cambrigde-142

പണ്ടിങ്ങ്


കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലൊന്നും പഠിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. എന്നാല്‍പ്പിന്നെ അതിന്റെ പരിസരത്തൊക്കെ ഒന്ന് കറങ്ങി വന്നാലോ ? അതിനാരും തടസ്സം നില്‍ക്കില്ലല്ലോ ?!

കഴിഞ്ഞ കുറെ മാസങ്ങളായി, കുടുംബത്തോടൊപ്പം ജീവിക്കുന്നത് കേംബ്രിഡ്‌ജില്‍ നിന്ന് വെറും 24 മൈല്‍ ദൂരത്തില്‍ മാത്രം. എന്നിട്ടും അവിടെ പോകാതിരിക്കുന്നത് മോശമല്ലേ ?!

നല്ലൊരു ശനിയാഴ്ച്ച നോക്കി വാഹനവുമെടുത്ത് കുടുംബസമേതം കേംബ്രിഡ്‌ജിലേക്കിറങ്ങി, കൂടെ വാമഭാഗത്തിന്റെ ഒരു സഹപ്രവര്‍ത്തകയും ഉണ്ട്. കാറിലെ ജി.പി.എസ്സ് വഴികാട്ടിയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. വാഹനം സുരക്ഷിതമായി ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള പാര്‍ക്കിങ്ങില്‍ ഇട്ടു.

കൂടെ വന്നിരിക്കുന്നവര്‍ മൂന്നുപേരും മുന്‍‌പും കേംബ്രിഡ്ജ് സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം ഒരു ഷോപ്പിങ്ങ് സെന്റര്‍ ലക്ഷ്യമാക്കി നീങ്ങി. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്. ഒരു ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ‘ ബസ്സിന്റെ ടിക്കറ്റെടുത്ത് ’യൂണിവേഴ്സിറ്റി നഗരത്തില്‍ ‘ ഒന്ന് ചുറ്റിയടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

24 സ്റ്റോപ്പുകളില്‍ ഈ ബസ്സ് നിറുത്തും. ഏത് സ്റ്റോപ്പില്‍ വേണമെങ്കിലും ഇറങ്ങാം. അവിടത്തെ കാഴ്ച്ചകള്‍ നടന്ന് കാണാം. ഓരോ 20 മിനിറ്റിലും അടുത്ത ബസ്സ് വരും. ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ചുതന്നെ അടുത്ത ബസ്സിലും‍ കയറാം. അങ്ങിനെ ഓരോരോ സ്റ്റോപ്പുകളില്‍ കയറിയിറങ്ങി കാഴ്ച്ചകള്‍ കണ്ട് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാം. ഇതാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സിന്റെ പ്രവര്‍ത്തനരീതി.

മുകള്‍വശം തുറന്ന ഡബിള്‍ ഡക്കര്‍ ബസ്സുകളാണ് മിക്കവാറും എല്ലാ ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ‘ബസ്സുകളും. ബസ്സില്‍ കയറുമ്പോള്‍ത്ത‍ന്നെ ഡൈവര്‍ സീറ്റിന് പിന്നില്‍ നിന്ന് ഒരു സെറ്റ് ഇയര്‍ ഫോണും, റൂട്ട് മാപ്പും എടുക്കാം. ഓരോ സീറ്റിന്റെ വശങ്ങളിലും ഇയര്‍ ഫോണ്‍ കുത്താനുള്ള സൌകര്യമുണ്ട്. യാത്രയില്‍ ഉടനീളം വഴിവക്കിലുള്ള ഓരോരോ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പ്രതിമകള്‍, കോളേജുകള്‍, ലൈബ്രറികള്‍ എന്ന് തുടങ്ങി എല്ലാ കാഴ്ച്ചകളെപ്പറ്റിയും ആധികാരികമായും ചരിത്രപരവുമായും വിവരിച്ചുകൊണ്ടാണ് ബസ്സ് മുന്നോട്ട് നീങ്ങുന്നത്. ഓരോ സ്റ്റോപ്പിലും യാത്രക്കാര്‍ അവരവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥലങ്ങളാണെങ്കില്‍ ഇറങ്ങുകയും, മുന്‍പ് പോയ ബസ്സില്‍ നിന്ന് ഇറങ്ങിയവര്‍ കയറിക്കൊണ്ടുമിരിക്കും.

സിറ്റി സെന്ററിന്റെ മുന്നില്‍ നിന്ന് ടിക്കറ്റെടുത്ത് ബസ്സില്‍ കയറിപ്പറ്റി. കാഴ്ച്ചകള്‍ കാണാന്‍ നല്ലത് മേല്‍മൂടിയില്ലാത്ത ബസ്സിന്റെ മുകളിലെ നിലയാണ്. അതുകൊണ്ട് തന്നെ മുകളിലെ സീറ്റുകളെല്ലാം ഒരുവിധം നിറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും, ഒറ്റയ്ക്കായതുകൊണ്ട് ഒരു സീറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഹെഡ് സെറ്റ് സീറ്റിന്റെ സൈഡിലെ ജാക്കില്‍ ഘടിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ് ഇളകിത്തുടങ്ങി. വളരെ വ്യക്തവും സ്പുടവുമായ, ഇംഗ്ലീഷിലുള്ള വിവരണം ഇയര്‍ ഫോണിലൂടെ ഒഴുകിവന്നു. സിറ്റി സെന്ററിന്റെ തിരക്കില്‍ നിന്നും വിട്ട് ബസ്സ് മുന്നോട്ട് നീങ്ങി.

റിവര്‍ ക്വീന്‍സ് കോളേജ്, ഡൌണിങ്ങ് സ്ട്രീറ്റ് മ്യൂസിയം, ലയണ്‍ യാര്‍ഡ്, ജീസസ് കോളേജ്, റോമന്‍ കാത്തലിക്ക് ചര്‍ച്ച്, കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്ക് ഗാര്‍ഡന്‍, ഫോക്ക് മ്യൂസിയം, ഗാര്‍ഡന്‍ സെന്റര്‍, യൂണിവേഴ്‌സിറ്റി ലൈബ്രറി, അമേരിക്കന് മിലിറ്ററി സെമിത്തേരി എന്നിങ്ങനെ 24 സ്റ്റോപ്പുകളില്‍ ബസ്സ് നിറുത്തും.

അമേരിക്കന്‍ മിലിറ്ററി സെമിത്തേരിയും, ‘പണ്ടിങ്ങും’ ഒരിക്കലും അവഗണിക്കരുതെന്ന് നേരത്തേ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സ്റ്റോപ്പുകളില്‍ ഇറങ്ങിയില്ല. ഹെഡ് സെറ്റിലൂടെയുള്ള വിവരണത്തില്‍ ആ കാഴ്ച്ചകള്‍ ഒതുക്കി. അരദിവസംകൊണ്ട് കാണാന്‍ പറ്റാവുന്ന കാഴ്ച്ചകള്‍ക്ക് ഒരു പരിധിയുണ്ട്. ഇനിയൊരിക്കല്‍ക്കൂടെ വന്നിട്ടായാലും എല്ലാ സ്റ്റോപ്പിലേയും കാഴ്ച്ചകള്‍ കാണണം. തല്‍ക്കാലം ‘പണ്ടിങ്ങും’, അമേരിക്കന്‍ മിലിറ്ററി സിമിത്തേരിയും കണ്ട് മടങ്ങാമെന്ന് തീരുമാനിച്ചു.

‘പണ്ടിങ്ങ് ‘നടക്കുന്ന കേം നദിക്കരയിലെ(River Cam) സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് 12 മണി. നല്ല വിശപ്പ്. ഒരു നേരം ഉച്ചയ്ക്ക് പട്ടിണിയായാലൊന്നും വാടിപ്പോകുന്നതല്ല എന്നിലെ സഞ്ചാരി. ‘പണ്ടിങ്ങ് ‘കഴിഞ്ഞിട്ടാകാം ഉച്ചഭക്ഷണമെന്ന് തീരുമാനിച്ച്, ബസ്സില്‍ നിന്നിറങ്ങി നദിക്കരയിലേക്ക് നടന്നപ്പോള്‍ത്തന്നെ പങ്ങിങ്ങ് പ്രമോട്ട് ചെയ്യുന്ന ചില കക്ഷികള്‍ ബ്രോഷറുമായി സമീപിച്ചു. ടിക്കറ്റെടുത്താല്‍ 12 പൌണ്ടിന് പണ്ടിങ്ങ് നടത്താം. ഇന്ത്യാക്കാരനായ ഒരു ദാരിദ്ര്യവാസി ടൂറിസ്റ്റാണെന്ന് മനസ്സിലാക്കിയിട്ടാകും, എനിക്കൊരു പ്രമോട്ടര്‍ 10 പൌണ്ടിന് ടിക്കറ്റ് ഓഫര്‍ ചെയ്തു. തല്‍ക്കാലം ആ സൌജന്യം എടുത്തില്ല. എല്ലാം ഒന്ന് നോക്കിക്കണ്ട് മനസ്സിലാക്കിയതിനുശേഷമാകാം ടിക്കറ്റെടുക്കുന്നതൊക്കെ. മാത്രമല്ല ഇത് തന്നെയാണ് ശരിയായ ടിക്കറ്റ് നിരക്കെന്ന് എനിക്കുറപ്പില്ലല്ലോ ?

പുഴക്കരയില്‍ ചെന്നപ്പോള്‍ നല്ല ജനത്തിരക്ക്. പുഴക്കരയില്‍ പണ്ടിങ്ങ് കാണാന്‍ വലിയൊരു ജനക്കൂട്ടംതന്നെ ഉണ്ട്. തൊട്ടടുത്തുള്ള റസ്റ്റോറന്റിന്റെ മേശകളില്‍ ഇരുന്ന് പണ്ടിങ്ങ് കണ്ടാസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വേറേയും കുറേ ജനങ്ങളേയും കണ്ടു.

പുഴയില്‍ 6-7 മീറ്റര്‍ നീളവും, 1-2 മീറ്റര്‍ വീതിയുള്ളതുമായ അടിപരന്ന ബോട്ടുകള്‍ കിടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വഞ്ചികളോട് താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും, കാശ്മീര്‍ തടാകത്തില്‍ കാണുന്ന വഞ്ചികളോട് സാമ്യമുണ്ടെന്ന് തോന്നിക്കുന്ന ഈ ബോട്ടുകളെ സായിപ്പ് ‘പണ്ട് ‘ എന്നാണ് വിളിക്കുന്നത്. വള്ളം ഊന്നുന്നതുപോലെയാണ് ‘പണ്ട് ’ കുത്തി നീക്കുന്നത്. നാം മുളയുടെ കഴുക്കോല്‍ ഉപയോഗിക്കുന്നിടത്ത് ഇവര്‍ ഭാരം കുറഞ്ഞ ലോഹത്തിന്റെ 5 മീറ്ററോളം നീളമുള്ള ‘കഴുക്കോലാ‘ണ് ഉപയോഗിക്കുന്നതെന്ന് മാത്രം. പണ്ടിലൂടെയുള്ള സവാരിയായതുകൊണ്ട് ഈ യാത്രയെ ‘പണ്ടിങ്ങ് ‘ എന്ന് വിളിക്കുന്നു.

പലതരം സവാരികളുണ്ട്. ഒറ്റയ്ക്ക് ഒരു പണ്ടില്‍ ഊന്നലു‍കാരനുമായി സവാരിയാകാം. അല്ലെങ്കില്‍ സ്വയം ‘പണ്ട് ‘ ഊന്നി പുഴയില്‍ കറങ്ങി നടക്കാം. ഊന്നലുകാരനുള്ളതും, പത്ത് പേര്‍ക്ക് ഇരിക്കാവുന്നതുമായ പണ്ടില്‍ സംഘമായി സവാരിയാകാം.

1. ഗൈഡ് ടു കോളേജ് ബാക്ക്‌‍സ്,
2. ഗൈഡ് ടു ഗ്രാന്‍‌‌‍ഡ്‌ചെസ്‌റ്റര്‍,
3. ഗൈഡ് ടു കേംബ്രിഡ്‌ജ് പബ്‌സ്,….ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഇതെല്ലാം ഒന്നൊന്നായി ചെയ്യുകയുമാവാം.

തൊട്ടടുത്ത കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ഊന്നലുകാരില്‍ ഭൂരിഭാഗവും. പോക്കറ്റ് മണിയുണ്ടാക്കാനും ജീവിതച്ചിലവുകള്‍ നടത്തിക്കൊണ്ടുപോകാനും അവര്‍ക്ക് പണ്ടിങ്ങ് നല്ലൊരു ഉപാധിയാണ്.

പിന്നീട് കൂടുതല്‍ സമയം കളയാനൊന്നും നിന്നില്ല. 10 പൌണ്ടിന്റെ ടിക്കറ്റെടുത്ത് (അതിലും കുറച്ച് കിട്ടിയില്ല) 5 മിനിറ്റ് കാത്ത് നിന്നപ്പോഴേക്കും നാലഞ്ച് യാത്രക്കാര്‍ കൂടെ വന്നു. യാത്രക്കാര്‍ വന്നാലും ഇല്ലെങ്കിലും ഒരാളെ വെച്ചും പറഞ്ഞ സമയത്ത് തന്നെ ‘പണ്ട് ‘ വിട്ടിരിക്കും. ഞങ്ങളുടെ പണ്ടില്‍ ഞാനടക്കം വിവിധ രാജ്യക്കാരായ 7 പേര്‍ ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ പതുക്കെ കരയില്‍ നിന്ന് നീങ്ങിത്തുടങ്ങി.

യൂണിവേഴ്‌സിറ്റി ബാക്ക് റൈഡ് എന്ന യാത്രയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. കേംബ്രിഡ്ജിലെ 31 കോളേജുകളില്‍ പേരുകേട്ട പല കോളേജുകളുടേയും പുറകിലൂടെ കേം നദി ഒഴുകുന്നുണ്ട്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യാത്രയില്‍ എല്ലാ കോളേജുകളുടെ ചരിത്രവും അവിടെ നടന്നിട്ടുള്ള കാര്യങ്ങളുമൊക്കെ രസകരമായി വിശദീകരിച്ചുതന്നു സ്റ്റീവെന്ന് പേരുള്ള ചുറുചുറുക്കുള്ള ഊന്നലു‍കാരന്‍.

‘പണ്ടിങ്ങ് ‘ തുടങ്ങുന്ന കരയുടെ മറുവശത്തുതന്നെ 1542 ല്‍ ഹെന്‍‌ട്രി എട്ടാമന്‍ സ്ഥാപിച്ച മൌഡ്‌ലിന്‍ കോളേജ് (Magdalene College-Pronounced “Maudlin”) കണ്ടു. ഉടനെ തന്നെ ‘പണ്ട് ‘ തൊട്ടടുത്തുള്ള ഒരു ഉയരം കുറഞ്ഞ പാലത്തിനടിയിലേക്ക് കടന്നു. ഈ സമയത്ത് സ്റ്റീവ് ഊന്നലൊക്കെ നിറുത്തി‍ കുമ്പിട്ടിരുന്നു. അല്ലെങ്കില്‍, പാലത്തില്‍ ‘മൂക്കിന്റെ പാലം‘ ഇടിച്ച് അയാള്‍ വെള്ളത്തില്‍ വീഴുമെന്നതിന് ഒരു സംശയവും വേണ്ട.

മൌഡ്‌ലിന്‍ പാലമായിരുന്നു കേംബ്രിഡ്‌ജിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിഡ്‌ജിങ്ങ് കേന്ദ്രം. കൊല്ലവര്‍ഷം 731 ല്‍ ‘ഗ്രേറ്റ് ബ്രിഡ്‌ജ് ‘ എന്ന് വിളിക്കപ്പെട്ട നഗരത്തിലെ ആദ്യത്തെ പാലം ഈ സ്ഥാനത്ത് ഉണ്ടാക്കപ്പെട്ടു. അത് ‘ കേം ബ്രിഡ്‌ജ് ‘എന്ന പേരില്‍ അറിയപ്പെടുകയും, പിന്നീട് ഈ നഗരത്തിന്റെ തന്നെ പേരായി മാറുകയും ചെയ്തു. ഇപ്പോളവിടെയുള്ള കാസ്റ്റ് അയേണ്‍ പാലം 1823 ല്‍ പുതുക്കി നിര്‍മ്മിച്ചതാണ്.

‘പണ്ട് ‘ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാക്കിയ ബ്രിഡ്‌ജ് ഓഫ് സൈസ് (Bridge of sighs) കണ്ടു. ഈ പാലമാണ് കേം നദിക്ക് കുറുകെയുള്ളതില്‍ ഏറ്റവും പേര് കേട്ടതത്രേ. മറ്റ് പാലങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു മേല്‍ക്കൂര ഉണ്ടെന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്.

സെന്റ് ജോണ്‍‌സ് കോളേജിന് പുറകിലാണ് ബ്രിഡ്‌ജ് ഓഫ് സൈസ്. 1511 ല്‍ ഉണ്ടാക്കിയ സെന്റ് ജോണ്‍‌സ് കോളേജ് പുഴക്കരയില്‍ നിന്നും മരങ്ങള്‍‍ക്കിടയിലൂടെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.

രണ്ട് പാലങ്ങള്‍ പുറകിലുള്ള കോളേജെന്ന ബഹുമതി കൂടെ സെന്റ് ജോണ്‍സ് കോളേജിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടാക്കിയ രണ്ടാമത്തെ പാലത്തെ കിച്ചണ്‍ ബ്രിഡ്‌ജ് എന്നാണ് വിളിക്കുന്നത്.

ഓരോ പാലവും കഴിയുമ്പോഴേക്കും ഓരോ കോളേജുകള്‍. എല്ലാം പഴയകാല കെട്ടിടനിര്‍മ്മാണരീതിയുടെ മനോഹാരിത വിളിച്ചോതുന്ന തരത്തിലുള്ളത്. അതൊക്കെ കണ്‍നിറയെ കണ്ട് പടങ്ങളൊക്കെ എടുത്ത് കഴിയുമ്പോഴേക്കും അടുത്ത കോളേജിന്റെയോ പാലത്തിന്റേയോ വരവായി. അതിനിടയില്‍ ചുറ്റുമുള്ള വള്ളങ്ങളും, കാഴ്ച്ചകളും, കരയിലും പാലങ്ങളിലുമൊക്കെ നില്‍ക്കുന്ന ജനങ്ങളേയുമൊക്കെ ശ്രദ്ധിക്കണം. രണ്ട് കണ്ണും ഒരു ക്യാമറാക്കണ്ണും ഒന്നിനും തികയാതെ പോയ നിമിഷങ്ങള്‍.

അപ്പോഴതാ പ്രശസ്തമായ ട്രിനിറ്റി കോളേജ് കാണായിത്തുടങ്ങി. പ്രിന്‍സ് ചാള്‍സിന്റെ ട്രിനിറ്റി കോളേജിലെ മുറി പണ്ടില്‍ ഇരുന്നുതന്നെ കണ്ടു. മുറികള്‍ എന്ന് പറയുന്നതാവും ഭംഗി. ചാള്‍സിന്റെ ആവശ്യപ്രകാരം 12 മുറികള്‍ക്ക് തത്തുല്യമായ ഇടമാണത്രേ യൂണിവേഴ്സിറ്റിക്കാര്‍ വിട്ട് കൊടുത്തത്. നാലാള്‍ തിങ്ങി ഞെരിഞ്ഞ് ജീവിച്ചിരുന്ന കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 207 )ം നമ്പര്‍ മുറി പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. രാജകുടുംബത്തില്‍ ജനിച്ചില്ലെങ്കില്‍ അങ്ങിനെയൊക്കെ ഹോസ്റ്റല്‍ ജീവിതം നയിക്കേണ്ടിവരുമെന്ന് സ്വയം ആശ്വസിപ്പിക്കുകയും ചെയ്തു.

ചാള്‍സ് രാജകുമാരനും, ജവഹര്‍ലാല്‍ നെഹ്രുവും കൊച്ചുമകന്‍ രാജീവ് ഗാന്ധിയുമടക്കം ലോകം കണ്ട ഒരുപാട് പ്രമുഖരും, പ്രശസ്തരുമാക്കെ പഠിച്ചിരുന്ന, 1546 ല്‍ ഹെട്രി എട്ടാമന്‍ സ്ഥാപിച്ച, 460 കൊല്ലത്തിലധികം പഴക്കമുള്ളതും, സര്‍ ഐസക്ക് ന്യൂട്ടന്റെ പുസ്തകങ്ങളും, സ്വകാര്യ കുറിപ്പുകളും,കടലാസുകളുമൊക്കെ സൂക്ഷിക്കുന്ന ലൈബ്രറിയുമൊക്കെയുള്ള ട്രിനിറ്റി കോളേജ് ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. കുറച്ചൊക്കെ ക്യാമറയേയും കാണിച്ചുകൊടുത്തു.

നദിക്കരയില്‍ വെള്ളത്തിലേക്ക് കാലുകള്‍ നീട്ടിയിട്ട് കാഴ്ച്ചകള്‍ കണ്ടും, മനോഹരമായ പുല്‍ത്തകിടിയില്‍ പുസ്തകങ്ങള്‍ വായിച്ചും ഇരിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടാതെ, പരസ്പരം പുണര്‍ന്ന് കൊക്കുരുമ്മിയിരിക്കുന്ന കാമുകീകാമുകന്മാരേയും അവിടവിടെയായി കണ്ടു. ആരിലും പ്രണയം ജനിപ്പിക്കാന്‍ പോന്ന ഒരു അന്തരീക്ഷം ആ കോളേജുകളുടെയെല്ലാം കാമ്പസിനകത്തും നദിക്കരയിലും ഉണ്ടെന്നുള്ളതില്‍‍ ഒരു സംശയവും വേണ്ട. കുറേയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേം നദിക്കരയിലെ മനം മയക്കുന്ന ഈ പുല്‍ത്തകിടിയിലും, ഉദ്യാനങ്ങളിലുമൊക്കെ രാജീവ് ഗാന്ധി തന്റെ പ്രിയതമ സോണിയാ മെയ്‌നോയുമായി കറങ്ങിനടന്നിരുന്നുകാണുമല്ലേ ?!

ട്രിനിറ്റി കോളേജ് കഴിഞ്ഞ് പുഴ ചെറുതായൊന്ന് വളഞ്ഞ് നിവരുമ്പോഴേക്കുമതാ ട്രിനിറ്റി ബ്രിഡ്‌ജിന്റെ വരവായി. ആഭ്യന്തരയുദ്ധം നടക്കുന്ന കാലത്ത് 1643ല്‍ നശിപ്പിക്കപ്പെട്ട മറ്റൊരു പാലത്തിന് പകരമായാണ് ട്രിനിറ്റി ബ്രിഡ്‌ജ് പണികഴിപ്പിക്കപ്പെട്ടത്.

കഥകള്‍ ഓരോന്ന് പറഞ്ഞുതന്ന്, പണ്ട് ഊന്നി നീക്കിക്കൊണ്ടിരുന്നു നിയമ വിദ്യാര്‍ത്ഥിയായ സ്റ്റീവ്. അപ്പുറത്തും ഇപ്പുറത്തും നീങ്ങുന്ന പണ്ടിലുള്ളവരെല്ലം ഈ കഥകള്‍ ശ്രദ്ധിക്കുന്നുണ്ട്. മറ്റ് പണ്ടുകള്‍ ഊന്നുന്നവരുടെ വിവരണങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാം. എല്ലാവരും പരസ്പരം സംസാരിച്ച് കളിച്ച് ചിരിച്ച് കോളേജ് കാലഘട്ടത്തിലേതുപോലൊരു ഉല്ലാസ യാത്ര.

പണ്ട് വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍‍ ആധുനിക ഭാവങ്ങളുള്ള ഒരു പാലം കണ്ടു. കണ്ടാല്‍ ആധുനികനാണെങ്കിലും ഇതിനും 48 കൊല്ലത്തെ പഴക്കമുണ്ട്. 1950 ല്‍ ട്രിനിറ്റി കോളേജിനും, ട്രിനിറ്റി ഹാളിനും ഇടയില്‍ ഒരു പാലം പണിയാനുള്ള ഡിസൈനുവേണ്ടി ഒരു മത്സരം തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഒരു വിദ്യാര്‍ത്ഥിയാണ് വളരെ ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതുമായ ഡിസൈന്‍ ഉണ്ടാക്കി മത്സരത്തില്‍ വിജയിച്ചത്. 1960 പണികഴിപ്പിച്ച ഈ പാലം ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഗാരെറ്റ് ഹോസ്റ്റല്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് കുറച്ച് ആധുനികതയുള്ള മറ്റൊരു കെട്ടിടം കണ്ടു. നിയമപഠനത്തിന് പേരുകേട്ടതും 1350 സ്ഥാപിക്കപ്പെട്ടതുമായ ട്രിനിറ്റി ഹാളിന്റെ പിന്നാമ്പുറത്ത് 1999 ല്‍ നിര്‍മ്മിച്ച ജെര്‍വുഡ് ലൈബ്രറി കെട്ടിടമാണത്. പാലത്തിനുമുകളിലും ലൈബ്രറിയുടെ വെളിയിലുമൊക്കെയായി പണ്ടിങ്ങൊക്കെ കണ്ടാസ്വദിച്ച് നില്‍ക്കുന്ന ജനങ്ങളെ കൂടുതലും ഇവിടെയാണ് കാണാന്‍ സാധിച്ചത്.

അടുത്തതായി കണ്ടത് 17 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും നിലവില്‍ കാം നദിയ്ക്ക് കുറുകെയുള്ളതില്‍ ഏറ്റവും പഴക്കമുള്ളതുമായ ക്ലേര്‍ ബ്രിഡ്‌ജാണ്. കേംബ്രിഡ്‌ജിലെ കോളേജുകളുടെ പഴക്കത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന 1326 സ്ഥാപിതമായ ക്ലേര്‍‍ കോളേജ്(Clare College) , അവിടന്ന് അധികം ദൂരെയല്ലാതെ കാണുന്നുണ്ട്. ഈ കോളേജിന്റെ പൂന്തോട്ടമാണ് കേംബ്രിഡ്‌ജിലെ ഏറ്റവും മികച്ച കോളേജ് പൂന്തോട്ടമായി കണക്കാക്കപ്പെടുന്നത്. പക്ഷെ, പണ്ടിലിരുന്ന് മതില്‍ക്കെട്ടിനകത്തുള്ള ആ പൂന്തോട്ടം കാണാന്‍ പറ്റില്ലെന്നുള്ളത് ഒരു സങ്കടമായി.

ക്ലേര്‍ കോളേജിനെ തൊട്ടുരുമ്മിയാണ് കിങ്ങ്‌സ് കോളേജ് നില്‍ക്കുന്നത്. 1441 ല്‍ ഹെന്‍‌ട്രി ആറാമനാണ് കിങ്ങ്‌സ് കോളേജ് സ്ഥാപിച്ചതെങ്കിലും അദ്ദേഹത്തിന് ഈ കോളേജിനെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. 100 കൊല്ലത്തിന് മേല്‍ സമയം എടുക്കുകയും 5 രാജാക്കന്മാരുടെ കാലങ്ങളിലൂടെയുമാണ് ഈ കോളേജ് അതിന്റെ പൂണ്ണാവസ്ഥയിലെത്തിച്ചേര്‍ന്നത്. ശരിക്കും കിങ്ങ്‌സ് കോളേജ് എന്ന പേരിന് ഈ സ്ഥാപനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആ കഥ കേട്ടപ്പോള്‍ തോന്നിയത്.

അവിടന്നങ്ങോട്ട് ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്വീന്‍സ് കോളേജ് കാണാറായത്. 1448 ല്‍ ഹെന്‍‌ട്രി ആറാമന്റെ ഭാര്യയാണ് ഈ കോളേജ് സ്ഥാപിച്ചതെങ്കിലും പിന്നീട് എഡ്‌വേഡ് നാലാമന്റെ ഭാര്യ ഈ കോളേജിനെ പുനഃസ്ഥാപിക്കുകയുണ്ടായി.

ക്വീന്‍സ് കോളേജിന് പുറകിലായി കാം നദിക്ക് കുറുകെ മരത്തിലുണ്ടാക്കിയിട്ടുള്ള ഒരേയൊരു ബ്രിഡ്ജ് ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. ഒരു സിവില്‍ എഞ്ചിനീയറുടെ കൌതുകമുണര്‍ത്താന്‍ പോന്ന എല്ലാ ചേരുവകളും ആ പാലത്തിലുണ്ട്. ഈ പാലം ആദ്യം ഉണ്ടാക്കിയത് 1749 ല്‍ ആണെങ്കിലും, ഇപ്പോളവിടെയുള്ളത് തേക്ക് മര‍ത്തിലുണ്ടാക്കിയ അതിന്റെ രണ്ടാമത്തെ അനുകരണമാണ്. ഈ പാലത്തിനെ ഒരു രാത്രികൊണ്ട് അഴിച്ച് നോക്കിയ രണ്ട് വിദ്യാര്‍ത്ഥികള്‍, അത് തിരികെ കൂട്ടിച്ചേര്‍ക്കാന്‍ പരാജയപ്പെട്ട് ആപ്പിലായ കഥ സ്റ്റീവ് പറഞ്ഞത് കേട്ടപ്പോള്‍ ചിരി പൊട്ടി.

ക്വീന്‍സ് കോളേജ് കഴിഞ്ഞ് കുറച്ചൂടെ മുന്നോട്ട് നീങ്ങുന്നതോടെ ജലയാത്രയുടെ അവസാനമായി. ഇനി വന്നവഴിയിലൂടെ തന്നെ മടക്കയാത്ര. സ്റ്റീവ് ‘പണ്ട് ‘ തിരിച്ചു. മടക്കയാത്രയില്‍, ഇതുവരെ കണ്ടതിലും കേട്ടതിലുമൊക്കെ സംശയമുള്ള കോളേജുകളെപ്പറ്റിയും പാലങ്ങളെപ്പറ്റിയും പലരും സ്റ്റീവിനോട് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, പ്രഗത്ഭന്മാരായ പല വ്യക്തികളും പഠിച്ചിരുന്നതുമായ പേരുകേട്ട ഒരുപാട് കോളേജുകളുടെ പിന്നാമ്പുറത്തൂടെ ഒരു ജലയാത്ര നടത്താനുള്ള ഭാഗ്യമെങ്കിലും എനിക്കിതാ കിട്ടിയിരിക്കുന്നു. കേംബ്രിഡ്ജിലൊന്നും പഠിച്ചില്ലെന്നുള്ള വിഷമം ഇതോടെ അവസാനിച്ചിരിക്കുന്നു. ഇനി ഒരു പരാതിയുമില്ല.

ഫിനിഷിങ്ങ് പോയന്റില്‍ നിന്നും മടങ്ങി സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്കുള്ള യാത്രയില്‍ പലയിടത്തും പണ്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതുകണ്ടു. പെട്ടെന്ന് മറിഞ്ഞ് വെള്ളം കയറുന്നതരത്തിലുള്ളതാണ് ഈ പണ്ടുകള്‍ എന്ന് തോന്നുമെങ്കിലും ഇവയെല്ലാം വളരെ സന്തുലിതമായിട്ടുള്ളതാണ്.

അതിനിടയില്‍, സ്വയം പണ്ട് ഊന്നാന്‍ ഇറങ്ങിത്തിരിച്ച് പെട്ടുപോയ ചിലരെ പലയിടത്തായി കാണുകയുണ്ടായി. വിദേശികളും, ദൈവത്തിന്റെ സ്വന്തം നാട്ടുകാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും ഒരു വള്ളത്തിന്റെ തുഴയോ മറ്റോ കൈയ്യിലെടുക്കാത്തവര്‍ക്ക് ഊന്ന് വള്ളം കുത്തിനീക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്രക്കാരുടെ മേല്‍ വെള്ളം വീഴാതിരിക്കാനായി കഴുക്കോല്‍ മേലോട്ട് തന്നെ ഉയര്‍ത്തണമെന്നതാണ് ഒരു അലിഖിത നിയമം. വെള്ളത്തില്‍ ഊന്നിയ കഴുക്കോല്‍ ചെറുതായി ഒന്ന് തിരിച്ചതിന് ശേഷമാണ് ഊരിയെടുക്കേണ്ടത്. അല്ലെങ്കില്‍ ചിലപ്പോള്‍ കഴുക്കോല്‍ വെള്ളത്തിനടിയിലെ ചെളിയില്‍ത്തന്നെ പുതഞ്ഞിരിക്കും.

പെട്ടെന്ന് രണ്ട് പണ്ടുകള്‍‍ തമ്മില്‍ കൂട്ടിയിടിച്ചു. അതിലൊരു ‘പണ്ട് ‘ ഇത്തിരി വേഗതയിലായിരുന്നതുകൊണ്ട് എല്ലാവരും ആ ഇടി പ്രതീക്ഷിച്ചതായിരുന്നെന്ന് തോന്നി. പക്ഷെ ഇടികൊണ്ട പണ്ടിനെ ഊന്നുന്ന ചെറുപ്പക്കാരന്‍, ആ ഇടിക്ക് അത്ര പ്രാധാന്യം കൊടുത്തില്ലെന്ന് തോന്നുന്നു. അതിന്റെ അനന്തരഫലമോ ? ബാലന്‍സ് നഷ്ടപ്പെട്ട് അയാള്‍ തലയും കുത്തി വെള്ളത്തിലേക്ക് വീണു. പക്ഷെ, സെക്കന്റുകള്‍ക്കകം വെള്ളത്തില്‍ നിന്ന് അയാള്‍ പണ്ടിലേക്ക് നീന്തിക്കയറിയപ്പോള്‍ ചുറ്റുമുള്ള പണ്ടുകളില്‍ നിന്ന് കയ്യടിശബ്ദം ഉയര്‍ന്നു. ചിലരെല്ലാം പുള്ളിയുടെ വീഴ്ച്ച ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പകച്ചിരുന്ന് പോയതുകാരണം എനിക്കതിനായില്ല. എങ്കിലും ഞാനാ കയ്യടിയില്‍ പങ്കുചേര്‍ന്നു.

“നീയെത്ര പ്രാവശ്യം വെള്ളത്തില്‍ ഇതുപോലെ വീണിട്ടുണ്ട് സ്റ്റീവേ ? “

എന്റെ മുന്നിലിരിക്കുന്ന കക്ഷിയുടേതാണ് ചോദ്യം.

“ 11 പ്രാവശ്യം “ തെല്ലുപോലും ആലോചിച്ച് നില്‍ക്കാതെ സ്റ്റീവിന്റെ മറുപടി വന്നു.

ഞാനപ്പോഴാണ് നദിയുടെ ആഴം ശ്രദ്ധിച്ചത്. 8 – 10 അടി, അത്രേയുള്ളൂ. പക്ഷെ നീന്തലറിയാത്തവര്‍ക്ക് മുങ്ങിച്ചാകാന്‍ ഒരു ബക്കറ്റ് വെള്ളമായാലും മതിയല്ലോ ?!

പണ്ട് കരയില്‍ അടുക്കുന്നതിന് മുന്‍പായി തൊട്ട് മുന്‍പിലിരുന്നിരുന്ന ഫാമിലി അവരുടെ ക്യാമറ എന്റെ നേര്‍ക്ക് നീട്ടി. അവരുടെ ഒരു കുടുംബചിത്രം എടുത്തുകൊടുത്തതിന് പകരം അവര്‍ എന്റേയും ഒന്നുരണ്ട് പടങ്ങള്‍ എടുത്തുതന്നു.

പണ്ട് കരയിലേക്ക് അടുത്തു. സ്റ്റീവിന് നന്ദി പറഞ്ഞ് എല്ലാവരും കരയ്ക്കിറങ്ങി. പണ്ടിങ്ങിനിടയില്‍ മറന്നുകിടക്കുകയായിരുന്ന വിശപ്പ് വീണ്ടും തലപൊക്കിത്തുടങ്ങി. റസ്റ്റോറന്റിലേക്ക് നടക്കുമ്പോഴേക്കും ഹോപ്പ് ഓണ് ഹോപ്പ് ഓഫ് ബസ്സ് വരുന്നതു കണ്ടു. ഭക്ഷണം പിന്നെ കഴിക്കാമെന്ന് കരുതി ഓടിച്ചെന്ന് ബസ്സില്‍ കയറി. ആ സ്റ്റോപ്പില്‍ നിന്ന് കുറച്ചധികം ആളുകള്‍ കയറിയതുകാരണം ബസ്സിന്റെ മുകളില്‍ സീറ്റ് കിട്ടിയില്ല. ബസ്സ് അടുത്ത സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോഴേക്കും അവിടന്ന് ബസ്സില്‍ കയറിയവരെ സ്വാഗതം ചെയ്തുകൊണ്ട് ഹെഡ് സെറ്റിലൂടെ വിവരണങ്ങള്‍ പുനരാരംഭിച്ചു.

പതിമൂന്നാമത്തെ സ്റ്റോപ്പായ അമേരിക്കന്‍ മിലിറ്ററി സെമിത്തേരികൂടെ കാണാനുള്ള സമയമേ എനിക്കിനി അവശേഷിക്കുന്നുള്ളൂ. അതിനിടയില്‍ വിശപ്പിന്റെ വിളി ഒതുക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടാക്കണം.

സെമിത്തേരിയുടെ മുന്നില്‍ ഒരു തട്ടുകടയെങ്കിലും കാണാതിരിക്കില്ല. അങ്ങെത്തട്ടെ എന്നിട്ടാലോചിക്കാം. പിന്നീടുള്ള എല്ലാ സ്റ്റോപ്പുകളിലും ബസ്സ് നിറുത്തിയെങ്കിലും അധികം ആരും ഇറങ്ങുകയും കയറുകയും ചെയ്യുന്നില്ലായിരുന്നു.

ബസ്സ് സെമിത്തേരിയുടെ മുന്നിലെത്തിയപ്പോള്‍ ബസ്സിലിരുന്ന് തന്നെ ഞാനാ കാഴ്ച്ച കണ്ടു.

തുടരും……

Comments

comments

50 thoughts on “ പണ്ടിങ്ങ്

  1. നിരക്ഷരനൊപ്പം പണ്ടിൽ യാത്ര ചെയ്തു ഞാനും തിരികെയെത്തി. മനോഹരമായ വിവരണം. ഫോട്ടോസ് നെറ്റ് ഇത്തിരി സ്ലോ ആയതു കൊണ്ട് മുഴുവനും തുറന്നില്ല. നിരക്ഷരനെ പോലെ തന്നെ എനിക്കും വിശപ്പിന്റെ വിളി. അതു കൊണ്ട് അല്പം കഴിഞ്ഞ് വന്നു ഫോട്ടോസ് ഓരോന്നായി തുറന്നു കാണാം.
    വള്ളമൂന്നാൻ ഒരു കൈ നോക്കാമായിരുന്നില്ലേ എന്നിട്ട് വെള്ളത്തിൽ കുളിച്ചു കയറാമായിരുന്നല്ലോ.

    ഞാനുമുണ്ടേ മിലിട്ടറി സെമിത്തേരി കാണാൻ. വിളിക്കാണ്ട് പോവല്ലേ :))

  2. അമ്പാടീ,
    ഞാനും ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ്’ബസ്സില്‍
    കയറി, പണ്ടിങ്ങും നടത്തി,
    വീണ്ടും ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ്’ ബസ്സില്‍ കയറി. ദേ,പിന്നൊരു കാര്യം പറഞ്ഞെക്കാം,
    ആ മിലിറ്ററി സെമിത്തേരീടടുത്തുള്ള തട്ടുകടേ കേറുമ്പോള്‍ എന്നെ വിളിക്കല്ലേ. ഞാനില്ല ഉച്ചയൂണിന്. നോമ്പാണേ..

    കൊള്ളാം വിദേശത്തേയ്ക്കും കടന്നിരിക്കുകയല്ലേ.
    ആശംസകള്‍.

  3. ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സില്‍ കയറി കേം നദിയില്‍ ‘പണ്ടിങ്ങ് ‘നടത്തി ,ക്ലേര്‍ കോളേജ്, കിങ്ങ്‌സ് കോളേജ്, ക്വീന്‍സ് കോളേജ് എന്നിവയെല്ലാം കണ്ട് ഇപ്പോള്‍ തന്നെ സെമിത്തേരി കാണാനാകും എന്ന പ്രതീക്ഷയില്‍ ഇരുന്നതാ ഞാന്‍..( എന്താന്നറിയില്ല സെമിത്തേരിയോട് വല്ലാത്ത ഒരു ആകര്‍ഷണമാണ് )ആ ആഗരം പൂര്‍ത്തീകരിക്കാന്‍ കാത്തിരുന്നേ പറ്റൂ അല്ലേ

  4. ചുള്ളാ,
    (ഇങ്ങനെ വിളിയ്ക്കുന്നത് ആ പ്രൊഫൈല്‍ പടം കണ്ടിട്ട് വിളിയ്ക്കുന്നതാ ട്ടൊ, എന്താണേന്നറിയില്ല എനിയ്ക്കു വല്ലാതെ അടുത്തു പരിചയമുള്ള ആരെയോ പോലെ അനുഭവിപ്പിയ്ക്കുന്നു അത്)

    വിവരണം അസ്സലായി, പണ്ടിലിരുന്ന് ഒഴുകുന്നപോലെ തോന്നി.. ഇടയ്ക്കുള്ള ആ വിശപ്പ് എന്നെയും അധികരിച്ചപോലെ, ഞാന്‍ പോയി വല്ലതും തിന്നേച്ചും വരാം.. :)

  5. അങനെ എനിക്കും കേംബ്രിഡ്ജ് നിരനോടൊപ്പം കാണുവാന്‍ അവസരം ഇവിടെ കിട്ടി.നല്ല വിവരണം.:)

  6. ഞാനും ഈ യാത്ര ആസ്വദിച്ചു.

    ഇതിലെ ഡബിള്‍ ഡക്കര്‍ ബസ് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഇവിടെ മാസങ്ങള്‍ക്കു മുമ്പ് കിഴക്കേക്കോട്ടയില്‍ നിന്ന് ശാസ്തമംഗലത്തേയ്ക്ക് സര്‍വ്വീസ് നടത്തിയുരുന്ന കെ. എസ്. ആര്‍. ടി. യുടെ ടി.ആര്‍ 555, ടി.ആര്‍ 666 എന്നീ ബസുകളെയാണ്. ഇപ്പോള്‍ ആ സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്തു…

  7. അപ്പൊ,ഇതാണ് ഈ “പണ്ടിംഗ്..പണ്ടിംഗ്..” എന്ന് പറയുന്നതു അല്ലെ?
    രസിച്ചു..ഇഷ്ടായി നിരക്ഷരന്‍ ചേട്ടാ.

  8. എടോ മനുഷ്യാ.. നിങ്ങളാ വിശപ്പുപോലും വായനക്കാരിലേയ്ക്കു പകര്‍ന്നല്ലോ… ഇതില്‍പരം എന്ത്‌ അവാര്‍ഡാ വേണ്ടേ?

  9. (ഇത്തവണ മൌനം അടിക്കണോ എന്നു നോക്കി വന്നതാ, അപ്പോളതാ അവിടെ മൌനം! അപ്പൊ ഇനി കമന്റാം :) )

    Excellent എന്നല്ലാതെ എന്താ പറയുക!
    എല്ലാം പുതിയ അറിവുകള്‍.. ഉഗ്രന്‍ ആയിരിക്കുന്നു പടങ്ങളും എല്ലാം. ബാക്കിയും പോരട്ടേ :)

  10. നിരക്ഷരന്റെ
    ഈ ബ്ലോഗ് വായിക്കുമ്പോള്‍ ആദ്യം ഞാന്‍ ഈശ്വരനു നന്ദി പറയുന്നു …..
    പ്രീയപ്പെട്ടാ ഈ യാത്രാവിവരണക്കാരനെ
    വലിയൊരാപത്തില്‍ നിന്ന് രക്ഷിച്ചു കൊണ്ട്
    തന്നതിന് ഈശ്വരാ നന്ദി!!

    ‘ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സില്‍,
    കേം നദിയില്‍ കൂടി ‘പണ്ടിങ്ങ് ‘ ,ക്ലേര്‍ കോളേജ്, കിങ്ങ്‌സ് കോളേജ്, ക്വീന്‍സ് കോളേജ് എന്നിവയെല്ലാം കണ്ട് ഞാനും കാത്തിരിക്കുന്നു ബാക്കി…… ?

  11. നിരക്ഷരാ… ങ്ങളുതന്നെ ബ്ലോഗിലെ യാത്രാവിവരണ പുപ്പുലി! സംശയമില്ല. പണ്ടിങ്ങില്‍ ഞാനും ഉണ്ടായിരുന്നു. ഫ്രീയായിട്ട് എല്ലാം കണ്ടല്ലോ. നന്ദി.

    അല്ല, ഈ നിരക്ഷരന്‍ ദുബായിയില്‍ നിന്ന് തിരികെപ്പോയൊ? ഈശ്വരന്‍ കാത്തു.

  12. ആദ്യമായി ഒരു വലിയ കൈയ്യടി…

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ സന്തോഷ് കുളങ്ങരെയുടെ വിവരണം പോലെ അനുഭവപ്പെട്ടു. പിന്നെ ഈ യാത്രയിലൂടെ പോയപ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍..

    * നദിയില്‍ ഒരു മാലിന്യങ്ങളും ഒഴുകി നടക്കുന്നതായി കണ്ടില്ല
    * നദിക്കരയില്‍ ഒരു പരസ്യവും കണ്ടില്ല
    * ഒരു പാലത്തിലും ഐ ലവ് യു ദേവി എന്നു കണ്ടില്ല
    * ഒരു യന്ത്ര ബോട്ടും പെഡല്‍ ബോട്ടും കണ്ടില്ല
    * നന്ദിക്കരയില്‍ ഒരു പെട്ടിക്കടയും കണ്ടില്ല

    ഇതെല്ലാം ശരിയാണെങ്കില്‍ അതുകൂടി പോസ്റ്റില്‍ ആമുഖമായി പറയാമായിരുന്നു.

    യാത്ര തുടരട്ടെ കൂടെ ഞാനും ഉണ്ടാകും..!

  13. ചെറിയ ഒരു ഭയത്തോടെയാണ് ഈ പോസ്റ്റ് ഇട്ടത്. പഴയതുപോലെ ഒരു പോസ്റ്റ് തയ്യാ‍റാക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല. കാരണം ആലോചിച്ചാല്‍ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

    എന്തായാലും എന്റെകൂടെ പണ്ടിങ്ങില്‍ പങ്കെടുത്ത……
    ആഷ, മണികണ്ഠന്‍, ലതികച്ചേച്ചി, സിമിത്തേരികളെ സ്നേഹിക്കുന്ന കാന്താരിക്കുട്ടി, nardnahc hsemus, അനൂപ് തിരുവല്ല, കുറ്റ്യാടിക്കാരന്‍, വേണുജി, ശിവാ, സ്മിതാ ആദര്‍ശ്, പാമരന്‍, ജിഹേഷ്, വീണ, കാപ്പിലാന്‍, നരിക്കുന്നന്‍, ഹരീഷ് തൊടുപുഴ, പ്രിയാ ഉണ്ണികൃഷ്ണന്‍, മാണിക്യേച്ചി, അപ്പുമാഷ്, കുഞ്ഞന്‍, വെള്ളായണി വിജയേട്ടന്‍ തുടങ്ങി എല്ലാവര്‍ക്കും ഒരായിരം നന്ദി.

    കുഞ്ഞന് ഒരു പ്രത്യേക നന്ദി പറയാനുണ്ട്. എന്റെ അത്മീയഗുരു സന്തോഷ് ജി യുടെ പോലെ എന്റെ വിവരണം തോന്നിച്ചു എന്ന് പറഞ്ഞതിനാണ് അത്. പക്ഷെ അത് സന്തോഷ് ജീക്ക് കുറച്ചിലായിപ്പോകുമല്ലോ കുഞ്ഞാ… :) :) പിന്നെ അക്കമിട്ട് പറഞ്ഞ കുഞ്ഞന്റെ ഒബ്‌സര്‍വ്വേഷന് എല്ലാം വേറൊരു കയ്യടി തിരിച്ചും തരുന്നു.ആ പറഞ്ഞ എല്ലാ കാര്യങ്ങളെല്ലാം100% ശരിയാണ്. കുറച്ച് കാലമായി ഇവിടെ ജീവിക്കുന്നതുകൊണ്ടാകം ആവക കാര്യങ്ങളെല്ലാം എനിക്ക് പുതുമയില്ലാത്തതാണ്. അതുകൊണ്ടാണ് നാടുമായി താരതമ്യം ചെയ്ത് അക്കാര്യങ്ങളൊക്കെ എഴുതണമെന്ന് തോന്നാതിരുന്നത്. കുഞ്ഞന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പിന്നീട് എഴുതിച്ചേര്‍ക്കാം. ആ വിലയേറിയ നിര്‍ദ്ദേശത്തിന് ഒരായിരം നന്ദി.

    ‘ഐ ലവ്വ് യൂ ദേവീ‘ എവിടെയും എഴുതിക്കണ്ടില്ല എന്ന് വായിച്ചപ്പോള്‍ അറിയാതെ ചിരിച്ചുപോയി.

    അമേരിക്കന്‍ സിമിത്തേരിയിലേക്ക് പോകാന്‍ വന്നവര്‍ അക്ഷമരായി കാത്തിരിക്കണം. ഞാനുടനെ തിരിച്ച് വരും. എന്നിട്ട് നമുക്കൊരുമിച്ച് സിമിത്തേരിക്കകത്തേക്ക് കടക്കാം.

  14. മി, നിര്‍
    പണ്ടിങ്ങ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ, പോകാന്‍ കഴിയാത്ത സങ്കടം ഇപ്പോ മാറി നല്ല ഫോട്ടോസും ഉഗ്രന്‍ വിവരണങ്ങളും :)
    നിങ്ങള്‍ വെറും നിരക്ഷരനല്ല , ഒന്നൊന്നര നിരക്ഷരനാണ്:)
    ദുബായ് ന്ന് ചാടിയോ?

  15. ഈ പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും സാവാധാനത്തില്‍ വായിക്കാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.

    പണ്ടിങ്ങിനെക്കുറിച്ച് മനസ്സിലാക്കവേ, എന്റെ പൊതുവിജ്ഞാനത്തെ പ്രശംസിക്കാതിരിക്കാന്‍ എനിക്കു കഴിയുന്നില്ല. കാരണം പണ്ടിങ്ങ് എന്ന വാക്കു ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്!

    പോക്കറ്റുമണി സ്വയം അധ്വാനിച്ചുണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍ ശരിക്കും മാതൃക തന്നെ.

    കേം‌ എന്ന നദിയ്ക്കു കുറുകെ ഉണ്ടാക്കിയിട്ടുള്ള പാലത്തില്‍ നിന്നാണ് കേംബ്രിഡ്ജ് എന്ന വാക്കുണ്ടായതെന്നതും പുതിയ അറിവാണ്.

    നെടുവീര്‍പ്പുകളുടെ പാലം (bridge of sighs) കാണാന്‍ പ്രത്യേക ഭംഗിയുണ്ട്. മരത്തിന്റെ പാലവും.

    എല്ലാത്തിനും പുറമേ ഒരു കാര്യം കൂടി പറഞ്ഞോട്ടെ:
    പഴയതുപോലെ കൂളായി എഴുതാന്‍ പറ്റുന്നില്ലെന്നു പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ കുറച്ചധികം സമയം എടുത്തുകാണുമല്ലോ ഇതെഴുതിത്തീര്‍ക്കാന്‍.അതിന്റെ ഗുണം ഈ വിവരണത്തില്‍ കാണാനുണ്ട്.സത്യം പറയട്ടെ, ഈ പോസ്റ്റ് അവതരണഭംഗിയില്‍ മറ്റെല്ല്ലാ പോസ്റ്റുകളേക്കാളും മികച്ചുനില്‍ക്കുന്നു. അഭിനന്ദങ്ങള്‍.

  16. നിരക്ഷര ,സെമിത്തെരിയെ വിട്ടു പിടി.ഇപ്പോള്‍ ഞാന്‍ ഒരു കഥ എഴുതികൊണ്ടിരിക്കുകയാണ് .കാപ്പിലെ സെമിത്തേരിയിലെ പ്രേതം .ഇന്ന് റിലീസ് ചെയ്യും .

    :):)

  17. കൊള്ളാം. ചിത്രങ്ങളും വിവരണവും വളരെ ഇഷ്ടമായി. പണ്ടിങ്ങ് എന്തു സാധനമാണെന്നോര്‍ത്ത് കുറേ എത്തിയപ്പോഴാ മനസ്സിലായത്. ഇനി സെമിത്തേരി എന്താണാവോ? എനിക്കും വിശക്കുന്നു. അടുക്കളയില്‍ പോയി ഇപ്പോ വരാം.

    അഭിനന്ദനങ്ങള്‍..

  18. മനോജ്,
    നാട്ടിലെ യാത്രകള്‍ നിര്‍ത്തി, ഇപ്പോള്‍ മറുനാട്ടിലേതാക്കിയോ ..
    എസ് കെയുടെ ഒരു ലണ്ടന്‍ ഡയറി എന്ന ബുക്ക്‌ വായിച്ച പ്രതീതി.കലക്കീട്ടാ പണ്ടിംഗ്..:)

  19. ഹെന്റമ്മോ….ദേ വീണ്ടും ഒരു ലണ്ടന്‍ യാത്ര. എന്റെ സുഹൃത്ത്‌ ആരോ പറഞ്ഞതും കേട്ട്‌ ലണ്ടനില്‍ പോയി ചിരിപ്പിച്ചു. ഇതിപ്പോള്‍ അടി പൊളി യാത്ര. ചേട്ടാ ആ ഹിപ്പ്‌ ഹൊപ്പ്‌ ബസ്സിന്റെ [സൈറ്റ്‌ സീയിംഗ്‌] ഒരു ബ്രോഷര്‍ എനിക്ക്‌ സുഹൃത്ത്‌ തന്നു. അതില്‍ ഒരു മുറ്റ്‌ തമാശ ഞാന്‍ കണ്ടു. അത്‌ ഇങ്ങനെ:-
    Adults- Pound 10 / Euro 16.50

    Child- Pound 5 / Euro 7

    Blind Person-Free

    കണ്ണു കാണാത്തവനു ഫ്രീ. ഏതായാലും കണ്ണുള്ളവന്‍ പൈസ മുടക്കി ഞങ്ങളെ ആ സ്ഥലത്ത്‌ കൂടി കൊണ്ട്‌ പോയതിനു താങ്‌ക്‍സ്‌. പിന്നെ അവസാനം ഒന്നും ചോദിച്ചേക്കല്ലേ???

    അവസാനം ഫാക്ടം ഫോസിന്റെ [ഞങ്ങളുടെ അടുത്തുള്ള ഒരു പയ്യന്‍ ബാറ്റണ്‍ ബോസിനെ ഇങ്ങനെയാണു പറഞ്ഞിരുന്നത്‌] ഡിറ്റക്റ്റിവ്‌ കഥ പോലെ ഭയാനകവും, ഉദ്വേഗജനകവുമായ അവസാനം ഒപ്പം ഒരു തുടരുവും…..

    തുടര്‍മ്പോഴും പറയണേ!!! പ്ലീസ്‌….

    പഴമ്പുരാണംസ്‌.

  20. വലിയൊരു കമന്റ് എഴുതി പോസ്റ്റമര്‍ത്തി വന്ന് നോക്കിയയ്പ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രോബ്ലം. എഴുതിയതെല്ലാം കാക്ക തിന്നു.

    മനോജേ ചിത്രങ്ങളോട് കൂടിയ വിവരണങ്ങള്‍ ഗംഭീരം.. കുറേ കാര്യങ്ങള്‍ അറിയാന്‍ പറ്റി. എന്നെങ്കിലും പണ്ടാരമടങ്ങാന്‍ പറ്റിയാല്‍ ഇതിലൂടെയൊരു പണ്ടിങ്ങ് നടത്തണം. അടുത്ത ലക്കം ഉടന്‍ പോരട്ടെ. സെമിത്തേരിയിലെന്തുണ്ടായി? പ്രേതത്തിന്റെ കാലമാ ബൂലോഗത്തില്‍ ഈയിടെ.

  21. പറയാനുള്ള വാക്കുക്കകളെല്ലാം മുന്‍പേ വന്നവര്‍ പറഞ്ഞു പോയി. എന്നാലും കേംബ്രിഡ്ജില്‍ പോയിട്ട് പണ്ടിങ്ങ് നടത്താതിരിക്കരുത് എന്നു പറഞ്ഞ പോലെ ഇവിടെ വന്നിട്ട് ഒരു വാക്ക് പറയാണ്ട് പോവാന്‍ പറ്റില്യാലോ!

    നന്ദി ഭായ്.. മനോഹരമായ ചിത്രങ്ങള്‍, വിജ്ഞാനപ്രദവും ലളിതവുമായ വിവരണം!

  22. ഈ നിരക്ഷരന്‍ എന്നെ സാക്ഷരനാക്കിയെ അടങ്ങു എന്ന് തോന്നുന്നു. ഇമ്മാതിരി എഴുതിവച്ച് അതിനോടൊപ്പം പുട്ടിനു തേങ്ങയെന്നപോലെ തിരുമ്മിചേര്‍ത്ത ചിത്രങ്ങളും കൂടിയാവുമ്പോള്‍ ഇതു വായിക്കാതെ പോകുന്നതെങ്ങനെ?

    -സുല്‍

  23. ആഷ – ഞാന്‍ വള്ളമൂന്നിയിട്ട് വേണം എന്നെ പെട്ടെന്ന് തന്നെ സെമിത്തേരീലേക്ക് കെട്ടിയെടുക്കാന്‍ അല്ലേ ?

    ലതികച്ചേച്ചീ – ആ തട്ട് കട ഒരു സസ്പെന്‍സാണ്. നൊയമ്പ് നോറ്റ് കാത്തിരിക്കൂ…:)

    കാന്താരിക്കുട്ടീ – സെമിത്തേരി ഇഷ്ടമാണെങ്കില്‍ ഞാന്‍ ഉറപ്പിച്ച് പറയാം, ഇത് ഒന്നൊന്നര സെമിത്തേരി തന്നെ ആയിരിക്കും കാന്താരിക്കുട്ടിക്ക്. കാത്തിരിക്കൂ…. :)

    nardnahc hsemus – വല്ലാത്തെ പേര് തന്നെ ഇഷ്ടാ നിങ്ങളുടേത്. ഒന്ന് അടിച്ചുണ്ടാക്കാന്‍ പെട്ട പാട്. ചിലപ്പോള്‍ നമ്മള്‍ തമ്മില്‍ അടുത്ത് പരിചയം കാണും, ആര്‍ക്കറിയാം. പക്ഷെ ഇപ്പോള്‍ ആ ഫോട്ടോയില്‍ കാണുന്നത് പോലല്ല ഞാനിരിക്കുന്നത് :)

    പാമരാ – ഇനി ഒരു അവാര്‍ഡും വേണ്ടേയ്…വായനക്കാരുടെ ആവാര്‍ഡാണ് എറ്റവും വലുത്.

    ജിഹേഷ് – ബൂലോകത്ത് മുഴുവന്‍ തുടര്‍ പോസ്റ്റുകളുടെ കാലമാ. ഞാനായിട്ടെന്തിനാ കുറയ്ക്കുന്നത് ? :)

    മാണിക്യേച്ചീ – ചേച്ചീടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടായിരുന്നെന്ന് അറിയാം. ഒരുപാട് നന്ദിയുണ്ട് :)

    അപ്പൂ – ആ പുപ്പുലി പ്രയോഗം ക്ഷ പിടിച്ചു. വലിയ പുലിയൊന്നും ആകാതിരിക്കുന്നതാ നല്ലതെന്നാണ് എനിക്ക് കിട്ടിയ പാഠം. മനസ്സമാധാനമായിട്ട് ഒന്നും എഴുതാന്‍ പറ്റണില്ല ഇപ്പോള്‍ :(

    കുഞ്ഞന്‍ – കുഞ്ഞനോട് പറയാനുള്ളത് ഞാന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞുകഴിഞ്ഞു.എന്നാലും ഒരിക്കല്‍ക്കൂടെ നന്ദി.

    ബിന്ദു കെ.പി. – ബിന്ദൂന്റെ കമന്റ് വായിച്ചപ്പോള്‍ കുറച്ചൊരു ആശ്വാസം ആയി. വലിയ കുഴപ്പം ഇല്ലാന്ന് അറിഞ്ഞതില്‍ സന്തോഷം. സെമിത്തേരിയിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പോസ്റ്റ് റെഡിയാണ്. ഒരൊ 10 ദിവസത്തിനുള്ളില്‍ പോസ്റ്റാം.

    കാപ്പിലാനേ – സെമിത്തേരിയിലെ പ്രേതത്തിനെ പെട്ടെന്ന് ഇറക്കിക്കോളൂ. അല്ലെങ്കില്‍ ഞാന്‍ പട്ടാളക്കാരുടെ പ്രേതത്തെ ഇറക്കും :)

    ഗോപന്‍ – എനിക്കീ എസ്.കെ. എന്ന് കേക്കുമ്പോള്‍ത്തന്നെ കുളിര് കോരിയിടും :):)

    മുസാഫിര്‍ – അങ്ങനങ്ങ് ലജ്ജിക്കേണ്ടതില്ല. നമുക്കൊന്നും ഒന്നും അറിയില്ല. ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടും മനസ്സിലാക്കിക്കൊണ്ടുമിരിക്കാനുള്ളത് ഈ ഉലകത്തിലുണ്ട്. ഒരു ജന്മം ഒന്നിനും പോരാതെ വരും :)

    നവരുചിയന്‍ – തീറ്റാന്നുള്ള ഒറ്റ വിചാരമേ ഉള്ളൂ അല്ലേ ? എന്തായാലും കാത്തിരിക്കൂ :)

    സേനൂ – കണ്ണില്ലാത്തവരെ അങ്ങിനങ്ങ് തള്ളിക്കളയരുത്. ഒരു ഇന്ദ്രിയം അവര്‍ക്ക് കുറവാകുമ്പോള്‍ മറ്റെല്ലാ ഇന്ദ്രിയങ്ങള്‍ക്കും നമുക്കുള്ളതിനേക്കാള്‍ ശക്തി കൂടുതലാണ് അവര്‍ക്ക്. അവര്‍ മണത്തറിയും, ശബ്ദത്തിലൂടെ അറിയും, രുചിച്ചറിയും, തൊട്ടറിയും. നാം ചെവിയില്‍ ഐ-പോഡും കുത്തി കണ്ണിലൂടെ മാത്രം കാഴ്ച്ചകള്‍ കാണുമ്പോള്‍‍ അവര്‍ മറ്റെല്ലാ ഇന്ദ്രിയങ്ങളിലൂ‍ടെയും നമ്മളേക്കാള്‍ കൂടുതല്‍ കാണും. നമ്മളാണ് ഇരുട്ടിലൂടെ പണ്ടിങ്ങ് നടത്തുന്നത്. അവര്‍ വെളിച്ചത്തിലൂടെ സ്പീഡ് ബോട്ടിലാണ് പോകുന്നത്. അവരാണ് ഭാഗ്യവാന്മാര്‍. ആവശ്യമില്ലാത്തതൊന്നും കാണുകയും വേണ്ട. അവരാണ് ഭാഗ്യവാന്മാര്‍.

    കുറുമാന്‍ – എല്ലായിടത്തും പോകണം മാഷേ,വിട്ട് കളയരുത്. സെമെത്തേരി ഉടനെ വരും. മനക്കരുത്തുണ്ടെങ്കില്‍ മാത്രം കയറിയാല്‍ മതി അതിനകത്തേക്ക് :)

    സുല്‍ – ഒന്നുകില്‍ തേങ്ങായടി, അല്ലെങ്കില്‍ തേങ്ങയെപ്പറ്റി എന്തെങ്കിലും പരാമര്‍ശം. ഈ മനുഷ്യന് തേങ്ങായില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാ തോന്നുന്നത് :)

    മണികണ്ഠന്‍, അനൂപ് തിരുവല്ല, കുറ്റ്യാടിക്കാരന്‍, വേണുജീ, ശിവാ, സ്മിതാ ആദര്‍ശ്, വീണ, കാപ്പിലാന്‍, നരിക്കുന്നന്‍, ഹരീഷ് തൊടുപുഴ, പ്രിയാ ഉണ്ണികൃഷ്ണന്‍, വെള്ളായണി വിജയേട്ടന്‍, സാജന്‍, മഴത്തുള്ളി. അല്‍‌ഫോണ്‍‌സക്കുട്ടീ, ദേവീ വിലാസം സ്കൂള്‍ കുമാരനെല്ലൂര്‍,പൊറാടത്ത്, ശ്രീലാല്‍, നിഷാദ്, ശ്രീ……

    ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സിലും, പണ്ടിങ്ങിലുമൊക്കെ എന്റെ കൂടെ കൂടിയ ബൂലോക സഞ്ചാരികള്‍ക്കെല്ലാം നന്ദി. നടക്കുമെങ്കില്‍ ജീവിതത്തില്‍ എന്നെങ്കിലുമൊക്കെ ഈ സ്ഥലങ്ങളിലൊക്കെ പോകാന്‍ ശ്രമിക്കണം എല്ലാവരും. ഇതില്‍ പലര്‍ക്കും നടക്കും എന്നെനിക്കുറപ്പാണ്.

    സെമിത്തേരിയുടെ മുന്നില്‍ കുറച്ച് നേരം എല്ലാവര്‍ക്കും നില്‍ക്കേണ്ടി വരും. പോസ്റ്റ് എഴുതി തീര്‍ത്തു കഴിഞ്ഞു. പക്ഷെ മാസത്തില്‍ 2 പോസ്റ്റേ ഞാന്‍ ഇടൂ. അല്ലെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ നിരക്ഷരനെ കാണാനില്ല ബ്ലോഗിങ്ങൊക്കെ നിറുത്തിയോ എന്ന് ചോദ്യങ്ങള്‍ വരാന്‍ തുടങ്ങും. അങ്ങനൊന്നും ഈ പരിപാടി നിറുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല കൂട്ടുകാരേ…. :)

  24. സാക്ഷരന്‍, ഓ അല്ല, നിരക്ഷരന്‍,

    മാളു പഠിച്ചു…. ഞാനും….ഊം…… ഊം….. എന്ന മട്ടിലൊന്നും ഉള്ള അഭിപ്രായം വേണ്ട എന്നല്ലേ? എന്നാല്‍ ഇങ്ങനെയായാലോ?

    ഞാന്‍ നേരത്തെ ഇതിലെ വന്നിരുന്നു.. അപ്പോള്‍ ഇവിടെ ആളു കൂടാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ ഞാന്‍ മാറി നിന്നു. എല്ലാരും വന്നു പോയിട്ട്‌ തമ്മില്‍ കാണാം എന്ന ചിന്തയില്‍. അങ്ങനെ എല്ലാരും വന്നു പോയപ്പോള്‍ ഞാനിവിടെ വീണ്ടും എത്തി നില്‍ക്കുകയാണ്‌. ഇപ്പോള്‍ നമ്മള്‍ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ..അപ്പോള്‍ ഉള്ളു തുറന്നു ഉള്ളത്‌ പറയാമല്ലോ… ഈ ശൈലി ഒന്നു പുതു….ക്ക….ണ്‍… ട്‌… ഏ….? യാത്രാവിവരണത്തിന്റെ പുതിയ മേഖലകള്‍…. പുതിയ പന്ഥാവുകള്‍….ഇല്ല, ഞാന്‍ കൂടുതല്‍ എഴുതുന്നില്ല…. വിശാലഹൃദയന്മാരും നവസാക്ഷരന്മാരും കൂടി എന്നെയെടുത്തമ്മാനമാടാന്‍ ഞാനെന്തിന്‌ അവസരമുണ്ടാക്കണം? ഇപ്പോള്‍ തന്നെ ഇതാ ഈ ഇന്റര്‍നെറ്റ്‌ കിയോസ്ക്കില്‍ എനിക്കഭിമുഖമായിരിക്കുന്ന ഒരു മാന്യന്‍ അയാളുടെ സുഹൃത്തിനോട്‌ എന്നെ ചൂണ്ടി ‘ഇതാ ഒരു അസൂയാലു’ എന്നു കണ്ണു കാണിക്കുന്നത്‌ ഞാന്‍ കാണുന്നു… ഈ കണ്ണു കാണിക്കല്‍ കാണുമ്പോള്‍ ഞാന്‍ പലതും ഓര്‍ക്കുകയാണ്‌…. അതു കൊണ്ട്‌ ഞാന്‍ നിറുത്തുകയാണ്‌… ഏതായാലും കാമ്പാലത്തെ കുറിച്ച്‌ സുദീര്‍ഘമായ ഈ സചിത്രവിവരണം നന്നായി… അടുത്ത മലയാളി സമ്മേളനം ഇതു കാണുമെന്നും വേണ്ടപോലെ നോക്കുമെന്നും പ്രത്യാശിച്ചുകൊണ്ട്‌ ആശംസകളോടേ… (അല്ലാ, ശ്ശി സംശം ള്ളോണ്ട്‌ ചോയ്‌ക്യാ, ഈ നിരക്ഷരത്യൊക്കെ മാറി അല്‍പം സാക്ഷരത്യൊക്കെ ഇപ്പോഴായില്യേ? അതോ, ആവണ്ട സമയായില്യാന്ന്ണ്ടോ?….)
    സാരല്യാ, ട്ടോ….
    വ്യാപാരമേ ശരമെയ്യലാം ആള്‍രൂപനുണ്ടോ
    വ്യാപന്നമായ്‌ ബൂവുലകമെന്ന്
    മനോജ്ഞരവീന്ദ്രനെന്നും

  25. പ്രിയപ്പെട്ട ആള്‍‌രൂപന്‍….

    സാക്ഷരന്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗര്‍ ഉള്ളതുകൊണ്ട് എനിക്ക് നിരക്ഷരനായി തുടരാതെ വയ്യ. അല്ലെങ്കിലും ഈ ഭൂലോകത്തിലും, ബൂലോകത്തിലും എല്ലാവര്‍ക്കും ഓരോ രംഗങ്ങള്‍ അവതരിപ്പിക്കാനുണ്ട്. അതിലെന്റെ രംഗം നിരക്ഷരന്റേത് തന്നെയാണ്. അതിങ്ങനെ തന്നെ ആടിത്തീര്‍ക്കാന്‍ എന്നെ അനുവദിക്കൂ.

    എല്ലാവരും വന്ന് പോയതിന് ശേഷം മുഖാമുഖം കൂടുതന്‍ സമയം സംസാരിച്ചിരിക്കാന്‍ വേണ്ടി കാത്തുനിന്നതിന്, അക്ഷരങ്ങള്‍ക്കെന്നും പഞ്ഞമുള്ള ഞാനെങ്ങിനെയാണ് നന്ദി പറയുക? എന്റെ മനസ്സ് കാണാന്‍ അങ്ങേക്കായാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

    “യാത്രാവിവരണത്തിന്റെ പുതിയ മേഖലകള്‍…. പുതിയ പന്ഥാവുകള്‍….“

    എനിക്കും താല്‍പ്പര്യംമുണ്ട് ആ വഴികളിലൂടെയൊക്കെ കടന്നുപോകാന്‍. സ്ക്കൂളിലോ കോളേജിലോ പഠിക്കുന്ന കാലത്ത് നാലുവരി പോലും എഴുതാതിരുന്ന ഒരുവന്‍ സ്വയം പ്രസിദ്ധീകരണത്തിന്റെ ഈ മേഖലയില്‍ വഴിതെറ്റി വന്നപ്പോള്‍ സംഭവിച്ചുപോയ അബദ്ധങ്ങളാണ് ഈ ബ്ലോഗ് നിറയെ. അതില്‍ നിന്ന് വെളിയിലേക്ക് വരാനുള്ള വഴി എനിക്കറിയില്ല.

    വ്യക്തമായ ആള്‍‌രൂ‍പവും, ഭാവവും, കാഴ്ച്ചപ്പാടുകളുമൊക്കെയുള്ള താങ്കളെപ്പോലുള്ളവര്‍ക്കേ ഈ ചക്രവ്യൂഹത്തില്‍ നിന്ന് വെളിയില്‍ വരാന്‍ എന്നെ സഹായിക്കാനാവൂ. ആ വഴികള്‍ ഏതെക്കൊയാണെന്നും എങ്ങിനെയുള്ളതാണെന്നും എനിക്ക് പറഞ്ഞുതരണം. എല്ലാവരും കേള്‍ക്കേ ഇവിടെത്തന്നെ പറഞ്ഞുതന്നാല്‍ കൂടുതല്‍ സന്തോഷം.

    വ്യത്യസ്തമായത് എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ ഇത് വെറുമൊരു പാഴ് ബ്ലോഗായി മാറുമെന്നുള്ള തിരിച്ചറിവ് എനിക്കായിക്കഴിഞ്ഞു.ദയവായി എന്നെ സഹായിക്കണം. ചില ശ്രമങ്ങള്‍ ഞാന്‍ നടത്തി നോക്കിയിട്ടുണ്ട്. അത് വെളിച്ചം കാണിക്കാനുള്ള ധൈര്യം കിട്ടുന്നില്ല. വിരോധമില്ലെങ്കില്‍ അത് താങ്കള്‍ക്ക് അയച്ച് തരട്ടേ ? സമയം കിട്ടുന്നത്പോലെ വായിച്ച് അഭിപ്രായം പറയാമോ ?

    എന്തായാലും താങ്കളുടെ വിലയേറിയ നിദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ഇത്രയും സമയം എനിക്കുവേണ്ടി പാഴാക്കിയ ഒരാള്‍‌രൂപന് ഇരുട്ടിന്റെ ഈ നിരക്ഷരലോകത്തേക്ക് ഒരു കൈത്തിരി വെളിച്ചമായി വരാനാകും എന്നെനിക്കുറപ്പാണ്.

    സസ്നേഹം

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  26. മഹാനുഭാവന്‍, താങ്കളുടെ ദീര്‍ഘമായ വരികള്‍ വായിച്ചു. എന്നോട്‌ ക്ഷമിക്കുക. ഞാന്‍ സദുദ്ദേശത്തോടെയാണ്‌ അതെഴുതിയത്‌ എന്നു കരുതാനപേക്ഷ… എന്റെ മനസ്സിലൂടെ കടന്നുപോയ ചില കാര്യങ്ങള്‍ ഞാന്‍ എഴുതാം… ഒരു യാത്രാ വിവരണം ഒരു ഫുട്ബാള്‍ കമന്ററി പോലെയാകരുതല്ലോ… ജീവിതത്തിന്റെ, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അതിലുണ്ടാകണം… താങ്കളുടെ വിവരണത്തില്‍ അതില്ല എന്നു ഞാന്‍ പറയുന്നില്ല…അത്‌ വായനക്കാരന്റെ മനസ്സില്‍ ഉണ്ടാക്കുന്ന അനുരണനങ്ങളാണ്‌ അതിനെ ഒരു വ്യതിരിക്തമായ യാത്രാവിവരണമാക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗെഴുത്തിന്റെ കരുത്തും ബലഹീനതയും നാമിവിടെ ദര്‍ശിക്കുന്നു. നമുക്കെന്തും എങ്ങനെയും എഴുതാം എന്നതാണ്‌ ശക്തി… ആ എഴുത്ത്‌ ഒരു മോഡറേഷന്‍ കൂടാതെയാണ്‌ വായനക്കാരനിലെത്തുന്നത്‌ എന്നത്‌ അതിന്റെ ശക്തിയാണോ ബലഹീനതയാണോ എന്നു പറയാന്‍ ഞാനശക്തന്‍… താങ്കള്‍ ചൂണ്ടിക്കാട്ടിയപോലെ എഴുതിത്തുടങ്ങുന്നതല്ലേ.. ഒക്കെ ശരിയായിക്കോളും…. പ്രതീക്ഷ, ശുഭാപ്തിവിശ്വാസം, കഠിനാദ്ധ്വാനം എന്നിവ മറ്റു രംഗങ്ങളിലെന്നപോലെ ഇവിടെയും ഗുണം ചെയ്യും എന്ന് ഞാന്‍ താങ്കള്‍ക്ക്‌ പറഞ്ഞു തരേണ്ടതില്ലല്ലോ. ഇക്കാര്യങ്ങളിലൊക്കെ ഞാന്‍ താങ്കളെ ഉപദേശിക്കുന്നത്‌ ജലഭീതിയുള്ളവന്‍ നീന്താന്‍ പഠിപ്പിക്കുന്നതുപോലിരിക്കും… എന്റെ മുന്‍മറുമൊഴി താങ്കളെ നിരുത്സാഹപ്പെടുത്താനല്ല ഒന്നുകൂടി മനസ്സിരുത്തണമെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമായിരുന്നു. എന്റെ ആ വരികള്‍ താങ്കള്‍ അത്രയ്ക്കങ്ങോട്ട്‌ ഗൗരവമാക്കണ്ട.. ഗാലറിയിലിരിക്കുന്ന കാലില്ലാത്തവന്റെ ട്രാക്കിലെ ഓട്ടക്കാരനോടുള്ള ഉപദേശമായിക്കൂട്ടിയാല്‍ മതി. വിമര്‍ശിക്കുന്നവനറിയില്ലല്ലോ എഴുതുന്നതിലെ നോവും ക്ലേശവും…
    വരട്ടെ യാത്രാവിവരണത്തിന്റെ അടുത്ത ഭാഗം… ആശംസകള്‍…

  27. ആള്‍‌രൂപന്‍ – ച്ഛേ…ആകെ കുളമായല്ലോ ?

    ഞാന്‍ ചുമ്മാ ഇല്ലാത്ത സാഹിത്യമൊക്കെ വെച്ച് താങ്കള്‍ക്ക് മറുപടിയെഴുതി ആകെ ചിന്താക്കുഴപ്പം സൃഷ്ടിച്ചു എന്ന് തോന്നുന്നു. ഇനി പച്ചമലയാളത്തില്‍ സാഹിത്യം ഒന്നും ഇല്ലാതെ പറയാം.

    ഞാന്‍ താങ്കളുടെ കമന്റ് വളരെ പോസിറ്റീവ് ആയിട്ടാണ് എടുത്തത് കേട്ടോ. 100 % പോസ്റ്റിറ്റീവ് ആയിട്ട് തന്നെ. കുറച്ചുകൂടെ മാറ്റി എഴുതണമെന്ന് എനിക്കും ആഗ്രഹം ഉണ്ട് എന്നാണ് പറയാന്‍ ശ്രമിച്ചത്. യാത്രാവിവരണ-മത്സരത്തിന്റെ ജ്യൂറി ഒരു പാഠം പഠിപ്പിച്ച് തന്നിരുന്നു. അതിങ്ങനെ…. “യാത്രാവിവരണം വെറും കണക്കെഴുത്ത് കുറുപ്പടികള്‍ മാത്രം ആകരുത്. പിന്നെ ചുമ്മാ ഫോട്ടോകള്‍ക്കുള്ള അടിക്കുറിപ്പായി മാത്രവും അധപതിക്കരുത്.“ അത് രണ്ടും ഞാന്‍ വളരെ നല്ല നിര്‍ദ്ദേശങ്ങളായി ഏടുത്തിട്ടുണ്ട്.

    താങ്കളുടെ രണ്ടാമത്തെ കമന്റില്‍ നിന്ന് ഒരു നിര്‍ദ്ദേശം എനിക്ക് കിട്ടി. ഞാനത് അംഗീകരിച്ച് മുഴുവനായി ഉള്‍ക്കൊണ്ടിരിക്കുന്നു. അതിങ്ങനെ…
    “ജീവിതത്തിന്റെ, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ യാത്രാവിവരണത്തില്‍ ഉണ്ടാകണം…“

    ഇനിയും കുറേക്കൂടി നിര്‍ദ്ദേശങ്ങള്‍ തരണമെന്നാണ് എന്റെ അപേക്ഷ. ഞാന്‍ എല്ലാം നല്ല രീതിയില്‍ത്തന്നെ എടുത്തോളാം. എന്നോട് താങ്കള്‍ക്ക് എന്തും പറയാനുള്ള ഒരു സ്വാതന്ത്രവും, അധികാരവും ഞാന്‍ മനസ്സാ താങ്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

    എന്റെ പഴയ മറുപടി എന്തെങ്കിലും രീതിയില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണം.

    സസ്നേഹം
    -നിരക്ഷരന്‍

  28. നേരത്തെ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ്
    വായിക്കാനൊത്തത്.

    ആകര്‍ഷകമായ വിവരണം.തെളിമയാര്‍ന്ന ചിത്രങ്ങളും.
    എല്ലാം പുതിയ അറിവുകളാണ്.പഠനാര്‍ഹമായതും.
    എല്ലാം ഒന്നൊഴിയാതെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ കേവലയാത്രാ വിവരണത്തിനപ്പുറം കേംബ്രിഡ്ജിനെക്കുറിച്ച് മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു ലഘുറഫറന്‍സായും ഇത് പ്രയോജനപ്പെടും.നിരക്ഷരന്റെ അദ്ധ്വാനത്തിന്റെ
    പ്രതിഫലനം ഈ പോസ്റ്റിലുടനീളം കാണാനാകുന്നുണ്ട്.

    കേംബ്രിഡ്ജിന്റെ കാമ്പസുകളിലൂടെ
    യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഞാനുമുണ്ടായിരുന്നു,പണ്ടിങ്ങില്‍.
    ഈ ബ്ലോഗില്‍ ഞാന്‍ വായിച്ചതില്‍
    എന്നെ ഏറെ ആകര്‍ഷിച്ച പോസ്റ്റ്.

  29. നിരക്ഷരന്‍,
    യാത്രാവിവരണമത്സരത്തിന്റെ ജൂറിയുടെ വിലയിരുത്തല്‍ ഞാന്‍ ഈയിടെ നോക്കി. അത്‌ ഞാന്‍ വേണ്ട സമയത്ത്‌ നോക്കാത്തതുകൊണ്ടാണ്‌ ആവശ്യമില്ലാത്ത തരത്തില്‍ ഞാനിടപെട്ടത്‌. എന്റെ അബദ്ധത്തെ അവഗണിക്കുക.
    വെറുതെയല്ല നാലാപ്പാട്ട്‌ നാരായണമേനോന്‍
    “മന്നിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു”
    എന്ന് പാടിയത്‌.

    എന്നാലും താങ്കളുടെ ആ പ്രതികരണമുണ്ടല്ലോ….
    ആള്‍‌‍രൂപനെന്നുള്ളത് താങ്കളുടെ ശരിക്കുള്ള പേരാണോ ? ഞാന്‍ കരുതിയത് ഇത് ഒരു ബ്ലോഗിങ്ങ് പേര് മാത്രമാണെന്നാണ്.
    അത്‌ വായിച്ചപ്പോള്‍ സത്യത്തില്‍ താങ്കളൊരു നിരക്ഷരനാണോ എന്ന് എനിയ്ക്ക്‌ ഒരു നിമിഷം തോന്നിപ്പോയി. ക്ഷമിക്കുക. എന്നാലും ഒരു സമാധാനം.. കുക്കാണോ എന്നു ചോദിച്ചില്ലല്ലൊ. എനിയ്ക്കൊരു പേരുണ്ട്‌. പക്ഷേ അതു പറഞ്ഞാല്‍ പിന്നെ ഈ ആള്‍രൂപത്തിനെന്തര്‍ഥം?
    ബ്ലോഗുന്ന ഡോക്റ്റര്‍… അതും എന്റെ ഒരു വികൃതമായ കുസൃതി… ചിന്താവിഷ്ടയായ അജിയെപ്പോലെ …
    കമന്റ്‌ പാത്രത്തിന്റെ പ്രോബ്ലം എനിക്കും പിടി കിട്ടിയിരുന്നു. ഞാനും അതു മാറ്റി..

    ഏതു അഭിശപ്ത നിമിഷത്തിലാണാവോ താങ്കള്‍ എന്നെ ഈ ബൂലോകത്ത്‌ കണ്ടു മുട്ടിയത്‌ ആവോ?

  30. ആള്‍രൂപന്‍
    ഇപ്പോഴെങ്കില്ലും മനസ്സിലായില്ലേ ഞാനൊരു കറതീര്‍ന്ന നിരക്ഷരനാണെന്ന് :) :)

    പിന്നെ ആ കമന്റ് പെട്ടി പ്രശ്നം വീണ്ടും അനുകൂലമായി വന്നിട്ടുണ്ട്. എംബെഡഡ് ബോക്സില്‍ കമന്റ് ഇട്ടതിനുശേഷം, തൊട്ടുമുകളില്‍ വലത്ത് വശത്ത് സബ്‌‌സ്ക്രൈബ് എന്ന ലിങ്കില്‍ ഞെക്കിയാല്‍ ഫോളോ അപ്പ് കമന്റ് കിട്ടുമെന്ന് തോന്നുന്നു. ഞാനിന്നാണ് അത് ഒരു പോസ്റ്റില്‍ ശ്രദ്ധിച്ചത്. പരീക്ഷിച്ച് നോക്കാന്‍ വേണ്ടി അവിടെ ഞെക്കി ഇട്ടിട്ടുണ്ട്.

    അഭിശപ്തനിമിഷം എന്നത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ നിരക്ഷരനായി തുടരുന്നു… :) :)

    ——————————-
    മിന്നാമിനുങ്ങ് – ഈ വഴി വന്നതിനും ആ നല്ല കമന്റിനും നന്ദി.

    പിരിക്കുട്ടീ – നന്ദി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>