ചുവടുകൾ


777

വ്യക്തിപരമായ ചില കാര്യങ്ങൾ അല്ലെങ്കിൽ എന്തോ കുടുംബവിശേഷങ്ങളാണ് ഗ്രന്ഥകാരി പറഞ്ഞുവരുന്നതെന്ന് ‘നനഞ്ഞ കണ്ണുകൾ, നീളുന്ന പാതകൾ‘ എന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോൾ തോന്നും. അച്ഛൻ അർബുദരോഗത്തിന്റെ പിടിയിലാകുന്നതിനെപ്പറ്റിയാണ്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ഒരച്ഛന്റെ സഞ്ചാരിയായ മകൾ, ബീനച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന കെ.എ.ബീന, ആ അദ്ധ്യായത്തിൽ പറയുന്നത്.

കാശിയും അലഹാബാദിലെ തൃവേണി സംഗമവും സാരാനാഥും കൽക്കത്തയും ഗയയും പുരിയുമൊക്കെ ചുറ്റിയടിക്കുന്ന IRCTC യുടെ ‘വില്ലേജ് ഓൺ വീൽ‌സ്‘ എന്ന യാത്രാപദ്ധതി പ്രകാരമുള്ള യാത്ര എറണാകുളത്തെത്തുമ്പോഴാണ് അച്ഛന്റെ രോഗമുയർത്തുന്ന പ്രതിസന്ധി യാത്രയ്ക്ക് തടസ്സമാകുമോ എന്ന അവസ്ഥപോലും ഉണ്ടാകുന്നത്. അച്ഛൻ പക്ഷെ, യാത്രമുടക്കരുതെന്ന് ശഠിക്കുന്നു. ‘ നീ മടങ്ങി വന്നാലാണ് എനിക്ക് കൂടുതൽ ദുഖഃമുണ്ടാകുക‘ എന്ന് മകളെ അറിയിക്കുന്നു. ഒരു സഞ്ചാരിക്കേ മനസ്സിലാകൂ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും നൈരാശ്യവുമെല്ലാം. വേണമെങ്കിൽ ഒരു തീർത്ഥയാത്ര എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലേക്കാണല്ലോ യാത്ര ! അച്ഛനുവേണ്ടിയുള്ള പ്രാർത്ഥയോടൊപ്പം യാത്ര തുടരുന്നു. കൂടെയുള്ളത് ആൻസി എന്ന കൂട്ടുകാരി മാത്രമാണ്. തീവണ്ടിയിലുള്ള ബാക്കി 500 പേരും അപരിചിതർ.

പ്രീഡിഗ്രി ക്ലാസ്സിൽ വെച്ച് ഇംഗ്ലീഷ് ഭാഷ കാര്യമായി വഴങ്ങാത്ത ആൻസിയും ബീനയും ചങ്ങാത്തം കൂടുന്ന കഥകളുമായി രണ്ടാമത്തെ ചാപ്റ്റർ വരുമ്പോഴും യാത്രാവിവരണമാണ് പറയുന്നതെന്ന് തോന്നൽ കാര്യമായിട്ടൊന്നും ഉണ്ടാകുന്നില്ല. പിന്നീട്, വായക്കാർപോലും തിരിച്ചറിയുന്നതിന് മുൻപേ, അനായാസമായിട്ടാണ് യാത്രയുടെ ഉൾത്തട്ടിലേക്ക് എഴുത്തുകാരി അവരെ കൊണ്ടുപോകുന്നത്.

പോകുന്നതെല്ലാം ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിലേക്കാണ്. ആൻസി എന്ന കൃസ്ത്യാനി കൂട്ടുകാരിക്ക് ബേജാറുണ്ടാകാൻ അത് ധാരാളം മതി. അവസാനം പേര് അനിത എന്നാക്കി ‘മതപരിപവർത്തന‘ത്തിന്റെ വക്കുവരെ എത്തുന്നുണ്ടെങ്കിലും അപ്പോഴേക്കും ഒരു കാര്യം വെളിവാകുന്നു. ട്രെയിലിനുള്ള നല്ലൊരു വിഭാഗം ആൾക്കാർ ക്രൈസ്തവരാണ്. അല്ലെങ്കിലും പക്ഷിമൃഗാദികൾക്കും സഞ്ചാരികൾക്കും എന്തോന്ന് ജാതിമത വ്യവസ്ഥകൾ ?!

തീവണ്ടിയിലുള്ളവർ പെട്ടെന്ന് തന്നെ അടുക്കുന്നു. അതും ഒരു വീടാണ്. അതൊരു സമൂഹം കൂടെയാണ്. ഒരു സ്ത്രീയെ സൌകര്യപൂർവ്വം ഒറ്റയ്ക്ക് കിട്ടിയാൽ ചോദിക്കാനും പറയാനും ചെയ്യാനുമൊക്കെ സാധിക്കുന്ന വഷളത്തരങ്ങൾ കൈമുതലായുള്ള ആൾക്കാരും കൂട്ടത്തിലുണ്ട്.

കൊൽക്കത്ത റെയിൽ വേസ് സ്റ്റേഷനിൽ നാണുവേട്ടന്റെ മൊബൈൽ ബാറ്ററിയുടെ ചാർജ്ജ് തീരരുതേ എന്ന പ്രാർത്ഥനയുമായാണ് സഹയാത്രികർ നിൽക്കുന്നത്. 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓടിപ്പിടഞ്ഞ് എത്തി നാണുവേട്ടനെ കെട്ടിപ്പിടിച്ച് രണ്ടുപേരും ചേർന്ന് പൊട്ടിക്കരയുന്ന രംഗം ഈറനണിയാതെ വായിച്ചു പോകാൻ വായനക്കാർക്കാവില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് വടകര ബസ്സ് സ്റ്റാന്റിൽ വെച്ചുണ്ടായ ഒരു സംഭവത്തിന്റെ ഹൃദയസ്പർശിയായ ഫ്ലാഷ്‌ബാക്കിലേക്കാണ് ആ അദ്ധ്യായം കടന്നു ചെല്ലുന്നത്.

കാശി എന്ന വാരണാസിയിലേക്കെത്തുന്നതോടെ യാത്രയുടെ മുഴുവൻ ഊർജ്ജവും പകർന്നുതന്നുകൊണ്ട് പുരാണവും ചരിത്രവുമൊക്കെ നിർലോഭം കടന്നുവരികയായി. ശവശരീരങ്ങൾ ഒഴുകി നടക്കുന്ന ഗംഗയെപ്പറ്റിയുള്ള കഥകൾ കേൾക്കുന്ന ആർക്കും അൽ‌പ്പം അറപ്പും വെറുപ്പുമൊക്കെ ഉണ്ടാകും ആ ‘പുണ്യ’നദിയിൽ മുങ്ങിപ്പൊങ്ങാൻ. എന്നിരുന്നാലും, അന്തരിച്ചുപോയ പ്രായത്തിൽ ഇളയവളായ സഹോദരിക്ക് വേണ്ടി ബലിയർപ്പിക്കാൻ ഗ്രന്ഥകർത്താവ് നദിയിലിറങ്ങുന്നുണ്ട്. അനിയത്തിക്ക് മാത്രമല്ല വീട്ടിലെ മരിച്ചു പോയ എല്ലാവർക്കും, പിന്നെ പാൽ തന്ന പശുവിന്, അരി തന്ന നെൽ‌ച്ചെടികൾക്ക്, പഴം തന്ന മരങ്ങൾക്ക്, പൂക്കൾ തന്ന ചെടികൾക്ക്, വീടുണ്ടാക്കിയ ആശാരിമാർക്ക്, വഴിയിൽ തെന്നിവീണപ്പോൾ അശ്വസിപ്പിച്ച അപരിചിതന്, അങ്ങനെയങ്ങനെ നന്ദിയുടെ സ്നേഹത്തിന്റെ ഓർമ്മപ്പെരുന്നാളുകളുടെ ബലിയായിരുന്നു അതെന്ന് എഴുത്തുകാരി.

മണികർണികയെപ്പറ്റി പറയുമ്പോൾ മരണവും ശവശരീരങ്ങളും ഒഴിവാക്കി പറയാനാവില്ല. സൈക്കിളിലും റിക്ഷയിലും ബസ്സിലും എന്തിനധികം വിമാനത്തിൽ‌പ്പോലും ശവശരീരങ്ങൾ മണികർണികയിലെത്തുന്നു. പുണ്യനദിക്കരയിൽ ദഹിച്ച് മോക്ഷം പ്രാപിക്കാൻ. അതിന് വേണ്ടിയുള്ള സർവ്വീസ് നടത്തുന്ന, ലാസ്റ്റ് റൈറ്റ്സ് മെയിൽ, ഹെവൺ എൿസ്പ്രസ്സ്, കോർപ്സ് വാഗൺ എന്നിങ്ങനെയുള്ള ബസ്സ് സർവ്വീസുകളുടെ പേരുകളും ഉചിതം തന്നെ. മഴക്കാലത്ത് ഗംഗ ക്ഷുഭിതയാകുമ്പോൾ കെട്ടിടങ്ങൾക്ക് മുകളിൽ വരെ ശവദാഹങ്ങൾ നടക്കുന്നു. ഒരുകാലത്തും ചിതയണയാത്ത കാശിയുടെ മോക്ഷസ്ഥലമായി മണികർണിക നിലകൊള്ളുന്നു.

ഗംഗയിലേക്കിറങ്ങി നിൽക്കുന്ന ‘ദൂത് കാ കർസ്‘ (മുലപ്പാലിന്റെ കടം) ക്ഷേത്രത്തിന്റെ കഥ, മരിച്ചവരുടെ അസ്ഥിയും ഫോട്ടോയും അയച്ചുകൊടുത്താൽ അസ്ഥി വിസർജൻ നടത്തി അത് വീഡിയോ ആക്കി അയച്ചു കൊടുക്കുന്ന സർവ്വീസുകൾ, നഗ്നസന്യാസിമാർ, മനുഷ്യമാംസം തിന്നുന്ന അഘോരികൾ, ഭസ്മത്തിൽ നിന്ന് കിട്ടുന്ന അസ്ഥിക്കഷണങ്ങൾ, എന്നിങ്ങനെ മണികർണികയിലെ വിവരണങ്ങൾ പിന്നെയും നീളുന്നു.

ഇന്ത്യയിലെ എല്ലാ ശിവലിംഗങ്ങളും ഒരുമിച്ച് തൊഴുകുന്നതിന്റെ പുണ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന കാശിവിശ്വനാഥക്ഷേത്രമടക്കം ഒരുപാട് ശിവക്ഷേത്രങ്ങളുടെ ചരിത്രവും വിശ്വാസവുമൊക്കെ കടന്നുവരുന്നു ‘വെളിച്ചത്തിന്റെ നൃത്തം എന്ന അദ്ധ്യായത്തിൽ. മലയാളി പാരമ്പര്യമുള്ള തിലഭാണ്ഠേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു എന്നാണത്രേ വിശ്വാസം!!

കാശിയിൽ തീർത്ഥാടനത്തിനായി എത്തുന്ന മലയാളികൾക്ക് വേണ്ടി രാജഭരണകാലത്തുണ്ടാക്കിയ കെട്ടിടങ്ങൾ നശിച്ച് നിലപൊത്താറായിക്കിടക്കുന്ന കാഴ്ച്ചകൾ ‘കാശിയിലെ കേരളം’ എന്ന അദ്ധ്യായം വിവരിക്കുന്നു. ട്രാവൻ‌കൂർ സത്രം അത്തരത്തിൽ ഉപയോഗശൂന്യമായ ഒരു വലിയ കെട്ടിടമാണ്. നിത്യവും അന്നദാനം നടന്നിരുന്ന മഠങ്ങൾ പലതും ഇന്ന് ഉപയോഗശൂന്യമാണ്. നന്നാക്കി എടുക്കാമെന്ന് വെച്ചാലും വൈദ്യുതിയുടേയും വെള്ളത്തിന്റേയും ഭീമമായ കുടിശ്ശിക അടച്ചുതീർക്കാൻ പറ്റാത്ത കടമായി വളർന്നുനിൽക്കുന്നു. മലയാളി ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ സാക്ഷ്യങ്ങളാണൊക്കെയും.

പ്രധാനമന്ത്രിമാരുടെ നാടായ അലഹബാദിലൂടെ കടന്ന് യാത്ര കൽക്കത്തയിലെത്തുമ്പോൾ പ്രധാന ലക്ഷ്യം ‘അമ്മവീട്’ കാണുക എന്നതാണ്. മദർ തെരേസയുടെ വീടാണ് അമ്മവീടെന്ന് ഉദ്ദേശിക്കുന്നത്. ടാക്സിക്കാരന് അതറിയില്ല. മദറിനേയും അറിയില്ല. മദർ തെരേസയെപ്പോലും അറിയാത്ത കൊൽക്കത്തക്കാരോ എന്ന് എഴുത്തുകാരിയെപ്പോലെ വായനക്കാരും അത്ഭുതം കൂറും. മദറിന്റെ സേവനങ്ങളും ചരിത്രവും എല്ലാം ഊഷ്മളമായി കടന്നുവരുന്നു അമ്മവീട് എന്ന ചാപ്റ്ററിൽ.

കാളീഘട്ടിലെത്തുമ്പോൾ ദൈവത്തിന്റെ പേരിൽ നടക്കുന്ന പിടിച്ചുപറിയുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എഴുത്തുകാരി. ക്ഷേത്രം നടന്നുകാണാൻ സഹായിക്കാമെന്ന് പറഞ്ഞവരെ എത്ര വിലക്കിയിട്ടും രക്ഷയില്ലെന്ന് വരുകയും, ദേവീകൃപയ്ക്ക് വേണ്ടിയുള്ള സൌജന്യസേവനമാണ് എന്ന് ആണയിട്ടപ്പോൾ സമ്മതിക്കുകയും ചെയ്തതിന്റെ പേരിൽ അവസാനം 5000 രൂപ കൊടുക്കണമെന്ന അവസ്ഥയിലെത്തുന്നു. ഒച്ചപ്പാടും ബഹളവും അവസാനിക്കാൻ 800 രൂപ കൊടുക്കേണ്ടിയും വരുന്നു. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ ദൈവത്തിന്റെ കണിക പോലും ഇല്ലെന്ന വിശ്വാസവുമായി വേണം പോകാൻ എന്നാർക്കും തർക്കമുണ്ടാകില്ല.

ഗയയിൽ ചെന്ന് ബുദ്ധനേയും ‘കണ്ട്‘ മടങ്ങുമ്പോൾ വായ് തോരാതെ കഥകൾ പറഞ്ഞിരുന്ന ആന്റണി മാഷിന് മാത്രം മൌനം. ആഗ്രഹങ്ങൾ ഒന്നും പാടില്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഗ്രഹം മാത്രം ഒഴിവാക്കാൻ പറ്റില്ലെന്ന് ആന്റണി മാഷ്. ‘ഞങ്ങൾ ഭാര്യയും ഭർത്താവും മരിക്കുന്നതിന് മുൻപ് ഞങ്ങളുടെ പൊന്നുമക്കൾ രണ്ടുപേരും മരിക്കണമെന്നതാണ് ആ ആഗ്രഹം. ഉള്ളുപൊള്ളിക്കുന്ന അദ്ദേഹത്തിന്റെ കുടുംബകഥയാണ് അതിന് പിന്നിൽ. ആ ആഗ്രഹം വേണ്ടെന്ന് വെയ്ക്കെന്ന് പറയാനും മാത്രം ഫിലോസഫിയൊന്നും ആർക്കുമറിയില്ല, എത്ര പരതിയിട്ടും.

ആളെ നോക്കി മതം നിശ്ചയിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരായ വിഡ്ഢികൾ കാലാകാലങ്ങളിൽ, സഞ്ചാരത്തിൽ മതം കലർത്താത്ത സുമനസ്സുകൾക്ക് മുന്നിൽ കബളിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. പക്ഷേ, നല്ല ഒന്നാന്തരം പട്ടത്തിയെപ്പോലിരിക്കുന്ന ആൻസിയെ ആരും സംശയിക്കുന്നില്ല. പാലക്കാട്ടുകാരിയായ ഗൌരി ഭട്ടതിരിപ്പാടിനെ കണ്ടാൽ ഹിന്ദുവാണെന്ന് തോന്നാത്തതുകൊണ്ട് അവർ ക്ഷേത്രത്തിന് പുറത്ത് !! മതത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുകയും മതിൽക്കെട്ടുകൾ തകർന്ന് വീഴുകയും ചെയ്യുന്നുണ്ട് ഈ യാത്രയിൽ. തീർത്ഥാടനമായിട്ടായാലും അല്ലെങ്കിലും എല്ലാ ദേവാലയങ്ങളിലും കയറാനാകുന്നില്ലെങ്കിൽ ഒരു സഞ്ചാരം എല്ലാത്തരത്തിലും നിഷ്‌പ്രഭമാകുന്നു.

യാത്ര ഒരാളെ പലതരത്തിൽ മാറ്റിമറിക്കുന്നു എന്ന് ഈ പുസ്തകത്തിലൂടെ വായിച്ചുപോകാം. ട്രെയിൻ യാത്ര ദുരിതമായിരുന്ന ആൻസി, താളത്തിൽ താരാട്ടുകേട്ടെന്ന പോലെ തീവണ്ടിയിലെ ഉറക്കവുമായി പൊരുത്തപ്പെടുന്നതും മീൻ‌കറിയില്ലെങ്കിൽ ഉണ്ണാത്ത വ്യക്തി വെജിറ്റേറിയൻ ആകുന്നതിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതൊക്കെ ഒരൊറ്റ യാത്രകൊണ്ട് സംഭവിക്കുന്നതാണ്.

സ്ത്രീകൾ രണ്ടുപേർ ചേർന്ന് യാത്ര ചെയ്യുന്നതിന്റെ സുഖവും സന്തോഷവും യാത്രയ്ക്കിടയിൽ പലപ്പോഴും കാണിക്കുന്ന ധൈര്യവുമെല്ലാം എല്ലാ സഹയാത്രികർക്കും അസൂയയും പ്രചോദനവും ഉണ്ടാക്കുന്ന രീതിയിൽ മികച്ചു നിൽക്കുന്നു ‘ചുവടുകളി‘ൽ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>