ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ജനകീയമേള. ശിവഭക്തിയിൽ മതിമറന്ന് വിശുദ്ധമുഹൂർത്തത്തിൽ ഗംഗയിലെ ബ്രഹ്മകുണ്ഢിൽ സ്നാനം ചെയ്യാൻ വേണ്ടി, ജീവൻ പോലും നഷ്ടമായേക്കാം എന്നതൊക്കെ വിസ്മരിച്ച് ഹരിദ്വാറിലും അലഹബാദിലും ഉജ്ജയിനിലും നാസിക്കിലുമൊക്കെ 12 കൊല്ലത്തിൽ ഒരിക്കൽ ഒത്തുചേരുന്ന മനുഷ്യസാഗരം. അതാണ് കുംഭമേള.
ശശികുമാറിനും, മാദ്ധ്യമപ്രവർത്തകയായ പ്രേമ ശ്രീദേവിക്കും, സ്വാമിനി വിഷ്ണുപ്രിയയ്ക്കും, ഒപ്പം സഞ്ചാരിയായ ലേഖകൻ (സക്കറിയ) നടത്തിയ കുംഭമേള യാത്രയുടെ വിവരണമാണ് ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ബംബം ഹരഹര ബംബം ബോൽ. (പേജ് 72, വില 65 രൂപ.)
കോടിക്കണക്കിന് ജനങ്ങൾ വന്ന് മറിയുന്ന കുംഭമേളക്കാലം ഹരിദ്വാറിലെ ജനങ്ങളും ഭരണകൂടവും എങ്ങനെ കൈകാര്യം ചെയ്യുന്നു, അതുകൊണ്ട് അവർക്കുണ്ടാകുന്ന മെച്ചങ്ങൾ, വിവിധതരം സന്യാസ ജീവിതങ്ങൾ, ഗംഗാ സ്നാനത്തിനായി സന്യാസിമാരും ഭക്തരും സഹിക്കുന്ന ക്ലേശങ്ങൾ, എന്നതിനെയൊക്കെ ഒരേസമയം ഭക്തിയിലൂടെയും ഒരു സഞ്ചാരിയുടെ കൌതുകത്തോടെയും നോക്കിക്കാണുകയും താരതമ്യേന ചെറുതായ 16 അദ്ധ്യായങ്ങളിലൂടെ പറഞ്ഞുപോകുകയാണ് സക്കറിയ. മേമ്പൊടിക്ക് അദ്ദേഹം തന്നെ എടുത്ത ചിത്രങ്ങളും സുലഭമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാവിവരണ പുസ്തകങ്ങളിൽ അതാത് പേജുകൾക്കും പാരഗ്രാഫിനും ഇടയിൽ എങ്ങനെ വർണ്ണ ചിത്രങ്ങൾ ഉൾപ്പെടുത്താം എന്നതിന്റെ ഉദാഹരണം കൂടെയാണ് ബംബം ഹരഹര ബംബം ബോൽ.
ഹരിദ്വാറിലെത്ര ആശ്രമങ്ങളുണ്ട് ? അതിലെല്ലാം കൂടെ എത്ര സ്വാമിമാരുണ്ട് ? മേലാകെ ചാരം വാരിപ്പൂശി നഗ്നരായി നടക്കുന്ന നാഗയോഗികൾക്ക് വിദേശരാജ്യങ്ങളിലെ നഗ്ന ബീച്ചുകളിൽ കാണുന്ന ശരീരങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണുള്ളത് ? ആത്മീയതയും നഗ്നതയും അതിനുമേൽ പൂശുന്ന ചാരത്തിനുമപ്പുറം മറ്റെന്തൊക്കെയാണ് അവരുടെ ജീവിതരീതികൾ. അവർക്കിടയിലെ വ്യാജന്മാർ എന്തൊക്കെയാണ് ലക്ഷ്യമിടുന്നത് ? കഠിനവേദനയുള്ളതും ചിലപ്പോൾ അതിലേറെ അപകടകരവും ആയേക്കാവുന്ന ഒരു ‘ഉടയ്ക്കൽ‘ പ്രക്രിയയുടെ വേദന കടിച്ചമർത്താനും വേണ്ടി എന്താണ് നാഗസന്യാസിമാരുടെ ആത്മീയതയിൽ ഉള്ളത് ? ‘മോക്ഷം‘ കിട്ടി ഗംഗയിലെ ചില പാലങ്ങൾക്ക് കീഴെ അടിഞ്ഞുകിടക്കുന്ന രൂപങ്ങൾ ജീർണ്ണിക്കാത്തതിന്റെ രഹസ്യമെന്താണ് ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു യാത്രയാണ് ഗംഗാതീരത്തുകൂടെ സക്കറിയ നടത്തുന്നത്.
കുംഭമേളയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട് ഗംഗാ സ്നാനത്തിനായി ലേഖകനും കൂട്ടരും സഹിക്കുന്ന ത്യാഗങ്ങൾ ആത്മഹത്യാപരമല്ലേ എന്ന് വായനക്കാർക്ക് തോന്നിയാൽ തെറ്റ് പറയാനാവില്ല. നരച്ച താടിയും മീശയും, കാവി വസ്ത്രങ്ങളും, തലയിൽ കാവിത്തുണി കൊണ്ടുള്ള ഒരു കെട്ടുമായി കുംഭമേളയ്ക്കിറങ്ങിയിരിക്കുന്ന സഹയാത്രികനായ ശശികുമാറിന് ഒരു സർവ്വസംഗപരിത്യാഗിയായ സ്വാമിയുടെ പരിവേഷം കൈവരുന്നതും ഭക്തർ അദ്ദേഹത്തിന് ദക്ഷിണ നൽകുന്നതുമൊക്കെ ഭക്തിയ്ക്കൊപ്പം അൽപ്പം നർമ്മം കൂടെ കലർന്ന ഭാഗങ്ങളാണ്.
ഭക്തി, ഭക്തിമയമാണ് കുംഭമേളക്കാലത്ത് ഗംഗയുടെ പരിസരമെല്ലാം. കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനവും കഴിഞ്ഞ് വന്നപ്പോൾ അദ്ധ്യായങ്ങൾ പലതും ഹര ഹര സ്തുതിയോടെ അവസാനിപ്പിക്കാനേ ലേഖകനും സാധിക്കുന്നുള്ളൂ. പാപങ്ങളെല്ലാം ഏറ്റുവാങ്ങി മലീമസമായിട്ടാണ് ഗംഗ ഒഴുകുന്നതെന്ന്, എല്ലാവരേയും പോലെ ലേഖകനും ബോദ്ധ്യമുള്ളതാണ്. എന്നിരുന്നാലും മടക്കയാത്രയിൽ ഡൽഹിയിലേക്ക് പ്രവേശിക്കുമ്പോൾ, തികഞ്ഞ ഒരു ഭക്തനെപ്പോലെ, ‘പാപനഗരം‘ എന്നാണ് അദ്ദേഹം തലസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. വിശ്വാസം അതാണല്ലോ എല്ലാം ! അന്തമില്ലാത്ത ജീവിത യാത്രയ്ക്കിടയിൽ ആരുടേയും വിശ്വാസങ്ങളെ ഹനിക്കാൻ ലേഖകന് താൽപ്പര്യമില്ലെന്ന് സ്പഷ്ടം.