Monthly Archives: May 2010

DSC05658

ഗോകര്‍ണ്ണവും കാര്‍വാറും


‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14.
——————————————–

മിര്‍ജാന്‍ ഫോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. ഗോകര്‍ണ്ണമായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായിട്ട് വരുന്ന വഴിയാണിതൊക്കെ. അതുകൊണ്ട് ഗോകര്‍ണ്ണത്തെപ്പറ്റിയോ അവിടത്തെ ഹോട്ടലുകളെപ്പറ്റിയോ ഒന്നും കാര്യമായ പിടിപാടില്ല. മൂന്ന് ബീച്ചുകളുടെ പേരാണ് മനസ്സിലുള്ളത്. ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, ഫുള്‍ മൂണ്‍ ബീച്ച് അഥവാ പാരഡൈസ് ബീച്ച്.

ഓം ബീച്ചില്‍ എന്തായാലും പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിന് കാരണം ബീച്ചിന്റെ ആകൃതിയിലുള്ള പ്രത്യേകതയാണ്. ഇതിലേതെങ്കിലും ഒരു ബീച്ചില്‍ ഗോവയിലൊക്കെ ഉള്ളതുപോലെ ബീച്ച് ഷാക്കുകള്‍ ഉണ്ടാകാതിരിക്കില്ല. ബീച്ച് ഷാക്കിലിരുന്ന് കടലിലേക്കും നോക്കി ഭക്ഷണം കഴിക്കുന്നതിന്റെ അനുഭൂതി ഒന്ന് വേറെയാണ്. ഒന്നുരണ്ട് പ്രാവശ്യം ഞാനത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അതിനടിമപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറ്യാം.

ഗോകര്‍ണ്ണത്ത് ചെന്ന് കയറിയതോടെ ഓം ബീച്ച് എന്ന് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. വണ്ടി, ഹൈവേയില്‍ നിന്ന് പടിഞ്ഞാറുദിക്കിലേക്കുള്ള പോക്കറ്റ് റോഡുകളൊന്നിലേക്ക് കയറി. അല്‍പ്പദൂരം പോയപ്പോള്‍ പെട്ടെന്ന് റോഡ് കുത്തനെ കയറാന്‍ തുടങ്ങി. ബീച്ച് സൈഡിലേക്കാണ് പോകുന്നതെങ്കിലും ഹില്‍ സ്റ്റേഷനുകളില്‍ എവിടെയോ പോകുന്നതുപോലെ വഴി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. റോഡിനിരുവശത്തും പറങ്കിമാവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഗോവയിലേയും സമീപഭൂപ്രദേശങ്ങളിലേയും ഒരു പ്രത്യേകതയാണ് പറങ്കിമാവുകള്‍. നല്ല ബെസ്റ്റ് കാഷ്യൂ ഫെനിക്ക് (ഒന്നാന്തരം ചാരായം തന്നെ) പേരുകേട്ട സ്ഥലമാണല്ലോ ഗോവ. പറങ്കിമാവ് ഇല്ലാതെ എന്തോന്ന് ഫെനി ? ഗോവയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായ ഗോകര്‍ണ്ണയിലും കശൂമ്മാവുകള്‍ നിറയെ കാണുന്നതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല.

അധികം താമസിയാതെ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനത്തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ലക്ഷ്യത്തിലെത്താനായതുകൊണ്ടാണെന്ന് തോന്നിയെങ്കിലും കുന്നിന്റെ മുകളില്‍ എങ്ങനെയാണ് ബീച്ച് വരുക എന്ന സംശയം ബാക്കിനിന്നു.

ഹാഫ് മൂണ്‍ ബീച്ചിന്റെ ഒരു ഭാഗം

സംശയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. റോഡിന് വലത്തുവശത്തേക്ക് നോക്കിയാല്‍ വളരെ ഉയരത്തില്‍ നിന്ന് ബീച്ചിന്റെ മനോഹരമായ കാഴ്ച്ച കാണാം‍. കടലിലേക്ക് തള്ളിനില്‍ക്കുന്ന രണ്ട് ഉയര്‍ന്ന പ്രദേശത്തിനിടയിലുള്ള ഹാഫ് മൂണ്‍ ബീച്ചാണ് അത്. കുറേക്കൂടെ മുന്നിലേക്ക് ചെന്ന് റോഡ് അവസാനിച്ചു. വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്ത് ജനങ്ങള്‍ ഇറങ്ങി നടക്കുകയാണ് അവിടന്നങ്ങോട്ട്. ഇടുങ്ങിയ റോഡില്‍ പാര്‍ക്കിങ്ങിന് ഇടം കിട്ടാന്‍ കുറേ ബുദ്ധിമുട്ടേണ്ടിവന്നു.

ഹാഫ് മൂണ്‍ ബീച്ച് – ഉയരമുള്ള റോഡില്‍ നിന്നുള്ള കാഴ്ച്ച

ഞങ്ങള്‍ ചെന്നെത്തിയിരിക്കുന്നത് ഓം ബീച്ചിലേക്ക് തന്നെയാണ്. ഓം ബീച്ചും ഹാഫ് മൂണ്‍ ബീച്ചും തമ്മില്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു കുന്നിനാലാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. അത്തരം രണ്ട് കുന്നുകള്‍ക്കിടയിലാണ് ഹാഫ് മൂണ്‍ ബീച്ച്. വാഹനം കയറി വന്ന അത്രയും ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങിയാലാണ് ബീച്ചിലെത്തുക. കൃത്യമായ പടിക്കെട്ടുകളൊന്നും ഇല്ല. വലിയ പാറക്കല്ലുകളില്‍ ചവിട്ടി ശ്രദ്ധിച്ച് വേണം ഇറങ്ങാന്‍. എന്നുവെച്ച് ആരും താഴേക്ക് ഇറങ്ങാതിരിക്കുന്നൊന്നുമില്ല.

ഓം ബീച്ച് – അല്‍പ്പം ഉയരത്തില്‍ നിന്നുള്ള ദൃശ്യം

മുകളില്‍ നിന്ന് തന്നെ ബീച്ചിന്റെ ആകൃതി വ്യക്തമായി കാണാം. ഈ കടല്‍ക്കരയ്ക്ക് ഓം ബീച്ച് എന്ന് പേര് വന്നതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ പിന്നെ കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ല. ഹിന്ദി അക്ഷരത്തില്‍ എന്ന് എഴുതിയിരിക്കുന്നതുപോലെയാണ് ബീച്ചിന്റെ ആകൃതി. സൃഷ്ടികര്‍ത്താവിന്റെ ഓരോരോ കലാപരിപാടികള്‍ !

ഓം ബീച്ചിന്റെ മദ്ധ്യഭാഗത്തെ പാറകള്‍

ബീച്ചിന്റെ ഏതാണ് മദ്ധ്യഭാഗത്തുനിന്ന് കടലിലേക്ക് തള്ളിയും ഇടിഞ്ഞും വീണ് നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് ഈ ആകൃതി വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണൂ ഓം ബീച്ചിനെ – കടപ്പാട് ഗൂഗിളിനോട്
ഓം ബീച്ച് അല്‍പ്പം കൂടെ താഴെ നിന്നുള്ള ഒരു ദൃശ്യം

ബീച്ചിലേക്കിറങ്ങിയപ്പോള്‍ ഏകദേശം ഗോവയില്‍ കാണുന്ന മാതിരി തന്നെയുള്ള ആള്‍ക്കൂട്ടം ഉണ്ട്. ആള്‍ക്കൂട്ടമെന്ന് വെച്ചാല്‍ വിദേശികള്‍ തന്നെയാണ് അധികവും. മണലിലേക്ക് ഇറങ്ങിച്ചെല്ലുന്നിടത്തുതന്നെ ഞങ്ങള്‍ അന്വേഷിച്ച് നടക്കുന്ന ബീച്ച് ഷാക്ക് ഒരെണ്ണം കണ്ടു. ഇത് ഗോവയില്‍ കാണാറുള്ള ബീച്ച് ഷാക്കിനേക്കാളും കുറച്ചുകൂടെ ആര്‍ഭാടമുള്ള ഒരെണ്ണമാണ്. കടല്‍ക്കരയില്‍ നിന്ന് അല്‍പ്പം ഉയരത്തില്‍ തറകെട്ടി അധികം ഉയരമില്ലാത്ത മരങ്ങള്‍ക്കിടയിലായാണ് ഷാക്ക് നില്‍ക്കുന്നത്.

ബീച്ച് ഷാക്ക് – ഒരു ദൃശ്യം

ഭക്ഷണം (സീ ഫുഡ് തന്നെ എന്താ സംശയം) കഴിച്ചിട്ടുമതി ബാക്കി കറക്കമൊക്കെ എന്ന കാര്യത്തില്‍ 3 പേര്‍ക്കും തര്‍ക്കമൊന്നുമില്ല. വെളിയില്‍ പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന കാര്യത്തിലും കഴിക്കുന്ന കാര്യത്തിലും വീട്ടിലേതിന്റെ വിപരീത സ്വഭാവമാണ് നേഹയ്ക്ക്. വീട്ടിലുണ്ടാക്കിയതാണെങ്കില്‍ വലിയ താല്‍പ്പര്യമില്ല, ഹോട്ടല്‍ ഭക്ഷമാണെങ്കില്‍ ഭേഷായിട്ട് കഴിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നു ഇത് ഈ തലമുറയിലുള്ള കുട്ടികളുടെയൊക്കെ ഒരു സാമാന്യ സ്വഭാവമാണെന്നാണ്.

തൊട്ടടുത്ത മേശകളില്‍ ഇരിക്കുന്നത് ഭൂരിഭാഗവും വിദേശികളും, സ്വദേശി യുവജനതയുമാണ്. കുടുംബങ്ങള്‍ താരതമ്യേനെ കുറവാണ്. മേശപ്പുറത്ത് നുരയുന്ന ബിയര്‍ ഗ്ലാസ്സുകളും കുപ്പികളും. ഗോകര്‍ണ്ണയില്‍ വെച്ചുതന്നെ ജനങ്ങള്‍ക്ക് ശരീരത്തില്‍ വസ്ത്രത്തിന് ക്ഷാമമോ, ത്വക്കില്‍ തുണി തട്ടുന്നതുകൊണ്ടുള്ള അലര്‍ജിയോ തുടങ്ങുകയായി. അവര്‍ ജീവിതം ആസ്വദിക്കുകയാണിവിടെ. ഹിപ്പികള്‍ക്ക് പ്രിയങ്കരമായ ബീച്ചുകളാണ് ഗോകര്‍ണ്ണയിലെ ബീച്ചുകള് എന്ന് കേട്ടിട്ടുണ്ട്‍. ക്യാപ്റ്റന്‍ കൊളാബാവാലയുടെ ‘ഹിപ്പികളുടെ ലോകം‘ എന്ന നോവല്‍ വായിച്ചിട്ട് വ്യക്തമാകാതെ പോയ പല കാര്യങ്ങളുമുണ്ട് 14 വയസ്സുകാരനായ ഒരു നിരക്ഷരന്. ഇവിടന്നങ്ങോട്ട് ഗോവ വരെയുള്ള ബീച്ചുകളില്‍ എവിടെയെങ്കിലും ചെന്നിരുന്ന് അതേ പുസ്തകം വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ അത്രയ്ക്കധികം ബുദ്ധിമുട്ടൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇവിടത്തെ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.

നേഹയുടെ ബീച്ച് ദിനങ്ങള്‍ തുടങ്ങുകയായി.

‘ആക്രാന്താ പടി തൊറാ ആനേക്കൊണ്ടാ പ്രാതലിന് ’ എന്ന കണക്കിന് ദഹനക്രിയ ഭംഗിയാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭക്ഷണത്തിന് ശേഷം നേഹയ്ക്ക് ബീച്ചില്‍ കാല് നനയ്ക്കാന്‍ അവസരം കൊടുക്കാതെ മടങ്ങാനാവില്ല. പറഞ്ഞ് പറ്റിക്കുന്നതിനും ഒരു അതിരില്ലേ ?

മത്സ്യബന്ധന നൌകകള്‍ – ഓം ബീച്ചിലെ മറ്റൊരു ദൃശ്യം

നല്ല വെയിലാണെങ്കിലും ബീച്ചിലൂടെ ഒന്ന് നടന്ന് കാഴ്ച്ചകള്‍ വിലയിരുത്താന്‍ ഞാനും അതിനിടയ്ക്ക് സമയം കണ്ടെത്തി. നമ്മുടെ നാട്ടില്‍ മച്ചുവാ എന്ന് വിളിക്കുന്ന തരത്തിലുള്ള വള്ളങ്ങള്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ആഴം അധികമില്ലാത്ത വെള്ളത്തിലേക്കിറങ്ങി മുട്ടുവരെ മാത്രം നനയ്ക്കുന്ന സ്വദേശി ടൂറിസ്റ്റുകള്‍, ബീച്ചിലൂടെ അല്‍പ്പവസ്ത്രധാരികളായി ലക്ഷ്യമില്ലാതെ അലയുന്ന വെള്ളക്കാര്‍, ഹിപ്പി ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഗിറ്റാറുകളും മറ്റ് വാദ്യോപകരണങ്ങളുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാര്‍, അങ്ങനെ പോകുന്നു ബീച്ചിലെ കാഴ്ച്ചകള്‍. രാത്രിയായാല്‍ പരിസരത്തെവിടെയെങ്കിലുമുള്ള ഹിപ്പി മടകളില്‍, ചരസ്സിന്റേയോ കഞ്ചാവിന്റേയോ വകഭേദങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ അനിര്‍വ്വചനീയവും ഇരച്ചുകയറുന്നതുമായ ലഹരിയില്‍ ആട്ടവും കൊട്ടും പാട്ടുമൊക്കെയായി, ഇഹലോകത്തെ വ്യഥകളൊക്കെ എന്നെന്നേക്കുമായി മറന്ന് ജീവിതത്തിനുതന്നെ പുതിയ മാനങ്ങള്‍ തേടുന്നവരാകാം കറങ്ങിനടക്കുന്ന വെള്ളത്തൊലിക്കാരില്‍ പലരും. മദ്യത്തോടൊപ്പം, ടൂറിസത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ മയക്കുമരുന്നും.

വാദ്യോപകരണ കച്ചവടം ബീച്ചിലും!!

ഗോകര്‍ണ്ണത്തെപ്പറ്റി പറയുമ്പോള്‍ വെള്ളക്കൂരാന്മാരേയും ഹിപ്പികളേയും പറ്റി പറയുന്നതിന് വളരെ മുന്നേ പറയേണ്ടത് പരശുരാമനേയും രാവണനേയും പറ്റിയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം, ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ ആണെന്നാണ് ഐതിഹ്യം. അങ്ങനെ നോക്കിയാല്‍ കേരളത്തിന്റെ വടക്കേ അറ്റമാണ് ഗോകര്‍ണ്ണം.

പരശുരാമന്‍ കോടാലി എറിഞ്ഞു എന്നാണ് നേഹയുടെ ഭാഷ്യം :)

ബ്ലോഗര്‍ സുനില്‍ കൃഷ്ണന്‍ ചരിത്രപണ്ഡിതനും ഗവേഷകനും അദ്ധ്യാപകനുമൊക്കെയായ ഡോ:കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ മുഖാമുഖത്തില്‍ അതിനെപ്പറ്റിയൊക്കെ കുറുപ്പ് സാര്‍ വിശദമാക്കുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടാക്കിയത് എന്നതുതന്നെ ഒരു മിത്ത് ആയി നിലനില്‍ക്കുമ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റം ഗോകര്‍ണ്ണമായിരുന്നോ അതോ മംഗലാപുരം തന്നെയാണോ എന്ന് ആശങ്കപ്പെടേണ്ട കാര്യമെന്തിരിക്കുന്നു!? ഈ യാത്രയിലുടനീളം ചരിത്രസത്യങ്ങള്‍ക്കായി തപ്പിത്തടഞ്ഞ് കാലിടറിപ്പോയ ഞാനെന്തിന് പുരാണങ്ങളിലേയും ഐതിഹ്യങ്ങളിലേയും ചേര്‍ച്ചക്കുറവുകള്‍ക്ക് പിന്നാലെ പോകണം?

അങ്ങനെ പോകണമെങ്കില്‍ ഇനിയുമുണ്ട് ഐതിഹ്യങ്ങളിലെ പൊരുത്തക്കേടുകള്‍. മുരുദ്വേശ്വറിനെപ്പറ്റി പറഞ്ഞപ്പോള്‍ വിശദമാക്കിയ ഐതിഹ്യം; ബ്രാഹ്മണ രൂപത്തില്‍ വന്ന ഗണപതി രാവണന്റെ കൈയ്യില്‍ നിന്ന് ആത്മലിംഗം വാങ്ങി നിലത്ത് വെച്ചപ്പോള്‍ അതവിടെ ഉറച്ചുപോകുകയും രാവണന്‍ അതിന്റെ മൂടിയും കവചവും പൊതിഞ്ഞിരുന്ന ശീലയുമെല്ലാം ക്രോധത്തോടെ പലയിടങ്ങളിലേക്ക് വലിച്ചെറിഞ്ഞു എന്നുമാണ്.

ഗോകര്‍ണ്ണത്തെത്തുമ്പോള്‍ ആ കഥ അല്‍പ്പം മാറുന്നു. ആത്മലിംഗം നിലത്തേക്ക് ആണ്ടുപോകുന്നത് ഒരു പശുവിന്റെ രൂപത്തിലാണ്. രാവണന്‍ അതിനെ ഓടിച്ചെന്ന് പിടിക്കുമ്പോഴേക്കും പശുവിന്റെ ചെവി ഒഴിച്ചുള്ള ഉടല്‍ ഭൂമിയിലേക്ക് താഴ്‌ന്ന് പോകുന്നു. രാവണന് പിടികിട്ടുന്നത് പശുവിന്റെ ചെവിയില്‍ അഥവാ ‘ഗോവ് ’ ന്റെ ‘കര്‍ണ്ണ‘ ത്തിലാണ്. ആ അര്‍ത്ഥത്തിലാണ് ഗോകര്‍ണ്ണം എന്ന പേരുതന്നെ ഈ സ്ഥലത്തിന് വീണിരിക്കുന്നത്. കോപാകുലനായ രാവണന്‍ ഗണപതിയുടെ കൈയ്യിലിരുന്ന വസ്തുവകകളാണ് വലിച്ചെറിയുന്നത്. അതൊക്കെയാണ് മുരുദ്വേശ്വര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ചെന്ന് വീഴുന്നത്. ഐതിഹ്യങ്ങളിലുള്ള കാര്യങ്ങള്‍ പാണന്‍ പാട്ടുപോലെ വായ്മൊഴിയായി പ്രചരിക്കുമ്പോള്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു, അല്ലെങ്കില്‍ സ്ഥലനാമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അനുസരിച്ച് മാറിമറിഞ്ഞ് വരുന്നു എന്നുകരുതി വിട്ടുകളയാവുന്നതേയുള്ളൂ. പക്ഷേ അതുപോലല്ലല്ലോ ചരിത്രത്തില്‍ നേരേചൊവ്വേ രേഖപ്പെടുത്താത്ത സംഭവങ്ങള്‍ക്കും, മഷിനിറം മങ്ങിയ ഏടുകള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍.

ഓം ബീച്ചില്‍ ഇതില്‍ക്കൂടുതല്‍ സമയം ചിലവഴിക്കാനാവില്ല. ഹാഫ് മൂണ്‍ ബീച്ചിലേക്കും മനുഷ്യവാസം തീരെയില്ലാതെ കിടക്കുന്ന ഫുള്‍മൂണ്‍ ബീച്ചിലേക്കും, ഹിപ്പി മടകളിലെ ജീവിതം കാണാനുമൊക്കെയായി ഇനിയുമൊരിക്കല്‍ വരണമെങ്കില്‍ അങ്ങനെയുമാകാമല്ലോ ? പാറപ്പുറത്തേക്ക് വലിഞ്ഞുകയറി ഓം ബീച്ചിനോട് വിടപറഞ്ഞു. വൈകുന്നേരം ആകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ വെയില്‍ ആറിയിട്ട് ബീച്ചിലേക്ക് വരുന്നവരുടെ തിരക്കാണ് റോഡില്‍. കാറില്‍ക്കയറി യാത്ര തുടര്‍ന്നു. മറുവശത്തിപ്പോള്‍ പശ്ചിമഘട്ടം കാണാം. ഒരു വശത്ത് സഹ്യനും മറുവശത്ത് മനോഹരമായ കടല്‍ത്തീരങ്ങളുമാണ് ഗോകര്‍ണ്ണത്തിന്റെ സവിശേഷത. സഹ്യന്റെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം; കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് തുടങ്ങി ഗുജറാത്തിലെ തപ്തി നദിവരെ നീളുന്ന സഹ്യപര്‍വ്വത നിര ഏറ്റവും കൂടുതല്‍ നീണ്ടുകിടക്കുന്നത് കര്‍ണ്ണാടക സംസ്ഥാനത്തിലാണ് എന്നുള്ളതാണ്.

കാര്‍വാറിലേക്ക് ഇനി അധികം ദൂരമില്ല. നേവിഗേറ്ററില്‍ പറയുന്നത് പ്രകാരം 55 കിലോമീറ്റര്‍. തുടര്‍ന്നങ്ങോട്ടുള്ള ദേശീയപാത കടലിനോട് വളരെച്ചേര്‍ന്നിട്ടാണ്. പലപ്പോഴും മനോഹരമായ കടല്‍ത്തീരം വാഹനത്തിനു സമാന്തരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. കാര്‍വാര്‍ പോര്‍ട്ടിനടുത്ത് എത്തിയപ്പോള്‍ റോഡൊന്ന് വളഞ്ഞൊടിഞ്ഞ് ഉയരത്തിലേക്ക് കയറി അവിടെനിന്നുള്ള പോര്‍ട്ടിന്റെ ദൃശ്യം കാണിച്ചുതന്ന് പെട്ടെന്ന് വീണ്ടും സമുദ്രനിരപ്പിലേക്കിറങ്ങി.

കാര്‍വാറിന്റെ ഭൂപ്രകൃതി മനസ്സിലാക്കാന്‍ ഒരു ഗൂഗിള്‍ മാപ്പ് സഹായിച്ചെന്ന് വരും.

ബീച്ചിനോട് ചേര്‍ന്ന് കാണുന്നത് രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ്. മഹാത്മാഗാന്ധിയുടെ പേരില്‍ റോഡ് ഉള്ള എത്രയോ സ്ഥലങ്ങളുണ്ട്. അവിടവുമായൊക്കെ ഗാന്ധിജിക്ക് എത്രമാത്രം ബന്ധമുണ്ടെന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. അതെന്തായാലും, ടാഗോറിന്റെ പേരിലുള്ള പാര്‍ക്ക് കാര്‍വാറില്‍ വന്നിരിക്കുന്നത് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടുതന്നെയാണ്.

ടാഗോറും ഗാന്ധിജിയും – ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

തന്റെ പുഷ്ക്കരകാലത്ത്, അതായത് 22-ആം വയസ്സില്‍, ഏതാനും മാസങ്ങള്‍ മഹാകവി കാര്‍വാറില്‍ ജീവിച്ചിട്ടുണ്ട് എന്നതാണ് ആ ബന്ധം. അക്കാലത്ത് തന്റെ സഹോദരനും വടക്കന്‍ കര്‍ണ്ണാടകയിലെ ജില്ലാ ജഡ്ജും ആയിരുന്ന സത്യേന്ദ്രനാഥ ടാഗോര്‍ I.C.S. വഴിയാണ് രബീന്ദ്രനാഥ ടാഗോര്‍ കാര്‍വാറില്‍ എത്തിപ്പെടുന്നത്.

കാര്‍വാറിന്റെ സൌന്ദര്യത്തില്‍ ലയിച്ച് കാളി നദിക്ക് കുറുകേ കടലിലൂടെ വള്ളം തുഴഞ്ഞും നിലാവുള്ള രാത്രിയില്‍ പഞ്ചാരമണലിലൂടെ നടന്നുമൊക്കെ അദ്ദേഹവും സുഹൃത്തുക്കളും മതിമറന്നിട്ടുണ്ട് ഈ കടല്‍ക്കരയില്‍. അദ്ദേഹത്തിന്റെ ആദ്യ നാടകമെഴുതാന്‍ പ്രചോദനമുണ്ടായതും കാര്‍വാറില്‍ വെച്ചാണെന്നാണ് പറയപ്പെടുന്നത്. പ്രകൃതിയുടെ പ്രതികാരം (Prakritir Pratishoota) എന്നര്‍ത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത ജന്മം കൊണ്ടതും കാര്‍വാറില്‍ വെച്ചുതന്നെയാണ്.

മുഴങ്ങോടിക്കാരി ടാഗോറിന്റെ ഒരു കടുത്ത ആരാധികയാണ്. പുള്ളിക്കാരിയുടെ അസ്സല്‍ നാമമായ ‘ഗീത‘ യുടെ ഉറവിടം ഭഗവത്ഗീതയല്ല മറിച്ച് ഗീതാഞ്ജലി ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍വാറില്‍ ടാഗോറിന്റെ വല്ല തിരുശേഷിപ്പും ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി അന്വേഷിച്ചറിഞ്ഞാണ് കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത് തന്നെ.

വാഹനം റോഡിരുകിലൊതുക്കി ഞങ്ങള്‍ പാര്‍ക്കിലേക്ക് കടന്നു. പാര്‍ക്കിലെ പ്രധാന കാഴ്ച്ച കണ്ടം ചെയ്ത ഒരു പഴയ പടക്കപ്പലാണ്. എണ്ണപ്പാടത്തെ എന്റെ അനുഭവമൊക്കെ വെച്ചുനോക്കിയാല്‍ ഞാനതിനെ കൊച്ചുവള്ളം എന്ന് വിളിക്കും. എന്നിരുന്നാലും നേഹയ്ക്ക് ഒരു പഴയ പടക്കപ്പല്‍ എങ്ങനിരിക്കും എന്ന് കാണാന്‍ കൌതുകം കാണാതിരിക്കില്ലല്ലോ. K 94 എന്ന് പേരുള്ള ഈ കപ്പല്‍ കണ്ടപ്പോള്‍ മുംബൈ പോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയറിക്കാണാനായ I.M.S. വിക്രാന്ത് [I.N.S. വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് (I.M.S.) വിക്രാന്തായിരിക്കുന്നു.] എന്ന ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലാണ് എന്റെ ഓര്‍മ്മയില്‍ ഓടിയെത്തിയത്.

ടാഗോര്‍ ബീച്ചിലെ പടക്കപ്പല്‍

കപ്പലിന്റെ അടിഭാഗമൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. തറയില്‍ ഉറപ്പിച്ച് നിര്‍ത്താനായി ചില വേലത്തരങ്ങളൊക്കെ നടത്തിയിട്ടുണ്ട്. എല്ലാവരും കൂടെ അകത്ത് കയറിയാല്‍ കപ്പല്‍ കടല്‍ക്കരയിലേക്ക് മറിഞ്ഞ് അപകടം വല്ലതും ഉണ്ടാകുമോ എന്നാലോചിച്ചാണ് ഞാനതിനകത്തേക്ക് കയറിയത്. ബാക്കിയുള്ളവര്‍ക്ക് ഓടിച്ചെന്നങ്ങ് കയറിയാല്‍ മതി. അപകടം പതിയിരിക്കുന്ന എണ്ണപ്പാടങ്ങളില്‍ ഏതൊരു കര്‍മ്മവും ചെയ്യുന്നതിന് മുന്‍പ് ‘റിസ്‌ക്‍ അസസ്സ്‌മെന്റ് ‘ നടത്തി, മുന്‍‌കരുതലുകള്‍ എടുത്തതിന് ശേഷം മാത്രം ജോലി ചെയ്യുന്ന ഒരുവന്റെ ദൈനം ദിന ജീവിതത്തിലും ആ പ്രക്രിയ കടന്നുവരുന്നതില്‍ തെറ്റ് പറയാനാകില്ലല്ലോ?

കപ്പലിന്റെ എഞ്ചിന്‍ റൂം
കപ്പലിന് അകത്തേക്കും പുറത്തേക്കുമുള്ള ഗോവണികള്‍

കപ്പലിന്റെ മുന്‍ഭാഗത്തുള്ള പടികളിലൂടെ ഉള്ളറയിലേക്ക് കടന്ന് എഞ്ചിന്‍ റൂമും നേവിക്കാരുടെ തോളില്‍ തൂങ്ങുന്ന ഔദ്യോഗിക ചിഹ്നങ്ങളും വീല്‍ ഹൌസുമൊക്കെക്കണ്ട് മുകള്‍ത്തട്ടിലെത്തി, മുന്‍ഭാഗത്തുള്ള ഇരട്ടത്തോക്കിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പിന്‍‌വശത്തുള്ള ദ്വാരം വഴി പുറത്തേക്ക് കടന്നു. വടക്കേ ഇന്ത്യക്കാര്‍ ഒരു കുടുംബം ടൈറ്റാനിക്കിന്റെ മുന്നിലെന്ന പോലെ കപ്പലിന്റെ മൂക്കിന് മുകളില്‍ കയറി നിന്ന് അഭ്യാസപ്രകടനങ്ങളൊക്കെ നടത്തുന്നുണ്ട്.

പടക്കപ്പലിന് മുകളില്‍ ഒരു ഫോട്ടോ സെഷന്‍.

മഹാകവിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ബീച്ചിലൂടെ ഒരു ചെറിയ നടത്തം ഒഴിവാക്കാന്‍ എനിക്കായില്ല. ഇവിടുത്തെ മണലിനെ പഞ്ചാരമണല്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഗോവയില്‍ ഞങ്ങള്‍ താമസിക്കാന്‍ പോകുന്ന കലാഗ്യൂട്ട് ബീച്ചാകട്ടെ സ്വര്‍ണ്ണമണല്‍ത്തരികള്‍ക്ക് പേരുകേട്ടതാണ്.

അധികസമയം ബീച്ചില്‍ ഇതുപോലെ കറങ്ങിനടക്കാനാവില്ല. കാര്‍വാര്‍ പട്ടണത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. താമസിക്കാനുള്ള തരംഗ് ബീച്ച് റിസോര്‍ട്ട് എവിടാണെന്ന് കൃത്യമായി അറിയില്ല. ഇരുട്ടിക്കഴിഞ്ഞിട്ട് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് അപകടം വിളിച്ചുവരുത്തും. അതുകൊണ്ട് ഹോട്ടലില്‍ ചെന്ന് മുറി കൈവശപ്പെടുത്തി ലഗ്ഗേജ് എല്ലാം ഇറക്കി വെച്ചതിനുശേഷം വീണ്ടും ഏതെങ്കിലും ബീച്ചിലേക്കോ കാര്‍വാര്‍ തെരുവുകളിലേക്കോ ഇറങ്ങാമെന്ന് തീരുമാനിച്ചു.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലായി നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണെന്നുള്ളതാണ് കാര്‍വാറിന്റെ ഒരു പ്രധാന പ്രത്യേകത. ദേശീയ പാതയിലൂടെ ഇടം വലം നോക്കാതെ വടക്കോട്ട് ഓടിച്ചുപോയാല്‍ കാര്‍വാര്‍ പട്ടണം കാണാന്‍ പറ്റിയെന്ന് തന്നെ വരില്ല. റോഡില്‍ നിന്ന് കിഴക്ക് ദിക്കിലേക്ക് കടക്കണം കാര്‍വാര്‍ നഗരം ശരിക്ക് കാണണമെങ്കില്‍. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് 153 കിലോമീറ്ററോളം ഒഴുകിയെത്തുന്ന കാളി നദി അറബിക്കടലിലേക്ക് ചെന്നുചേരുന്നത് കാര്‍വാര്‍ പട്ടണത്തിന്റെ ഓരം ചേര്‍ന്നാണ്.

കാളി നദിയും കുറുകെയുള്ള പാലവും

തൊട്ടടുത്തുള്ള കാഡ്‌വാഡ് (Kadwad) എന്ന ഗ്രാമത്തിന്റെ പേര് സായിപ്പിന് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ d എന്ന അക്ഷരം രണ്ടിടത്തും മാറ്റി r ആക്കിയതുകൊണ്ടാണ് Karwar എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.

കാളി നദിയും പാലവും മറ്റൊരു കാഴ്ച്ച.

സാമാന്യം വീതിയുണ്ട് കാളി നദിക്ക്. അതുകൊണ്ടുതന്നെ നദി മുറിച്ചുകടക്കുന്ന പാലത്തിനും നല്ല നീളമുണ്ട്. ഭാരതപ്പുഴ പോലെ ശോഷിച്ചൊന്നുമല്ല കാളിനദി ഒഴുകുന്നത്. പാലം കടന്നാല്‍ ഉടനെ തന്നെ സദാശിവ്‌ഗഡ് എന്ന കോട്ട ഒരെണ്ണം ഉണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. നേവിഗേറ്ററിലും സദാശിവ്‌ഗഡ് എന്ന് കാണിക്കുന്നുണ്ട്. കോട്ടകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിട്ടില്ല യാത്രയില്‍ ഇതുവരെ. എന്നുവെച്ച് ഏതെങ്കിലും ഒരു കോട്ട വിട്ടുകളയാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല. പാലം കടന്ന് കരയിലേക്ക് കയറിയപ്പോള്‍ സദാശിവ്‌ഗഡ് ‘0‘ കിലോമീറ്റര്‍ എന്ന്‍ നേവിഗേറ്ററില്‍ കാണിച്ചു. ഞാന്‍ വണ്ടി റോഡരുകിലേക്ക് ഒതുക്കി വെളിയിലിറങ്ങി. ഇരുവശത്തും ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ റോഡ് മുന്നോട്ട് പോകുകയാണ്.

സദാശിവ്‌ഗഡ് ഇടത്തുവശത്തുള്ള പാറയ്ക്ക് മുകളിലെവിടെയോ ആണ്.

വാഹനത്തില്‍ നിന്നിറങ്ങിയിട്ടും കോട്ട കണ്ടുപിടിക്കാന്‍ എനിക്കായില്ല. വലത്തുവശത്തുള്ള കുന്നിലേക്ക് കയറാന്‍ മാര്‍ഗ്ഗമൊന്നും ഇല്ല. ഇടത്തുവശത്തുള്ള കുന്നിലേക്ക് പടികളുണ്ട്. പക്ഷെ അതിന് മുകളില്‍ കോട്ടയൊന്നും ഉള്ളതായി കാണുന്നില്ല. ഇനി അഥവാ ഒരു കോട്ട അവിടെ ഉണ്ടെങ്കില്‍ അതിലേക്ക് കയറാന്‍ പറ്റിയ സമയവുമല്ല. സൂര്യന്‍ പടിഞ്ഞാറേ ചെരുവിലേക്ക് ചാഞ്ഞു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും ഇരുട്ട് പരക്കാം.

‘തരംഗ് ബീച്ച് റിസോര്‍ട്ടി‘ ലേക്ക് വിളിച്ച് സദാശിവ്‌ഗഡിന്റെ അടുത്താണ് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ റിസോര്‍ട്ടിലേക്കുള്ള വഴി കൃത്യമായിട്ട് പറഞ്ഞുതന്നു. അതിനര്‍ത്ഥം ഇവിടെ അടുത്ത് എവിടെയോ സദാശിവ്‌ഗഡ് എന്ന കോട്ട ഉണ്ടെന്ന് തന്നെയാണ്. അത് ഹോട്ടലുകാര്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അവരോട് ചോദിച്ച് കോട്ടയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയതിനുശേഷം നാളെ ഗോവയിലേക്കുള്ള യാത്രയ്ക്ക് മുന്നേ കോട്ട കയറിക്കാണാമെന്ന് തീരുമാനിച്ചു.

തരംഗ് ബീച്ച് റിസോര്‍ട്ട് – ഒരു ദൃശ്യം.

റിസോര്‍ട്ടില്‍ എത്തി ചെക്കിന്‍ ചെയ്തു. കതിരോന്‍ ഇനിയും അസ്തമിച്ചിട്ടില്ല. തൊട്ടടുത്തുള്ള ബീച്ചില്‍ പോയി വരാനുള്ള സമയമുണ്ട്. മുക്കുവ കുടിലുകള്‍ക്കിടയിലൂടെ കടല്‍ക്കരയിലേക്ക് അധികം ദൂരമൊന്നും ഇല്ല. വേറെയും സഞ്ചാരികളുണ്ട് ബീച്ചില്‍. കടല്‍ഭിത്തി കെട്ടിയിരിക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ കടന്ന് ബീച്ചിലിറങ്ങി അല്‍പ്പനേരം അവിടെയിരുന്നു.

കാര്‍വാറിലെ മറ്റൊരു ബീച്ച്

കടല്‍ക്കരയില്‍ ഒരുവശത്ത് നിറയെ മത്സ്യബന്ധന നൌകകള്‍ വിശ്രമിക്കുന്നു. അറബിക്കടലിലേക്ക് നോക്കിയാല്‍ ചില കൊച്ചുകൊച്ചു ദ്വീപുകള്‍ കാണാം. അതില്‍ പലതിലും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളുമൊക്കെയുണ്ട്. കാളി നദിയിലൂടെ ബോട്ടില്‍ ഒരു സവാരിയും ദ്വീപിലെ ബീച്ച് റിസോര്‍ട്ടുകളില്‍ ഒരു ദിവസം അന്തിയുറങ്ങണം എന്നുമൊക്കെയുണ്ടെങ്കില്‍ നേരത്തേ പ്ലാന്‍ ചെയ്യണമായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നിരാശയൊന്നും ഇല്ല. 5 ദിവസമായെങ്കിലും, ഇതുവരെ കാര്യമായ കുഴപ്പങ്ങളും അനാരോഗ്യവും ഒന്നും ഇല്ലാതെ കുറേയധികം പുതിയ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ട് യാത്രയിതാ ഗോവന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്പട്ടണമായ കാര്‍വാര്‍ വരെ എത്തി നില്‍ക്കുകയാണ്.

ഒരു ദിവസം കൂടെ അങ്ങനെ തീരാന്‍ പോകുന്നു. റിസോര്‍ട്ടില്‍ തിരിച്ചെത്തിയാല്‍ അവിടത്തെ സ്വിമ്മിങ്ങ് പൂളില്‍ ഒന്ന് നീന്തിത്തുടിക്കാതെ കിടന്നുറങ്ങുന്ന പ്രശ്നമില്ലെന്ന് നേഹ ഉറപ്പിച്ചിട്ടുണ്ട്. ദീര്‍ഘദൂരം വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ശരീരം വേദനയ്ക്ക് സീ ഫുഡ്ഡും മുന്തിരിച്ചാറും സിദ്ധൌഷധമാണെന്ന് ഞാന്‍ എവിടെയോ വായിച്ചതാണോ അതോ എനിക്ക് വെളിപാടുണ്ടായതാണോ ?

ഇതുപോലെ ചില അസ്തമനക്കാഴ്ച്ചകള്‍ ടാഗോറും കണ്ടിട്ടുണ്ടാകാം.

ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പടിഞ്ഞാറേ ചക്രവാളത്തിലോ, ദ്വീപുകള്‍ക്കിടയിലോ മറയാന്‍ കതിരോന്‍ വെമ്പല്‍ കൊള്ളുന്നതുപോലെ‍. ബാക്കിയുള്ള അല്‍പ്പം വെളിച്ചം ഇരുട്ടിന്റെ പിടിയിലമരുന്നതിന് മുന്നേ കൂടണയാന്‍ ഞങ്ങള്‍ക്കും ധൃതിയായി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.