Monthly Archives: June 2012

DSC08281

നമ്പാടന്റെ നമ്പറുകൾ


രിച്ചാക്കിന് കൈയ്യും കാലും വെച്ചതുപോലെയാണ് ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ.

മുൻഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയുടെ വാക്കും പഴയ ചാക്കും ഒരുപോലെയല്ല. ചാക്കിന് വിലയുണ്ട്.

മന്ത്രി മുസ്തഫയെ കണ്ടാൽ കേരളത്തിൽ ദാരിദ്യമുണ്ടെന്ന് ആരെങ്കിലും പറയുമോ ? ടീവിയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറിയ ടീവിയാണെങ്കിൽ പൊളിഞ്ഞുപോകും. എല്ലാവർക്കുമുള്ളത് അങ്ങേര് തന്നയല്ലേ കഴിക്കുന്നത് ?

ഭക്ഷ്യമന്ത്രി മുസ്തഫ ചാറ്റൽ മഴയത്ത് മഴക്കോട്ടിട്ട് നടന്നുപോകുമ്പോൾ ട്രാഫിക്ക് പൊലീസ് കൈ കാണിച്ച് തടഞ്ഞുനിർത്തി. ചോദ്യം ചെയ്തു. അബദ്ധം മനസ്സിലാക്കി വിട്ടയച്ചു. ഓട്ടോറിക്ഷ ലൈറ്റിടാതെ പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണത്രേ പൊലീസ് തടഞ്ഞുനിർത്തിയത്.

വരികൾ ശ്രീ.ലോനപ്പൻ നമ്പാടന്റേതാണ്. ഇതൊക്കെയും വായിക്കുമ്പോൾ തോന്നും ലോനപ്പൻ നമ്പാടൻ ഏറ്റവും കൂടുതൽ ആക്രമിച്ചിരിക്കുന്നത് ടി.ഏച്ച്. മുസ്തഫയെ ആണെന്ന്. അങ്ങനൊന്നുമില്ല. നമ്പാടൻ മാഷ് ആരേയും വെറുതെ വിട്ടിട്ടില്ല. നായനാർ മുതൽ കരുണാകരൻ വരെ. പള്ളിക്കാർ മുതൽ പള്ളിക്കൂടത്തിലുള്ളവർ വരെ. എല്ലാവരും ഈ നിയമസഭാ സാമാജികന്റെ ഹാസ്യരസം നിറഞ്ഞ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ‘നമ്പാടന്റെ നമ്പറുകൾ‘, ലോനപ്പൻ നമ്പാടൻ എന്ന സരസനായ രാഷ്ട്രീയക്കാരന്റെ ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്ക് കൊള്ളുന്ന വിമർശനങ്ങളും കൊണ്ട് നിറഞ്ഞതാണ്. പുട്ടിന് പീരയെന്ന പോലെ കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ വരകളുമുണ്ട്.

‘ഗ്രൌണ്ട് ‘ എന്നാൽ ഭൂമി. ‘വാട്ടർ‘ എന്നാൽ ജലം. ഗ്രൌണ്ട് വാട്ടർ എന്നാലോ ഭൂഗർഭജലം. ഈ ഗർഭം എവിടന്ന് വന്നു ? ഭൂജലം എന്ന് പോരേ ? നേർച്ചപ്പെട്ടിക്ക് ഇംഗ്ലീഷില്ലേ ? ചില സരസ ചിന്തകൾ അങ്ങനെ പോകുന്നു.

കൊതിക്കല്ലുകൾ എന്താണെന്നും ചേരമൂർഖന്റെ പ്രത്യേകതയെന്താണെന്നും അറിയാത്തവർക്ക് അത് നർമ്മത്തിലൂടെ മനസ്സിലാക്കാനുള്ള അവസരവും മാഷ് തരുന്നുണ്ട്.

വെഡ്ഡിങ്ങും വെൽഡിങ്ങും ഒന്നുതന്നെ. പുരുഷനും സ്ത്രീയും തമ്മിലുള്ള വെൽഡിങ്ങാണ് വെഡ്ഡിങ്ങ്.

‘ഡാ’ യെന്ന് മകനേയും ‘ഡീ’ യെന്ന് മകളേയും വിളിക്കുന്ന അച്ഛനെ മക്കൾ തിരിച്ചടിയെന്നോണം ‘ഡാഡീ’ എന്ന് വിളിക്കും എന്നത് അദ്ദേഹം മാത്രം ശ്രദ്ധിച്ചുവെച്ചിരിക്കുന്ന ഒരു കാര്യമാകാനും മതി.

സീതിഹാജി എറണാകുളം ലൈൻ ബസ്സിൽ ടിക്കറ്റെടുത്ത കഥയുടെ മറ്റ് വേർഷനുകൾ മുൻപ് പലയിടത്തും കേട്ടിട്ടുണ്ട്. മേനക, പത്മ, ഷേണായീസ്, ശ്രീധർ, ദീപ, കവിത, സരിത, ലിസി, എന്നീ പേരുകൾ പറഞ്ഞ് യാത്രക്കാർ ഓരോരുത്തർ ടിക്കറ്റെടുക്കുമ്പോൾ ‘ഒരു സീതിഹാജി‘ എന്നുപറഞ്ഞ് ടിക്കറ്റെടുക്കുന്ന ആ കഥ സീതിഹാജിയുടെ വക തന്നെ ആയിരുന്നോ ? അതിലെ സത്യാവസ്ഥ എന്തായാലും കൊള്ളാം, നമ്പാടന്റെ പോലെ തന്നെ ഒന്നൊന്നര പുസ്തകമാക്കാനുള്ള ഫലിതങ്ങൾ സീതിഹാജിയും ഇറക്കിയിട്ടുണ്ട്. 

പൂച്ചയെ കണ്ടുപഠിക്കാം, കുറുക്കനും കുടുബവും, എന്ന നമ്പറുകളൊക്കെ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവിടന്ന് കിട്ടിയത് ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സഹൃദയന്റേതാണ്.

കല്യാണക്കാർഡ് ഇംഗ്ലീഷിൽ അച്ചടിക്കുന്ന മലയാളി മരണക്കാർഡ് മലയാളത്തിലേ അടിക്കൂ എന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകുമോ ആവോ ?

നാട്ടിൽ കുടികിടപ്പുകാരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്നാണ് നമ്പാടൻ മാഷ് പറയുന്നത്. കുടിക്കുക, കിടക്കുക. അതാണ് മാഷുദ്ദേശിക്കുന്ന കുടികിടപ്പ്. നല്ല കുടിയന്മാർക്ക് രണ്ട് ഗുണങ്ങളുണ്ട്. 1)വീട്ടിൽ കള്ളൻ കേറുകയില്ല. 2)മുടിനരക്കുകയില്ല.  ഒന്നൊന്നര വിശദീകരണമാണ് ഇതിന്റേതായി നൽകിയിട്ടുള്ളത്. കുടിയന്മാർക്ക് വേണ്ടി 3 കിടിലൻ പ്രമാണങ്ങളും തരുന്നുണ്ട് ലേഖകൻ. കൃസ്ത്യാനികൾ നല്ല ‘സ്പിരിറ്റു’ള്ളവരാണെന്ന് ഒരു താങ്ങലുമുണ്ട് ഇതിനിടയിൽ.

കുട്ടി അഹമ്മദ് കുട്ടി പുഷ്‌പുൾ എഞ്ചിൻ പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേകത കൊണ്ടാണ്. മറ്റാരും ചിന്തിക്കാൻ പോലും സാദ്ധ്യതയില്ലാത്ത ഒരു ട്രാക്കാണത്. വീരേന്ദ്രകുമാർ ജനിച്ചത് തന്നെ എം.പി. ആയിട്ടാണെന്ന് പറയുന്നതും ആ പേരിലുള്ള പ്രത്യേകത കൊണ്ടുതന്നെ.

ഡി.ഡി.4 എന്ന് നമ്പാടൻ പരാമർശിക്കുന്നത് നിയമസഭയിലെ മുൻ‌നിരയിലുള്ള നായനാർ, ബേബി ജോൺ, ഗൌരിയമ്മ, ടി.കെ.രാമകൃഷ്ണൻ എന്നീ പ്രായം ചെന്ന നാല് നേതാക്കളെയാണ്. ഡി.ഡി. എന്നാൽ ഡഫ് & ഡമ്പ്.

കോൺഗ്രസ്സ് (ഐ)യിൽ നാല് ഗ്രൂപ്പുകളാണുള്ളത്. തിരുത്തൽ‌വാദികൾ, തിരുമ്മൽ‌വാദികൾ, തുരത്തൽ‌വാദികൾ, ഇരുത്തൽ‌വാദികൾ. ഇവയ്ക്കെല്ലാം പുറമേ അലവലാതികൾ. കോൺഗ്രസ്സുകാരെ കൊന്ന് കൊലവിളിച്ചിരിക്കുകയാണിവിടെ.

കോലപ്പന്റെ ഓഫീസർ മലയാളത്തിന് എതിരാണ്. അതുകൊണ്ട്, ഭാര്യ പ്രസവിച്ചപ്പോൾ രണ്ടാഴ്ച്ച ലീവ് കിട്ടാൻ, കോലപ്പന് ഇംഗ്ലീഷിൽത്തന്നെ ലീവ് ലെറ്റർ എഴുതേണ്ടി വന്നു. അതിങ്ങനെ. My wife is born. The boy is girl. I am the only husband. So leave me two week. ഇതൊക്കെ വായിച്ചാൽ ചിരിക്കാതെ പിന്നെന്ത് ചെയ്യും ?

പൃഷ്ഠകുർബ്ബാന, ചെനയുള്ള കുതിര, പ്രെഗ്നന്റാക്കൽ എന്നിങ്ങനെയുള്ള നമ്പറുകളൊക്കെ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുക. എടുത്തുപറയാൻ ഒരുപാടുണ്ട് ഇത്തരം നമ്പറുകൾ. എല്ലാം കൂടെ 181 എണ്ണം.  വായനയുടെ രസച്ചരട് ഞാനായിട്ട് പൊട്ടിക്കുന്നില്ല.

വാൽക്കഷണം:‌- ബാപ്പോൾ സാർ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ നമ്പാടന്റെ നമ്പറുകൾ മാത്രം വായിച്ചാൽ പോര. ഡോ:ബാബുപോൾ എഴുതിയിരിക്കുന്ന ആമുഖം കൂടെ വായിക്കണം.