Way-to-Mana

മറനാട്ട് മന (പതിനാറ് കെട്ട് )


2003 മെയ് മാസം. നല്ല ചൂടുകാലമായതുകൊണ്ട് മലപ്പുറം വരെ ഒരു യാത്ര പോകാമെന്ന് ഭാര്യാസഹോദരന്‍‍ ആനന്ദ് പറഞ്ഞപ്പോള്‍, ആദ്യം വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. പതിനാറ് കെട്ടുള്ള ഒരു മനയിലേക്കാണ് യാത്ര എന്ന് പറഞ്ഞപ്പോള്‍ ചൂടും, ദൂരവുമൊന്നും ഒരു തടസ്സമായില്ല. ആനന്ദിന്റെ സുഹൃത്ത് പ്രവീണിന്റെ തറവാടായ മറനാട്ട് മനയിലാണ് ഇപ്പറഞ്ഞ പതിനാറ് കെട്ടുള്ളത്.

മനകളും, ഇല്ലങ്ങളുമെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്ന കാലമാണ്. നോക്കിനടത്താന്‍ പറ്റാത്തതുകൊണ്ട് ഇടിച്ചുനിരത്തി ടൂറിസം മേഖലയിലേക്കും മറ്റും മനകളും ഇല്ലങ്ങളും പുനര്‍ജനിച്ചുകൊണ്ടിരിക്കുകയാണ് . പതിനാറ് കെട്ടുള്ള ഒരു മന കാണാനുള്ള ജീവിതത്തിലെ അവസാനത്തെ അവസരമാണിതെങ്കിലോ ? യാത്ര പുറപ്പെടാന്‍ പിന്നെ ഒരു താമസവുമുണ്ടായില്ല.

മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്താണ് മറനാട്ട് മന. ഉച്ചയാകുന്നതിനുമുന്നേ മനയ്ക്കുമുന്നിലെത്തി.

കോട്ടമതിലുപോലെ ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന മതിലിനിടയിലൂടെ വാഹനം മനയുടെ വിശാലമായ തൊടിയിലേക്ക് കടന്നു.


മനയിലെത്തിയപ്പോള്‍ ഹൃദ്യമായ സ്വീകരണം. തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും, പ്രവീണിന്റെ വല്യച്ഛനുമായ വലിയ നമ്പൂതിരിപ്പാട് സ്ഥലത്തുണ്ട്.
പൂമുഖത്തെ പ്രധാന വാതില് നോക്കി കുറേനേരം നിന്നുപോയി. അതൊരു സംഭവം തന്നെ. പ്രത്യേകതരത്തിലുള്ള പൂട്ട്. പൂട്ടുന്നതും തുറക്കുന്നതും എ‍ങ്ങിനെയെന്ന് വിശദമായിട്ട് കാണിച്ചുതന്നിട്ടുപോലും ഒരിക്കല്‍പ്പോലും എനിക്കത് ശരിയാംവണ്ണം ചെയ്യാനായില്ല. വീട്ടിലുള്ളവര്‍ക്കല്ലാതെ, പുറത്തുനിന്ന് ഒരുത്തന് മുന്‍‌വാതില്‍ വഴി അകത്തുകടന്ന് മോഷ്ടിക്കാ‍ന്‍ പറ്റില്ലെന്ന് സാരം.

മുന്‍‌വരാന്തയിലെ ചുവരില്‍ കണ്ട ഒരു പഴയ ചിത്രം ശ്രദ്ധയാകര്‍ഷിച്ചു.

വീട്ടിനകത്തെ ഒരു നാലുകെട്ടില്‍, ഒരു ദേവപ്രതിഷ്ഠയുണ്ട്. വീട്ടിലെ ഒരംഗം തന്നെയാണ് ഈ ദേവനെന്നാണ് മനയിലെ സങ്കല്‍പ്പം. അതുകൊണ്ട് വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്തെല്ലാം പൂജയും നടതുറക്കലുമൊക്കെയുണ്ട്. പുറത്തുനിന്നും ഒരു അമ്പലത്തിലെന്നപോലെ ദേവനെ തൊഴാന്‍ വേണ്ടി ആളുകള്‍ വരുന്നുണ്ട് മനയിലേക്ക്. കുറേ കാലം മുന്‍പ്‌വരെ അകത്ത് നാലുകെട്ടില്‍ കടന്ന് തൊഴാനുള്ള അനുവാദമുണ്ടായിരുന്നു പൊതുജനത്തിന്. പക്ഷെ ഇപ്പോള്‍‍ പുറത്തുനിന്ന് തോഴാനേ പറ്റൂ. അതിന് കാരണമുണ്ട്. തൊഴാനെന്ന വ്യാജേന അകത്തുകടന്ന ചില വിരുതന്മാര്‍ അകത്തുതന്നെ ഒളിച്ചിരുന്ന്, മോഷണം നടത്താന്‍ തുടങ്ങി. മനയ്ക്കകത്ത് കടന്നുകിട്ടിയാല്‍ ഒളിക്കാനാണോ ബുദ്ധിമുട്ട്? മോഷണം കഴിഞ്ഞ്, പുറത്ത് കടക്കാനുള്ള വഴി തെറ്റിപ്പോകാതിരുന്നാല്‍ മാത്രം മതി. അത്രയ്ക്ക് കുഴഞ്ഞുമറിഞ്ഞതാണ് മുറികളും, ഇടനാഴികളും, നാലുകെട്ടുകളുമെല്ലാം.
പുറത്തെ ചുമരില്‍ ഒരു ജനലുണ്ടാക്കി അതിലൂടെ നടയിലേക്ക് ദര്‍ശനം കൊടുത്ത് കള്ളന്മാരുടെ ശല്യം ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആ ജനലിലൂടെ തൊഴുത് നില്‍ക്കുന്ന ഒരു ഭക്തനെ കണ്ടില്ലേ? അരമതിലില്‍ ഇരിക്കുന്നതാണ് വല്ല്യ നമ്പൂതിരിപ്പാട്.

നെയ്യപ്പമാണ് ദേവന്റെ പ്രസാദം. നെയ്യപ്പത്തിനാവശ്യമായ അരിക്കുവേണ്ടി പ്രത്യേകം ‍കൃഷി തന്നെ ചെയ്യുന്നുണ്ട്. അങ്ങിനെ കൃഷി ചെയ്യുന്ന നെല്ല് മനയില്‍ത്തന്നെ കുത്തി,പൊടിച്ചെടുക്കാനാവശ്യമായ സജ്ജീകരണങ്ങളും, സംവിധാനങ്ങളും ഒരു മുറിയില്‍ കണ്ടു.
എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഇപ്പറഞ്ഞ കൃഷിയും, ദേവപൂജയുമെല്ലാം ഇതുവരെ മുടങ്ങാതെ കൊണ്ടുപോകുന്നുണ്ട് മനയിലുള്ളവര്‍. അതിനവര്‍ക്ക് കാരണങ്ങളുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 3 തലമുറകള്‍ക്ക് മുമ്പെന്ന് വേണമെങ്കില്‍ പറയാം. ചില ഗാര്‍ഹികപ്രശ്നങ്ങള്‍ കാരണം മനയിലെ സര്‍പ്പക്കാവ് ആദ്യം ഉണ്ടായിരുന്ന സ്ഥലത്തുനിന്നും കുറച്ച് മാറ്റി സ്ഥാപിക്കേണ്ടി വന്നു. എതിര്‍പ്പുകളും, ദൂഷ്യഫലങ്ങളെപ്പറ്റി മുന്നറിയിപ്പുമൊക്കെ പലരും കൊടുത്തെങ്കിലും അതങ്ങിനെ തന്നെ സംഭവിച്ചു. അതിനുശേഷം കുറേനാള്‍ കഴിഞ്ഞപ്പോള്‍ ആ തലമുറയിലെ ഒരാള്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുന്നു. പിന്നീട് അടുത്ത തലമുറയിലെ മറ്റൊരു കക്ഷിക്ക് ജന്മനാ കാഴ്ച്ചയുടെ പ്രശ്നങ്ങളുണ്ടാകുന്നു. അത് കൂടിക്കൂടി അയാള്‍ക്കും ഒരു കണ്ണ് നഷ്ടപ്പെടുന്നു. ഈ തലമുറയിലെ, പ്രവീണിന്റെ ഒരു മച്ചുനനും‍‍ ജനിച്ചത് കാഴ്ച്ച സംബന്ധമായ കുഴപ്പങ്ങളോടെയാണ്. എല്ലാം സര്‍പ്പക്കാവ് മാറ്റി വെച്ചതിന്റെ ദൂഷ്യഫലങ്ങളാണെന്ന് മനയിലുള്ളവരെല്ലാം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു സര്‍പ്പകോപമോ, ദേവകോപമോ വിളിച്ചുവരുത്താന്‍ അവരാരും തയ്യാറല്ല. കാട് പിടിച്ച് കിടക്കുന്ന മറ്റൊരു നാലുകെട്ടാണിത്. മനയിലെ മറ്റ് രണ്ട് നാലുകെട്ടുകളും മനയിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. അടുക്കളയോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് വെള്ളം, അടുക്കളയുടെ അകത്തുനിന്ന് തന്നെ കോരിയെടുക്കാം.





നെടുനീളന്‍ വരാന്തകളും, ചെങ്കല്ലുകൊണ്ട് കെട്ടിയ പിന്നാമ്പുറത്തെ കൂറ്റന്‍ കുളവുമെല്ലാം വിശദമായിട്ടുതന്നെ നടന്നുകണ്ടു. സാമ്പത്തികച്ചിലവ് വലുതായതുകാരണം എല്ലാ വര്‍ഷവും കുളം വൃത്തിയാക്കാന്‍ സാധിക്കാറില്ല.


മൂന്ന് നിലയുള്ള പത്തായപ്പുരയാണ് ഈ കാണുന്നത്. അതിന്റെ താഴെ കാണുന്ന കിളിവാതിലുകള്‍ ശ്വാനന്മാര്‍ക്കുള്ള ചെറിയ മുറികളിലേക്ക് തുറക്കുന്നു. 6000 സ്ക്വയര്‍ ഫീറ്റെങ്കിലും കാണും ആ പത്തായപ്പുരമാത്രം. ഈ പത്തായപ്പുര അടക്കമുള്ള മനയുടെ ചില ഭാഗങ്ങള്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി കുറച്ച് വരുമാനമുണ്ടാക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു അന്ന്. ഇതാണാ പത്തായപ്പുരയുടെ മുകളിലത്തെ നിലയിലെ വരാന്തകളിലൊന്ന്. മാറ്റി സ്ഥാപിച്ചെന്ന് പറയുന്ന സര്‍പ്പക്കാവിലേക്കും ഒന്ന് പോയി നോക്കാതിരുന്നില്ല.

സൂര്യപ്രകാശം നട്ടുച്ചയ്ക്കുപോലും നേരാം വണ്ണം വീഴാതെ കാടുകയറി കിടക്കുന്ന ആ സ്ഥലംമാത്രം ഒരേക്കറിലധികം കാണും. കാല് കുത്താന്‍ വയ്യാത്തവിധം ചപ്പുചവറാണ് നിലത്താകെ. അതിനടിയില്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന് മൂന്നരത്തരം.
എന്നാലും അകത്ത് കയറി നോക്കാമെന്ന് വെച്ചപ്പോള്‍ പ്രവീണിന്റെ വക മുന്നറിയിപ്പ്.

“കാവാണ്, ചെരുപ്പിട്ട് കയറാന്‍ പാടില്ല“.

കുഴഞ്ഞല്ലോ നാഗത്താന്മാരേ. അറിയാതെ കാലെങ്ങാനും എടുത്ത് ദേഹത്തുവെച്ചാല്‍ കോപിക്കരുതേ, വിഷം തീണ്ടരുതേ എന്ന പ്രാര്‍ത്ഥനയോടെ കരിയിലകള്‍ ചവിട്ടി അകത്തുകടന്നു.



കാവിനകത്തും ഒരു ദേവീപ്രതിഷ്ഠയുണ്ട്.

കാവിനകത്തെ ശീതളച്ഛായ ആസ്വദിച്ച് കുറച്ചുനേരം ഒരു കല്ലിലിരുന്നു. കാവിന്റേയും മനയുടേയുമെല്ലാം കഥകള്‍ ഒന്നിനുപുറകെ ഒന്നായി പ്രവീണ്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറ്റേതോ ലോകത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് തോന്നി.

സിനിമാക്കാര്‍ക്ക് പലപ്പോഴും ഷൂട്ടിങ്ങിനായി മന വിട്ടുകൊടുക്കാറുണ്ട്. കമലിന്റെ ഗസല്‍ എന്ന സിനിമയില്‍ കാണുന്ന പ്രധാന വീട് ഈ മനയാണ്. ഐ.വി.ശശി, മാപ്പിള ലഹളയെ ആസ്പദമാക്കി സംവിധാനം ചെയ്ത 1921 എന്ന സിനിമയിലും മറനാട്ട് മന പ്രത്യക്ഷപ്പെടുന്നുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവത്തെപ്പറ്റി കേട്ടത്‍ രസകരമായിത്തോന്നി. പൂമുഖം ഉള്‍പ്പെടുന്ന ഒരു സീനാണ് ചിത്രീകരിക്കുന്നത്. കുറേയധികം റിഹേഴ്സലൊക്കെ കഴിഞ്ഞു.പക്ഷെ ‘ടേക്ക് ‘ മാത്രം ശരിയാകുന്നില്ല. വിശ്വാസങ്ങളുടെയും, നിമിത്തങ്ങളുടേയുമൊക്കെ നിറം പിടിപ്പിക്കുന്ന കഥകള്‍ ഉറങ്ങുന്ന മനയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. സംവിധായകന്‍ പരവശനാകാന്‍ മറ്റെന്തുവേണം? സിനിമാക്കാര്‍ക്കാണെങ്കില്‍ ഈവക വിശ്വാസങ്ങള്‍ ഇത്തിരി കൂടുതലാണുതാനും. മുകളിലെ നിലയില്‍ മുന്‍‌വശത്തെ ഒരു ജനല്‍ പാതിതുറന്ന് കിടക്കുന്നത് അപ്പോളാണ് സംവിധായകന്‍ ശ്രദ്ധിച്ചത്. അത് അടച്ചിടാന്‍ ഉത്തരവായതോടെ ഷോട്ടും ഓക്കെയായി.

പൂട്ടിയിട്ടിരിക്കുന്ന മുകളിലെ ചില മുറികളില്‍ മാത്രം കയറാന്‍ പറ്റിയില്ല. അതിലെന്തോക്കെയോ രഹസ്യങ്ങളുറങ്ങുന്നുണ്ടാവാം!!

വൈകുന്നേരമായത് അറിഞ്ഞില്ല. ഇരുട്ട് വീണുകഴിഞ്ഞു. അടുത്തദിവസം മടങ്ങിയാല്‍പ്പോരേ എന്ന സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അന്നു രാത്രി പ്രവീണിന്റെ വീട്ടില്‍ തങ്ങി.
മനയുടെ വിശാലമായ തൊടിയിലൂടെ കുറേയധികം നടന്നാല്‍ ലാറി ബേക്കര്‍ ശൈലിയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രവീണിന്റെ പുതിയ വീട്ടിലെത്താം. രാത്രി വളരെ ഇരുട്ടുന്നതുവരെ എല്ലാവരുമായി സൊറ പറഞ്ഞിരുന്നു. ഇല്ലങ്ങളുടേയും, മനകളുടേയും, നമ്പൂതിരി സമുദായത്തിന്റെ പഴയകാലത്തേയും ഇപ്പോഴത്തേയും അവസ്ഥകള്‍ തുടങ്ങി കഥകളിയെപ്പറ്റിയും, സ്മാര്‍ത്തവിചാരം വരെയുള്ള വിഷയങ്ങളെപ്പറ്റിയുമെല്ലാം, പ്രവീണിന്റെ അമ്മ ആധികാരികമായിട്ടുതന്നെ സംസാരിച്ചുകൊണ്ടിരുന്നത് മനസ്സിലിപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അടുത്തദിവസം രാവിലെ ഏറണാകുളത്തേക്ക് മടങ്ങുമ്പോള്‍, തലേന്ന് കണ്ടതും കേട്ടതുമായ കാഴ്ച്ചകളും‍ വിശേഷങ്ങളും, ഒരു മുത്തശിക്കഥപോലെ മനോഹരമായി മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു.
——————————————————-
മറനാട്ട് മന സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി മനയുടെ വെബ് സൈറ്റ് ഇതാ..
http://maranatmana.com/index.htm

Comments

comments

52 thoughts on “ മറനാട്ട് മന (പതിനാറ് കെട്ട് )

  1. നിരച്ചരോ.. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്‌.. ഒരു മലപ്പുറം ജില്ലക്കാരനായ ഞാനിതുവരെ കണ്ടിട്ടെന്നല്ല, കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.. നന്‍ട്രി..

  2. ഹ! പെട മന!!!!

    എനിക്കും ഇതുപോലൊരു മന നേരിട്ട്‌ കാണണമെന്ന് ഒരുപാട്‌ കാലായിട്ടുള്ള അശയാണ്‌. ഇനീം നടന്നില്ല. ഏതായാലും, ഇങ്ങനെ ഒരു അവസരം ഒരുക്കിയതിന്‌ നന്ദി…

    കിടിലന്‍ പടങ്ങള്‍!

  3. മനോഹരം…. ചിത്രങ്ങളും വിവരണവും… ഇങ്ങനെയൊന്നു സ്വന്തമാക്കുവാന്‍ ആരും ആഗ്രഹിച്ചു പോകും.

    അണുകുടുംബങ്ങളുടെ ഇക്കാലത്തു ഇതു പോലെയൊന്ന് സംരക്ഷിച്ച് കൊണ്ടുപോകുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണു. ഒരു കാലത്തു രാജകീയ പ്രൌഢിയില്‍ നിന്നിരുന്ന ഇത്തരം നിര്‍മ്മിതികള്‍ കാലക്രമേണ സമയാസമയങ്ങളില്‍ സംരക്ഷിക്കപ്പെടാതെ നശിച്ചു പോകുന്നതായാണു കണ്ടിട്ടുള്ളതു. അത്തരം ദുര്‍ഗ്ഗതികള്‍ ഇതു പോലുള്ള ഒന്നിനും സംഭവിയ്ക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ….

  4. മന ശരിക്കും ഒരു സംഭവം തന്നെ…
    കലക്കന്‍ പോട്ടങ്ങളും അതിനൊത്ത വിവരണവും..
    2003ല്‍ നീ ഒരു മലപ്പൂറം ട്രിപ്പ് നടത്തിയത് ഓര്‍മ്മയുണ്ട് ,പക്ഷേ അതിതുപോലൊരു സ്ഥലത്തേക്കാണെന്ന് അറിഞ്ഞില്ല

  5. ആഹാ… കിടിലന്‍ മന..ഇതുവായിച്ചപ്പോള്‍ എനിയ്ക്കും ഇതുപോലെ ഒന്ന് നേരില്‍ കാണാന്‍ ഒരു ആഗ്രഹം. നടക്കില്ല എങ്കിലും.

  6. നല്ല ചിത്രങ്ങളും വിശദമായ വിവരണവും. ഒപ്പം നടന്നും കണ്ട പോലെ തോന്നുന്നു.
    :)

  7. സൂപ്പര്‍ ചിത്രങ്ങള്‍! നല്ല വിവരണങ്ങളും
    വളരെ നന്നായിരിക്കുന്നു.
    ഭാഗ്യവാന്‍ എന്നു പറയുമ്പോള്‍ അതിന് നിരക്ഷരന്‍ എന്നു കൂടി അര്‍ത്ഥം കാണുമല്ലേ.

  8. ലളിത സുന്ദരമായ വിവരണം..ഗംഭീര പടംസ്..മന ഒന്നു ചുറ്റിനടന്നു കണ്ട പ്രതീതി…എന്തൊരു വിശാലമായ അകത്തളങ്ങളും,ഇടനാഴികളും..അവിടൊക്കെ ഒന്നു ചുറ്റികറങ്ങി ഓടി നടക്കാന്‍ കൊതിയാവണു..നിരക്ഷരന്‍ ജി ഇത്രേം വല്യ ഒരു മന മൊത്തതില്‍ നടന്നു കാണാന്‍ ഭാഗ്യം കിട്ടിയില്ലേ..ശരിക്കും അസൂയ വരണു..ആ മന തുടര്‍ന്നും അതു പോലെതന്നെ സംരക്ഷിക്കപ്പെടട്ടെ..

  9. എല്ലാവരും കൊതിക്കുകയും ,കൊതിപ്പിക്കുകയും ചെയ്തു ,നിരക്ഷരന്‍ .എന്നാല്‍ കേട്ടോ.ഞാനും ആ ഭാഗ്യവന്റെ കൂട്ടത്തില്‍ ചേരാന്‍ പോകുന്നു .ഞാനും നിരക്ഷരനും പിന്നെ എന്‍റെ വകയിലെ അമ്മാവനും കൂടി അടുത്തമാസം അവിടെ പോകാന്‍ പോകുന്നു.എന്‍റെ വഴി ചെലവുകള്‍ എല്ലാം നിരന്‍ ഏറ്റു എന്നാണ് ഇന്നലെ കൂടി ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത് …

    ആ പൂട്ടു തുറക്കാന്‍ നമ്മുടെ കായംകുളം കൊച്ചുണ്ണിയുടെ ആരും ഇപ്പോള്‍ നാട്ടില്‍ ഇല്ലേ ? ഇതിലും വലിയ പൂട്ട്‌ തുറന്നു .പിന്നെ ഈ പൂട്ട്‌
    നല്ല പടംസ് ആന്‍ഡ്‌ വിവരണംസ് നിരനെ ….:)

  10. ഇങ്ങനൊന്നു കാണാന്‍ കുറെ നാളായി കൊതിക്കുന്നു..നല്ല അസൂയ തോന്നുന്നു താങ്കളോട്. ഈ മന കാണാന്‍ എന്തെങ്കിലും വഴിയുണ്ടൊ? ആരാ ഈ പ്രവീണ്‍? അദ്ദേഹത്തിന്റെ സുഹ്രുത്ത് ആയാല്‍ മതിയൊ?

  11. അങ്ങനെ പതിനാറാം കെട്ട് വിശദമായി കണ്ടു. ആ കാവും കൂടി കാണണമെന്നുണ്ടായിരുന്നു.
    ഇങ്ങനെ ഞങ്ങളെ ഓരോരോ സ്ഥലങ്ങള്‍ കാണിച്ചു തരുന്നതിനു നന്ദി നിരക്ഷരാ :)

  12. മനോജേട്ടാ, നല്ല പോസ്റ്റ്. അടുത്തമാസം ഞാനും ഒരു മന കാണാന്‍ പോകുന്നുണ്ട്..ആലുവക്കടുത്ത് അകവൂര്‍ എന്ന മന

  13. പാമരന്‍ – ഒരിക്കലൊന്ന് പോയി കാണ് മാഷേ.

    രാജേഷ് മേനോന്‍ – രാജേഷിന്റെ പ്രാര്‍ത്ഥന തന്നെയാണ് എനിക്കും. നന്ദീട്ടോ.

    ഷാരൂ – വേണമെന്ന് വെച്ചാല്‍ ആ ആഗ്രഹമൊക്കെ നടക്കും ഷാരൂ. വേണമെങ്കില്‍ ചക്ക മരത്തിലും …എന്നല്ലേ ?

    കുറ്റ്യാടിക്കാരാ – ഇപ്പോള്‍ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയാല്‍ ‘ടൌസറ് കയിഞ്ഞ്‘ പോകും മോനേ.

    കാവലാന്‍ – എനിക്ക് തന്ന ആ പുതിയ പര്യായം ക്ഷ പിടിച്ചു. നന്ദീട്ടോ

    റെയര്‍ റോസ് – ആ പ്രാര്‍ത്ഥന ഫലിക്കട്ടെ. പക്ഷെ അസൂയയ്ക്ക് മരുന്നില്ല കുട്ടീ:) നന്ദീട്ടോ :)

    ഏറനാടാ – എന്തായാലും പോകണേ. പോയി വന്നിട്ട് വിവരമറിയിക്കണം. കൃത്യമായ വഴിയും എനിക്ക് പറഞ്ഞുതരണം. പലരും ചോദിക്കുന്നുണ്ട് വഴി.

    കാപ്പിലാനേ – അമ്മാവനും മരുമകനും കൂടെ സ്വന്തം ചിലവില്‍ അങ്ങ് പോയേച്ചാല്‍ മതി. എന്റെ ചിലവില്‍ അങ്ങനിപ്പോ മനയില് പോകണ്ട. അവിടെച്ചെന്നിട്ട് മനയില് ഷാപ്പ് തുടങ്ങണം എന്ന് പറയാതിരുന്നാല്‍ മാത്രം മതി.

    ഹേമാംബികേ – എന്നോട് അസൂയപ്പെട്ട് നില്‍ക്കാതെ ഒന്നവിടെ വരെ പോയ്ക്കൂടേ. കൃത്യമായിട്ടുള്ള വഴി താമസിയാതെ ഞാന്‍ ഒരു കമന്റായി ഇടാം. അതിനിപ്പോ പ്രവീണിന്റെ സുഹൃത്താകാനൊന്നും നിക്കണ്ട :) :) പ്രവീണ് ആരാണെന്ന് ഞാന്‍ വിശദീകരിച്ചിട്ടുണ്ടല്ലോ ആദ്യം തന്നെ.

    ആഷാ – അന്ന് കാവിന്റെ പടം എടുക്കുന്നതിന് പകരം ഞാനത് വീഡിയോയിലാണ് പകര്‍ത്തിയത്. തപ്പിക്കണ്ടുപിടിക്കാന്‍ പറ്റിയാല്‍ പിന്നൊരിക്കല്‍ ഒരു വീഡിയോ പോസ്റ്റാക്കാം.

    ജിഹേഷേ – അകവൂര്‍ മന എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ കണ്ടിട്ടില്ല. പോയി വന്ന് ഒരു പോസ്റ്റ് ഇടണേ.
    കോട്ടയത്ത് സൂര്യകാലടി മന എന്നൊരു പ്രസിദ്ധമായ മനയില്‍ ഞാന്‍ പോയിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ എന്റെ കയ്യില്‍ കുറവാണ്. അതുകൊണ്ട് ഒരു പോസ്റ്റിനുള്ള വകയില്ല. പിന്നൊരിക്കല്‍ ഒന്നൂടെ പോകണം അവിടെ.

    അരീക്കോടന്‍ മാഷേ – കൃത്യമായ വഴി ഞാന്‍ തപ്പിയെടുത്ത് അറിയിക്കാം. വളരെ മുന്നേ നടത്തിയ യാത്രയായതുകൊണ്ട് വഴിയടക്കം പല കാര്യങ്ങളും മറന്നുപോയി. അന്നിതൊന്നും കുറിച്ച് വെക്കാനും തോന്നിയില്ല. ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു.

    സ്വപ്നാടകന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, കാനനവാസന്‍, ശ്രീനാഥ്, കുഞ്ഞായീ, ശ്രീവല്ലഭന്‍, ശ്രീ, റഫീക്ക്, ശിവകുമാര്‍, ഹരിയണ്ണന്‍…..

    മറനാട്ട് മന കാണാന്‍ എത്തിയ എല്ലാവര്‍ക്കും മനം നിറയെ നന്ദി.

  14. ഭാഗ്യവാന്‍! അല്ലാതെ എന്തു പറയാന്‍! ഇനിയിപ്പോ നിരക്ഷരനെ സോപ്പിടുകയേ നിവൃത്തിയുള്ളൂ… അല്ലേ നിരക്ഷരോ?

  15. ഏകാകീ – ഭാഗ്യവന്തം പ്രസൂയേധാ,
    മാ ശൂരം, മാ ച പണ്ഡിതം…. എന്നാണ് ചൊല്ല്.
    (ശൂരന്മാരേയോ, പണ്ഡിതന്മാരേയോ പ്രസവിച്ചിട്ട് കാര്യമില്ല, ഭാഗ്യവാനെത്തന്നെ പ്രസവിക്കണം എന്ന് സാരം) പക്ഷെ ഞാനിതൊന്നുമല്ലേ. ഞ്ഞമ്മള് പഴേ നിരക്ഷരന്‍ തന്നെ :) :)

    അഖിലേഷ് – നന്ദി
    യാരിത് – നന്ദി

    അബ്‌ദുള്‍ ജബ്ബാറേ – മലപ്പുറംകാരാ….തുറക്കാത്ത വാതിലും, തുറന്നിട്ട വാതിലുകളുമായി എത്ര എത്ര സംഭവങ്ങളാണ് നിങ്ങളുടെ നാട്ടില്‍. ചുമ്മാ ബൈക്ക് എടുത്ത് കറങ്ങ് മാഷേ. നല്ലൊരു ക്യാമറയും കരുതിക്കോ കയ്യില്‍. ഇറാക്കില്‍ പോയി എണ്ണ കുഴിക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ആ പടങ്ങളൊക്കെ നോക്കി അയവിറക്കാമല്ലോ ?!

    ആഷേ – ആഷയ്ക്ക് വേണ്ടി ഞാനാ കാവിന്റെ പടങ്ങള്‍ കൂടെ തപ്പിയെടുത്തു. സ്റ്റില്ലായിട്ടുതന്നെ അതെന്റെ കയ്യില്‍ ഉണ്ടായിരുന്നു. ആ പടങ്ങള്‍ കൂടെ ഇടിച്ച് കയറ്റിയിട്ടുണ്ട്. എല്ലാവര്‍ക്കും കാവിലേക്ക് കയറി നോക്കാം. പാമ്പുണ്ടാകും സൂക്ഷിക്കണം :) :)

  16. നിരക്ഷരാ,
    മറനാട്ട് മന വിശദമായി കാണിച്ചുതന്നതിന് നന്ദി. മുന്‍പ് എവിടെയോ ഈ മനയെ പറ്റി കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അറിയാന്‍ സാധിച്ചത്. സംസാരിക്കുന്ന ചിത്രങ്ങളും ഗംഭീരം.താമസക്കാര്‍ കുറവുള്ള വീടാണെന്നു തോന്നുന്നു അല്ലെ.

    ഓ.ടോ:) എന്താണിത് നിരക്ഷരാ, എന്റെ അയല്‍ വാസിയാണെന്നും പുത്തന്‍വേലിക്കര ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞിട്ട് നാടേതാണെന്ന് മാത്രം പറഞ്ഞില്ല..ഒരുമാതിരി സസ്പെന്‍സ്. ബ്ലോഗില്‍ കയറി അരിച്ചുപെറുക്കിയിട്ടും ഒരു പിടിയും കിട്ടിയില്ല. അറിഞ്ഞിട്ടെന്തിനാണെന്നു ചോദിച്ചാല്‍…ഒന്നിനുമല്ല. ഒരു ആകാംക്ഷ.

  17. നിരക്ഷൂ..എത്ര നേരം ഞാനീ പോസ്റ്റില്‍ ഇരുന്നെന്നൊരു നിശ്ചയോം ഇല്ല.
    ഏതോ ലോകത്തെത്തിപ്പെട്ട ഒരു പ്രതീതി..
    ആ വരാന്തകളും,സര്‍പ്പക്കാവുമാണ് കൂടുതല്‍ ആകര്‍ഷിച്ചത്..
    ഒരിക്കല്‍ ഒരു മഴക്കാലത്ത് ആ വരാന്തയില്‍ ഒരിക്കലെങ്കിലും ഇരിക്കാനായെങ്കില്‍ എന്നാശിച്ച് പോകുന്നു..
    സത്യായിട്ടും കുശുമ്പ് സഹിക്കാന്‍ വയ്യ…

  18. വായിച്ച് ഞാനും മറ്റൊരു ലോകത്തെത്തി. ചരിത്രവും പഴമയും ഉറങ്ങിക്കിടക്കുന്ന ഇത്തരം കെട്ടിടങ്ങളെ കുറിച്ച് അറിയാന്‍ വലിയ താല്‍പ്പര്യമാണ്.ഇതൊക്കെ നശിക്കാതെ എന്നെന്നും സംരക്ഷിക്കുവാനായെങ്കില്‍.

  19. നിരക്ഷന്‍റെ യാത്രാ വിവരങ്ങള്‍ എല്ലാം ഒന്നിനൊന്ന് നല്ലതാണല്ലോ. ( എനിക്ക് ഒരു അബദ്ധം പറ്റി; നിരക്ഷരന്‍, കൈപ്പള്ളിയുടെ ഇരട്ട സഹോദരന്‍ ആണെന്ന് ആ മരമാക്രി പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അങ്ങ് വിശ്വസിച്ചു പോയി! പിന്നെ ഇപ്പോള്‍, ഈ പേര് കണ്ടപ്പഴാ നേര് മനസ്സിലായത്…)

  20. വിവരണം മനോഹരം……ചിത്രങ്ങള്‍ അതിസുന്ദരം!!!!

    മറനാട്ടെ തെക്കിനിയില്‍ നാഗവല്ലിയും ഉണ്ടാവും…..രാമനാഥനെവെടെയോ എന്തോ?

    അഭിനന്ദനങ്ങള്‍……:)

    -ബൈജു

  21. മനോജേട്ടാ വളരെ നന്നായിട്ടുണ്ടു. കുട്ടിക്കാലത്തു അച്ചന്റെ വീട്ടില്‍‌ പോവുമ്പോ അവിടെ ഒരു നാലുകെട്ട് ഉണ്ടായിരുന്നു. അതുതന്നെ എന്തു രസമാണ്‌‌ കാണാന് അപ്പൊ പതിനാറുകെട്ടിന്റെ കാര്യം പറയണൊ. പണ്ടൊരിക്കല്‍‌ മലയാളമനോരമയില്‍‌ പൂമുള്ളിമനയെക്കുരിച്ചു ഒരു ലേഖനം വന്നതു ഓര്‍‌ക്കുന്നു. ആ മന എപ്പോഴോ പൊളിച്ചുകളഞ്ഞു എന്നാണു തോന്നുന്നത്‌. നോക്കിനടത്തലും മരാമത്തിനു വരുന്ന ചിലവും തന്നെ പ്രധാന പ്രശ്നം. എറനാട്ടു മനക്കു ഒരിക്കലും ആ ദുര്യോഗം വരാതിരിക്കട്ടെ എന്നു പ്രാര്‍‌ത്ഥിക്കുന്നു. ഞങ്ങള്‍‌ക്കും എന്നെങ്കിലും കാണാന്‍‌ ആ മന എന്നും അവിടെ ഉണ്ടാവട്ടെ. നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങള്‍‌ കൂടിയാണു ഇത്തരം കെട്ടിടങ്ങള്‍‌. ചിത്രങ്ങള്‍‌ എല്ലാം വളരെ നന്നായിട്ടുണ്ട്‌. വിവരണവും. ഈ മനയെ പരിചയപ്പെടുത്തിയതിനു നന്ദി.

  22. മലയാണ്മയുടെയഥാർത്ഥമുഖങ്ങളിലൂടെ ഒരു സഞ്ചാരം ഒരുക്കിയതിന് ഏറെ നന്ദിയുണ്ട്.യാത്ര തുടരട്ടെ..
    പ്രാർത്ഥനാപൂർവം

  23. ആഗ്നേയാ – മഴ നനഞ്ഞ് മനയുടെ വരാന്തയിലൊക്കെ ഇരുന്നോ, പക്ഷെ അധികനേരം സര്‍പ്പക്കാവില്‍ ഇരിക്കേണ്ട കേട്ടോ ? :)

    തസ്ക്കരവീരാ – ഇപ്പോള്‍ തെറ്റിദ്ധാരണ മാറിയല്ലോ ? :)

    ബിന്ദു കെ.പി, ഗീതേച്ചീ, ബിരിയാണിക്കുട്ടീ, വേണൂ, സാജന്‍ ജേക്കബ്ബ്, സിന്ധൂ, ബൈജൂ, മണികണ്ഠാ, കൈപ്പള്ളീ, സന്തോഷ് നമ്പ്യാര്‍,….മറനാട്ട് മന സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.

  24. മറനാട്ട് മന സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും, ആ മനയില്‍ ഒരിക്കലെങ്കിലും പോകണമെന്ന് പറഞ്ഞവര്‍ക്കുമൊക്കെ ഒരു സന്തോഷ വാര്‍ത്ത!!!!!!!!!!

    മറനാട്ട് മനയിലെ പത്തായപ്പുരയില്‍ ഇപ്പോളിതാ ഹോം സ്റ്റേ ആരംഭിച്ചിരിക്കുന്നു. പ്രവീണ്‍ മറനാട്ടിന്റെ കത്ത് ഇക്കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയിരുന്നു. ഇനി എല്ലാവര്‍ക്കും അവിടെ പോകാം. മനയുടെ സൌന്ദര്യവും, പ്രൌഢിയുമൊക്കെ ആസ്വദിക്കാം.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതാ മറനാട്ട് മനയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കൂ…

  25. If this Mana is that old, how come this one is not mentioned in Kottarathil Sankunni’s Aitheehyamala Book?

    Is there any subtle marketing intention in your article? Nevertheless, your article generates nostalgia in people who are somewhat mystified by Kerala’s past.

  26. അനോണീ…

    മാപ്പിള ലഹളക്കാലത്തൊക്കെ ഈ മനയുണ്ടെന്ന് അറിയാം. അതല്ലാതെ കൃത്യമായി എത്ര പഴക്കമുണ്ടെന്ന് എനിക്കറിയില്ല. അത് അന്വേഷിക്കാവുന്നതേയുള്ളൂ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ മനയെപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്ത് എന്ന ചോദ്യത്തിനും എനിക്കുത്തരമില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണി കൂടുതലായും പരാമര്‍ശിച്ചത് മദ്ധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും കാര്യങ്ങളായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഈ മന മലബാറിന്റെ പരിധിയില്‍ വരുന്നത് കൊണ്ട് ഐതിഹ്യമാലയില്‍ നിന്ന് പുറത്തായതാണോ എന്ന് ആധികാരികമായി പറയാനും വയ്യ.

    ഈ യാത്രാവിവരണം എഴുതുമ്പോള്‍ താങ്കള്‍ പറഞ്ഞ ‘മാര്‍ക്കറ്റിങ്ങ് ഉദ്ദേശമൊന്നും’ എനിക്കില്ലായിരുന്നു. ഇതെഴുതിയപ്പോള്‍ ഒരുപാട് പേര്‍ അവിടെ പോകാന്‍ പറ്റുമോ ? താമസിക്കാന്‍ പറ്റുമോ എന്നൊക്കെ എന്നോട് അന്വേഷിച്ചിരുന്നു. പിന്നീടാണ് അവിടെ ഹോം സ്റ്റേ ആക്കിയതായി പ്രവീണില്‍ നിന്നും അറിഞ്ഞത്. അപ്പോള്‍ അവിടെ പോകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് വേണ്ടി ഞാനാ വിവരം കമന്റായി ഇവിടെ എഴുതിയിരുന്നു. പിന്നീട് എന്റെ ഈ ലേഖനം പ്രവീണിന്റെ സൈറ്റില്‍ ഒരു ലിങ്കായി വരുകയും ചെയ്തു. അങ്ങിനെയൊക്കെ നോക്കിയാല്‍ ഇപ്പോള്‍ ഈ ലേഖനത്തിന് തികച്ചും ഒരു മാര്‍ക്കറ്റിങ്ങ് സ്വഭാവം വന്നിട്ടുണ്ട്. പക്ഷെ അതില്‍ ഞാനൊരു തെറ്റും കാണുന്നില്ല.

    കേരളത്തിലെ ഇത്തരം മനകളും, ജനങ്ങളാല്‍ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളും മറ്റും ‘മാര്‍ക്കറ്റ് ‘ ചെയ്യുക എന്നൊരു ഉദ്ദേശം ഇപ്പോള്‍ ഈ ബ്ലോഗിന് വന്നുചേര്‍ന്നിട്ടുണ്ട്, അത് ഈ ബ്ലോഗിന്റെ പ്രൊഫൈലില്‍ എഴുതിച്ചേര്‍ത്തിട്ടില്ല എങ്കിലും….

    താങ്കളുടെ കമന്റിന് നന്ദി പറയുന്നതിനോടൊപ്പം ഇത്തരം ഒരു നല്ല വിഷയം ചര്‍ച്ച ചെയ്യാന്‍ അനോണിമസ് ആയി വന്നതിലുള്ള വിഷമം കൂടെ ഇവിടെ രേഖപ്പടുത്തുന്നു.

  27. വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.
    ധ്വനി എന്ന സിനിമയുമായി ബന്ധപ്പെട്ട് , 1921 ഷൂട്ടിങ്ങ് സമയത്ത് ഞാനും ഈ മനയിൽ പോയിട്ടുണ്ട്.
    അന്ന് ഈ ജനൽ പ്രശ്ന്നത്തെ കുറിച്ചും കേട്ടിരുന്നു.
    പിന്നെ മാർക്കറ്റിങ്ങിനെ കുറിച്ച് ഒരു വിയോജിപ്പും എനിക്കില്ല, കാരണം അങ്ങിനെയെങ്കിലും 4 ആൾ ഈ പാരമ്പര്യത്തേയും ആചാരങ്ങളേയും, സംസ്ക്കാരത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞാൽ, അറിയിക്കാൻ കഴിഞ്ഞാൽ. അതൊരു ചെറിയ കാര്യമല്ല
    എന്നാൺ എന്റെ വിശ്വാസം,
    ഭാവുകങ്ങൾ
    തമ്പുരാൻ

  28. വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.
    ധ്വനി എന്ന സിനിമയുമായി ബന്ധപ്പെട്ട് , 1921 ഷൂട്ടിങ്ങ് സമയത്ത് ഞാനും ഈ മനയിൽ പോയിട്ടുണ്ട്.
    അന്ന് ഈ ജനൽ പ്രശ്ന്നത്തെ കുറിച്ചും കേട്ടിരുന്നു.
    പിന്നെ മാർക്കറ്റിങ്ങിനെ കുറിച്ച് ഒരു വിയോജിപ്പും എനിക്കില്ല, കാരണം അങ്ങിനെയെങ്കിലും 4 ആൾ ഈ പാരമ്പര്യത്തേയും ആചാരങ്ങളേയും, സംസ്ക്കാരത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞാൽ, അറിയിക്കാൻ കഴിഞ്ഞാൽ. അതൊരു ചെറിയ കാര്യമല്ല
    എന്നാൺ എന്റെ വിശ്വാസം,
    ഭാവുകങ്ങൾ
    സസ്നേഹം
    തമ്പുരാൻ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>