Monthly Archives: December 2012

ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.


ന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ഇപ്പറഞ്ഞതിനെല്ലാം തടവ് വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ട് അവസാനം ഇതെല്ലാം കൂടെ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നൊരു ഔദാര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടാൽപ്പിന്നെ 14 കൊല്ലത്തിലധികം ജയിലിൽ കിടക്കേണ്ടി വരില്ല. അതിനിടയ്ക്ക്, ജയിലിലെ നല്ല നടപ്പ് പ്രമാണിച്ച് ശിക്ഷ ഇളവുകൾ, പരോളുകൾ, രാഷ്ട്രീയപാർട്ടിക്കാരുടെ ആളാണെന്ന ഇളവുകൾ, എന്നിങ്ങനെയുള്ള സൌജന്യങ്ങളും കൂടെ ആകുമ്പോൾ ആരും തന്നെ 14 കൊല്ലം ജയിൽവാസം അനുഭവിക്കുന്നതേയില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എത്ര വലിയ തെറ്റ് ചെയ്താലും ഇത്രയ്ക്കല്ലേ ശിക്ഷയുള്ളൂ എന്നൊരു വിചാരം കുറ്റവാസനയുള്ള എതൊരാളുടേയും ഉള്ളിലില്ലെന്ന് ആരുകണ്ടു ?! ശിക്ഷാനടപടികളിലുള്ള ഔദാര്യങ്ങളും ഇളവുകളുമാണ് ക്രിമിനലുകളുടെ വിളയാട്ടത്തിന്റെ പ്രധാന കാരണം. കുറേ കാശ് കൂടെ ഉള്ളവനായാൽ പിന്നെ പറയുകയും വേണ്ട. ഒന്നുകിൽ ജയിൽ അവൻ ഫൈഫ് സ്റ്റാർ ഹോട്ടലാക്കി മാറ്റും, അല്ലെങ്കിൽ ജയിലിനകത്ത് അവൻ കിടന്നെന്ന് തന്നെ വരില്ല.

ആദ്യമായിട്ട് ജീവപരന്ത്യം തടവ് എന്നത്, ഏറ്റവും കുറഞ്ഞത് 24 കൊല്ലമെങ്കിലും ആക്കി മാറ്റണം. പിന്നെ, തെളിവ് നശിപ്പിക്കൽ, കൂട്ടം ചേർന്ന് ആക്രമിക്കൽ, മോഷണം, കൊലപാതകശ്രമം, റേപ്പ്, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, എന്നിങ്ങനെ ചെയ്ത മറ്റ് കുറ്റങ്ങൾക്കൊക്കെ 10 കൊല്ലം വീതം വേറെയും ശിക്ഷ കൊടുക്കണം. എന്നിട്ട് ഇതൊക്കെയും വേറെ വേറെ അനുഭവിക്കാനും വിധിക്കണം. എന്നുവെച്ചാൽ, റിഡക്ഷൻ എന്തെങ്കിലുമൊക്കെ കിട്ടിയാൽപ്പോലും, (അതും കൊടുക്കാൻ പാടില്ലാത്തതാണ്) മിനിമം 40 കൊല്ലമെങ്കിലും അകത്ത് കിടക്കാനുള്ള വകുപ്പ് ശിക്ഷാനടപടികളിൽ ഉണ്ടായേ തീരൂ. വിധി അഞ്ചും പത്തും കൊല്ലം കഴിഞ്ഞിട്ട് വന്നാൽ പോര. അതിർത്തിത്തർക്കവും പെറ്റിക്കേസുകളുമൊക്കെ 15 കൊല്ലമെടുത്ത് തീർപ്പാക്കിക്കോളൂ. പക്ഷെ ക്രിമിനൽ കുറ്റങ്ങൾക്ക് ഏറ്റവും കൂടിയത് ഒരു മാസത്തിനകം വിധിയുണ്ടാകണം, പ്രത്യേകിച്ചും പ്രതികൾ കുറ്റസമ്മതം നടത്തിയ കേസുകളിൽ.

ഇങ്ങനൊക്കെ ആയാൽ, തന്തയില്ലാത്തരങ്ങൾ ചെയ്യുന്നതിന് മുൻപ്, ഏത് കൊടികെട്ടിയ ക്രിമിനൽ മനസ്സുള്ളവനും ഒന്നൂടെ ആലോചിക്കും. കുറേയധികം ജയിലുകൾ വേണ്ടിവന്നേക്കാം. അതിനെന്താ ? പുറം ലോകത്തേക്കുള്ള ചപ്പാത്തിയും സബ്‌ജിയും അടക്കം സകല സാധനങ്ങളും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ ആളായില്ലേ ? വേറെ എന്തൊക്കെ ജോലികൾ പുറത്തുള്ളവർക്ക് വേണ്ടി ചെയ്യിക്കാമോ അതൊക്കെയും ചെയ്യിക്കാമല്ലോ.

അല്ലെങ്കിൽ ഒരോരോ കേസുകൾ വരുമ്പോൾ, എങ്ങുമെത്താത്ത കുറേ പ്രതിഷേധങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകും ജീവിതം ഇല്ലാതായിപ്പോയവന്റെ നിലവിളികൾ.