ഉത്സവം

മംഗളാദേവിയിലേക്ക്…


22
ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.

അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.

അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.

ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.

മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.

കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)

കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.

അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.

ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.

KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.

ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.

ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!

തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.

ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.

അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.

ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.

ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.

വാൽക്കഷണം:- സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.

#മംഗളാദേവി
#mangaladevi