Monthly Archives: January 2019

വാർത്തേം കമന്റും – (പരമ്പര 62)


62

വാർത്ത 1:- ഷൂ പോളീഷ് ചെയ്തും ചെര‌ുപ്പ് വിതരണം ചെയ്തും മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികള്‍.
കമന്റ് 1:- തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർ‌മാരുടെ ചെരുപ്പ് നക്കണമെന്ന് പറഞ്ഞാൽ അതും ചെയ്യും.

വാർത്ത 2:- ലോക്‌സഭാ തിരഞ്ഞെടുപ്പ്: 20 സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി.
കമന്റ് 2:- സീറ്റിന് വേണ്ടിയുള്ള അടിപിടി, കടിച്ചുപറി, സ്വയം പ്രഖ്യാപനം, മറുകണ്ടം ചാടൽ, തൊഴുത്തിൽക്കുത്ത്, നെഞ്ചത്തടി, നിലവിളി, പൂങ്കണ്ണീർ, എന്നീ കലാപരിപാടികളാണ് തിരഞ്ഞെടുപ്പുകൊണ്ട് ജനത്തിനുള്ള ഒരേയൊരു ഉല്ലാസം. അതില്ലാണ്ടാക്കരുത് പ്ലീസ്.

വാർത്ത 3:- മോദി ഒരിക്കലും ചായവിറ്റിട്ടില്ല, പ്രചാരണം സഹാനുഭൂതി നേടാനുള്ള തന്ത്രം- തൊഗാഡിയ.
കമന്റ് 3:‌- എന്നാലുമെന്റെ തൊഗാഡിയ അണ്ണാ തിരഞ്ഞെടുപ്പ് മൂക്കിനടിയിൽ എത്തിയ സമയത്ത് 43 കൊല്ലത്തെ സൌഹൃദമുള്ള അങ്ങ് തന്നെ ഇമ്മാതിരി പണി കൊടുത്തല്ലോ.

വാർത്ത 4:- കള്ളപ്പണത്തിന്റെ കണക്ക് നൽകാനാവില്ലെന്ന് പി.എം.ഒ.
കമന്റ് 4:- അല്ലെങ്കിലും കള്ളത്തരങ്ങളുടെ കണക്ക് പുറത്ത് പറയാൻ കൊള്ളില്ലല്ലോ.

വാർത്ത 5 :- മന്ത്രി ജയരാജന് വീണ്ടും നാക്ക് പിഴ; മുൻ എം..എൽ.എ. കെ.ടി.കുഞ്ഞഹമ്മദിനെ പരേതനാക്കി.
കമന്റ് 5:- മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് തെറ്റാതെ പറയാൻ കെ.ടി. കുഞ്ഞഹമ്മദ്, മന്ത്രി ജയരാജന്റെ ബന്ധുവൊന്നും അല്ലല്ലോ?

വാർത്ത 6:- വേണു ഗോപാലൻ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹർത്താൽ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിൽ ആലോചിച്ച ശേഷമെന്ന് ശ്രീധരൻപിള്ള.
കമന്റ് 6:- ആലോചിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കിൽ ആലോചിക്കാതെയുള്ള തീരുമാനങ്ങളുടെ അവസ്ഥ എന്തായിരിക്കും?

വാർത്ത 7:- മന്ത്രി സുധാകരന് നാക്ക് പിഴച്ചു; ചടങ്ങിൽ അദ്ധ്യക്ഷനായ എം.എൽ.എ, എൻ.എ.നെല്ലിക്കുന്നിനെ പരേതനാക്കി.
കമന്റ് 7:- നാക്ക് പിഴ മന്ത്രി ജയരാജന്റെ കുത്തകയൊന്നും അല്ലല്ലോ.

വാർത്ത 8:- പുതിയ അസ്ത്രങ്ങളുമായി മോദി ഇനിയും കേരളത്തിലേക്ക് വരുമെന്ന് കെ. സുരേന്ദ്രന്‍.
കമന്റ് 8:- അമ്പേൽക്കാൻ ജനത്തിന്റെ ശരീരത്തിൽ ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല.

വാർത്ത 9:- നരച്ചമുടി കറുപ്പിച്ചവരെ യുവാക്കളായി പരിഗണിക്കരുതെന്ന് യൂത്ത് കോൺഗ്രസ്.
കമന്റ് 9:- എന്നാലും യൂത്തന്മാർക്ക് ഒരു പ്രായം നിശ്ചയിക്കില്ല അല്ലേ?

വാർത്ത 10:- മോദി കണ്ട ഗുജറാത്തല്ല കേരളമെന്നും ഇത് നവോത്ഥാന നായകരുടെ കേരളമെന്നും എം.എം.മണി.
കമന്റ് 10:- ഇതിനെ വൺ ടൂ ത്രീ നവോത്ഥാനമെന്ന് വിളിക്കാമോ സഖാവേ ?