പ്രവേശനം നിഷേധിക്കപ്പെടും. ഇതിപ്പോള്‍ ഡിസംബര്‍ മാസമായതുകൊണ്ട് മഴയൊന്നുമില്ല. പോരിനെ തടയും, മറയുമൊന്നുമില്ലാതെ അവസാനമായൊന്ന് കാണണമെങ്കില്‍ ഇതുപോലൊരവസരം ഇനിയുണ്ടായെന്ന് വരില്ല.

ജോര്‍ജ്ജേട്ടനെ വിളിച്ച് ശട്ടം കെട്ടി പെരുമ്പാവൂര്‍ വഴി വീണ്ടും കുറുപ്പമ്പടിയിലെത്തി. ഇപ്രാവശ്യം നല്ലപാതി കൂടെയില്ല. ജോര്‍ജ്ജേട്ടനവിടെ വഴിയരുകില്‍ കാത്തുനില്‍ക്കുന്നുണ്ട്. പോകുന്ന വഴി മറ്റൊരു സുഹൃത്തായ ഗോപിച്ചേട്ടനെക്കൂടെ കൂട്ടി. തന്റെ കപ്പത്തോട്ടത്തില്‍ കപ്പപറിക്കാനുള്ള നീക്കങ്ങളൊക്കെ നടത്തി നില്‍ക്കുന്ന ഗോപിച്ചേട്ടന്റെ തോട്ടത്തിലെ രണ്ട് മൂട് കപ്പ പറിച്ച് കാറിന്റെ പിന്നില്‍ കയറ്റാന്‍ ഞാനതിനിടയില്‍ മറന്നില്ല.
ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലെത്തിയപ്പോള്‍ രണ്ട് മുന്നറിയിപ്പുകള്‍ കിട്ടി.

മുന്നറിയിപ്പ് 1. ഭൂതത്താന്‍കെട്ട് അടച്ചിരിക്കുന്നതുകൊണ്ട് പുഴയില്‍ വെള്ളം കുറവാണ്. എന്നുവെച്ച് അപകടസാദ്ധ്യത കുറയുന്നില്ല. വെള്ളത്തിനടിയിലായിരുന്ന പാറകളിപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത് പായലുമായിട്ടാണ്. പാറകളില്‍ ഒന്നില്‍ച്ചവിട്ടി മറ്റൊന്നിലേക്ക് ചാടുമ്പോള്‍ തെന്നിവീഴാതെ നോക്കണം.

മുന്നറിയിപ്പ് 2. ഭൂതത്താന്‍കെട്ട് ഏത് സമയത്തും തുറന്നുവിട്ടെന്ന് വരാം. മുന്നറിയിപ്പൊന്നും തരാന്‍ ആരും വന്നെന്ന് വരില്ല. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നുണ്ടെന്ന് തോന്നിയാല്‍ പെട്ടെന്ന് കരയിലേക്ക് ഓടിക്കോളണം.

ട്രൈപ്പോഡുള്ള ക്യാമറ കൈയ്യിലുള്ളത് ഒരു പ്രശ്നമാണ് പലയിടത്തും. വീഡിയോ ക്യാമറയാണതെന്ന് അധികൃതര്‍ വിധിയെഴുതും. ചിലയിടത്ത് വീഡിയോ ക്യാമറ നിഷിദ്ദമാണ്. ചിലയിടത്ത് അതിന് പ്രവേശനം കിട്ടാന്‍ കൊള്ളപ്പണം കൊടുക്കുകയും വേണം. പാണിയേലി പോരില്‍ സ്റ്റില്‍ ക്യാമറയ്ക്ക് പണം കൊടുക്കേണ്ടതില്ല. ട്രൈപ്പോഡുള്ളതുകാരണം എന്റേത് വീഡിയോ ക്യാമറയാണെന്ന് പറഞ്ഞ് അതിന് പ്രത്യേകം പണം ഈടാക്കി.

ആദ്യത്തെ പോര് യാത്ര അവസാനിച്ച പാറയുടെ മുകളിലെത്തിയപ്പോള്‍ പുഴ മുറിച്ച് കടക്കാന്‍ പാകത്തിനുള്ള വെള്ളമേ പുഴയില്‍ കാണുന്നുള്ളൂ. പുഴ വറ്റിവരണ്ട് അടിത്തട്ടിലൊളിച്ചിരുന്ന പാറകളുടെയെല്ലാം നഗ്നത വെളിയില്‍ക്കാണിച്ച് നില്‍ക്കുന്നു. എന്നാലും കാതിലിപ്പോഴും വെള്ളച്ചാട്ടത്തിന്റെ ശബ്ദം വന്നുവീഴുന്നുണ്ട്.

പാറകളിലൊന്നും തെന്നിവീഴാതെ, ക്യാമറയും മുക്കാലിയുമൊക്കെ തോളില്‍ത്തൂക്കി പുഴചാടിക്കടന്ന് വീണ്ടും മുന്നോട്ട് നീണ്ടി. നല്ലൊരു മരക്കൂട്ടത്തിന്റെ തണലില്‍ ജോര്‍ജ്ജേട്ടനും ഗോപിച്ചേട്ടനും എത്തിക്കഴിഞ്ഞിരിക്കുന്നു. മഴക്കാലത്ത് ആ മരക്കൂട്ടമൊക്കെ വെള്ളത്തിനടിയിലായിപ്പോകുമായിരിക്കും.

പിന്നീടധികം നടക്കുന്നതിനുമുന്‍പ് തന്നെ ആ മനോഹരദൃശ്യം കാണാനായി. നീലവാനിലെ പഞ്ഞിക്കെട്ടുകള്‍ക്ക് താഴെ മലയാറ്റൂര്‍ മലനിരകള്‍. അതിനുതാഴെയായി കാടിനിടയിലൂടെ പാറക്കെട്ടുകളില്‍ ഇടിച്ചുവീണ് നുരഞ്ഞ് താഴേക്കൊഴുകുന്ന പുഴ. അധികം ഉയരത്തില്‍ നിന്നൊന്നുമല്ല വീഴുന്നതെങ്കിലും രണ്ട് തട്ടായി താഴേക്ക് വീഴുന്ന ആ ചാട്ടത്തിനും ഒരു പ്രത്യേകഭംഗിയുണ്ട്. മഴക്കാലത്ത് ആ ഭംഗി വര്‍ദ്ധിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷെ ആ സമയത്ത് മനുഷ്യജീവികള്‍ക്ക് അങ്ങോട്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പ്രകൃതി.

അവിടവിടെയായി കൊറ്റികള്‍ വട്ടമിട്ട് പറക്കുകയും ഇടയ്ക്കിടക്ക് വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കുകയും ചെയ്യുന്നുണ്ട്.
ചെന്നപാടെ കയ്യില്‍ കരുതിയിരുന്ന തോര്‍ത്ത് ചുറ്റി ജോര്‍ജ്ജേട്ടന്‍ വെള്ളത്തിലിറങ്ങിക്കിടപ്പായി. അതൊന്നും അധികനേരം കണ്ടുനില്‍ക്കാനുള്ള ത്രാണിയൊന്നുമില്ലാതിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ ഞാനും വെള്ളത്തിലേക്ക് പതിച്ചു. പാദരക്ഷ ഊരി മാറ്റിയപ്പോഴാണ് പാറക്കല്ലുകളുടെ ശരിക്കുള്ള സ്വഭാവം മനസ്സിലായത്. ചുട്ടുപഴുത്ത് കിടക്കുകയാണ് പാറകളെല്ലാം. എന്നാലും വെള്ളത്തിന് നല്ല കുളിര്‍മയുണ്ട്. മലമുകളില്‍ നിന്ന് ഒഴുകിവരുന്ന ഈ വെള്ളത്തിന് ഔഷധഗുണങ്ങള്‍ ഉണ്ടാകുമായിരിക്കും. കുറേ നേരം വെള്ളച്ചാട്ടത്തിലേക്ക് നോ‍ക്കി ആ വെള്ളത്തിലങ്ങനെ കിടന്നു.

ഉച്ചവെയിലിന് കാഠിന്യം കൂടാന്‍ തുടങ്ങിയിരുന്നു. ഭൂതത്താന്‍കെട്ട് തുറന്ന് വിട്ടാല്‍ മനസ്സിലാക്കുവാന്‍ പറ്റുമായിരിക്കും. സുനാമി പോലൊന്നും വെള്ളം പൊങ്ങില്ലെന്ന് തോന്നുന്നു. എന്തായാലും ഇനി മടങ്ങാമെന്ന് തീരുമാനിച്ചു. ‍

പെട്ടെന്നാണ് വീ‍ശുവലയുമായി ബേബിച്ചേട്ടന്‍ വെള്ളച്ചാട്ടത്തിനരുകില്‍ പ്രത്യക്ഷപ്പെട്ടത്. ഗോപിച്ചേട്ടന് ബേബിച്ചേട്ടനെ മുന്‍പരിചയമുണ്ട്. അപകടം പിടിച്ച പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റത്തോര്‍ത്ത് മാത്രം ഉടുത്ത് സാഹസികനായ ബേബിച്ചേട്ടന്‍ വലവീശുന്നു. ഇടയ്ക്കിടയ്ക്ക് കൊറ്റികളെപ്പോലെ മുങ്ങാംകൂളിയിടുന്നുണ്ട്. പൊങ്ങിനിവരുമ്പോള്‍ കയ്യില്‍ ഓരോ മത്സ്യങ്ങള്‍. തൊട്ടടുത്തുള്ള ചതിക്കുഴിയില്‍ ആ മീനുകളൊയൊക്കെ ഇട്ടുവെക്കുന്നതിനു പുറമെ ചില ചെറിയ മീനുകളെ ഉടുത്തിരിക്കുന്ന തോര്‍ത്തിന്റെ അരയില്‍ ചുറ്റിയിരിക്കുന്ന ഭാഗത്തൊക്കെ തിരുകി വെക്കുന്നുമുണ്ട് കക്ഷി. ആ കാഴ്ച്ച നോക്കി വീണ്ടും കുറേ നേരം അവിടെ നില്‍ക്കാതിരിക്കാനായില്ല.
ബേബിച്ചേട്ടന്‍ വീശുവലയുമായി വന്നതോടെ കൊറ്റികള്‍ തല്‍ക്കാലം മീന്‍പിടുത്തം മതിയാക്കി തൊട്ടടുത്ത പാ‍റക്കൂട്ടത്തില്‍ വിശ്രമിക്കാന്‍ തുടങ്ങി. ജലവൈദ്യുതപദ്ധതി വരുന്നതോടെ ബേബിച്ചേട്ടന്റെ മീന്‍പിടുത്തം അവസാനിച്ചെന്ന് വരും.

കൊറ്റികള്‍ക്കെങ്കിലും തുടര്‍ന്നും മീന്‍പിടിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു. ആ കാഴ്ച്ചയൊക്കെ കാണാനും വെള്ളത്തിലിറങ്ങി മനസ്സും ശരീരവും ശുദ്ധമാക്കാനുമൊക്കെയായി സഞ്ചാരികള്‍ക്ക് വീണ്ടും ഈ വഴി വരാന്‍ പറ്റുന്ന രീതിയില്‍ത്തന്നെ പുതിയ ജലവൈദ്യുതപദ്ധതി വന്നിരുന്നെങ്കില്‍! മടക്കയാത്രയില്‍ മനസ്സിലുണ്ടായിരുന്നത് ആ ഒരാഗ്രഹം മാത്രമായിരുന്നു.

Comments

comments

39 thoughts on “ പാണിയേലി പോര്

  1. അമ്പാടീ,
    നാട്ടില്‍ വന്നു
    വീണ്ടും കറക്കം തുടങ്ങി അല്ലേ.
    ഗീതയെക്കൂട്ടി ഒരു പോക്ക്,
    കൂട്ടാതെ ഒരിയ്ക്കല്‍ക്കൂടി.യാത്രാ വിശേഷങ്ങള്‍
    എല്ലാമിങ്ങു പോരട്ടെ.

  2. ഞാന്‍ ആദ്യം ആയി കേള്‍ക്കുക ആണ് ഈ സ്ഥലത്തെ പറ്റി . ഇങ്ങനെ ആണ് സ്ഥിതി എങ്കില്‍ കാണാന്‍ എന്നെങ്കിലും പറ്റുമോ എന്ന് അറിയില്ല .

  3. വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രങ്ങള്‍. നന്ദി ഈ സ്ഥലം പരിചയപ്പെടുത്തിയതിന്, പക്ഷെ വൈകിയോ :(

  4. നീരൂ അതിമനോഹരമായ യാത്രാപോസ്റ്റ്. ചിത്രങ്ങള്‍ എത്ര ഭംഗി. സത്യം പറഞ്ഞാല്‍ നീരൂനോട് ഇത്തിരി അസൂയ തോന്നണുണ്ട്. ഈ പ്രകൃതിരമണീയത ഒക്കെ ഇങ്ങനെ ആസ്വദിക്കാന്‍ കഴിയണുണ്ടല്ലോ.
    പിന്നെ, നീരുവിന്റെ യാത്ര + മഴ :
    ഇതു പതിവാണല്ലോ അല്ലേ?

    ഓ.ടോ. യാത്രയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയോ നീരൂ?

  5. ഈ സ്ഥലത്തെക്കുറിച്ചും അറിഞ്ഞു. അവിടേക്കൊക്കെ പോവാന്‍ പറ്റോ ന്ന് ചോറ്റ്ച്ചാ :(
    വിവരണങ്ങളും ചിത്രങ്ങളും നന്നായി.

    ചങ്ങായി! നിങ്ങളോടുള്ള കലിപ്പ്കള് തീര്ണില്ലല്ല്…:)

  6. നീരേട്ടാ കാണാന്‍ പറ്റും മുന്‍‌പേ മറയുമോ ഈ കാഴ്ചകള്‍?

    അടക്കാന്‍ പറ്റാത്ത അസൂയ കൊണ്ട് മാത്രം പറയുകയാ….

    നീരേട്ടാ ഇമ്മാതിരി പോസ്റ്റുകളുമായി വന്നാല്‍ സത്യമായും തലമണ്ട എറിഞ്ഞു പൊട്ടിക്കും ഞാന്‍….

    ഓ.ടോ: മുഴങ്ങോടിക്കാരി നല്ലപാതി എന്നെന്തിനാ എടുത്തു പറയുന്നത്? മുഴങ്ങോടീന്നല്ലാതെ വേറെ…

    ഞാനൊരു പൊതുസംശയം ചോദിച്ചതല്ലേ…എന്തിനാ പിന്നാലെ വരുന്നെ?

  7. പാണയേലീ ന്നല്ലല്ലോ പാണിയേലി എന്നല്ലേ ആ സ്ഥലത്തിന്റെ പേര്.ഞങ്ങള്‍ കഴിഞ്ഞ ദിവസം അവിടെ പോയിരുന്നു.കൊമ്പനാട് ഒരു ക്ലാസ്സ് എടുത്തു കഴിഞ്ഞ് ഞങ്ങളുടെ ഒഫീസര്‍മാര്‍ എല്ലാം കൂടെ ഒരു ചിന്ന യാത്ര.നല്ല സ്ഥലമാ പോര് ! മനോഹരമായ സ്ഥലം !ഈ വിവരണങ്ങളും നന്നായി !

  8. കാന്താരിക്കുട്ടി പറഞ പോലെ അതു പാണയേലി പോര് അല്ല മാഷെ, പാണിയേലി പോര്‌ ആണ്‌ എന്നാണ്‍്‌ എന്റെ വിശ്വാസം. സ്വന്തം നാടിനെക്കുറിച്ചു വായിക്കുംമ്പൊ ഒരു സന്തോഷം… പാണിയലിയും സമീപ ഭാവിയില്‍ നഷ്ടപ്പെടുമല്ലോ എന്നു ഓര്‍ക്കുമ്പൊ ഒരു വിഷമം….

  9. അസൂയ തോന്നുന്നുവെന്ന് ആളുകള്‍ പറയുന്നത് വെറുതെയല്ല…..

    വരികളിലൂടെ, വായനകാര്‍ക്കും ആ കാഴ്ച അനുഭവബോധ്യമാവുന്നു..

    ഭാവുകങ്ങള്‍…ആ ഭാഗ്യം സിദ്ധിച്ച ക്യാമറകണ്ണിലൂടെ വീണ്ടും നല്ല നല്ല ചിത്രങ്ങള്‍ കാണാന്‍ ഇടവരട്ടെ

  10. ലതികച്ചേച്ചീ – എല്ലാം എഴുതിത്തീര്‍ക്കാന്‍ ഒരുപാട് സമയമെടുക്കും. ഇതെഴുതിയത് ബൂലോകര്‍ എന്നെ മറന്നുപോകാതിരിക്കാന്‍ വേണ്ടിയല്ലേ ? :)

    കുട്ടിച്ചാത്തന്‍ – അതെ.അതാണ് ഉണ്ടാകുക.

    ഉപബുദ്ധന്‍ – പറഞ്ഞിട്ട് കാര്യമില്ല. നഗരം വളര്‍ന്ന് വളര്‍ന്ന് കാടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

    ശ്രീ – അതുതന്നെ സത്യം.

    നവരുചിയന്‍ – കാണാന്‍ ശ്രമിക്കൂ.

    സരിജ – വൈകിക്കൊണ്ടിരിക്കുന്നു. എന്നാലും ശ്രമിച്ച് നോക്കൂ.

    ഗീതേച്ചീ – മഴയെന്നാല്‍ ക്ലാര, ക്ലാരയെന്നാല്‍ മഴ,പിന്നെ നിരക്ഷരനും. നന്ദീട്ടോ :)

    നന്ദകുമാര്‍ – കലിപ്പിച്ച് കലിപ്പിച്ച് നടന്നോ. ചുമ്മാ കൊടുങ്ങല്ലൂര്‍ കന്യാകുമാരി റൂട്ട് മാത്രം പിടിച്ചോണ്ടിരുന്നോ :)

    റിനുമോന്‍ – നന്ദി.

    തോന്ന്യാസി – മുഴങ്ങോടിക്കാരിയുടെ രഹസ്യം പൊളിച്ച് കളഞ്ഞല്ലോ ദുഷ്ടാ… :) എന്റെ കാര്യം കട്ടപ്പൊഹ.

    കാന്താരിക്കുട്ടീ – ആ നാട്ടുകാരിയാ‍യിട്ടും ഇപ്പോഴാണോ‍ ആ വഴി പോകുന്നത് ? ആദ്യമേ പോയിരുന്നെങ്കില്‍ എനിക്ക് മുന്നേ പോസ്റ്റിടാമായിരുന്നല്ലോ ? തെറ്റ് കാ‍ണിച്ചുതന്നതിന് നന്ദി.ഞാനത് എല്ലായിടത്തും തിരുത്തിയിട്ടുണ്ട് കേട്ടോ.

    –xh– നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ നമ്മുടെ ജീവിതം പിന്നെയും ബാക്കി,അല്ലേ മാഷേ ? മാഷും കാന്താരിക്കുട്ടിയും കാണിച്ചുതന്നത് (പാണയേലി മാറ്റി പാണിയേലി എന്നാക്കി) എല്ലായിടത്തും തിരുത്തിയിട്ടുണ്ട് കേട്ടോ. തെറ്റ് ചൂണ്ടിക്കാണിച്ച് തന്നതിന് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രത്യേകം നന്ദി.

    നട്ടപ്പിരാന്തന്‍ – ആ കമന്റിന് നന്ദിയുണ്ട്ട്ടോ :)

    പാണിയേലി പോരിലെത്തിയ എല്ലാവര്‍ക്കും നന്ദി.

  11. ആ പാറക്കെട്ടുകള്‍ക്കിടയിലെ അപകടം പിടിച്ച കുഴികള്‍ കണ്ടപ്പോള്‍ കൌതുകം , പിന്നെ ഇച്ചിരി പേടിയും തോന്നി…അങ്ങനെ പേരു പോലും അത്ര പരിചയമില്ലാത്ത ഒരു സ്ഥലത്തെ പറ്റി ഇത്രയെങ്കിലും ഈ യാത്രയിലൂടെ അറിയാന്‍ പറ്റി….:)

  12. അവിഘ്നം ഈ യാത്ര തുടരുക .യാത്രയില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ കാണുക ,പുഴയില്‍ നിന്നും നല്ല മീനുകളെ പിടിച്ചു ശാപ്പിടുക ,പുസ്തകപ്രകാശനത്തിനു പൊറോട്ട അടിക്കുക ,സര്‍വ്വ മംഗളം,മനോരമ,ദീപിക ,ചിത്രഭൂമി ഭവന്തു .ഇടയ്ക്കിടെ ഭൂമി കരയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക .

    ഓടോ-നമ്മുടെ ആ മീനിന് വറത്തു കഴിഞ്ഞാല്‍ നല്ല കരട്ടിയുടെ സ്വാദാണ്.

  13. നിരച്ചരാ.. ഇന്നേക്ക്‌ ദുര്‍ഗ്ഗാഷ്ടമി… ഉന്നെക്കൊന്ന്‌ ഉന്‍ രത്തത്തെ കുടിക്കപ്പോറേന്‍… (അസൂയപ്പെടുത്തണേനുമില്ലേ ഒരതിരു്‌!)

  14. പാണിയേലിപോരു കാണണം എന്ന വളരെക്കാലത്തെ ആഗ്രഹം ഇന്നു നിറവേറി. മലയാറ്റൂരുകാരൻ ചങ്ങതിയെ പലവട്ടം ശട്ടംകെട്ടിയതാണ് അവിടെ പോവാൻ. ഇതുവരെ ആ യാത്രനടന്നില്ല. ഇപ്പോൾ ഈ ബ്ലോഗിലൂടെയെങ്കിലും അതു സാദ്ധ്യമായല്ലൊ. സന്തോഷം. ഇനി അവശേഷിക്കുന്നത് ഏഴാറ്റുമുഖമാണ്.

    ഈ ഏറുമാടങ്ങൾ ആരോ തീയിട്ടു നശിപ്പിച്ചു എന്ന ദുഃഖവാർത്തയും കഴിഞ്ഞ ദിവസത്തെ പത്രത്തിൽ ഉണ്ടായിരുന്നു.

  15. പാണിയേലി പോര്… ആദ്യമായിട്ടാ കേൾക്കുന്നത് തന്നെ. ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി നിരൻ..

    പിന്നെ, വായിച്ചപ്പോൾ തോന്ന്യാസീടെ സംശം എനിയ്ക്കും ണ്ടായി. “കൂടെ മുഴങ്ങോടിക്കാരി നല്ലപാതിയും..“ ഉം.. കൂടുതലൊന്നും പറയിണില്ല്യ…

    കപ്പേം മീനുമൊക്കെയായി അവസാനം അടിച്ച് പൊളിച്ചത് എന്തേ എഴുതാൻ വിട്ടതാണോ..? :)

    പിന്നെ, സങ്കടപ്പെടുത്തുന്ന ഒരു സത്യം പറയാം. പോട്ടത്തിലെ നിരന് ഗ്ലാമറ്‌ തീരെ പോര..:)

  16. നിരക്ഷരാ,
    ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇതുവരെ പോകാൻ കഴിഞ്ഞില്ല.
    പതിവുപോലെ ചിത്രങ്ങളും വിവരണവും നന്നായി. അവസാനത്തേതിന് തൊട്ടുമുൻപുള്ള ചിത്രം പ്രത്യേകിച്ചും.

    കളരിപരമ്പരദൈവങ്ങളാണേ സത്യം, ഒരു നാൾ ഞാനും ‘പോരി’നിറങ്ങും. ജാഗ്രതൈ!!

  17. നന്ദി. ഇങ്ങനെ ഒന്നു കേട്ടിട്ട് പോലുമില്ലായിരുന്നു. പാണിയേലി എന്ന് ബസിന്റെ ബോര്‍ഡോ മറ്റോ കണ്ടിട്ടുണ്ടെന്ന് ഓര്മ. നന്നായിരിക്കുന്നു.നേരിട്ട് കാണാന്‍ യോഗം ഉണ്ടാകുമോ എന്തോ.

    (നിരക്ഷര്‍ ജി ഈ ബ്ലോഗ് പോസ്റ്റുകള്‍ ഒരു ബുക്ക് ആയി ഇറക്കിയ മതിയല്ലോ കേരളത്തിലെ അറിയപെടാത്ത പ്രകൃതിയിലേക്കുള്ള ഒരു യാത്രാഗൈഡ് ആവാന്‍ :)

  18. റെയര്‍ റോസ് :- അറിഞ്ഞല്ലോ ? ഇനിയൊന്ന് പോകാന്‍ ശ്രമിച്ച് നോക്കൂ. പെട്ടെന്നാകണം.

    കാപ്പിലാന്‍ :- ഒറ്റക്കമന്റില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ട് പോയിരിക്കുന്നോ ? അതിനെ ഒന്ന് പോഷിപ്പിച്ചെടുത്താല്‍ ഒരു കവിതയാക്കാമായിരുന്നല്ലോ ?!

    പാമരന്‍ :- ജ്ജ് ഞമ്മളെ കൊന്ന് ചോര കുടിക്കുന്നതിന് മുന്‍പ് ഞമ്മള് മോഹന്‍ലാലിനെ ഇറക്കും. ങ്ങടെ ദുര്‍ഗ്ഗാഷ്ടമിയൊക്കെ ലാലേട്ടന് പുല്ലാ,പുല്ല് :)

    ഗോപക് യു.ആര്‍. :- പോകണം,പോയിരിക്കണം.

    മണികണ്ഠന്‍ :- ഏഴാറ്റുമുഖം എന്റെ ലിസ്റ്റിലുണ്ട്. പോകണം. ഏറുമാടങ്ങള്‍ തീയിട്ടുകളഞ്ഞ വാര്‍ത്ത ഞാന്‍ കണ്ടില്ല. കഷ്ടായിപ്പോയി. ദുഷ്ടന്മാര്‍.

    പൊറാടത്ത് :- കപ്പേം മീനും അടിച്ചതൊന്നും യാത്രാവിവരണത്തില്‍ പെടില്ല. അങ്ങനിപ്പോ വെള്ളമിറക്കണ്ട :) ആ തോന്ന്യാസിക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട്. പിന്നെ എന്റെ ഗ്ലാമറ്. അത് നേരിട്ട് കാണിച്ച് തന്നത് ആപത്തായല്ലോ ബ്ലോഗനാര്‍ കാവിലമ്മേ :)

    ബിന്ദു കെ.പി. :- പോരിനിറങ്ങൂ, കെ.എസ്.ഇ.ബി.യോട് പോരിനിറങ്ങൂ.

    പ്രിയ :- ആ കമന്റിന് നന്ദി. പിന്നെ പുസ്തകമിറക്കുന്ന കാര്യം. ഇക്കാലത്ത് പുസ്തകമിറക്കുന്നതിന്റെ പിന്നാമ്പുറത്തുള്ള കളികള്‍ ഒന്നും അറിയാത്തതുകൊണ്ടാ അങ്ങനൊക്കെ പറഞ്ഞത്. ഞാനേതായാലും അങ്ങിനൊന്ന് ചിന്തിക്കുന്നുപോലുമില്ല. ഏതെങ്കിലും പ്രസാധകര്‍ക്ക് വേണമെങ്കില്‍ അവരുടെ സ്വന്തം ചിലവില്‍ എനിക്കുള്ള റോയല്‍റ്റിയൊക്കെ തന്ന് അച്ചടിക്കുമെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ :) അങ്ങിനൊന്നും ആരും ചെയ്യില്ല. അവിടാണ് ഞാന്‍ ഞാന്‍ നേരത്തേ പറഞ്ഞ പിന്നാമ്പുറ കളികള്‍ ഇരിക്കുന്നത്.

    പാണിയേലി പോരിലെത്തിയ എല്ലാവര്‍ക്കും നന്ദി.

  19. മേരിക്കുട്ടീ :- ഇപ്പോഴാണ് അപകടമൊന്നുമില്ലാതെ പോകാന്‍ പറ്റുന്നത്. ഞാന്‍ പോയത് 4 ദിവസം മുന്‍പാണ്. മഴയില്ലാത്തതുകൊണ്ട് ഭംഗി ഇത്തിരി കുറവുതന്നെയാണ്. പക്ഷെ മഴക്കാലത്ത് വെള്ളം വീഴുന്നിടം വരെ പോകാന്‍ പറ്റില്ല. അവസാനത്തെ ചിത്രങ്ങളില്‍ കാണന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

    മുന്‍‌കൂര്‍ അനുമതിയൊന്നും വേണ്ട. അവിടെച്ചെന്നിട്ട് ആളൊന്നുക്ക് 5 രൂപയുടെ ടിക്കറ്റെടുത്താല്‍ മാത്രം മതി.

  20. നിരക്ഷരാ കണ്ടു വായിച്ചു. അവിടെ എത്തിയപോലെ തോന്നി. ഇനിയും യാത്രകള്‍ ദേശങ്ങള്‍ തോറും ആവട്ടെ, കൂട്ടത്തില്‍ നമ്മുടെ നിലമ്പൂര്‍ വനാന്തരങ്ങളും വിട്ടുപോകരുത്ട്ടോ.

    അവിടെ താങ്കള്‍ക്ക് സന്ദര്‍ശിക്കാനുള്ള ഏര്‍പ്പാടുകളെല്ലാം നമ്മുടെ സ്നേഹിതന്മാര്‍ ശട്ടം കെട്ടി കാത്തിരിക്കുന്നുണ്ട്. എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു.

  21. പ്രിയ നിരക്ഷര…. വികസനത്തിന്‍റെ പേരില്‍ ഉള്ളതെല്ലാം നശിപ്പിച്ചു അവസാനം സ്വാഭാവിക സൌന്ദര്യം തേടുന്ന മനുഷ്യന്‍റെ ഈ സ്വഭാവമാണ് വിരോധാഭാസം..
    ഭൂമിയുടെ അസ്പര്‍ശിത സൌകുമാര്യം ഒരിക്കലും കൃത്രിമ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തരില്ല… നല്ലത്… തീര്‍ത്തും യാത്രകൊണ്ട് തരുന്ന സുഖം ഈ പോസ്റ്റിലൂടെ കിട്ടി..

  22. നീരൂ …
    കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഞാനുമീ പാറയും പുഴയും വെള്ളച്ചാട്ടവും കടന്നെത്തി…
    ഇങ്ങനെ വരാനെ പറ്റൂ :)
    ഈ ചിത്രങ്ങളും വിവരണവും അതി മനോഹരം
    കൊതി വരുന്നു ..
    നമ്മുടെ നാട് എത്ര സുന്ദരം!
    നീരൂ സുരക്ഷിതമായി യാത്ര തുടരൂ..
    യാത്രാമംഗളങ്ങള്‍!!

  23. സന്ദീപ് ഉണ്ണിമാധവന്‍ :- എന്തായാലും പോകണം കേട്ടോ. താങ്കളുടെ ട്രക്കിങ്ങ് യാത്രകളുടെ ഒരു ആരാധകനാണ് ഞാനിപ്പോള്‍.

    ഏറനാടന്‍ :- നിലംബൂര്‍ യാത്രകള്‍ തുടങ്ങിക്കഴിഞ്ഞു ഞാന്‍. താങ്കള്‍ക്കും സുഹൃത്തുക്കളായ നസീറിനും,സാബുവിനും പെരുത്ത് നന്ദി.

    ദീപക് രാജ് :- ആ കമന്റിന് ഒരുപാട് നന്ദി.

    കാപ്പിലാന്‍ :- ഈ ബ്ലോഗ് വില്‍ക്കാന്‍ ഞാന്‍ റെഡി. എന്തു വില തരും ?

    മുഹമ്മദ് സാദ്ദത്ത് കുന്നത്ത് :- കൊളുക്കുമലൈ ഒരു സംഭവം തന്നെയായിരുന്നു മാഷേ. അതുപോലെ എപ്പോഴും എഴുതാന്‍ പറ്റിയെന്ന് വരില്ല. എന്നാലും ഇനിയുള്ള വിവരണങ്ങള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം. സമയക്കുറവ് ഒരു പ്രധാന കാരണമാണ്. എന്തായാലും മനസ്സുതുറന്നുള്ള ഈ അഭിപ്രായത്തിന് ഒരുപാട് വിലമത്തിക്കുന്നു ഞാന്‍. നന്ദി.

    മാണിക്യേച്ചീ – ആ ആശംസകള്‍ക്കും കമന്റിനും നന്ദി.

    പാണിയേലി പോരില്‍ എത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

  24. എന്തായാലും നിരന്‍ ഇത് പുസ്തകമാക്കി ഇറക്കില്ല .എന്നാല്‍ പിന്നെ ഞാന്‍ ഇറക്കാം എന്ന് കരുതി :) കിട്ടുന്നതില്‍ പാതി .അതല്ല വില്‍ക്കാനാണ് എങ്കില്‍ എന്ത് വില കിട്ടിയാല്‍ കൊടുക്കും എന്ന് പറയുക .അതോ ഞാന്‍ പോസ്റ്റ് ഇറക്കണോ ” വില്‍ക്കാനുണ്ട് ബ്ലോഗുകള്‍ ” എന്ന പേരില്‍ . :)

  25. കാപ്പിലാന്‍ സീരിയസ്സായിരുന്നോ ? ഞാന്‍ കരുതി തമാശിച്ചതാണെന്ന്. എന്നാലിനി കാര്യമായിട്ട് സംസാരിക്കാം. 10 പൈസാ കൈയ്യീന്നിട്ട് ഇതൊന്നും ഞാനായിട്ട് പ്രസിദ്ധീകരിക്കില്ല. കാപ്പിലാന്‍ വേണമെങ്കില്‍ എടുത്തോളൂ. കിട്ടുന്നതിന്റെ 40 % എനിക്ക് തന്നാല്‍ മതി. 10 % കൂടുതല്‍ ഓഫര്‍ ചെയ്തത് എന്തിനാണെന്ന് മനസ്സിലായോ ? കൈയ്യീന്ന് കാശ് പോയാല്‍ എന്റെ പുറകെ വരാതിരിക്കാനാണ് അത്.

    പിന്നൊരു കാര്യം. ഒരു വര്‍ഷം പോലും തികയ്ക്കാത്ത ഒരു ബ്ലോഗ് ശിശുവാണ് ഞാന്‍. ഇനീം ഒരു 15 യാത്രാവിവരണമെങ്കിലും ഡ്രാഫ്റ്റ് രൂപത്തിലുണ്ട്. എണ്ണമറ്റ സ്ഥലങ്ങളില്‍ ഇനിയും പോകാന്‍ ബാക്കി കിടക്കുന്നു. എല്ലാമൊക്കെ കണ്ട് എഴുതിയതിന് ശേഷം പോരേ പുസ്തകത്തെപ്പറ്റി ആലോചിക്കുന്നത് ? അപ്പോഴേക്കും കാപ്പിലാന്‍ ഒന്നൂടെ ആലോചിക്ക്. ചുമ്മാ കൈ പൊള്ളിക്കണോ വേണ്ടയോ എന്ന് ? :) :)

    എന്തായാലും ഈ ഓഫര്‍ ഒരു അംഗീകാരമായിട്ട് ഞാന്‍ കാണുന്നു. പെരുത്ത് നന്ദി.

  26. നാട്ടിലെ ഐ കാഴ്ചകാളൊക്കെ എന്നാണാവോ കാണാന്‍n പറ്റുക? ഏയ്, എനിക്ക് അസൂയയൊന്നും ഇല്ലാട്ടോ :-)

  27. നിരക്ഷരന്‍, ആ പേര് മാറ്റേണ്ട കാലമായി. എത്ര മനോഹരമായാണ് യാത്രകള്‍ വിവരിക്കുന്നത്!!..പുസ്തകമാക്കാന്‍ എന്തുകൊണ്ടും ഇവക്ക് യോഗ്യതയുണ്ട്.
    അഭിനന്ദനങ്ങള്‍.
    :)

    1. @ അനോണിമസ് – ഈ ലേഖനത്തിൽ ആകെയൊരിടത്താണ് ‘നല്ലപാതി’ എന്ന് ഞാൻ എഴുതിയിരിക്കുന്നത്. അതും യാത്രയിൽ കൂടെ ഉണ്ടായിരുന്നവരെ സൂചിപ്പിക്കുന്ന കൂട്ടത്തിൽ. ഒരു പ്രാവശ്യം ഉപയോഗിച്ചിട്ടും ആവർത്തന വിരസത ഉണ്ടായെങ്കിൽ എന്നോട് ക്ഷമിക്കുക. അതൊഴിവാക്കാൻ എനിക്കാവില്ല.

      പിന്നെ, ഇങ്ങനൊന്ന് പറയാൻ അനോണിമസ് ആയി വന്നതിനെ നല്ല പ്രവണത ആയി കാണാൻ എനിക്കാവുന്നില്ല. എന്റെ ഏറ്റവും അകന്ന സുഹൃത്തിനോ, ഏറ്റവും അടുത്ത ശത്രുവിനോ പോലും ആരോഗ്യപരമായി പറയാൻ പറ്റുന്ന ഒരു കാര്യം മാത്രേയുള്ളൂ അത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>