1-1-

കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് – ഒരു മാതൃക


കേരളത്തിലിപ്പോൾ മാലിന്യസംസ്ക്കരണ പ്ര്ശനം കത്തിനിൽക്കുകയാണല്ലോ ? വിളപ്പിൽ ശാലയിലെ പ്ലാന്റ് തുടർന്ന് പ്രവർത്തിപ്പിക്കില്ല എന്ന് രേഖാമൂലമല്ലാത്ത ഉറപ്പ് സർക്കാർ നൽകിക്കഴിഞ്ഞു. അങ്ങനങ്ങ് വിട്ടുകൊടുക്കില്ല എന്ന മട്ടിലാണ് കോർപ്പറേഷൻ മേയർ അഡ്വ:ചന്ദ്രികയുടെ നിലപാട്. കാര്യങ്ങളൊക്കെ സർക്കാർ കൊടുത്ത ഉറപ്പ് പോലെ നടന്നാൽ, വിളപ്പിൽശാലയിലെ ജനങ്ങൾ താൽക്കാലികമായി രക്ഷപ്പെട്ടെന്ന് വരും. പക്ഷെ, പത്ത് മാസമായി ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റേയും ഇതേ പ്രശ്നം നേരിടുന്ന കേരളത്തിലെ തന്നെ ഒട്ടനവധി സ്ഥലങ്ങളിലേയും മാലിന്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം വേണ്ടേ ? വിളപ്പിൽശാലയിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ കാര്യത്തിലും എന്തെങ്കിലും തീരുമാനം ആക്കണ്ടേ ? ഇതിനൊക്കെയും പരിഹാരമൊന്നുമില്ലാതെ, ഈയൊരു നില തുടർന്നുപോയാൽ അഞ്ച് വർഷത്തിനകം കേരളം മാലിന്യത്തിന്റെ സ്വന്തം നാടായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഈ വിഷയത്തെപ്പറ്റി ആവുന്നതുപോലൊക്കെ മനസ്സിലാക്കാൻ കുറച്ച് നാളുകളായി ഈയുള്ളവൻ ശ്രമിക്കുന്നുണ്ട്. ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുന്ന എന്ന തത്വം മുൻ‌നിർത്തി, വീട്ടിലെ അടുക്കള മാലിന്യം ക്രെഡായി സംവിധാനം വഴി ടെറസ്സിൽത്തന്നെ സംസ്ക്കരിച്ച് വളമാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ മനസ്സിലാക്കാനായ ചില കാര്യങ്ങൾ അവിടവിടെയായി കുറിച്ചിട്ടിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകൾ വഴി പോയാൽ അതൊക്കെ വായിക്കാം.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യ സംസ്ക്കരണം കീറാമുട്ടിയല്ല

അങ്ങനെയിരിക്കുമ്പോഴാണ് കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി കേൾക്കാനിടയായത്. എന്റെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ പ്ലാന്റിനെപ്പറ്റി മനസ്സിലാക്കാൻ ഇത്രയും വൈകിയത് എന്റെ പിഴ, എന്റെ മാത്രം പിഴ.

പ്ലാന്റ് സ്വന്തമായി ഡിസൈൻ ചെയ്ത് പേറ്റന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതുമൊക്കെ കൊടുങ്ങല്ലൂർക്കാരനായ ശ്രീ. ജോയ് കെ.ബി. (ഫോൺ-09447058008)ആണ്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടിയ അന്നുമുതൽ, പലവട്ടം മണിക്കൂറുകളോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പ്ലാന്റിന്റെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കി. മാലിന്യസംസ്ക്കരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശ്രീ.ജോയി പകർന്നുതന്നു. അദ്ദേഹത്തിന്റെ പക്കലുള്ള രേഖകൾ ലേഖനങ്ങൾ നിയമാവലികൾ പത്രവാർത്തകൾ എന്നിവയൊക്കെ ഈ-മെയിൽ വഴി അയച്ചുതന്നു. ഈ വിഷയത്തിൽ ഒരുപാട് അറിവ് സമ്പാദിച്ചിട്ടുള്ള സുധീഷ് മേനോനെ പരിചയപ്പെടുത്തി തന്നതും അദ്ദേഹത്തിന്റെ ലേഖനങ്ങൾ അയച്ചുതന്നതും ശ്രീ.ജോയി തന്നെ. അങ്ങനെ, വിളപ്പിൽശാലയടക്കം കേരളത്തിലുള്ള മറ്റ് പ്ലാ‍ന്റുകളുടെ പ്രവർത്തനരീതികളും മനസ്സിലാക്കാനായി. പക്ഷെ, കൊടുങ്ങല്ലൂർ പ്ലാന്റ് നേരിട്ട് കണ്ട് മനസ്സിലാക്കുക എന്ന കാര്യം മാത്രം നീണ്ടുനീണ്ടുപോയി.

സമയവും സൌകര്യവും ഒത്തുവന്നപ്പോൾ ശ്രീ.ജോയിയെ വിളിച്ചു. പ്ലാന്റ് ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരിക്കുകയാണ് എന്ന് ജോയി പറഞ്ഞപ്പോൾ, എന്നാൽ പിന്നൊരു ദിവസം വരാം എന്നായി ഞാൻ. പറ്റില്ല, ഇത് തന്നെയാണ് പ്ലാന്റ് സന്ദർശിക്കേണ്ട ശരിയായ സമയം. പ്ലാന്റ് പ്രവർത്തിക്കുന്നതും അല്ലാത്തതുമായ സന്ദർഭങ്ങൾ താരത‌മ്യം ചെയ്യണമെങ്കിൽ ഇപ്പോൾ വരണമെന്നായി ജോയി. കൊടുങ്ങല്ലൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ പ്ലാന്റിലേക്ക് കാണൂ. ഒരുമണിക്കൂറിനകം ഞാൻ പ്ലാന്റിലെത്തി.

അൽ‌പ്പം ഭൂമിശാസ്ത്രവും ചരിത്രവും.

കൊടുങ്ങല്ലൂർ – ഇരിഞ്ഞാലക്കുട റൂട്ടിൽ പുല്ലൂറ്റ് പാലം ഇറങ്ങിക്കഴിഞ്ഞാൽ ഉടനെതെന്നെ കാണുന്ന വളവിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് കയറി അര കിലോമീറ്ററോളം പോയാൽ ചപ്പാറയിലെ ഗുരുശ്രീ സ്കൂളിന് എതിർവശത്തുള്ള പ്ല്ലാന്റിലെത്താം. ഒരേക്കറോളം വരുന്ന മതിൽക്കെട്ടിനുള്ളിൽ, 2009 മുതൽ ഈ പ്ല്ലാന്റ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യങ്ങൾ സംസ്ക്കരിച്ചുപോരുന്നു. സ്ഥലവും, പ്ല്ലാന്റിരിക്കുന്ന കെട്ടിടവുമൊക്കെ നഗരസഭയുടെ വകയാണ്. ജോയിയുടെ പ്ല്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ഈ മതിൽക്കെട്ടിനകം, മാലിന്യം കുന്നുകൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഒരു പറമ്പ് മാത്രമായിരുന്നു. റോഡിനപ്പുറം +2 വരെയുള്ള ക്ലാസ്സുകളിലായി 1000 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗുരുശ്രീ സ്ക്കൂളിലെ നല്ലൊരു ഭാഗം കുട്ടികൾ, പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള കാലങ്ങളിൽ ഉച്ചഭക്ഷണം കൊണ്ടുവരില്ലായിരുന്നു. കാരണം, കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ഈച്ചയുടെ ശല്യം തന്നെ. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിനുശേഷം കുട്ടികൾ എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നുണ്ട്. ഈച്ചയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.

ഇടതു വശത്ത് സ്ക്കൂൾ, വലത്തുവശം പ്ലാന്റിന്റെ മതിൽക്കെട്ട്

കൊടുങ്ങലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് – ഒരു വീക്ഷണം

പ്ലാന്റിന്റെ പ്രവർത്തന രീതി.

സംസ്ക്കരണ യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്ലാന്റിന്റെ വൈദ്യുതച്ചിലവും അറ്റകുറ്റപ്പണികളുമൊക്കെ ശ്രീ.ജോയിയുടെ ബാദ്ധ്യതയാണ്. മാലിന്യം വാഹനത്തിൽ എത്തിച്ചുകൊടുക്കുന്നതും 6 ജോലിക്കാർക്ക് ശമ്പളം നൽകുന്നതും കൊടുങ്ങലൂ‍ർ നഗരസഭയാണ്.

ട്രക്കിൽ എത്തുന്ന മാലിന്യക്കൂമ്പാരം നേരിട്ട് പ്ലാന്റിലേക്ക് ലോഡ് ചെയ്യപ്പെടുന്നു. ഹൈഡ്രോളിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രേ, മാലിന്യത്തെ ഉയർത്തി തൊട്ട് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് നിക്ഷേപിക്കുന്നു. ഈ സമയത്ത് മാലിന്യം വെള്ളത്തിലേക്ക് വീഴുന്നത് നിയന്ത്രിക്കാൻ ഇരുവശങ്ങളിലും ജീവനക്കാരുണ്ടാകും. സാന്ദ്രതയ്ക്കനുസരിച്ച് വെള്ളത്തിൽ പല ഭാഗങ്ങളിലായി പൊങ്ങിയും താഴ്‌ന്നും കിടക്കുന്ന മാലിന്യത്തെ ബെൽറ്റിലൂടെ പ്ലാന്റിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മെഷീനിലേക്ക് ലോഡ് ചെയ്യുകയും അവിടെ വെച്ച് മാലിന്യം ചെറുചെറു കഷണങ്ങളായി നുറുക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്തൊക്കെ പല ഭാഗത്തുനിന്നും മാലിന്യത്തിലേക്ക് വെള്ളം പമ്പ് ചെയ്തുകൊടുക്കുന്നു. കൊച്ചുകൊച്ച് കഷണങ്ങളായി നുറുക്കിയ മാലിന്യം ലോഹപ്പാത്തിയിലൂടെ വെളിയിലേക്ക് വരുന്നു. (ഇതിനെ സ്ലറി എന്ന് വിളിക്കുന്നു.) ഇങ്ങനെ പുറത്തെത്തുന്ന സ്ലറി അവിടെത്തന്നെ കുന്നുകൂട്ടിയിടുന്നു. സ്ലറിയിൽ നിന്ന് ഊറി വരുന്ന വെള്ളം താനെ ഒഴുകി പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ടാങ്കുകളിലേക്കെത്തുന്നു. 4000 ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരം നാല് ടാങ്കുകളാണ് പ്ലാന്റിലുള്ളത്. (ഈ ടാങ്കിനെ മൈക്രോബ് കൾച്ചറിങ്ങ് ടാങ്ക് എന്ന് വിളിക്കുന്നു.) ടാങ്കിലെ ഈ വെള്ളം തന്നെയാണ് മെഷീനിലേക്ക് ലോഡ് ചെയ്യപ്പെടുന്ന മാലിന്യത്തിൽ പമ്പ് ചെയ്യാൻ എടുക്കുന്നത്. ഇതേ സമയം സാന്ദ്രത കുറവായതുകൊണ്ട് പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മറ്റൊരു പാത്തിയിലൂടെ വെളിയിൽ ശേഖരിക്കപ്പെടുന്നു. അവിടന്ന് അത് ശേഖരിച്ച് ഒഴിവുള്ള സ്ഥലങ്ങളിൽ കൂട്ടിയിടുന്നു.

ലോറികളിൽ നിന്ന് നേരിട്ട് മാലിന്യം ലോഡ് ചെയ്യുന്ന ഹൈഡ്രോളിൿ ട്രേ.
പ്ലാസ്റ്റിക്കും സ്ലറിയും വേർതിരിക്കുന്ന പാത്തികൾ ചിത്രത്തിൽ കാണാം.
കൂട്ടിയിട്ടിരിക്കുന്ന സ്ലറി. ടാങ്കിലേക്ക് ഒഴുകുന്ന വെള്ളവും കാണാം.

ശേഖരിക്കപ്പെടുന്ന സ്ലറി മൂന്ന് മാസത്തോളം, അല്ലെങ്കിൽ കമ്പോസ്റ്റ് ആകുന്നത് വരെ അവിടെത്തന്നെ കിടക്കുന്നു. ഈ സമയത്ത് സ്ലറിയുടെ താപം 85 ഡിഗ്രി വരെ ഉയരുകയും അവസാനം ബ്രൌൺ നിറത്തിൽ നിന്ന് കറുത്ത നിറത്തിലേക്ക് കടക്കുകയും ചെയ്യുന്നു. കമ്പോസ്റ്റിങ്ങ് എളുപ്പമാക്കാനായി സുതാര്യമായ പോളിത്തീൻ ഷീറ്റുകളാണ് മേൽക്കൂരയുടെ നല്ലൊരു ഭാഗത്ത് വിരിച്ചിരിക്കുന്നത്. സൂര്യപ്രകാശവും അതിലുള്ള അൾട്രാ വൈലറ്റ് രശ്മികളും സ്ലറിയിൽ വീഴാൻ ഈ മേൽക്കൂര സഹായിക്കുന്നു. ‘കമ്പോസ്റ്റിങ്ങ് എന്നാൽ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രവർത്തമാണ് ‘ എന്ന നിർവ്വചനം അപ്പാടെ നടപ്പിലാക്കപ്പെടുകയാണ് ഈ പ്ലാന്റിൽ. കമ്പോസ്റ്റിങ്ങിനായി, അല്ലെങ്കിൽ അത് ത്വരിതഗതിയിൽ ആകുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതും നിരോധിക്കപ്പെട്ടതുമായ ഏതെങ്കിലും പ്രത്യേകതരം ബാൿറ്റീരിയകളെ ഇവിടെ ഉപയോഗിക്കുന്നതേയില്ല.

മൈക്രോബ് കൾച്ചറിങ്ങ് ടാങ്കുകൾ
കമ്പോസ്റ്റ് ആയി മാറിയ മാലിന്യം.

കമ്പോസ്റ്റ് ആയി മാറിയ മാലിന്യത്തിൽ നിന്ന് ബാക്കിയുള്ള പ്ലാസ്റ്റിക്ക് കൂടെ നീക്കം ചെയ്യാനും വളം വേർതിരിച്ചെടുക്കാനുമായി ഫിൽറ്ററിങ്ങ് യന്ത്രത്തിലേക്ക് ലോഡ് ചെയ്യുന്നു. കനം കൂടിയതും ചെറു കഷണങ്ങൾ ആയതുമായ വളം, ഉപകരണത്തിന്റെ താഴെയുള്ള ചാക്കുകളിൽ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക്ക്, മെഷീനിന്റെ മറുഭാഗത്തുകൂടെ പുറത്ത് വരുന്നു. ലോഡ് ചെയ്യുന്ന മാലിന്യത്തിന്റെ 99.5 % ഇത്തരത്തിൽ വളമാക്കി മാറ്റപ്പെടുന്നു.

പ്ലാസ്റ്റിക്കും കമ്പോസ്റ്റും വേർതിരിക്കുന്ന യന്ത്രം.
കമ്പോസ്റ്റ് വളം ചാക്കിലാക്കി വെച്ചിരിക്കുന്നു. വില കിലോഗ്രാമിന് 5 രൂപ.
നുറുങ്ങിയ പ്ലാസ്റ്റിക്ക് – കിലോഗ്രാമിന് 12 രൂപ വിലയുള്ളത്.
ഇത് ജൈവ മാലിന്യമല്ല, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരിക്കുന്നതാണ്.
സ്ലറിയിൽ അൾട്രാ വൈലറ്റ് രശ്മികൾ കടക്കുന്നതിനായി സുതാര്യമായ മേൽക്കൂര.

പ്ലാന്റിന്റെ ഗുണങ്ങളും പ്രത്യേകതകളും അൽ‌പ്പം താരത‌മ്യവും.

1. ഈച്ചയുടേയും മറ്റ് പ്രാണികളുടേയും ശല്യമൊന്നും ഇല്ല. ചതഞ്ഞരഞ്ഞ് വരുന്ന സ്ലറിയിൽ ഈച്ചകളും അതിന്റെ മുട്ടകളുമൊക്കെ നശിപ്പിക്കപ്പെടുന്നു. പ്ലാന്റിൽ ചിലവഴിച്ച 2 മണിക്കൂർ സമയം ഒരീച്ചയെപ്പോലും കാണാൻ എനിക്കായില്ല.

2. നിരോധിക്കപ്പെട്ടതും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിയെടുക്കുന്ന മാരകമായ ബാൿടീരിയകൾ ഈ പ്ലാന്റിൽ ഉപയോഗിക്കുന്നില്ല.

3. പ്ലാന്റിലെ മാലിന്യം പരിസരവാസികൾക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കുന്നില്ല. റോഡിലൂടെ പോകുന്ന ഒരാൾ പോലും ദുർഗന്ധം കാരണം മൂക്ക് പൊത്തി പോകുന്നതായി എനിക്ക് കാണാനായില്ല. പ്ലാന്റിനകത്ത് ചിലവഴിച്ച അത്രയും സമയം മൂക്ക് പൊത്തേണ്ട ആവശ്യം എനിക്കുമുണ്ടായില്ല. മറ്റ് മാലിന്യ പ്ലാന്റുകളിൽ 10 മിനിറ്റിൽ കൂടുതൽ നിന്നാൽ തലകറങ്ങി വീണെന്ന് വരും.

4. ശബ്ദമലീനീകരണം ഇല്ല. വലിയൊരു ഫാൻ കറങ്ങിയാൽ ഉണ്ടാകുന്ന ശബ്ദം മാത്രമേ ഇവിടെയുള്ള യന്ത്രത്തിൽ നിന്ന് പുറത്ത് വരുന്നുള്ളൂ. മതിൽക്കെട്ടിന് വെളിയിലേക്ക് പോലും ഈ ശബ്ദം കേൾക്കുന്നില്ല.

5. പ്ലാന്റിലെത്തുന്ന മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക്ക് വേർതിരിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിൽ കെട്ടിപ്പൊതിഞ്ഞായാലും മാലിന്യം കൊണ്ടുപോയി കച്ചറപ്പെട്ടികളിൽ തള്ളുകയും അതവിടന്ന് ശേഖരിച്ച് ഈ പ്ലാന്റിലെത്തിക്കുകയും ചെയ്താൽ മതിയെന്ന് സാരം.

6. ഈ പ്ലാന്റിൽ നിന്ന് മലിനജലം പുറത്തേക്ക് പോകുന്നില്ല. സ്ലറിയിൽ നിന്ന്, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിലേക്ക് സ്വയമേവ ഒഴുകിയെത്തുന്ന ജലം വീണ്ടും ഉപയോഗിക്കപ്പെടുകയാണിവിടെ. മറ്റ് പ്ലാന്റുകളിൽ ഗ്യാലൻ കണക്കിന് മലിനജലമാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. വിളപ്പിൽശാലയിൽ നിന്ന് തൊട്ടടുത്തുള്ള ആറിലേക്ക് ഒഴുകുന്ന മലിനജലമാണ് പിന്നീട് ആറ്റിലെ ജലവുമായി കലർന്ന് കുടിവെള്ളമായി നഗരത്തിലെത്തുന്നത്. ഈ വെള്ളം ശുദ്ധമാക്കാനായി കൂടിയ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നുണ്ടെന്നത് വിവരാവകാശ നിയമ പ്രകാരം കണക്കുകൾ എടുപ്പിച്ചാൽ ആർക്കും മനസ്സിലാക്കാനാവും.

7. ഒരു മാതൃകാ മാലിന്യ പ്ലാന്റ് എന്നുവെച്ചാൽ അത് പരിസ്ഥിതിയുമായി ചേർന്നുപോകുന്നതും പരിസ്ഥിതിയെ മലിനപ്പെടുത്താത്തതും ആയിരിക്കണം. കൊടുങ്ങല്ലൂർ മാലിന്യ പ്ലാന്റ് അത്തരത്തിൽ ഒന്നാണ്. വിളപ്പിൽശാലയിലും ബ്രഹ്മപുരത്തേയുമൊന്നും പ്ലാന്റിൽ ഞാനിതുവരെ പോയിട്ടില്ല. പക്ഷെ ഓക്സിജൻ മാസ്‌ക്ക് അണിയാതെ ആ ഭാഗത്തേക്ക് പോകാൻ പറ്റില്ലെന്നാണ് കേട്ടറിവ്. (ചന്ദ്രനിലെ കാര്യങ്ങൾ അറിയാൻ ചന്ദ്രനിൽ പോകണമെന്നില്ലല്ലോ?) ബ്രഹ്മപുരം പ്ലാന്റിന്റെ തൊട്ടടുത്ത് വരെ പോയിട്ടുണ്ട്. ദുർഗന്ധമാണവിടെ. ആ ഭാഗത്ത് പുതുതായി ഉയർന്ന് വന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ നല്ലൊരു ശതമാനം വിറ്റുപോകാത്തതിന് കാരണം പ്ലാന്റിൽ നിന്നുള്ള ദുർഗ്ഗന്ധം തന്നെയാണ്.

8. കൊടുങ്ങല്ലൂർ പ്ലാന്റിൽ മാലിന്യ സംസ്ക്കരണവും സ്ലറി ശേഖരണവുമൊക്കെ നടക്കുന്നത് അര ഏക്കറോളം മാത്രം വരുന്ന സ്ഥലത്താണ്. വിളപ്പിൽശാലയിൽ 8 ഏക്കറോളം വരുന്ന സ്ഥലത്ത് കോടികൾ ചിലവഴിച്ച് മാലിന്യസംസ്ക്കരണം നടത്തിയിട്ടും അവസ്ഥ എന്താണെന്ന് എല്ലാവരും കണ്ടതല്ലേ ? വളരെ ചുരുക്കം മാലിന്യമാണ് അവിടെ സംസ്ക്കരിക്കപ്പെടുന്നത്. ബാക്കിയുള്ള അസംസ്കൃത മാലിന്യം മുഴുവൻ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് അവിടത്തെ ഭൂമിയും ജലവുമെല്ലാം മലിനമാക്കപ്പെട്ടത്.

9. ഒരു മണിക്കൂറിൽ 1 മുതൽ 3 വരെ ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്ക്കരിക്കാം. കൊടുങ്ങല്ലൂർ പ്ലാന്റിൽ ശരാശരി 3 ടൺ മാലിന്യമാണ്, പ്രതിദിനം സംസ്ക്കരിക്കപ്പെടുന്നത്. താലപ്പൊലി പോലുള്ള ഉത്സവ കാലങ്ങളിൽ ഒൻപത് ടൺ വരെ സംസ്ക്കരിക്കാറുമുണ്ട്. എന്നുവെച്ചാൽ ഏറ്റവും മാലിന്യത്തിരക്കുള്ള ദിവസങ്ങളിൽ‌പ്പോലും മൂന്ന് മണിക്കൂറിലധികം പ്ലാന്റ് പ്രവർത്തിപ്പിക്കേണ്ടി വരാറില്ല.

10. മാലിന്യത്തിൽ നിന്ന് കിട്ടുന്ന വളത്തിന്റേയും പ്ലാസ്റ്റിക്കിന്റേയും ആദായം. വളം, കിലോഗ്രാമിന് 5 രൂപ എന്ന തോതിലും, ചെറുതായി നുറുങ്ങിയ പ്ലാസ്റ്റിക്ക് കിലോഗ്രാമിന് 12 രൂപ എന്ന തോതിലും വിറ്റുപോകുന്നു.

11. ഇത്തരം പ്ലാന്റുകൾ എവിടെ വേണമെങ്കിലും സൌജന്യമായി സ്ഥാപിച്ചുകൊടുക്കാമെന്നും സൌജന്യമായിത്തന്നെ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാമെന്നും ശ്രീ.ജോയ് പറയുന്നു. പകരം പ്ലാന്റിൽ നിന്ന് കിട്ടുന്ന വളവും പ്ലാസ്റ്റിക്കും അദ്ദേഹത്തിന് കൊടുക്കണമെന്ന് മാത്രം. അതല്ല പണം കൊടുത്ത് പ്ലാന്റ് വാങ്ങണമെന്നുള്ളവർക്ക് അത് നൽകാനും അദ്ദേഹം തയ്യാർ.

12. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളേക്കാൾ ചിലവ് കുറവ്. (വൈദ്യുതച്ചിലവ് 2000 രൂപയ്ക്കടുത്ത് മാത്രം)

13. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളിൽ പലതും നിയമങ്ങൾ ലംഘിച്ച് ജലസ്ത്രോതസ്സുകളുടെ പരിസരത്തോ അതിന്റെ മുകളിൽത്തന്നെയോ ആണ് നിലകൊള്ളുന്നത്. ഈ പ്ലാന്റിൽ അത്തരം നിയമലംഘനങ്ങൾ ഒന്നും ഇല്ല.

14. കെട്ടിക്കിടക്കാതെ അന്നന്നത്തെ മാലിന്യം അന്നന്ന് തന്നെ സംസ്ക്കരിക്കാൻ കെൽ‌പ്പുള്ളതാണ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യസംസ്ക്കരണ പ്ലാന്റ്.

നികത്താനാവുന്ന ചില പോരായ്മകൾ.

1. ജൈവ മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്കിൾ ചെയ്തെടുക്കാൻ ഒരു പ്ല്ലാസ്റ്റിക്ക് റീസൈക്കിൾ പ്ലാന്റ് കൂടെ ഇതിനോട് ചേർന്ന് ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഇതുകാരണം, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് മുഴുവൻ  പ്ലാന്റിൽ കെട്ടിക്കിടക്കുന്നു. നഗരസഭയ്ക്ക് പണമില്ലാത്തതാണ് ഇങ്ങനൊരു പ്ലാന്റ് കൂടെ സ്ഥാപിക്കാനുള്ള ഏക തടസ്സം.

2. സ്വാഭാവികമായി പ്രകൃതിയിൽത്തന്നെ കൾച്ചർ ചെയ്യപ്പെടുന്നതാണെങ്കിലും, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിൽ ഏതൊക്കെ തോതിൽ എന്തൊക്കെ ബാൿടീരിയകൾ ഉണ്ട്, അത് പ്ലാന്റിലെ തൊഴിലാളികളെ ആരോഗ്യപരമായി ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്ന് പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇത് അത്ര ചിലവൊന്നും ഉള്ള കാര്യമല്ല. ജീവനക്കാർക്ക് സമയാസമയം വൈദ്യപരിശോധന നടത്തുകയും, ടാങ്കിലെ വെള്ളം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്ത് മനസ്സിലാക്കാവുന്നതേയുള്ളൂ ഈ കാര്യങ്ങൾ.

3. മാലിന്യത്തിൽ നിന്ന് ചതഞ്ഞരഞ്ഞ് പുറത്തെത്തുന്ന സ്ലറി, മൂന്നോ നാലോ മാസമെടുത്ത് കമ്പോസ്റ്റ് ആക്കുന്നതിന് പകരം നേരിട്ട് ഒരു ബയോഗ്യാസ് പ്ലാന്റിലേക്ക് ലോഡ് ചെയ്താൽ അതിൽ നിന്ന് നല്ല തോതിൽ ബയോഗ്യാസ് ഉൽ‌പ്പാദിപ്പിക്കാനാവും. യൂറോപ്യൻ സ്റ്റാൻഡേർഡിൽ ഉള്ള ബയോഗ്യാസ് പ്ലാന്റാണ് സ്ഥാപിക്കേണ്ടതെന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ അടിവരയിട്ട് പറയുന്നുണ്ട്. മറ്റ് ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് അപകടകാരികളായ ബാൿറ്റീരിയകൾ പുറത്തേക്ക് വരുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് ഇതോടൊപ്പം സ്ഥാപിക്കുന്നതിനും തടസ്സം നഗരസഭയുടെ പ്രാരാബ്ദ്ധങ്ങൾ തന്നെ.

4. ജോലിക്കാർക്ക് ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനുമൊക്കെ ഒരു മുറിയോ,  പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു ടോയ്‌ലറ്റോ ഇവിടെയില്ല. ഇത് നടപ്പിക്കുക എന്നതും അത്ര വലിയ ആനക്കാര്യമൊന്നുമല്ല.

പറയാതെ പോയത് ഒന്ന്.

പ്ലാന്റ് കഴിഞ്ഞ 10 ദിവസത്തോളം അറ്റകുറ്റപ്പണിയിലാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ ? ഇത്രയും ദിവസത്തെ സംസ്ക്കരിക്കാത്ത മാലിന്യം മതിൽക്കെട്ടിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നുണ്ട്. ആ ഭാഗത്തേക്ക് ചെന്നാൽ ഈച്ചയും കാക്കയുമൊക്കെ ആവശ്യത്തിനുണ്ട്. ഇത് കണ്ട് മനസ്സിലാക്കാനാണ് പ്ലാന്റ് പ്രവർത്തിക്കാത്ത സമയത്ത് തന്നെ ചെല്ലണമെന്ന് ജോയി എന്നോട് ശഠിച്ചത്. 10 ദിവസത്തെ ഇത്രയും മാലിന്യം സംസ്ക്കരിക്കാൻ മൂന്നോ നാലോ ദിവസം 4 മണിക്കൂർ വീതം പ്ലാന്റ് പ്രവർത്തിപ്പിച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ അറ്റകുറ്റപ്പണിയുടെ സമയത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പോലും ഒരു തലവേദനയല്ല ഈ പ്ലാന്റിന്.

പ്ലാന്റ് അറ്റകുറ്റപ്പണിയിൽ ആയതുകൊണ്ട്, 10 ദിവസമായി സംസ്ക്കരിക്കാതെ കിടക്കുന്ന മാലിന്യവും അവിടത്തെ രംഗവും.

ആരും അറിഞ്ഞില്ലേ ഇങ്ങനൊന്നിനെപ്പറ്റി ?

ഇങ്ങനൊരു ചിലവ് കുറഞ്ഞ പ്ലാന്റ്, മാതൃകാപരമായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ഭരണാധികാരികൾ എന്തുകൊണ്ട് മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ ഇത്രയ്ക്ക് ബേജാറാകുന്നു? ഈ മാതൃക എന്തുകൊണ്ട് മറ്റ് നഗരസഭകളിലും പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും സ്വീകരിക്കുന്നില്ല. അതും, 15 സെന്റ് സ്ഥലവും കെട്ടിട സൌകര്യങ്ങളും തന്നാൽ, പ്ലാന്റ് സൌജന്യമായി സ്ഥാപിച്ച് തരാമെന്ന് ഒരു വ്യക്തി പറയുമ്പോൾ !!

മാലിന്യവിഷയം കൈകാര്യം ചെയ്യുന്ന മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി അടക്കം എത്ര മന്ത്രിമാർ ഈ പ്ലാന്റിനെപ്പറ്റി കേട്ടിട്ടുണ്ട് ? ശ്രീ. അലി, താങ്കൾ മന്ത്രിയായി അധികാരമേറ്റപ്പോൾ പറഞ്ഞത് ഒരു കൊല്ലം കൊണ്ട് കേരളത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുമെന്നാണ്. അതിൽ എത്ര മാസം ഇതിനകം കഴിഞ്ഞുപോയെന്ന് വല്ല ധാരണയുമുണ്ടോ ? അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന മുഖ്യമന്ത്രി, ഇടയ്ക്ക് കൊടുങ്ങലൂർ വഴി കടന്നുപോകുമ്പോൾ ഒന്ന് ബ്രേക്ക് അടിച്ചുകൂടെ ? എല്ലാ വിഷയങ്ങളും സ്വന്തം പാർട്ടിയെപ്പോലും ധിക്കരിച്ച് ജനകീയമായി ഏറ്റെടുക്കുന്ന പ്രതിപക്ഷ നേതാവ് കേട്ടിട്ടില്ലേ, കൊടുങ്ങലൂരിലെ ഈ പ്ലാന്റിനെപ്പറ്റി ? നേരിട്ട് പോയി കണ്ടില്ലെങ്കിലും, കൊടുങ്ങലൂർ നഗരസഭാ ഭാരവാഹികളോട് ഇതേപ്പറ്റി നിങ്ങൾക്കാർക്കെങ്കിലും ഒന്ന് അന്വേഷിച്ച് മനസ്സിലാക്കിക്കൂടേ ? ഒരു നാടിന്റെ ഭാവിയാണ് നിങ്ങളുടെ കൈകളിൽ തൂങ്ങിയാടുന്നതെന്ന് വിസ്മരിക്കരുത്.

സംസ്ഥാനത്തൊട്ടാകെയുള്ള 6000 ടൺ മാലിന്യം സംസ്ക്കരിക്കാൻ 10 ടൺ ശേഷിയുള്ള ഇത്തരം 600 പ്ലാന്റുകളും അതിനോട് ചേർന്ന് യൂറോ സ്റ്റാൻഡേർഡിലുള്ള ബയോഗ്യാസ പ്ലാന്റുകളും സ്ഥാപിച്ചാൽ തീരാവുന്ന മാലിന്യപ്രശ്നമേയുള്ളൂ എന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പറയുന്നു.  മാലിന്യപ്രശ്നം തീരുന്നതിനോടൊപ്പം, ഗ്യാസ് ക്ഷാമവും കുറേയൊക്കെ പരിഹരിക്കപ്പെടും. എന്തായാലും, കേരളത്തിലെ മാലിന്യസംസ്ക്കരണ പ്രശ്നങ്ങൾക്കുള്ള പ്രവർത്തിക്കുന്ന മാതൃകയും, വേറേന്ത് മാർഗ്ഗമുണ്ട് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമാണ് കൊടുങ്ങല്ലൂർ പ്ലാന്റ്.

തിരുവനന്തപുരത്തെ മാലിന്യം മുഴുവൻ പാറമടയിൽ കൊണ്ടുപോയി തള്ളാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ശാശ്വതമായ ഒരു പരിഹാരമാണോ അത് ? മറ്റൊരിടത്തെ പ്രകൃതി കൂടെ മലിനപ്പെടാൻ പോകുന്നു. പോകപ്പോകെ എത്ര പറമടകൾ വേണ്ടിവരും കേരളത്തിലെ മൊത്തം മാലിന്യങ്ങൾ കൊണ്ടുപോയി നിക്ഷേപിക്കാൻ ?

ഞാൻ മനസ്സിലാക്കിയിടത്തോളം മാലിന്യസംസ്ക്കരണം അത്ര വലിയ റോക്കറ്റ് ടെൿനോജിയൊന്നും അല്ല. രാജ്യം ദാരിദ്യത്തിലും വിലക്കയറ്റത്തിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന സമയത്ത് പോലും വിദേശപര്യടനങ്ങൾ നടത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമാണികളും, ഏറ്റവും കുറഞ്ഞത് അവിടെയുള്ള മാലിന്യസംസ്ക്കരണരീതികൾ കണ്ടുപഠിച്ച് മനസ്സിലാക്കി അതെന്തുകൊണ്ട് ഇവിടെയും നടപ്പിലാക്കുന്നില്ല ?! വിദേശത്ത് പോകുമ്പോൾ ഇതിനൊന്നും നേരം കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് മദ്ധ്യകേരത്തിൽത്തന്നെയുള്ള കൊടുങ്ങലൂർ പ്ലാന്റെങ്കിലും സന്ദർശിക്കുന്നില്ല ? ഇത്രയും ലഘുവായ ഒരു കാര്യം ചെയ്യാൻ പറ്റാത്ത ഒരു രാജ്യം ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന പരിപാടികളടക്കമുള്ള ഹൈ ടെക്ക് ഇടപാടുകൾ ചെയ്തിട്ട് എന്ത് കാര്യം ?

ശ്രീ. ജോയിക്കൊപ്പം കൊടുങ്ങല്ലൂർ പ്ലാന്റിൽ

പിന്നാമ്പുറ കളികൾ

കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉപദേഷ്ടാക്കൾക്കും അറിയാഞ്ഞിട്ടൊന്നുമല്ല. പക്ഷെ ഈ പ്ലാന്റ് ചിലരുടെ താൽ‌പ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വേണം മനസ്സിലാക്കാൻ. അല്ലെങ്കിൽ എന്തുകൊണ്ട് തളിപ്പറമ്പിലും ഗുരുവായൂരിലും വടകരയിലും ശ്രീ.ജോയി നിർമ്മിച്ച് നൽകിയ പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ആരാണ് അതിന്റെ പിന്നിൽ ? ഈ പ്ലാന്റ് ആരുടെയൊക്കെയാണ് ഉറക്കം കെടുത്തുന്നത് ? ആരുടെയൊക്കെ താൽ‌പ്പര്യങ്ങളാണ് ഈ പ്ലാന്റ് ഹനിക്കുന്നത് ? കേരളം ഇങ്ങനെ ചീഞ്ഞളിഞ്ഞ് കിടക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. അതിൽ നിന്ന് അവർക്കെന്തോ നേടാനുള്ളതുപോലെ. അതിന്റെയൊക്കെ പിന്നാമ്പുറ കളികൾ അന്വേഷിച്ചിറങ്ങിയാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയെന്ന് വരുക.

കൊടുങ്ങലൂർ പ്ലാന്റിന് കുറച്ച് കാലം മുൻപ് തീ പിടിച്ചിരുന്നു. താലപ്പൊലി കാലമായതുകൊണ്ടും രാത്രി മുഴുവൻ റോഡിൽ ആൾക്കാർ ഉണ്ടായതുകൊണ്ടും തീ ആളിപ്പടരുന്നതിന് മുൻപ് അണയ്ക്കാനായി. തൊട്ടപ്പൂറത്തെ കെട്ടിടത്തിൽ നിന്ന് ഡീസൽ ഒഴിച്ച് പ്ലാന്റിന് തീയിട്ടതായാണ് പ്രാധമിക അന്വേഷണത്തിൽ തെളിഞ്ഞത്. ആരായിരുന്നു അതിന്റെ പിന്നിൽ ?

വിഷയ ദാരിദ്ര്യം കാരണമോ മത്സരബുദ്ധി കാരണമോ, മുക്കിനും മൂലയ്ക്കും നടക്കുന്ന ഓരോ അപ്രധാനമായ കാര്യങ്ങളും വാർത്തയാക്കി പടച്ചുവിടുന്ന ടീ.വി.ചാനലുകാരും പത്രക്കാരുമൊക്കെ ഈ പ്ല്ലാന്റ് കണ്ടിട്ടില്ലേ ? ഉണ്ടെങ്കിൽത്തന്നെ എത്രപേർ ഇതൊരു റിപ്പോർട്ടാക്കിയിട്ടുണ്ട് ? (എന്റെ അറിവിൽ ഒരു പത്രം മാത്രം) എന്നെപ്പോലൊരു നിരക്ഷരൻ ബ്ലോഗിൽ എഴുതിയിട്ടാൽ, പരമാവധി 250 പേർ വായിച്ചെന്ന് വരും. അതുപോലല്ലല്ലോ നിങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം ടീവിയിൽ ഇതൊന്ന് കാണിച്ചാൽ, ഇതേപ്പറ്റി ഒരു സപ്ലിമെന്റ് ഇറക്കിയാൽ!! ഇതൊരു അവസരമാണ് മാദ്ധ്യമ സുഹൃത്തുക്കളേ. സാധിക്കുമെങ്കിൽ ചീഞ്ഞ് നാറിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്തെ രക്ഷിക്കാൻ ഒന്നാഞ്ഞ് പിടിക്കൂ. അല്ലെങ്കിൽ, കവി പനച്ചൂരാൻ പാടിയത് പോലെ,

“ചത്തു ചത്തു പിരിഞ്ഞിടാമിനി,
തമ്മിൽ ഊതിയണച്ചിടാം,
തമ്മിൽ ഊതിയണച്ചിടാം.“

———————————————————-
ചിത്രങ്ങൾ :‌- ശ്രീജിത്ത് കൊടുങ്ങല്ലൂർ 
——————————————————-
കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റിയുള്ള യൂ ട്യൂബ് ലിങ്ക് 
——————————————————-
ചേർത്ത് വായിക്കേണ്ട മറ്റ് ലേഖനങ്ങൾ 

1. സുധീഷ് മേനോൻ – ഉത്തരകാലം

2. വി.പ്രഭാകരൻ – ഉത്തരകാലം

3. ബൈജു ജോൺ – മറുനാടൻ മലയാളി

4. ആർ.വി.ജി. മേനോന്റെ പ്രതികരണം – മലയാളം 

5. കെ.ബി.ജോയിയുടെ പ്രതികരണം – മലയാളം

6. പ്ലാന്റ് കാണാതെ പ്ലാന്റിനെതിരായി ഷിബു കെ.നായർ എഴുതിയതും, പിന്നീട് ലേഖനത്തിലെ പിഴവുകൾക്ക് കമന്റുകളിലൂടെ അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതുമായ ലേഖനം – (കൊടുങ്ങല്ലൂർ മോഡലിന്റെ അപാകത – മലയാളം.)

7. കൊടുങ്ങല്ലൂർ പ്ലാന്റിന്റെ അപാകതകളും അശാസ്ത്രീയതകളും ചൂണ്ടിക്കാണിക്കുന്നവർക്കും ഈ പ്ലാന്റിനേക്കാൾ ഭേദപ്പെട്ട മറ്റൊരു മാലിന്യസംസ്ക്കരണ രീതി ചൂണ്ടിക്കാണിക്കുന്നവർക്കും ഓരോ ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രീ. സുധീഷ് മേനോൻ എഴുതിയ ലേഖനം. 

8. 2013 ഫെബ്രുവരി 15ന്  മീഡിയ വൺ ചാനലിൽ കൊടുങ്ങലൂർ പ്ലാന്റിനെപ്പറ്റി വന്ന റിപ്പോർട്ട്.

Comments

comments

110 thoughts on “ കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് – ഒരു മാതൃക

  1. മാലിന്യ പ്രശ്നത്തിൽ പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്… ആ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പാതയാകട്ടെ മനോജേട്ടന്റെ ഈ ലേഖനം..

  2. നല്ല പോസ്റ്റ്, പ്രയോജനകരമാവുന്ന നിർദ്ദേശങ്ങൾ സൂത്രങ്ങൾ… ഇത് കണ്ട് പഠിക്കണം…

  3. ഇത്രയും നല്ല ഒരു പ്ലാന്‍റ് ഉണ്ടായിട്ടാണോ ഈ പ്രശ്നങ്ങള്‍., അപ്പൊ സര്‍ക്കാര്‍ ഏതോ വലിയ മാലിന്യ വ്യവസായ കമ്പനിയില്‍ നിന്നും സംസ്തിംഗ് വാങ്ങി എന്ന് വേണം സംശയിക്കാന്‍….

  4. Its a great work, not this plant, but your positive & initiative mind. before a big change this type of problems will come let us expect a revaluation in Indian democracy.with in 10 year this smelling political system will be wiped out by public. common peoples are terrible tired and disappoint with the system.

  5. why kodungallor mla is not taking initiative for its publicity.I believe that we also responsible for it we ready to protest aganist anything consciously forgetting our responsibility…we need more more niraksharans like you.salutes to your social commitments

  6. തികച്ചും പ്രയോജനപ്രദം. അധികാരികളും മാധ്യമ സുഹൃത്തുക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് കരുതാം.

  7. ഞാനും അന്നാട്ടുകാരനായിട്ടു ഇപ്പോളാ ഇതൊക്കെ അറിയുന്നത്.. ഇത്രയും സിമ്പിള്‍ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും….

    കമ്മീഷന്‍ തന്നെ കാര്യം….! അല്ലെ…

    വളരെ നന്ദി ഇത്രയും അറിവിന്‌

  8. അഭിനന്ദനങ്ങള്‍ !..
    സാങ്കേതിക ജ്ഞാനം ഇത്രയും കൂടുതല്‍ ഉള്ള
    കേരളത്തില്‍ ഇങ്ങനെയൊരു സംരംഭം
    ഉണ്ടായിട്ടു അതിനെ പ്രചരിപ്പിക്കാന്‍
    നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇനിയും
    മടിക്കുന്നതെന്തിനു ?
    കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ ജൈവ കൃഷി രീതികള്‍
    അവലംബിക്കുന്നതിനു അനുബന്ധമായി
    ഇത്തരം സംസ്കരണ ശാലകളെ
    ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    അത് പോലെ തന്നെ ഇത്തരം
    പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
    സഹായത്തോടെ കൂടുതല്‍ പേര്‍ക്ക്
    ആശയം എത്തിക്കുവാനും കഴിഞ്ഞേക്കും.
    എഞ്ചിനീയറിംഗ് / പൊളി ടെക്നിക് വിദ്യാലയങ്ങളില്‍
    പ്രൊജക്റ്റ്‌ വിഷയമായും ഈ വിധത്തിലുള്ള
    സംസ്കരണ ശാലകള്‍ അഭിലഷണീയം തന്നെ !
    ശ്രീ. ജോയിയെ നമ്മള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണ് .

  9. വികേന്ദ്രീകൃത മാലിന്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം എന്ന അഭിപ്രായമുള്ള വ്യക്തിയാണ് ഞാന്‍. ജൈവമാലിന്യങ്ങള്‍ക്കൊപ്പം ജൈവേതരമാലിന്യങ്ങളും മണിക്കൂറുകളോളം കൂട്ടിയിട്ടാല്‍ പലതരം പ്രവര്‍ത്തനം നടക്കുകയും ഘന ലോഹങ്ങളുടെയും മറ്റും അളവ് അനുവദനീയമായതിലും കൂടുതല്‍ ലഭ്യമാകുകയും ചെയ്യും. അതിനാല്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംഭരിക്കുകയും ജൈവ മാലിന്യങ്ങള്‍ മാത്രം ലീച്ചിംഗ് ഇല്ലാത്ത രീതിയില്‍ സംസ്കരിക്കയും വേണം. ജൈവേതര മാലിന്യങ്ങള്‍ പലതരമാണ്. അവടെ തരം തിരിക്കുകയും റീയൂസ്, റീ സൈക്ലിംഗ്, ഡിസ്ട്രോയ് എന്നിവയിലേതെങ്കിലും പ്രക്രിയക്ക് വിധേയ മാക്കുകയും വേണം. അതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ സംഭരിക്കുകയും വേണം. വേണ്ട സഹായങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതുകൂടി വായിക്കുക അഭിപ്രായം പറയുക.

  10. ചൂണ്ടി കാണിക്കുവാന്‍ ഉദാഹരണങ്ങള്‍ ഒരുപാടു.
    വിജയ വഴികള്‍ ധാരാളം.
    പിന്നെ എന്തുകൊണ്ട് നല്ലതിനെ തിരഞ്ഞെടുക്കുന്നില്ല.
    ആര്‍ക്കു എവിടെയാണ് പിഴക്കുന്നത്‌ ?
    സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനു മനോജ്‌ മാഷിന് അഭിനന്ദനങ്ങള്‍.

  11. നിക്ഷിപ്തതാല്പര്യക്കാരുടെ നിഗൂഡകരുനീക്കങ്ങളാൽ ചീഞ്ഞുനാറാൻ വിധിക്കപ്പെട്ട പാവം മലയാളനാട്…. ഉദ്ദേശശുദ്ധിയുള്ള ആളുകൾ ഉണർന്ന് പപ്രവർത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കലും അധികാരിവർഗ്ഗത്തിലെ അധമരുടെ കുത്സിതനീക്കങ്ങളെ പരാജയപ്പെടുത്താൻ പ്രാപ്തരാക്കലും മാത്രമാണ് മാറ്റത്തിനുള്ള ഏക പോംവഴി. ഈ ലേഖനം ആ നിലയിലുള്ള ഒരു സദുദ്യമമാണ്. ഏറെ നന്ദി.

  12. പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.മാലിന്യത്തിന്‍റേ അളവ് കൂടുമ്പോള്‍ എത്രകണ്ടു വിജയിക്കും എന്നു അറിഞ്ഞു കൂടാ .ഒരു നഗരത്തിന് ഒരു പ്ലാന്‍റ് എന്ന രീതി മാറ്റി റെസിഡെന്‍സ് അസ്സോസ്യേഷനുകള്‍ക്ക് ഒന്നു എന്ന രീതിയില്‍ ചെറു പ്ലാന്റുകള്‍ ഉണ്ടാക്കിയാല്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറും.പ്രശ്നം പരിഹരിക്കുകയും ചെയ്യാം.

  13. വിദേശയാത്രകള്‍ അനവധി നടത്തുന്ന അധികാരികള്‍ ഇതൊക്കെ കണ്ടില്ലെന്ന്‍ നടിക്കുന്നത് കഷ്ടം തന്നെ . കോഴിക്കോട് ഞെളിയന്‍പറമ്പ് വഴി ബസ്സില്‍ പോകുമ്പോള്‍ എത്ര ദൂരെ വരെയാണ് ദുര്‍ഗ്ഗന്ധം വമിക്കുന്നത് !

  14. പക്ഷെ ഈ പ്ലാന്‍്ിനെ കണ്ടില്ലെന്ന് നടിച്ച് ..വിദേശ മാതൃകകള്‍ തേടി മന്ത്രിമാര്‍ അലയുകയാണ്…. ഈ പ്ലാന്റിനെ തകര്‍ക്കാനും ചില ശുചിത്വമിഷന്‍ ബു്ദ്ധീജിവീകളും ശ്രമിച്ചു എന്നതാണ് ഖേദകരം

  15. മികച്ച ലേഖനം.

    ഒരു പരിഷ്ക്കൃത സമൂഹത്തില്‍ ജീവിക്കുകയും, വര്‍ഷങ്ങളായി അപരിഷ്കൃതവും അശാസ്ത്രീയമായതുമായ രീതിയില്‍ മാലിന്യം കൈകാര്യംചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനം ഇതിനെ എത്രമാത്രം ഉള്‍ക്കൊള്ളും എന്നതില്‍ സംശയമുണ്ട്‌.

  16. ജനത്തിന് ഉപകാരപ്പെടും വിധത്തില്‍ ഇ സാങ്കേതിക വിധി ഉപയോഗിക്കാന്‍ ഇ പോസ്റ്റ്‌ ഉപകാരപെടട്ടെ , താങ്ക്സ് നിരക്ഷരന്‍

  17. നല്ല പോസ്റ്റ്… ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു… തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട പോസ്റ്റ് തന്നെ…

  18. വളരെ നല്ല വിവരം .. നല്ല ഉദ്യമം .. അഭിനന്ദനങ്ങള്‍ മനോജ്‌ … കാര്യം ഇതാണ് .. മാലിന്യ പ്രശ്നം നല്ല കറവയുള്ള പശുവാണ്‌ കോര്‍പ്പറേഷനും മുനിസിപപാലിട്ടിക്കും .. ആ കറവ നിന്നുപോകാന്‍ അവര്‍ക്ക് താല്പര്യമില്ല !!

  19. ഇതുപോലെ പല മാതൃകകളും ഈ കേരളത്തിൽ തന്നെ വേറെ കണ്ടെന്നിരിക്കാം. പലർക്കും അതേപറ്റി അറിവുമുണ്ടായിരിക്കാം. “തല്പരകക്ഷികൾ” എന്നൊരു വർഗ്ഗം ഇല്ലാതായാലേ ഇതൊക്കെ അറിയേണ്ടവർ അറിയുകയും കാണേണ്ടവർ കാണുകയും ചെയ്യുകയുള്ളൂ. “വികസനരംഗത്തെ” ഈ തല്പര കക്ഷികൾ നാളിതുവരെ അടിച്ചു മാറ്റിയ തുകകൾ ഉണ്ടായിരുന്നെങ്കിൽ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയിൽ അവർക്കുപോലും കുറെ പണം കടം കൊടുത്തു രക്ഷിക്കാമായിരുന്നു.

  20. സ്വന്തം ദേശത്ത് ഇങ്ങിനെ ഒരു സംഗതി ഉള്ള കാര്യം വായിച്ചറിഞ്ഞിരുന്നു എങ്കിലും ഇത്രക്ക്‌ വിശദമായി മനസ്സിലാക്കിയത് താങ്കളുടെ ലേഖനത്തില്‍ നിന്നാണ്. ഇത്തരം പ്ലാന്റുകള്‍ കേരളമോട്ടുക്ക് ഉണ്ടാക്കിയാല്‍ അടയാന്‍ പോകുന്നത് ഇതിന്റെ പേരില്‍ മുതലെടുപ്പ്‌ നടത്തുന്ന രാഷ്ട്രീയ ഭിക്ഷടകരുടെ വഴികളാണ്. കാരണം ചൈനയിലേക്കും യുരോപ്പിലെക്കും മറ്റും മാലിന്യം സംസ്കരിക്കല്‍ പഠിക്കാനായി സകുടംബം സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്താനും പിന്നെ ഇരകളെ തെരുവിലിറക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനും അവര്‍ക്കാകില്ലല്ലോ…

  21. ഏറെ കാലിക പ്രസക്തിയുള്ള ലേഖനം. ശ്രദ്ടിക്കേണ്ടാവര്‍ ശ്രദ്ടിക്കും എന്ന് കരുതട്ടെ . ആശംസകള്‍ അഭിവാദ്യങ്ങള്‍……സസ്നേഹം

  22. അധികാര വര്‍ഗ്ഗത്തിന്‍റെ സത്വര ശ്രദ്ധപതിയെണ്ടിയിരിക്കുന്നു.ഈ കാല ഘട്ടത്തിലെ സ്വാതന്ത്ര്യ സമരത്തോളം ദേശീയ നന്മ എന്ന് വിശേഷിക്കാവുന്ന സദ്‌വൃത്തി
    രണ്ടു പേരും ചെയ്തിരിക്കുന്നത് .ഈ ശ്രമം സഫല മാവട്ടെ എന്ന പ്രാര്‍ത്ഥന ഇവിടെ രേഖപ്പെടുത്തുന്നു.

  23. ഇതൊന്നും അറിയാഞ്ഞിട്ടല്ല ഗവണ്മെന്റ് ചുമ്മായിരിക്കുന്ന്നത്. മലിനീകരണനിയന്ത്രണ ബോറ്ഡ് എന്നൊരെണ്ണം വെറുതെ കുറെ അണ്ണന്മ്മാരെ ശമ്പളം കൊടുത്ത് ഇരുത്തിയ്ട്ടിണ്ട്. ഇതു വരെ ഒരു പോളിസി ഉണ്ടാക്കിയിട്ടില്ല. ഒരു പ്ലാൻ ഉണ്ടാ‍ാക്കിയിട്ട് എല്ലാ നഗരങ്ങളിലും അത് കർശനമായി പിന്തുടരാൻ നിയം കൊണ്ടവരേണ്ടതാണ്.എവിടെ ചവറു ഇടണമെന്ന് പറയാ‍ാതെ നിർവ്വാഹമില്ലാതെ അത് കൊണ്ടിടുന്നവനെ പിടികൂടുന്ന പ്രാകൃതരീതിയാണ് ഇന്ന് നിലവിലുള്ളത്. ലോകത്തെ മിക്ക പട്ടണങ്ങളിലും നിയതസിസ്റ്റങ്ങൾ പണ്ടേ പ്രാവർത്തികമാണ്. നുമുക്കും ഇതൊക്കെ പറ്റുമെന്ന് കൊടുങ്ങല്ലൂർ പ്ലാന്റ് കാണിച്ചും തരുന്നു. സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഒരു പ്ലാൻ കൊണ്ടു വരുന്നതിനു പകരം വിളപ്പിൽ ശാലയെ ഒക്കെ ‘ഒരു പ്രത്യേകപ്രശ്നം’ എന്നു മാതിരി ചുരുക്കി നേരിടുകയാണ് ഗവണ്മെന്റ്.

  24. ചിലവുകുറഞ്ഞ, പ്രകൃതിക്ക് ദോഷമില്ലാത്ത ഇങ്ങിനെയൊരു മാതൃക നമ്മുടെ നാട്ടില്‍ തന്നെയുള്ളപ്പോള്‍, മറ്റെന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച് ഈ നാടിന് മൊത്തം പ്രയോജനപ്പെടുന്ന രീതിയില്‍ ഒന്നു പരീക്ഷിക്കാന്‍ പോലും തയ്യാറാകാത്ത ഭരണ വര്‍ഗ്ഗം അവര്‍ക്ക് ‘നേട്ടങ്ങളു’ണ്ടെങ്കിലേ അതിന് തുനിയൂ.

    നീരൂ..
    ഇത്തരം നല്ല ഉദ്ദേശങ്ങള്‍ വിജയിക്കുമെന്ന്‍ പ്രതീക്ഷിക്കാം.

  25. Mr മനോജ്‌ നിങ്ങളുടെ ഈ ലേഖനം ചിലരുടെ എങ്കിലും കണ്ണ് തുറപ്പികതിരിക്കില്ല,,അഭിനന്ദനങ്ങള്‍ ,,

  26. തീർശ്ചയായും എന്തൊക്കെയോ ചീഞ്ഞളിയുന്നുണ്ട്, .

    കേരളമെന്ന് കോണകത്തിന്റെ വാലു വീശി ഇമേർജിംഗ് കേരള എന്നു പറയുമ്പോൾ അതിന്റെ അടിസ്ഥാനം എന്റെർപ്രൈസിംഗ് ആണെന്ന് ഭരിക്കുന്നവർക്ക് അറിഞ്ഞുകൂടാത്തത് എന്ത് എന്നു പ്രത്യേകം ചോദിക്കാനില്ല.

    സ്വന്തമായി ചിന്തിക്കാനും, ഇനിഷ്യേറ്റീവ് എടുക്കാനും മുന്നോട്ടൂ വരുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കയാണ് മാർക്കറ്റിന്റെ ഒരു പ്രധാ‍ന പദ്ധതിയെന്നുപോലും അതീനെക്കുറിച്ചൊക്കെ പഠിക്കാനെന്നും പറഞ്ഞ് ബീമാനത്തെ കേറി പറക്കുന്ന ഇവർക്കൊന്നും പറ്റുന്നില്ല എന്നു പറഞ്ഞാൽ എന്തു ചെയ്ക. ഇതൊരു ജനകീയ പ്രസ്ഥാനമാക്കി വളർത്താൻ നമ്മളൊക്കെ ശ്രമിക്കണം. എല്ലാവരും ഇതൊന്നു ഷയർ ചെയ്യുക. ഇത്തരമൊരു കാര്യത്തിനു വളരെ കുടുതൽ കമന്റും ചർച്ചകളൂം ഉണ്ടാകണം.

  27. Very good article.gives an insight regarding proper waste disposal.the only problem i am seeing is their no proper PR activity to popularize this technology. and i believe now days media is not interested in this type of issues .
    Any way i am just posting this link into my social media post.
    more over i believe somebody should properly translate this article into English and need to post it into social media site properly (with proper authorization of blogger) so that their is a chance to get noticed among other states.
    appreciation to Mr Manoj who thrown light in this common issue .

  28. nice article,throws light into proper waste disposal.
    To get noticed somebody need to take initiative who have very contacts in media/news,or either need this article get properly translated into English ,to get noticed by other states. mean to say that proper PR activity, i believe then only it get visibility.Any way i am just pasting this URl into my social media.
    Appreciation to Mr Manoj who thrown light to this public issue.

  29. മനൊജ്ജേട്ടാ നന്നായി, ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നമുക്കാവുന്നത് ചെയ്യാം……………

  30. The Automated Plastic separating Module is the first wonder of Kerala.

    Mr. Joy is the practical Intellect of Municipal Solid Waste field in India.

    But no commercial brain.

    Sudhimenon

  31. ഇതൊന്നും ആരും കാണുന്നില്ലേ.. ഇത്രയും നല്ല മാർഗങ്ങൾ ഉണ്ടായിരുന്നിട്ടും വിളപ്പിൽ ശാലയിലും മറ്റും രഹസ്യ അജണ്ടകൾ ഉണ്ടോ എന്ന് പൊലും സംശയിക്കേണ്ടിയിരിക്കുന്നു..!

  32. മാലിന്യസംസ്കരണം വിജയപ്രദമായി നടക്കുന്ന ഈ മാതൃക പരിചയപ്പെടുത്തിയതിന് നന്ദി മനോജേട്ടാ.

  33. വിളപ്പില്‍ശാല പലതായി മാറി പറമാടകള്‍ അടുത്തുള്ള വീട്ടുകാരുടെ ഉറക്കം കെടുത്താന്‍ പോവുന്ന ഈ വൈകിയ വേളയില്‍ അധികാരികള്‍ കണ്ണ് തുറന്നെങ്കില്‍! തൊട്ടടുത്ത്‌ ഇത്രയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റ് കാണാതെ വിദേശത്തെ പ്ലാന്റ് കാണാന്‍ പോകുന്നവര്‍ ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കില്‍.

  34. വളരെ നല്ല ലേഖനം …ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനായി …
    അധികാരം ഉള്ളവര്‍ ഇത് വായിച്ചു ഒരു നല്ല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം

  35. ഈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തടയാന്‍ പ്രാദേശികമായി ആരൊക്കെയോ ശ്രമിച്ചിരുന്നതിനെ പറ്റി ഒരു ലേഖനം മുന്‍പ് വായിച്ചിരുന്നു.
    ഇത്തരം പ്ലാന്‍റുകള്‍ നടത്തുന്നതുകൊണ്ട് ഫണ്ടൊഴുക്കും കയ്യിട്ടുവാരലും നടക്കില്ല എന്നതുകൊണ്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ ആശയത്തെ പ്രോത്സാഹിപ്പിക്കാത്തത്.

  36. A very informative post . Our state is becoming highly poluted day by day and the need for safe recycling or processing waist is Number one priority. Hevy mettals are getting addedup in ground water like anything now. If we conduct a test of the water from most of our rivers or may be the water from ‘Vilappilshala’ for trace elements ( using ICP- Mass Spetrometry , Which is available with Geological Survey of India) , all hevy metal test will come with high % of contamination .

  37. കൊടൂങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ല്ലാന്റ് നേരിട്ട് പോയി കണ്ട് മനസ്സിലാക്കി എഴുതിയിട്ട കുറിപ്പാണിത്. കുറേ മാദ്ധ്യമപ്രവർത്തകർ അംഗങ്ങളായ ഒരു ഗ്രൂപ്പിൽ (Fourth Estate Critic Google Group) അതേപ്പറ്റി ചർച്ചനടക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.

    അറിഞ്ഞത് ഏതാണ്ട് ഇപ്രകാരം.

    ‘നിരക്ഷരൻ എഴുതിയിട്ടിരിക്കുന്നതിൽ സത്യമൊന്നുമില്ല. തലമുതിർന്ന മാദ്ധ്യമ പ്രവർത്തകർ പലരും നേരിട്ട് പോയി അന്വേഷിച്ച് മനസ്സിലാക്കിയതാണ്, അവിടെ നിരക്ഷരൻ പറഞ്ഞത് പോലൊന്നും സംഭവിക്കുന്നില്ലെന്ന്.‘

    ഞാൻ മാദ്ധ്യമപ്രവർത്തകൻ അല്ലാത്തതുകൊണ്ടും ആ ഗ്രൂപ്പിൽ അംഗമല്ലാത്തതുകൊണ്ടും അവിടെ നടക്കുന്ന ചർച്ച കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല. എന്നാലും പറയുന്നു. മേൽ‌പ്പറഞ്ഞ പോലെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അവരൊന്നും നേരിട്ട് പോയി കാര്യങ്ങൾ കാണാതെയും മനസ്സിലാക്കാതെയും വിമർശിക്കുന്നവരാണ്, മറ്റാർക്കോ വേണ്ടി പേനയുന്തുന്നവരാണ്.

    അവരെ ഞാൻ ക്ഷണിക്കുന്നു, നേരിട്ട് പോയി കണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ. പോകാനും വരാനുമുള്ള ചിലവ് ഞാൻ തരും. വന്ന് കണ്ട് മനസ്സിലാക്കി മാത്രം അഭിപ്രായം പറയൂ. അതൊന്നുമല്ലാതെയുള്ള ഈ നെറികെട്ട മാദ്ധ്യമപ്രവർത്തനമുണ്ടല്ലോ, അത് നാശത്തിലേക്കുള്ള വഴിതുറക്കുകയേ ഉള്ളൂ. അത്തരം മാദ്ധ്യമപ്രവർത്തകരെ ജനം തൂക്കിയെടുത്ത് വെളിയിൽ കളയുന്ന കാലവും വിദൂരമല്ല.

    എതിരഭിപ്രായം ഉള്ളവർ ആരായാലും ഇവിടെ ഈ പോസ്റ്റിനടിയിൽ വന്ന് അത് കുറിച്ചിടണമെന്നും അഭ്യർത്ഥിക്കുന്നു. ഇവിടെ എഴുതിയിട്ടിരിക്കുന്ന കാര്യത്തെപ്പറ്റി, മറ്റൊരിടത്ത്, അടച്ചുപൂട്ടിയ ഒരു ഗ്രൂപ്പിന്റെ സംരക്ഷണത്തിൽ ഇരുന്ന് വിമർശനങ്ങൾ ഉന്നയിച്ചാൽ മറുപടി തരുന്നതെങ്ങനെ ?

    1. I am not qualified to talk authentically about waste management. But there is something that i can say authentically about.
      In this post, you are mentioning about the Taliparamba plant not being allowed to work a single day due to mysterious reasons.
      But as an elected representative to the municipal council at that time, I can assure you that the plant has indeed functioned for atleast some days, ofcource with plenty of initial problems. the council was really open minded in making the plant work and we put all the possible effort.
      But we were not able to sell the manure that was the end product of the process. At first it was planned to be distributed through the annual plan of the council to the farmers but could not obtain the certification of agricultural university. then we offered it to the farmers. they also refused to buy it because it contained lot of plastic and other inorganic materials.
      After lot of litigation Mr. Joy quietly removed the machines from there. The case filed by the municipal council in the police is still on.
      I can give more details if you are interested. Now writing from my memory.
      Dr.Deepa Chandran
      9605052525

    2. Dear Dr. Deepa Chandhran as per our speech Please study below.
      1. The MSW plant agreement with Thaliparambu municipal counsel and M/s Safe Motors.
      2. Hon; payyannure sub; court judgments not in favor of your Thaliparambu municipal counsel in relation with the MSW plant.
      3. Hon; local self govt. ombudsman judgment not in favor of your Thaliparambu municipal counsel in relation with the MSW plant.
      4. As per Hon; local self govt. ombudsman judgment the municipal elected represent eve and officials will pay the loss to municipality more than Rs. 30 lakh due to non working of the MSW plant as per agreement .
      5. After study you are recognize you are totally in the wrong and tell the truth to public that is the good manners.
      Joy. 9447058008.

  38. @ Dr. Deepa Chandran – ഈ ലേഖനം എഴുതുമ്പോൾ താങ്കൾ പറഞ്ഞതുപോലെ ‘ഒരു ദിവസവും പോലും പ്രവർത്തിച്ചില്ല‘ എന്ന ഒരു വരി അതിൽ ഉണ്ടായിരുന്നെന്നത് സത്യമാണ്. പക്ഷെ ഇന്ന് ഉച്ചയോടെ ഞാൻ ആ പിശക് കാണുകയും തിരുത്തുകയും ചെയ്തിരുന്നു. താങ്കൾ ഈ കമന്റ് എഴുതുമ്പോൾ ‘പ്ല്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല‘ എന്ന വരികളാണ് ഉള്ളത്. എനിക്ക് തോന്നുന്നു താങ്കൾ ഉച്ചമുതൽക്ക് ഈ ലേഖനത്തിന്റെ പേജ് തുറന്ന് വെച്ചിരുന്നു എന്നാണ്. അല്ലെങ്കിൽ മുൻപ് വായിച്ചേങ്കിലും ഇപ്പോൾ ക‌മന്റ് ഇട്ടതാകാകാനും മതി. അതെന്തായാലും, എന്റെ പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി.

    ജോയിയുടെ പ്ലാന്റിൽ നിന്ന് വരുന്ന വളത്തിൽ ഇപ്പോൾ എത്രത്തോളം പ്ലാസ്റ്റിക്ക് ഉണ്ടെന്ന് ഡോൿടർക്ക് നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാവുന്നതാണ്. ഇതേപ്പറ്റി ചർച്ച നടക്കുന്നിടത്തൊക്കെ, മാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്ന വളത്തിന്റെ പോരായ്മകളെപ്പറ്റി ചർച്ച വഴിതെറ്റുന്നതായി കണ്ടു. ദുർഗ്ഗന്ധവും പരിസ്ഥിതി മലിനീകരണവും ഇല്ലാതെ മാലിന്യം സംസ്ക്കരിക്കാൻ ജോയിക്ക് ആകുന്നുണ്ടോ എന്നത് ചർച്ചയാകുന്നില്ല എന്നതാണ് കഷ്ടം. അത് നേരിൽ കണ്ട ആളെന്ന നിലയ്ക്കാണ് എന്റെ ഈ പോസ്റ്റ്. ജോയിയെ സപ്പോർട്ട് ചെയ്യുന്നതും അതുകൊണ്ട് തന്നെ.

    1. @niraksharan
      The point I was trying to say was that, the Taliparamba municipal council has tried best to make the plant workable. There was no conspiracy against Safe Motors at least in Taliparamba. And no KSSP nor RVG were responsible for the decision to abandon the plant. May be because initial issues, there were frequent problems and also the manure was low quality at that time.
      I am not in any position to comment on the effectiveness of the Kodungallur Plant. May be the technology and method are improvised after the problems at Taliparamba.
      @Joy. 9447058008
      Thanks for your phone calls.
      I here by correct my statement ‘Mr.Joy quietly removed the machines’ to ‘the machines are missing and the Municipality has filed a case’
      -as there is no proof to say that Mr. Joy has removed the machines.
      And about the cases and judgements-I am trying to fish out the file from Municipality. Not sure whether the details will be relevant when the files are found out. But still I shall communicate my findings here.
      Dr.Deepa

    2. Ms. Deepa chandhran is not willing to study or act upon any court orders. She is living her own mind and land. We are fools. Joy. 9447058008.

  39. താങ്കളുടെ ബ്ലോഗില്‍ മാത്രം പ്രസിദ്ധികരിക്കാതെ ദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കൂടി പ്രസിദ്ധീകരിച്ചാല്‍ ഏറെ നന്നായിരുന്നു

    1. അങ്ങനെ ഒരു കാര്യം എന്റെ കൈയ്യിൽ ഒതുങ്ങുന്നതല്ലല്ലോ ? അവരല്ലേ തീരുമാനിക്കേണ്ടത് ? എനിക്ക് സർവ്വസ്വാതന്ത്ര്യം ഉള്ളത് സൌജന്യമായി കിട്ടുന്ന ഈ ബ്ലോഗ് സ്പേസിൽ പബ്ലിഷ് ചെയ്യാൻ മാത്രമാണ്.

  40. അതെ, വളത്തിന്റെ പോരായ്മയോ ഗുണക്കുറവോ, വിറ്റ് പോകാത്തത് പോലുമോ അല്ല നാം ഈ പോസ്റ്റില്‍ ശ്രദ്ധിക്കേണ്ടത്. മാലിന്യം നീക്കപ്പെടുന്നുണ്ടോ, സംസ്കരണം ചെയ്യപ്പെടുന്നുണ്ടോ എന്നതാണ്. വളമല്ല വിഷയം, മാലിന്യമാണ്.

    നിരക്ഷരന് അഭിനന്ദനങ്ങള്‍

  41. ചാനലുകള്‍ക്ക് വ്യക്തമായ അജണ്ടയുണ്ട് …….ജനപക്ഷമാനെന്നു തെറ്റിദ്ധരിപ്പിക്കുന്ന അജണ്ട …….എരിവിനും പുളിക്കും മാത്രമേ മാര്‍ക്കറ്റുള്ളൂ ….അല്ല ദുര്‍ഗന്ധത്തിനെവിടെയാ മാര്‍ക്കറ്റ്..maths blogil എഴുതുന്നത്‌ തുടരണമെന്ന് അപേക്ഷിക്കുന്നു നമ്മുടെ കുട്ടികളിലേക്ക് താങ്കളെ എത്തിക്കുന്നതിനു സഹായിക്കും

  42. അമ്പാടീ,
    എന്നോട് ഈ പ്ലാന്റിനെക്കുറിച്ച് പറഞ്ഞെങ്കിലും പോകാനോ കാണാനോ പറ്റിയില്ല.“ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ”. നിങ്ങൾ ഒരുമിച്ച് മിനിയാന്ന് അവിടെ പോയത് സുഭാഷ് ചേട്ടൻ എന്നോടു പറഞ്ഞു. വളരെ നല്ല അഭിപ്രായവും പറഞ്ഞു .വൈകാതെ ഞാനും പോകും.ഇത്തരം പ്ലാന്റുകൾക്കൊപ്പം അടുക്കും ചിട്ടയുമുള്ള ഒരു ശുചിത്വസംസ്കാരം കൂടി നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്.കുട്ടികൾക്ക് പൊതു വിദ്യാഭ്യാസകാലത്തു തന്നെ ഇത്തരം അറിവുകൾ പകർന്നു കൊടുക്കാൻ നമുക്കു കഴിയേണ്ടതാണ്.അന്യ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ ജീവിക്കുകയുമൊക്കെ ചെയ്യുന്നവർ ,നമ്മൾ അവശ്യം അനുകരിക്കേണ്ട അന്നാടുകളിലെ ശുചിത്വ സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വക്കുന്നത് നന്ന്.

  43. അവസരോചിതമായ വിവരങ്ങള്‍ നല്‍കിയതിന് അനുമോദനങ്ങള്‍ ….ടി.കെ .വിജയന്‍

  44. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാലിന്യവിഷയത്തിൽ ചർച്ച നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിൽ വിളിച്ച്, കൊടുങ്ങല്ലൂർ പ്ലാന്റിന്റെ കാര്യം അറിയിച്ചതിനും പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചതിനും ലതികച്ചേച്ചിയോട് (Lathika Subhash) നന്ദി അറിയിക്കുന്നു. എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ….

  45. തല്പര കക്ഷികള്‍ ഗവണ്മെന്റില്‍ മാത്രമല്ല ഉള്ളത്. കൊടുങ്ങല്ലൂര്‍ പ്ളാന്റിന്റെ മേന്മ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രാംകി എന്‍ വിരോ എന്ജിനിയെര്‍സ് ലിമിറ്റഡ് ഇന്റെ മാനേജിംഗ് ഡയരക്ടര്‍ ആയി മിസ്റ്റര്‍ ജോയിയുടെ മീറ്റിംഗ് ഫെബ്രുവരി മാസം നടത്തിയതാണ്. കമ്പനിക്കും ജോയിയുടെ പ്ലാന്റ് എടുക്കാന്‍ മടി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് തൃപ്തി കരമായ ഒരു പ്രശ്നവും ഉന്നയിക്കാന്‍ രാംകി ക്ക് സാധിച്ചില്ല. ഇത് വേണ്ട!!! അത്ര തന്നെ.

  46. നേരിട്ടു പ്ലാന്റ് കണ്ടാൽ കിട്ടാവുന്ന വിവരങ്ങൾ എല്ലാം തന്നെ ഈ പോസ്റ്റിൽ ഉണ്ട്. എന്നേസംബന്ധിച്ച് ഇനി അവിടെ പോകേണ്ടതോ കാണേണ്ടതോ ഇല്ല. കണ്ടാലും ഇതിൽക്കൂടുതൽ ഒന്നും മനസിലാക്കാനും കഴിയില്ല, എല്ലാ മേഘലയും നിരക്ഷരൻ കവർ ചെയ്തിട്ടുണ്ട്. (കാണുന്നത് കൂടുതൽ നല്ലതാണ് എങ്കിലും).

    ഇനി അറിയേണ്ടത്, മനസിലാക്കേണ്ടത് കൊടുങ്ങല്ലൂർ പ്ലാന്റിലെ കമ്പോസ്റ്റിംഗ് രീതിയുടെ ശാസ്ത്രീയതയാണ്. സർക്കാർ / സർക്കാർ ഏജൻസികൾ ഒരു സംവിധാനത്തെ സ്വീകരിക്കുന്നത് അതു എത്ര ശാസ്ത്രീയമായി വിജയമാണ്, സാങ്കേതികമായി പൂർണ്ണമാണ് എന്ന മാനദണ്ഡം വച്ചാണ്. മണം ഉണ്ടാകുന്നില്ല, ഈച്ച വരുന്നില്ല, എന്നതൊക്കെ വളരെ നല്ല കാര്യങ്ങളും മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി അച്ചീവ് ചെയ്യേണ്ട ഗോളുകൾ തന്നെയാണെങ്കിലും ആത്യന്തികമായി ശാസ്ത്രീയമായ മാലിന്യ സസ്ക്കരണം അതു മാത്രമല്ല, എന്നാണ്, ഈ ലേഖനം വായിച്ചതിനു ശേഷമുള്ള അന്വേഷണങ്ങളിൽ നിന്നും എനിയ്ക്കു മനസിലാക്കാൻ സാധിച്ചത്. ചെയ്യേണ്ടതും ചെയ്യാരതാത്തതുമായ സ്ംസ്ക്കരണ രീതികൾ ഉണ്ട്.

    അതിനേപ്പറ്റി അഭിപ്രായം പറയേണ്ടതും, വിദഗ്ദന്മാർ തന്നെയാണ്, പരിശീലനവും പരിചയവും ഉള്ളവർ മാത്രമാണ്. മി. ജോയ്ക്കു അതു ഉണ്ടെന്നു കരുതുന്നു. പക്ഷേ, കൊടുങ്ങല്ലൂർ പ്ലാന്റിലെ സംസ്ക്കരണം, ശാസ്ത്രീയമായി പൂർണ്ണതയുള്ളതല്ല, എന്നും വായിക്കാൻ ഇടവന്നു എന്നു പറയുന്നതിൽ ആരും ക്ഷോഭിക്കില്ല എന്നു കരുതുന്നു.. ഏതു ഭാഗം ശരിയെന്നു പറയുവാനുള്ള വൈദഗ്ധ്യം എനിയ്ക്കില്ല താനും.

    രണ്ടു പക്ഷം ഉണ്ടെന്നു സൂചിപ്പിച്ചെന്നു മാത്രം. (അൻവേഷണം തുടങ്ങാനും തുടരാനും ഈ ലേഖനം ഉപകാരമായി)

    മാലിന്യപ്രശ്നം പരിഹരിക്കനാകത്തതിന്റെ പിന്നിൽ ഓരോ പൗരന്റേയും ജീവിതരീതിയും, മാലിന്യ നിർമ്മാർജ്ജനത്തിനു ഇത്രയും കാലം മലയാളി കാണിച്ച അവഗണനയുമാണ് മുഖ്യകാരണമെന്നു ഞാൻ കരുതുന്നു. മൂന്നു ടോയ്ലറ്റുകൾ പബ്ലിക്കായി ഉപ്യോഗത്തിനു വേണ്ടി തുറന്നു കൊടുത്തിരിക്കുന്ന ഒരു കെട്ടിടമുണ്ടെനിയ്ക്ക് നാട്ടിൽ. ആ ടോയിലറ്റിൽ കയറിയാൽ കെട്ടിടം തന്നെ തീവച്ചു കളയാൻ തോന്നിപ്പോകും. അതാണ് മലയാളികളുടെ മാലിന്യ വിഷയങ്ങളൊടുള്ള നിലപാട്. അവിടം മുതൽ – മുകളിലോട്ട് എല്ലാവരും ഇതിന്റെ ഉത്തര വാദികൾ ആണ്.

    എല്ലാം മറ്റാരുടെയൊക്കെയോ കുഴപ്പം എന്ന വാദം എനിയ്ക്കില്ല- മാലിന്യ പ്രശ്നം എന്നല്ല ഒരു വിഷയത്തിലും

    1. @ സജി –

      ഒരു ചെറിയ താരത‌മ്യം മുന്നോട്ട് വെക്കാൻ ഉദ്ദേശിക്കുന്നു.

      10 മാസമായി തലസ്ഥാനം മാലിന്യക്കൂമ്പാരമായിരിക്കുന്നു. വിളപ്പിൽശാല എന്ന ഗ്രാമം നശിപ്പിക്കപ്പെട്ടിരിക്കുന്നു. അവിടെ ഇനി മാലിന്യം സംസ്ക്കരിക്കാനോ നിക്ഷേപിക്കാനോ പറ്റുമെന്ന് തോന്നുന്നില്ല. വർഷങ്ങളായി ഗവേഷണം നടത്തിക്കോണ്ടിരിക്കുന്ന ശാസ്ത്രജ്ഞാൻ, ഏറ്റവും കുറഞ്ഞത് മാലിന്യം വഴിയരുകിലും ഡമ്പ് യാഡിലും കിടന്ന് ദുർഗ്ഗന്ധം വമിപ്പിക്കാതിരിക്കാനുള്ള കാര്യമായ സൊല്യൂഷൻ ഒന്നും കൊണ്ടുവന്നിട്ടില്ല. പരിസ്ഥിതി പ്രവർത്തകയായ സുഗതകുമാരിട്ടീച്ചർ അടക്കമുള്ളവർ അവസാനം എത്തിനിൽക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും പാറമടയിൽ കൊണ്ടുപോയി മാലിന്യം തള്ളുന്ന സൊല്യൂഷനിലാണ്. കേരളത്തിലുള്ള മറ്റെല്ലാ മാലിന്യസംസ്ക്കരണ പ്ലാന്റുകളും ദുർഗ്ഗന്ധം വമിപ്പിച്ചുകൊണ്ട് തന്നെ നിൽക്കുന്നു.

      ഇങ്ങനെയൊക്കെ ചീഞ്ഞളിഞ്ഞ് നിൽക്കുമ്പോഴും ദുർഗ്ഗന്ധമില്ലാതെയും ഈച്ചശല്യമില്ലാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും നഗരത്തിന്റെ മാലിന്യം ഒഴിവാക്കിക്കൊടുക്കാൻ സാധിക്കുന്ന ജോയിയുടെ പ്ലാന്റിന്റെ കാര്യം വരുമ്പോൾ….. അതിൽ നിന്നുള്ള വളം എത്തരത്തിലുള്ളതാണ് ? അതിന്റെ കെമിക്കൽ കോമ്പിനേഷൻ എന്താണ് ? കമ്പോസ്റ്റിങ്ങ് രീതിയുടെ ശാസ്ത്രീയത എന്താണ് ? എന്നൊക്കെ പഠിച്ച് കൃത്യമായി മനസ്സിലാക്കി, അതൊന്ന് പോയി കാണാതെ അതിന് ഉണ്ടെന്ന് പറയുന്ന പോരായ്മകൾ എല്ലാം നികത്തി മാത്രമേ പരിഗണിക്കൂ എന്നുള്ള വാദങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വിദേശരാജ്യങ്ങളിലേത് പോലെ, മാലിന്യം തരം തിരിച്ച് നിക്ഷേപിക്കണമെന്ന് പറഞ്ഞ് ഈ വിഷയത്തെ സമീപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളാണ് ഞാൻ. പക്ഷെ ഇരുന്നിട്ടേ കാല് നീട്ടാൻ പറ്റൂ എന്ന കാര്യം എളുപ്പം മനസ്സിലാക്കാനായി. പ്ലാസ്റ്റിക്കിൽ കെട്ടി റോട്ടിലും തോട്ടിലും എറിയുന്നവനോട് തരം തിരിച്ച് ഇടണമെന്ന് ഒറ്റയടിക്ക് പറഞ്ഞാൽ നടക്കാൻ പോകുന്നില്ല. പക്ഷെ അലക്ഷ്യമായി എറിയാതെ മാലിന്യപ്പെട്ടികളിൽ(പെട്ടികൾ സർക്കാർ വെക്കുകയും വേണം.) കൊണ്ടിടൂ എന്ന പ്രചാരണമേ ആദ്യഘട്ടത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ. അതൊന്ന് നന്നായി നടന്നുവന്നാൽ ജോയിയുടെ പ്ലാന്റ് പോലുള്ളത് വെച്ച് സംസ്ക്കരണം നടത്തുക. പിന്നെ പതുക്കെപ്പതുക്കെ മാലിന്യം തരം തിരിച്ച് ഇടുന്നതിനെപ്പറ്റി ബോധവൽക്കരണം നടത്തി അത് പ്രാവർത്തികമാക്കിയെടുക്കുക. അതാണ് പറഞ്ഞത് ഇരുന്നിട്ട് കാല് നീട്ടുന്ന കാര്യം. പക്ഷെ ജോയിയുടെ പ്ലാന്റിന്റെ കാര്യം വരുമ്പോൾ, അത് 100 % കുറ്റമറ്റതായി മാറ്റിയശേഷം നമുക്ക് ആലോചിക്കാം എന്ന നിലപാട്. എന്നുവെച്ചാൽ ഇരിക്കാതെ തന്നെ കാല് നീട്ടുന്ന പരിപാടി. എന്നാൽ ആ പ്ലാന്റ് ആരും സന്ദർശിക്കാൻ പോലും തയ്യാറാകുന്നില്ല. തലങ്ങും വിലങ്ങും എതിർപ്പുകളും കുപ്രചരണവും മാത്രം. ഒരു നഗരസഭയെങ്കിലും മാലിന്യപ്രശ്നമില്ലാതെ കേരളത്തിൽ മുന്നോട്ട് പോകുന്നുണ്ടോ എന്ന പോസിറ്റീവ് ഫാക്ടർ ആരും പരിഗണിക്കുന്നുപോലും ഇല്ല. ഈ ലേഖനത്തിൽ ഞാൻ നിർദ്ദേശിക്കുന്ന ‘നികത്താനാവുന്ന പോരായ്മകൾ’ എന്ന കാര്യങ്ങൾ കൂടെ ചെയ്താൽ കേരളത്തിലെ മാലിന്യം മുഴുവൻ ഇതുപോലുള്ള ചെറിയ ചെറിയ പ്ലാന്റുകളിളായി ബയോഗ്യാസ് കൂടെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കാനാവും. പലയിടത്തും കോടികൾ തുലക്കുകയും ഗ്രാമങ്ങളെ ജീവിക്കാൻ പറ്റാത്ത വിധത്തിൽ ആക്കിമാറ്റുകയും ചെയ്തവർ അൽ‌പ്പം സഹായവും സഹകരണവും ഈ പ്ലാന്റിനോട് കാണിച്ചാൽ ഈ മാതൃകയെ ഒരു സമ്പൂർണ്ണ സൊല്യൂഷൻ ആയി വികസിപ്പിച്ചെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ നേരിൽ പോയി കാണാതെ ആക്രമണം തുടരുന്നു. അക്കൂട്ടത്തിൽ കൊടുങ്ങല്ലൂർ ജീവിക്കുന്ന ഒരു പരിഷത്ത് പ്രവർത്തകനേയും (അദ്ദേഹം പരിഷത്തുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു.) കണ്ടു. മാലിന്യക്കൂമ്പാരത്തിൽ ജീവിക്കുന്ന അവസ്ഥ ഒഴിവാക്കി കൊടുത്തതിന് അദ്ദേഹം ജോയിയോട് നന്ദി പറയുന്നതിന് പകരം നിന്ദിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പരിഷത്തുകാരാണ് ഈ പ്ലാന്റിനേയും സാങ്കേതിക വിദ്യയേയും പാലം വലിക്കാൻ നോക്കുന്നതെന്ന ജോയിയുടെ ആരോപണം വിശ്വസിക്കാതിരിക്കുന്നതെങ്ങനെ ?

      എന്തൊക്കെ സംഭവിച്ചാലും ശാസ്ത്രജ്ഞരും സങ്കേതിക വിദഗ്ദ്ധരും പഠിച്ച് പരിശോധിച്ച് കലക്കി മറിച്ച് മാത്രമേ ഈ പ്ലാന്റിന്റെ കാര്യം പരിഗണിക്കൂ എന്ന മട്ടിലുള്ള പ്രചരണങ്ങളും വാദങ്ങളും തന്നെയാണ് ഇപ്പോളും ശക്തമായിട്ട് പോകുന്നത്. എന്നാൽ ആരും അതൊട്ട് ചെയ്യുന്നുമില്ല. തെരുവിൽ നിന്ന് മാലിന്യം ഒഴിവാക്കിക്കൊടുക്കുന്നു, അത് കൊണ്ടുപോയി കൂട്ടിയിടുന്ന പ്ലാന്റിൽ മണമില്ല. ഈച്ചയില്ല, അവിടന്ന് ഒന്നും പരിസ്ഥിതിയെ മലിനപ്പെടുത്തുന്നില്ല. നിലവിൽ കേരളത്തിന് ആവശ്യം അങ്ങനെയൊരു സൊല്യൂഷനെങ്കിലുമാണ്. ആ സമയത്ത് അധരവ്യായാമം മുഴുവൻ ഫുൾപ്രൂവ് പ്ലാന്റിന്റെപ്പറ്റി. വിരോധാഭാസം തന്നെ.

    2. മനോജേ,
      ലോങ് ടേം പരിഹാരവും ഷോർട്ട് ടേം പരിഹാരവും ആവശ്യമാണെന്നതിൽ ഒരു തർക്കവും ഇല്ല.

      ലോങ് ടേം പരിഹാരം മനോജ് പറഞ്ഞ തരത്തിൽ ഒരു സർക്കാരും നടത്തില്ല, നടത്താൻ കഴിയില്ല. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദരും അരച്ചു കലക്കി മറിച്ചിട്ടേ ചെയ്യൂ, എന്നു എഞ്ചിനീയർ കൂടിയായ മനോജിനോട് ഞാൻ പറഞ്ഞു തരണോ?

      മീഡിയകൾ ഇത്രയ്ക്കു സജീവമായ ഇക്കാലത്ത്, രാഷ്ട്രീയപ്പാർട്ടികളെ നോക്കാതെ ബഹുജന സമരങ്ങൾ നടക്കുകയും വിജയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇന്നത്തെ ഏറ്റവും ഗൗരവമാർന്ന പ്ർശ്നം എല്ല നിലയിൽ കത്തി നിൽക്കുന്ന മാലിന്യ പ്രശ്നത്തിൽ ഇത്ര കുറ്റമറ്റ
      ലളിതമായ ഒരു പരിഹാരം ഉണ്ടെന്നും എന്നാൽ അതു എല്ലാവരാലും അവഗണിക്കപ്പെടുന്നു പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യമില്ലാതെ വരില്ല എന്നു ഞാൻ ചിന്തിക്കുന്നു.

      അതൊന്നു മനസിക്കാനേ ഞാൻ ശ്രമിക്കുന്നുള്ളൂ. മനോജ് പറയുന്നതിന്റെ അപാകത അതു വൺ സൈഡഡ് ആണെന്നതാണ്. പ്ലാന്റ് ഓൺർ പറയുന്ന വശം മാത്രം പറയുന്നു ആണെന്നതാണ്. ബാലൻസ്ഡ് അല്ലെന്നതാണ്.

      അതിന് ഒരു മറു വശം ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നില്ല. അതുകൂടി മനസിലാക്കാൻ ശ്രമിക്കുന്നു എന്നേയുള്ളൂ.

      എന്തായാലും ശ്രീ ജോയിയുടെ മറുപടി മലയാൾ.അം വന്നല്ലോ. ഞാനത്, ചർച്ച നടന്നു എന്നു പറഞ്ഞ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായവും മറുപടിയും പറയട്ടെ.

      കൊടുങ്ങല്ലൂർ പ്ലാന്റ് കുറ്റമറ്റതായ മാലിന്യപ്രശ്ന പരിഹാരമാണെങ്കിൽ എല്ലാക്കാലത്തേയ്ക്കും അതിനെ തമസ്ക്കരിയ്ക്കാൻ ആർക്കും കഴിയില്ല.

      മനോജ് പറയുന്ന ഈച്ച മണവും ഇല്ലെന്ന വാദമല്ലാതെ പോയി കണ്ട ഒരാൾക്ക് എന്തു മനസിലായി എന്നാണ് പറയുന്നത്? മനോജ് മറ്റ് എത്ര പ്ലാന്റുകൾ കണ്ടിട്ടുണ്ട് എനിയ്ക്ക് അറിയില്ല. പരിസ്തിതിയ്ക്കു കോട്ടമില്ലെന്നു എന്തു പഠനം നട്ത്തിയിട്ടാണ് പറയുന്നത് എന്നും അറിയില്ല.. പോയി കണ്ടു എന്നതോ?
      എന്താണ് മാലിന്യ സസ്ക്കരണത്തിൽ നടക്കുന്ന പ്രോസസ്? അതു കുറ്റമറ്റാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?

      ഞാൻ അറിയാൻ വേണ്ടി ചോദിയ്ക്കുന്നതാണ്.

      അവിടെ നടക്കുന്ന മാലിന്യ സസ്ക്കരണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് ചുരുങ്ങിയത് ഫാമർ അങ്കിൾ എങ്കിലും പറയുന്നത് മനോജ് എഫ് ബി യിൽ വായിച്ചില്ലേ? അതു തെറ്റാവം- ശ്രീ ജോയി പറയുന്നത് മുഴിവനും ശരിയും അകാം.

      പക്ഷേ, അതു മനോജ് പറയുന്ന രീതിയിൽ, പോയിക്കണ്ട് മാത്രം കൺക്ലൂഷനിൽ എത്തേണ്ട കാര്യമല്ല. പോയിക്കണ്ട് ഒരു സർക്കാരും സർക്കാർ ഏജൻസിയും ഇമ്പ്ലിമെന്റ് ചെയ്യുകയും ഇല്ല.

      (ഇങ്ങനെയൊക്കെ ഉറക്കെ ചിന്തിക്കാനും, ചർച്ച ചെയ്യാനും, ആളുകൾ കാര്യങ്ങളും മനസിലാക്കാനും അവസാനം കുറെപ്പേരെങ്കിലും ശരി കണ്ടെത്താനും വേണ്ടിയാണ് മനോജ് ഈ ലേഖനം എഴുതിയത് എന്നു ഞാൻ കരുതുന്നു.)

    3. അങ്ങനാണെങ്കിൽ നമുക്ക് ഷോർട്ട് ടേം പരിഹാരമായ പാറമടകൾ തന്നെയായിരിക്കും ശരണം എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇവരായിട്ട് ഒരു ലോങ്ങ് ടേം പരിഹാരവും കൊണ്ടുവരികയുമില്ല, ലോം ടേം പരിഹാരം കൊണ്ടുവന്നിരിക്കുന്നയാളെ മൈൻഡ് ചെയ്യാനും പോകുന്നില്ല.

      ഞാൻ പറയുന്ന കാര്യങ്ങൾ വൺ സൈഡഡ് എന്നല്ലേ ആക്ഷേപം. നമുക്കതൊന്ന് വിശകലനം ചെയ്യാം. ഞാൻ പ്ലാന്റ് കണ്ടു പ്ലാന്റ് ഓണർ പറയുന്നത് കേട്ടു. പിന്നെ ഓൺലൈനിലും അല്ലാതെയുമുള്ള എല്ലാ അനുകൂല പ്രതികൂല ലേഖനങ്ങളും കമന്റുകളും വായിച്ചു. ബാക്കിയുള്ളവർ ഓൺലൈൻ അനുകൂല പ്രതികൂല ലേഖനങ്ങളും കമന്റുകളും വായിച്ചു. പ്ലാന്റ് കണ്ടിട്ടില്ല, പ്ല്ലാന്റ് ഓണർ പറയുന്നത് കേട്ടിട്ടുമില്ല. ഇനി പറയൂ, ആരാണ് വൺ സൈഡഡ് എന്ന് ?

      ഈച്ചയുടേയും മണത്തിന്റേയും അല്ലാതെ മറ്റൊന്നും എന്റെ ലേഖനം വായിച്ചിട്ട് സജിക്ക് മനസ്സിലായെന്നാണോ ? മറ്റൊന്നും ഞാൻ പറഞ്ഞിട്ടില്ലെന്നാണോ ? എന്റെ കാര്യം വിടൂ സജീ, പ്ലാന്റ് സന്ദർശിച്ചിട്ടുള്ള ഈ വിഷയത്തിൽ കുറേയേറെ പഠനങ്ങൾ നടത്തിയിട്ടുള്ള സുധീഷ് മേനോൻ പറയുന്നതും പ്ലാന്റ് സന്ദർശിച്ചിട്ടുള്ള മറ്റൊരാളായ സുദേഷ് എം.രഘു പറയുന്നതും ആരും ശ്രദ്ധിക്കാത്തതെന്തേ ?

      പരിസ്ഥിതിക്ക് കോട്ടം തട്ടുന്നില്ല എന്ന് പറയുന്നത്, പ്ലാന്റിൽ നിന്നുള്ള ജലമോ അതല്ലെങ്കിൽ മാലിന്യത്തിന്റെ ബാക്കിയോ പരിസരത്തെങ്ങും കുഴിച്ചുമൂടുന്നില്ല എന്നതുകൊണ്ട് തന്നെ. മണവും വരുന്നില്ല, ഈച്ചയും മറ്റ് പ്രാണി ശല്യവും ഇല്ല. പരിസരത്ത് ജീവിക്കുന്നവർക്കും അതിലൂടെ കടന്ന് പോകുന്നവർക്കും ഒരു ബുദ്ധിമുട്ടും പ്ലാന്റ് ഉണ്ടാക്കുന്നില്ല. (ഇതൊക്കെ എന്റെ ലേഖനത്തിൽ പറയുന്നുണ്ടല്ലോ. കണ്ടില്ലേ ? ) ഇതിൽ പലതും മറ്റ് പ്ലാന്റുകളിൽ നടക്കുന്നുണ്ട്. വിളപ്പിൽഇതെല്ലാം നടക്കുന്നുണ്ട്. എന്താണ് ഇനി കൂടുതൽ വിശദീകരിക്കാനുള്ളത് ?

      മാലിന്യസംസ്ക്കരണത്തിൽ നടക്കുന്ന പ്രോസസ്സിന്റെ കാര്യം ചോദിക്കുന്നത്….അതിൽ നിന്ന് വരുന്ന വളം എന്ന ഉൽ‌പ്പന്നത്തിന്റെ നിലവാരം എന്താണെന്നുള്ള ചോദ്യം ആവർത്തിക്കുക തന്നെയാണ്. ഫേസ്‌ബുക്കിൽ സജിക്ക് തന്നെ ഞാനതിന് മറുപടി തന്നുകഴിഞ്ഞു. ഇനിയും വയ്യ :(

      ഇവിടെ നടക്കുന്ന മാലിന്യസംസ്ക്കരണത്തിലെ ‘അശാസ്ത്രീയതയെപ്പറ്റി ‘ ഫാർമറും ഞാനും ഒരുപാട് നേരം ഫോണിൽ സംസാരിച്ചതാണ്. അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വരുന്ന മാലിന്യം കൂട്ടിക്കലർത്തി സംസ്ക്കരണത്തിനായി എടുക്കുന്നതിനെപ്പറ്റിയാണ്. പ്ലാസ്റ്റിക്കും ജൈവമാലിന്യവും വെവ്വേറെ കൊടുക്കൂ. അപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ ? ‘ഇരുന്നിട്ട് കാല് നീട്ടുക‘ എന്ന സൂചനയ്യോടെ ഈ കാര്യം മുൻ കമന്റിൽ വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയെന്ത് കൂടുതൽ പറയാൻ ?! ഇവിടെ നടക്കുന്ന പ്രോസസ്സ് കുറ്റമറ്റതാണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റെന്ത് മാർഗ്ഗമുണ്ട് എന്ന് ചോദിക്കുന്നവർക്ക് ഉത്തരമാണ് ഈ പ്ലാന്റ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനേക്കാൾ നല്ല മാർഗ്ഗമുണ്ടെങ്കിൽ പറയൂ. അതേപ്പറ്റി ചർച്ചിക്കാം.

      ഇതേപ്പറ്റി കേട്ട് താൽ‌പ്പര്യം ജനിച്ച ബാംഗ്ലൂരുനിന്നുള്ള 7 പേരുമായി, ഇന്നും പോയിരുന്നു കൊടുങ്ങലൂർ പ്ലാന്റിൽ. അവർക്ക് ഈ വിഷയത്തിൽ എത്രത്തോളം അവഗാഹം ഉണ്ടെന്നറിയില്ല. അവർക്കും നന്നേ ബോധിച്ചു. പോയിക്കണ്ടവരുടെ കാര്യം എല്ലാം അങ്ങനെ തന്നെ. ജനം ചിന്തിക്കുന്നത് നാറ്റം, ഈച്ച, പരിസരമലിനീകരണം എന്നതൊക്കെ ഇല്ലാതെ മാലിന്യം പുരയിടങ്ങളിൽ നിന്നും റോട്ടിൽ നിന്നും നീക്കം ചെയ്യപ്പെടുന്നുണ്ടോ എന്ന് മാത്രമാണ്. അവർക്കത്രയും അറിഞ്ഞാൽ മതി. അതിനപ്പുറത്തേക്കുള്ള ചർച്ചകളുമായി നടക്കുന്നവർ ഇതൊരു കരയ്ക്ക് കൊണ്ടുപോയി കെട്ടുന്നില്ലല്ലോ ? അതേ സമയം മറ്റനേകം പദ്ധതികൾക്കായി കോടികൾ പൊടിക്കുന്നുമുണ്ട്.

      എന്തായാലും സജിയോട് ഇനിയൊരു തർക്കത്തിന് ഞാനില്ല. വിഷയത്തെപ്പറ്റി വൺ സൈഡഡ് ആയി സംസാരിക്കുന്ന എന്നേക്കാൾ നന്നായി പഠിക്കാൻ സജിക്കാവും. എന്നിട്ട് നാട്ടിൽ വരുമ്പോൾ പോയി കാണൂ. അതിന് ശേഷം വേണമെങ്കിൽ ഒരു ചച്ചയാവാം. പക്ഷെ ഒന്ന് സൂചിപ്പിക്കണമെന്നുണ്ട്, ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും അൽ‌പ്പം പോലും ചായ്‌വ് എങ്ങോട്ടെങ്കിലും ഉണ്ടെങ്കിൽ അതെടുത്ത് മാറ്റി വേണം വിഷയത്തെ സമീപിക്കാൻ. മുകളിലെ ലിങ്കിലുള്ള മൂന്ന് ലേഖനങ്ങൾ എഴുതുന്ന സമയത്ത് എനിക്ക് കൊടുങ്ങലൂർ പ്ലാന്റും അറിയില്ല ജോയിയേയും അറിയില്ല. ബ്രഹ്മപുരം പ്ലാന്റിലേക്കായി പോയിട്ടുണ്ട്. പക്ഷെ നാറ്റം കാരണം ആ പരിസരത്ത് അടുക്കാനാവില്ല. മറ്റൊരു പ്ലാന്റിലും പോയിട്ടുമില്ല.

      ഞാൻ എന്ത് ലക്ഷ്യം വെച്ച് എഴുതിയതായാലും, സജി പറഞ്ഞതുപോലെ കുറേപ്പേരെങ്കിലും ശരി കണ്ടെത്തിയിരുന്നെങ്കിൽ !! എന്തായാലും പാറമടകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആർക്കും ശരികേടല്ലല്ലോ ? ഈ പ്ലാന്റിന്റെ കാര്യം വരുമ്പോൾ മാത്രമല്ലേ ശരിയും ശരികേടും ലോങ്ങ് ടേം സൊല്യൂഷനുമൊക്കെ ചിന്താവിഷയമാകുന്നുള്ളൂ.

    4. ഇതൊരു ലോം ടേം സൊലൂഷന്‍. ആരും എന്റെ പ്ലാന്റ് സന്ദര്‍ശിക്കണമെന്നില്ല. തൃശൂര്‍ ഭാഗത്ത് പല ഫ്ലാറ്റുകളിലും, പോലീസ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സിലും നേരിട്ട് കാണാം. എന്റെ പ്ലാന്റില്‍ മനുഷ്യ വിസര്‍ജ്യവും കലര്‍ന്ന സ്ലറി കട്ടിരൂപത്തിലാക്കിയാണ് സംസ്കരിക്കുന്നത്. ചത്ത പട്ടികളെയും ഞാനിപ്പോള്‍ അതിനുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചുള്ള കത്തിക്കല്‍ കൂടുതല്‍ അപകടകാരിയാണ്. അത്തരത്തിലൊരു സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാറമടയില്‍ തള്ളലും അപകടം ക്ഷണിച്ചുവരുത്തും. അതിന് തദ്ദേശവാസികള്‍ അനുവദിക്കുകയും ഇല്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ജൈവമാലിന്യ സംസ്കരണരീതിയാണ് അഭികാമ്യം. നാലടി ചതുരത്തിലുള്ള തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് ടെക്നിക്കിന്റെ സവിശേഷതകള്‍, ലീച്ചേജ്ഇല്ല, ദുര്‍ഗന്ധം ഒട്ടുമെ ഇല്ല, നാലടി ചതുരത്തില്‍ രണ്ടായിരം രൂപയില്‍ താഴെ ചലവാക്കി സ്വയം നിര്‍മ്മിക്കാം, ഒരാഴ്ചക്കുള്ളില്‍ എഴുപത് ഡിഗ്രി സെല്‍ഷ്യസില്‍ താപം ഉണ്ടാകുന്നതിനാല്‍ അണുക്കളും കളകളുടെ വിത്തുകളും മറ്റും നശിക്കും,‌, മീഥൈന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് എമല്‍ഷന്‍ കുറയും, വികേന്ദ്രീകൃതമായി കുടുംബശ്രീ, ജനശ്രീ യൂണിറ്റുകളുടെ സഹായത്താല്‍ വിജയകരമായി നടപ്പാക്കാം, അറവുശാലകളിലെയും, കോഴിഇറച്ചിയുടെയും മറ്റും വേസ്റ്റുകള്‍ ദുര്‍ഗന്ധമില്ലാതെ സംസ്കരിക്കാം മുതലായാണ്. ഇത്തരം സവിശേഷതകള്‍ ചവറ്റുകുട്ടയിലിടാനുള്ളതാണോ? ഐ ക്യാന്‍ പ്രൊവൈഡ് ടെലഫോണ്‍ നമ്പേഴ്സ് ടു വിസിറ്റ് ദി പ്ലാന്റ്സ്.

    5. @ Chandrasekharan Nair – ചേട്ടന്റെ പരിഹാരമാർഗ്ഗം എനിക്ക് ബോദ്ധ്യമായിട്ടുള്ളതാണ്. ഏതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് കേരളം ഒട്ടുക്കുള്ള മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്ന് മാത്രമേ എനിക്കാഗ്രഹമുള്ളൂ. പക്ഷെ ചേട്ടന്റെ മാർഗ്ഗത്തിനോടും സാങ്കേതിക വിദഗ്ദ്ധന്മാർ മുഖം തിരിച്ച് നിൽക്കുകയാണല്ലോ ? അതുകൊണ്ടല്ലേ അവരെ സംശയത്തിന്റെ നിഴലിൽ നമ്മളും കാണുന്നത്. എന്താണ്, ആരാണ് ശരിക്കുമുള്ള മാലിന്യം എന്നതാണിപ്പോൾ ചോദ്യമാകുന്നത്.

  47. ജോയിക്കും ചിലതുപറയാനുണ്ട്
    മാലിന്യസംസ്കരണത്തിന് പുതുവഴി കണ്ടെത്തിയ യുവഗവേഷകന്റെ പദ്ധതിയെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് അട്ടിമറിച്ചു എന്ന ആരോപണം ഒരു ഓണ്‍ലൈന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നത് കഴിഞ്ഞ ജൂലായിലാണ്. (അന്നത്തെ യുആര്‍ഐ ആ പോര്‍ട്ടലിനു നഷ്ടമായതിനാല്‍ പ്രസ്തുതലേഖനം പുതിയ ഇടത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ലേഖനത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് ആരോപണവിധേയനായ ഐആര്‍റ്റിസി മുന്‍ ഡയറക്റ്റര്‍ ആര്‍വിജി മേനോന്‍ നല്‍കിയ മറുപടി മലയാളം പ്രസിദ്ധീകരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പരാമര്‍ശിതനായ ഗവേഷകന്‍ കെ ബി ജോയി സ്ഥാപിച്ചുപരിപാലിക്കുന്ന പ്ലാന്റ് സന്ദര്‍ശിച്ച് ബ്ലോഗര്‍ നിരക്ഷരന്‍ എഴുതിയ ‘കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ പ്ലാന്റ്: ഒരു മാതൃക’ എന്ന ബ്ലോഗ് പോസ്റ്റ് പഴയ വിവാദങ്ങളെ വീണ്ടും ശ്രദ്ധയിലെത്തിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ ആര്‍വിജിയുടെ മറുപടിലേഖനത്തോടുള്ള ജോയിയുടെ പ്രതികരണം malayal.am പ്രസിദ്ധീകരിക്കുകയാണ്.

  48. Good work. Ask Mr Joy to come out with fincial details and synopsis of the project where he is ready to run the plant in return of manure and plastic waste. Let him post the details openly in the blog. Let it become a challenge for the ruling and opposing people.

  49. Please publish the economic details of a unit where Mr. Joy will run the plant in return of the manure and plastic.Let it become a challenge for the ruling class.

    1. Details for 10 ton Anaerobic MSW plant.

      1.Land 15-20 cents,
      2.3 Cores.
      3. Labour 10 nos.
      4. Power Input 200kw. (Rs 600)
      5. Power out put cocking for 2000 persons.
      6. Liquid manure 20000 liter. Rs. 5000.
      7. Plastic powder 1500 Kg. Rs. 1500.
      Joy 9447058008

  50. ഏറ്റവും നിര്‍ബന്ധമായി നടക്കേണ്ടത്‌ മാലിന്യ നീക്കവും സംസ്കരണവും തന്നെയാണ് . അതീ സ്ഥലത്ത് വൃത്തിയായി നടക്കുന്നുണ്ട് . ആദ്യം അതിനെ പോസിറ്റീവ് ആയി കാണുക . ജനങ്ങള്‍ക്ക്‌ ഒരു ശല്യവുമില്ലാതെ മാലിന്യം നീക്കുക സംസ്കരിക്കുക എന്നത് അത്ര ചില്ലറ കാര്യം അല്ല എന്ന് എതിര്‍ വാദം ഉന്നയിക്കുന്നവര്‍ അന്ഗീകരിക്കുക . അതിനെക്കാള്‍ കുറഞ്ഞ പ്രശ്നങ്ങള്‍ മാത്രമേ പുറകെ വരുന്നുള്ളൂ . അതിനെ കുറിച്ചുള്ള പഠനവും ചര്‍ച്ചയും പരീക്ഷണങ്ങളും നടത്തി കൂടുതല്‍ പരിഷ്കരിക്കാം . പക്ഷെ ആദ്യം മാലിന്യം എന്നാ ദുരവസ്ഥയെ കൈകാര്യം ചെയ്യൂ ദോഷൈക ദൃക്കുക്കളെ . അതിനു ഈ മോഡല്‍ വളരെ ഫല പ്രദം ആണെന്ന് തന്നെ കരുതണം അത് പ്രവര്‍ത്തിച്ചു കാണിക്കുമ്പോള്‍…
    ഒടുങ്ങാത്ത എവിടെയും എത്താത്ത ചര്‍ച്ചകള്‍ തന്നെയാണ് നമ്മുടെ ശാപം . ചെയ്തു കാണിച്ചാലും സമ്മതിക്കില്ല .

    1. @ Sunil – ഈ പ്ലാന്റ് കണ്ടപ്പോൾ മുതൽ, ഈ പോസ്റ്റ് എഴുതിക്കൊണ്ടിരുന്നപ്പോൾ മുതൽ, ഈ പ്ലാന്റിനെതിരായ വാക്കുകളും നീക്കങ്ങളും കണ്ടപ്പോൾ മുതൽ, എനിക്കുള്ളിൽ ഉണ്ടായിരുന്നിട്ടും പറഞ്ഞ് ഫലിപ്പിക്കാൻ പറ്റാതെ പോയ കാര്യങ്ങളാണ്, ചുരുങ്ങിയ വാക്കുകളിൽ താങ്കൾ പറഞ്ഞിട്ട് പോയിരിക്കുന്നത്. ഞാൻ നിരക്ഷരൻ തന്നെ എന്ന് ബോദ്ധ്യപ്പെടുത്തുന്ന വരികൾ. നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ ഒന്ന് കൈകൂപ്പി തൊഴുമായിരുന്നു. നന്ദി. ഒരുപാട് നന്ദി.

    2. മാലിന്യനീക്കം ജൈവ ജൈവേതരം വേര്‍തിരിച്ച് തന്നെയാവണം. അവ ഒരു കാരണവശാലും കൂട്ടിക്കലര്‍ത്താന്‍ പാടില്ല. പഞ്ചഭൂതപരിപാലനം നമ്മുടെ കടമയാണ്. ജൈവമാലിന്യങ്ങള്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ സംസ്കരിച്ച് മണ്ണിന് നല്‍കാനുള്ളതാണ്. എങ്കിലെ ഒരു സസ്റ്റെയിനബിള്‍ കൃഷി സാധ്യമാകൂ. മണ്ണിനെ മനസിലാക്കാത്ത കോടികളുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഉപദേശകരും അത് നടപ്പിലാക്കുന്ന ഭരണ സംവിധാനവും, അതാണ് നമ്മുടെ ശാപം.

    3. @ Chandrasekharan Nair – പ്ലാറ്റിക്കും ജൈവമാലിന്യങ്ങളും വേവ്വേറെ നിക്ഷേപിക്കുകയും സംസ്ക്കരിക്കുകയും ചെയ്യണം എന്ന ചേട്ടന്റെ അതേ അഭിപ്രായക്കാരൻ തന്നെയാണ് ഞാനും. ഈ ലേഖനത്തിൽ ഞാൻ കൊടുത്തിട്ടുള്ള 3 ലിങ്കുകളിൽ ആദ്യത്തേത് രണ്ടെണ്ണം വായിച്ചാൽ അത് മനസ്സിലാക്കാനാവും. പക്ഷെ പോകപ്പോകെ ഒന്നെനിക്ക് മനസ്സിലായി. ഇന്നാട്ടിൽ വേർതിരിച്ചും വേർതിർക്കാതെയും ഒന്നും മാലിന്യസംസ്ക്കരണം നല്ല നിലയ്ക്ക് നടക്കാൻ പോകുന്നില്ല. അപ്പോൾപ്പിന്നെ റോഡരുകളിൽ കെട്ടിക്കിടന്ന് രോഗങ്ങൾ പരത്തുന്ന അവസ്ഥയിൽ നിന്ന് ആദ്യം മോചനമുണ്ടാകണം. അതിന് ജോയിയുടെ പ്ലാന്റ് പോലുള്ളത് പ്രോത്സാഹിപ്പിക്കപ്പെടണം. എന്നിട്ട് മെല്ലെ മെല്ലെ ജൈവമാലിന്യം വേർതിരിച്ച് ഇടാനും അതിനെ സംസ്ക്കരിക്കാനും പ്രാപ്തരാകണം. ജോയിയുടെ പ്ലാന്റിൽ വേർതിരിക്കപ്പെട്ട ജൈവമാലിന്യം കൊടുത്തുനോക്കൂ. കാര്യങ്ങൾ ഇതിനേക്കാൽ സ്മൂത്ത് ആയിട്ട് നീങ്ങും. വേർതിരിക്കൽ നടക്കാത്തതുകൊണ്ടല്ലേ ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് ജോയിക്ക് നീങ്ങേണ്ടി വന്നത് ? ഇനി മറ്റൊന്ന് ഞാൻ പറയാം. എറണാകുളത്ത് എന്റെ ഫ്ലാറ്റിരിക്കുന്ന ഭാഗത്തുനിന്നൊക്കെ വളരെ കർശനമായി ജൈവമാലിന്യവും പ്ലാസ്റ്റിക്കും വെവ്വേറെ ശെഖരിക്കുന്നുണ്ട്. പക്ഷെ ഇതുരണ്ടും ബ്രഹ്മപുരത്ത് കൊണ്ടുപോയി തട്ടുന്നത് ഒന്നായിട്ടാണ്. പിന്നെന്ത് പ്രയോജനം. അതേ ബ്രഹ്മപുരത്ത് കൊടുങ്ങലൂർ മോഡൽ പ്ലാന്റ് ഒരെണ്ണം സ്ഥാപിച്ചാൽ ചേട്ടൻ പറയുന്ന പ്രശ്നം തീർന്നു. ചേട്ടന്റെ ആവശ്യം നടപ്പിലാക്കേണ്ടത് മാലിന്യം നിക്ഷേപിക്കുന്നവരാണ്. എത്തരത്തിൽ കൂടിക്കുഴഞ്ഞ മാലിന്യവും സംസ്ക്കരിക്കാൻ മാർഗ്ഗമുണ്ടെന്ന് തെളിയിച്ചിരിക്കുന്നയാൾ അല്ല ചേട്ടൻ പറഞ്ഞ പ്രശ്നത്തിന് അതിനുത്തരവാദി. അയാൾക്ക് ജൈവമാലിന്യം മാത്രം കൊടുത്ത് നോക്കൂ. പരിസ്ഥിതി പ്രശ്നം ഇല്ലാതെ കുറേക്കൂറെ എളുപ്പത്തിൽ അയാൾ സംസ്ക്കരണം സാദ്ധ്യമാക്കും.

  51. ഒരു അടഞ്ഞഗ്രൂപ്പില്‍ ഞാനിട്ട കമെന്റ്
    നഗരമാലിന്യങ്ങള്‍ ലാലൂരും വിളപ്പില്‍ശാലയിലും കൊണ്ട് തള്ളണമെന്ന് തീരുമാനമെടുത്തത് ഉപദേശകസമിതിയല്ല. മറിച്ച് ഭരണകൂടങ്ങളാണ്. ഉപദേശക സമിതികള്‍ ഉപദേശവും നല്‍കി കശുവണ്ടി ഫ്രൈയും തിന്ന് ചായയും കുടിച്ച് പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് ടി.എയും സിറ്റിംഗ് ഫീയും കൈപ്പറ്റി സ്ഥലം വിടും. ഉപദേശം കിട്ടിക്കഴിഞ്ഞാല്‍ കോര്‍പ്പറേഷനായലും, പഞ്ചായത്തായാലും, മുനിസിപ്പാലിറ്റി ആയാലും, സംസ്ഥാന സര്‍ക്കാരായാലും വില പേശി പോപ്സണ്‍ന്റെ കേന്ദ്രീകൃത മാലിന്യ സംസ്കരണപ്ലാന്റും, ഇന്‍സിനറേറ്ററും ഒക്കെ നടപ്പിലാക്കിയേക്കാം. അതില്‍ ഉപദേശകസമിതിക്ക് പരാതിയും ഇല്ല. വീണ്ടും വിളിച്ചാല്‍ മതി. പഞ്ചായത്ത് മുനിസിപ്പല്‍ ആക്ടില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണം അവരുടെ ഉത്തരവാദിത്തമായി നിയമമുള്ളപ്പോള്‍ കെ. വേണു ആവശ്യപ്പെടുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാവില്ല. കയ്യില്‍ പത്ത് കാശ് തടയാത്ത ഭരണം പ്രതീക്ഷിക്കുകയും വേണ്ട. എഫ്.ഇ.സിയില്‍ നിന്ന് ഒരു കാര്യം മനസ്സിലായി നമുക്ക് നന്നായി അറിയാമെന്നുള്ള വിഷയത്തില്‍ ഇടപെടാതിരിക്കുക, അറിയാത്ത വിഷയങ്ങളില്‍ പോയി ചൊറിയുക (അപ്പോള്‍ കൂടുതല്‍ വിശദീകരണങ്ങളും തെളിവുകളും ലഭിക്കും) സമാന ചിന്താഗതിക്കാരെക്കൂട്ടി കൂട്ടം ചേര്‍ന്ന് ആക്രമിക്കുക എന്നിവയൊക്കെയാണ്. റബ്ബറിനെപ്പറ്റി ഒരക്ഷരം പോലും ഞാനിനി എഫ്.ഇ.സിയില്‍ അവതരിപ്പിക്കില്ല. വേണമെന്നുള്ളവര്‍ക്ക് എന്റെ സൈറ്റ് സന്ദര്‍ശിക്കാം. സംശയങ്ങള്‍ അവിടെ കമെന്റുകളായി രേഖപ്പെടുത്താം. ഞാന്‍ എന്ത് പറയണമെന്നും പറയണ്ട എന്നും തീരുമാനിക്കുവാനുള്ള അവകാശം എനിക്കുള്ളിടത്തോളം എഫ്.ഇ.സിയില്‍ എന്റെ അറിവുകള്‍ ചോര്‍ത്തിക്കൊടുക്കാതിരിക്കുകയാവും നല്ലത്.
    ആര്‍.വി.ജിയുടെ മറുപടി.
    ഉപദേശക സമിതികള്‍ ഉപദേശവും നല്‍കി കശുവണ്ടി ഫ്രൈയും തിന്ന് ചായയും കുടിച്ച് പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് ടി.എയും സിറ്റിംഗ് ഫീയും കൈപ്പറ്റി സ്ഥലം വിടും.
    ശ്രീ ചന്ദ്രശേഖരന്‍ നായര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞതാകാം ഇത് എന്ന് ഞാന്‍ കരുതുന്നു.
    ഏതായാലും തിരുവനന്തപുരം കോര്പോരേശന്‍ മാലിന്യ സംസ്കരണത്തിന് ആയി ആശ്രയിച്ച ഉപദേശക സമിതിയില്‍ അംഗങ്ങളായ ആരും ഒരു പൈസ പോലും ടി എ / ഡി എ ആയോ സിറ്റിംഗ് ഫീ ആയോ പറ്റിയിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. സ്വന്തം വണ്ടിയിലോ ആട്ടോ റിക്ഷയിലോ ആണ് ഞാന്‍ എല്ലാ മീട്ടിങ്ങിനും പോയിട്ടുള്ളത്. വിളപ്പില്‍ശാല സന്ദര്‍ശിക്കാന്‍ കോര്പോരേശന്‍ വണ്ടി ആണ് ഉപയോഗിച്ചത്.
    പിന്നെ കശു അണ്ടി ഫ്രൈ യും ആരും തന്നില്ല. ചായയും വടയും (കട്ടന്‍ കാപ്പിയും പരിപ്പുവടയും അല്ല എന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു) കുറെ തിന്നിട്ടുണ്ട് എന്നത് സത്യമാണ്.
    ആര്‍ വി ജി
    2012/2/22 ലെ എന്റെ പോസ്റ്റിന് കിട്ടിയ മറുപടിയാണ്.
    ആര്‍.വി.ജി ഇത്തരം ഉപദേശങ്ങളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിന്റെ കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഉത്തരം സകലകലാ വല്ലഭന്മാര്‍ തലപ്പത്തുള്ളിടത്തോളം ശരിയായ മാലിന്യ സംസ്കരണം ബുദ്ധിമുട്ടാണ്. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകാണ് നല്ല മാര്‍ഗം.

    1. @ Chandrasekharan Nair – ഫേസ്ബുക്കിൽ നടന്ന ചർച്ചയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. എന്തെങ്കിലും അബദ്ധങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽപ്പോലും RVG യെപ്പറ്റി ഒരുക്ഷരം മറുത്ത് പറയരുത്. പറഞ്ഞാൽ, പറയുന്ന ആൾ ഉടനെ തന്നെ നിലവാരം ഇല്ലാത്തവനായി മുദ്രകുത്തുപ്പെടും. അതിനുള്ള ആൾബലം ഇക്കാലയളവിൽ ഉണ്ടാക്കിയെടുക്കാൻ RVGക്ക് ആയിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്. അങ്ങനെയാകുമ്പോൾ മറുത്തൊരു കാര്യം പറയുന്നയാൾ അതിലെ ശരി തെളിയിക്കാൻ നല്ലവണ്ണം വിയർക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഈ മാലിന്യക്കൂമ്പാരത്തിന്റെ ഇടയിൽ ഇപ്പോൾ ഉള്ളതുപോലെ തന്നെ, അല്ലെങ്കിൽ വരും കാലങ്ങളിൽ ഇതിനേക്കാൾ മോശമായി കേരളത്തിലെ ബഹുഭൂരിപക്ഷം ജനത്തിനും ജീവിതം നയിക്കേണ്ട അവസ്ഥ ഉണ്ടായെന്ന് വരും. അല്ലെങ്കിൽ‌പ്പിന്നെ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കണം. ഇപ്പോളുള്ള ഉപദേശക-ശാസ്ത്രജ്ഞ-സാങ്കേതിക സമിതിക്കാർ ആരെങ്കിലും എന്തെങ്കിലും പരിഹാരം മുന്നോട്ട് വെച്ച് അത് നടപ്പാക്കപ്പെടും എന്ന വിശ്വാസം എനിക്കില്ല.

  52. വളരെ പ്രസക്തമായ ലേഖനം. ജോയി യുടെ യന്ത്രം കുറവുകള്‍ ഉണ്ടെങ്കില്‍ തന്നെ ഒരു താല്‍ക്കാലിക ആശ്വാസം എന്ന നിലയിലെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

    സര്‍ക്കാര്‍ ഇതിനു മുഖം തിരിച്ചു നില്‍ക്കുന്ന സ്ഥിതിക്ക്, സര്‍ക്കാരല്ലാത്ത വല്ല പുള്ളികളെയും ഇത് ഏല്‍പ്പിക്കാന്‍ പറ്റുമോ? ഇപ്പോള്‍ നാട്ടില്‍ വലിയ builders ഒക്കെ വരുന്നുണ്ട്. ഒരു “flat owners association” അവരുടെ എല്ലാ ഫ്ലാറ്റില്‍ നിന്നുമുള്ള മാലിന്യം സ്വന്തമായി സംസ്കരിക്കുന്നു.

    ഞാന്‍ RVG യുടെ മറുപടിയും വായിച്ചു. അദ്ദേഹം പറയുന്നതിലും കാര്യം ഉണ്ടെന്നു തോന്നി. ജോയിയുടെ യന്ത്രത്തിന് പോരായ്മകള്‍ ഉള്ളത് കാരണം സര്‍ക്കാരിനു അത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് കാണും. സര്‍ക്കാര്‍ ഒരു കാര്യം നടപ്പിലാക്കുമ്പോള്‍ എല്ലാ വശങ്ങളും നോക്കണമല്ലോ. ഉദാഹരണത്തിന്, ജോയിയുടെ യന്ത്രത്തിലൂടെ വരുന്ന കമ്പോസ്റ്റില്‍ വളരെ ഹാനികരമായ പല വസ്തുക്കളും കണ്ടേക്കാം. ഒരു കര്‍ഷകന്‍ ആ കമ്പോസ്റ്റ് വാങ്ങി ഉപയോഗിച്ച് അയാള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍, ആര് സമാധാനം പറയും?

    പിന്നെ ഈ പ്രശ്നം കേരളത്തില്‍ മാത്രമുള്ളത് അല്ല. http://no-incinerator.org/

    1. @ യാത്രികൻ – ജോയിയുടെ യന്ത്രത്തിലൂടെ വരുന്ന കമ്പോസ്റ്റിങ്ങിലൂടെ എന്തൊക്കെ ഹാനികരമായ വസ്തുക്കൾ വരുന്നുണ്ടെന്ന് വാട്ടർ ടാങ്കിലെ ജലം പരിശോധിച്ച് മനസ്സിലാക്കണമെന്ന് ഈ ലേഖനത്തിൽ ഞാൻ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തിരുന്ന് നിഗമനങ്ങളിൽ എത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോടുമാണ് എന്റെ പ്രതിഷേധം. യാത്രികൻ പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും നോക്കിത്തന്നെ സർക്കാർ ഇതൊക്കെ നടപ്പിലാക്കിയാൽ മതി. പക്ഷെ നോക്കാനായി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകണ്ട എന്ന വാശിയെന്തിനാണ്. അവിടെയാണ് ഇക്കൂട്ടരുടെ ആത്മാർത്ഥതയെ സംശയത്തോടെ നോക്കിക്കാണാൻ ഇടയാകുന്നത്.

      ജോയിയുടെ പ്ലാന്റിൽ നിന്ന് വരുന്ന കമ്പോസ്റ്റിൽ ഉള്ള ഹാനികരമായ വസ്തുക്കൾ അവിടെയെത്തുന്ന മാലിന്യത്തിലൂടെ വരുന്നതാണ്. ജോയി ഒന്നും കൂട്ടിച്ചേർക്കുന്നില്ല. ഈ പ്ലാന്റിൽ ഒരു യൂറോ സ്റ്റാൻ‌ഡേർഡ് ബയോഗ്യാസ് പ്ലാന്റ് കൂടെ സ്ഥാപിച്ചാൽ ഹാനികരമായതൊക്കെയും ആ ബയോഗ്യാസ് പ്ലാന്റിലെത്തും. അവിടന്ന് പിന്നെ അതൊന്നും പുറത്തെത്തുകയുമില്ല. യൂറോസ്റ്റാൻഡേർഡ് ബയോഗ്യാസിന്റെ പ്രവർത്തന രീതി അതാണ്. അങ്ങനൊരു പ്ലാന്റ് ഇതുമായി കൂട്ടിച്ചേർക്കാൻ പണം മുടക്കേണ്ടത് നഗരസഭയാണ്. ജോയിക്ക് സ്വന്തം നിലയ്ക്ക് അത് ചെയ്യാനാവില്ല. മാലിന്യം സംസ്ക്കരിക്കാൻ ഈ പ്ലാന്റ് ഒരു മാതൃക തന്നെയാണ്. ഇവിടെ സംസ്ക്കരിച്ച മാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്ന വളത്തിന്റെ നിലവാരം ഉറപ്പുവരുത്താൻ മേൽ‌പ്പറഞ്ഞ ചില മാറ്റങ്ങൾ വേണമെന്നുള്ളത് ശരിതന്നെയാണ്. അതേപ്പറ്റിയുള്ള പഠനങ്ങളും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമാണ് ആവശ്യം.

  53. വിളപ്പിന്‍ശാലയുടെ പോരായ്മ അതിന്റെ ആശയമോ, പ്രയോഗികതയോ അല്ല മരിച്ചു അത് നടപ്പാക്കിയവര്‍ കാട്ടിയ ഉത്തരവാദിത്വമില്ലായ്മ ആണ് എന്ന് ആണ് എന്റെ അറിവ്. പത്തു പന്ത്രണ്ടു വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന പ്ലാന്റില്‍ ലീചിംഗ് പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിയ്ക്കാന്‍ ഇപ്പോള്‍ ആണ് നഗരസഭാ ശ്രമിയ്ക്കുന്നത് എന്നതില്‍ നിന്ന് തന്നെ, ആ പ്ലാന്റ് നടത്തികൊണ്ട് പോയ അവരുടെ കഴിവില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയും തെളിയും. നല്ലൊരു ആശയത്തെ, വികൃതമായി നടപ്പാക്കി ഒരു ജനതയുടെ ക്ഷമ നശിപ്പിച്ച ചരിത്രമാണ് അവിടുള്ളത്. അതിനു പിന്നില്‍ കളിച്ചത് നഗരസഭയിലെ കുറെ കമ്മിഷന്‍ വിഴുങ്ങികളും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും ആണ്.

    എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെ ആറ്റിങ്ങല്‍ നഗരസഭാ വളരെ മാത്രകാപരമായി ഒരു മാലിന്യ സംസ്കരണ പ്ലാന്റ് നടത്തുന്നുണ്ട്. പരിസരവാസികള്‍ക്ക് ഒരു ശല്യവും ഉണ്ടാക്കാത്ത ആ പ്ലാന്റ്, വളരെ ഫലപ്രദവുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച മാലിന്യ സംസ്കരണ പ്ലാന്റ് എന്നാ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ആ പ്ലാന്റിന് ആണ് കിട്ടുന്നത്.

    അവിടത്തെ രീതികള്‍ മറ്റിടങ്ങളിലും പകര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍..

  54. ഞാന്‍ ഇന്നലെ കൊടുങ്ങല്ലൂരില്‍ പോയി. ഈ ഒരു പ്ലാന്റ് കാണാന്‍ വേണ്ടി മാത്രം.

    പല സ്ഥലങ്ങളില്‍ നിന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ കേള്‍ക്കുകയും, ചിത്രങ്ങള്‍ കാണുകയും ചെയ്തത് കൊണ്ട്, പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇത് കാണാന്‍ ചെല്ലും എന്ന് അറിയിച്ചത് കൊണ്ട്, കുറച്ചു മാലിന്യങ്ങള്‍ അവിടെ കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിച്ചു കാണിച്ചു. വേസ്റ്റ് ലോഡ്‌ ചെയ്യുമ്പോ തന്നെ കല്ല്‌, കുപ്പിച്ചില്ല്, ഇരുമ്പ് തുടങ്ങിയ സാധനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. അതിനു ശേഷം പ്ലാസ്റ്റിക് ഓര്‍ഗാനിക് മാലിന്യങ്ങള്‍ എന്നിവ ഒരു ടാങ്കിലേക്ക് കൊണ്ട് പോകുന്നു. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക്‌ ആദ്യം തന്നെ തരം തിരിക്കുന്നു. ബാക്കിയുള്ളത് ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുന്നു. ഇതില്‍ നിന്നും പ്ലാസ്ടിക്കും ഒര്‍ഗനിക്കും പ്രത്യേകം ചാനെലില്‍ കൂടി പുറത്തേക്കു വരുന്നു. ഇതാണ് അവിടെ നടക്കുന്ന പ്രക്രിയ.

    ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തികളും, യന്ത്രം തന്നെ ചെയ്യുന്നു!!!

    ചെറിയ പ്ലാസ്റ്റിക്‌ കഷ്ണങ്ങള്‍ ചിലപ്പോള്‍ ഓര്‍ഗാനിക് വസ്തുക്കളില്‍ പെട്ടെന്ന് വരാം. ഇത് ആദ്യ ഘട്ടത്തില്‍ ഫില്‍റ്റര്‍ ചെയ്യുന്നില്ല എന്നതാണ് അവിടെ കണ്ട ഒരു പോരായ്മ. ഈ പ്ലാസ്റ്റിക്‌ വേര്‍തിരിക്കുന്നത്, ഈ സ്ലറി ഉണങ്ങി പൊടിയുമ്പോള്‍ ആണ്.

    ഇതില്‍ അടങ്ങിയിട്ടുള്ള മാരക വിഷങ്ങളെ പറ്റി ഒരു വാക്ക്. ചിലപ്പോള്‍ കീടനാശിനികള്‍ പൊതിഞ്ഞ കവറോ കുപ്പിയോ ഈ മാലിന്യങ്ങളില്‍ വരാം. അപ്പൊ ഇതിന്‍റെ ജൈവവളം എന്ന ലേബല്‍ നഷ്ട്ടപ്പെട്ടെക്കാം. എങ്കിലും എവിടെയെങ്കിലും ഒക്കെ ഈ വളവും ഉപയോഗിക്കാം.
    എല്ലാ ദിവസത്തെ സ്ലറിയുടെ സാമ്പിളും എടുക്കാം. വേണമെങ്കില്‍ അത് ചെക്ക്‌ ചെയ്യാം. അതില്‍ അടങ്ങിയിട്ടുള്ള വിഷങ്ങള്‍ നിര്‍വ്വീര്യം ആക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാം. എവിടെ കൊണ്ട് പോയി കുഴിച്ചിട്ടാലും അത് നമ്മുടെ മണ്ണിലേക്ക് തന്നെ വരുന്നു. കത്തിച്ചാല്‍ അന്തരീക്ഷത്തിലേക്കും.

    ഇതൊരു പരിഹാരമാണ്. മാലിന്യം വേര്‍തിരിച്ചു കൊടുക്കാന്‍ മലയാളി തയ്യാരാകുന്നതുവരെ ഉള്ള ഒരു പരിഹാരം.

    അവസാനമായി,
    മലയാളിക്ക് വേണ്ടെങ്കില്‍ വേണ്ട. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാണാനും, മനസ്സിലാക്കാനും, ദക്ഷിണ അമേരിക്കയിലേക്ക് കൊണ്ട് പോകാനും, ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു!!!

    സുഭാഷ്‌

    1. നേരിൽ പോയി കാണാനുള്ള സന്മനസ്സിന് വളരെ നന്ദി ശ്രീ. സുഭാഷ്. ഇതുപോലെ നേരിൽ കണ്ടവർ പറയുന്ന അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരുപാട് വിലയുണ്ട്. അതാണ് വേണ്ടത്. കേരളക്കാർക്ക് വേണ്ടെങ്കിലും ദക്ഷിണ അമേരിക്കാർക്ക് വേണമെന്നറിഞ്ഞതിൽ വളരെ സന്തോഷം.

  55. Sir,
    In the panel headed by Dr. RVG menon and Dr. Ramachndhran for the technology selection of municipal solid waste machinery and management for kerala, an expert in the filed is not seen. A made-up to be expert had visited the kodungallur municipal solid waste plant and advised to treat the microbes culturing plant with calcium oxide.
    The decision of installation of gasification and incineration plants are clear cut violation of schedule 2 section 5 of municipal solid waste rules 2000 and lakh of expertise, resulting the loss of 210 lakh rupees to the public.
    If someone comes forward to notify an efficient treatment plant equivalent or better one than the kodungallur modules, A gift of Rs. Two lakh is waiting.
    The significant of Kodungallur Municipal Solid Waste Automatic Plastic Separating Modules,
    • No waste water from Plant,
    • No Foul small from plant.
    • No Fly’s from plant
    • No weeds from compost.
    • Compost as per standards of municipal solid waste rule 2000.
    • 99.5% Plastic free compost from mixed municipal solid waste.
    • Processing Capacity of a module 1- 5 tons per hr.
    • Electric power 1ton MSW20kw(Rs80).
    • Bio Gas possible.
    • One labour for 1ton MSW.
    • Module cost and maintained cost FREE.

    For details 09447058008.

  56. In my view the Kodungalore model waste management is a failure due to mixed organic and non-organic waste composting jointly at t6he initial stage. Non organic must be separated at initial stage. The decentralized waste management can do better than this because of the participation of individual efforts. Kudumbasree units can also do the same. Anybody can compare the compost prepared by me and Kodumglore Plant. I don’t want the 2 lakhs just visit the Link. thats all. മാലിന്യസംസ്കരണം<

    1. @ Chandrasekharan Nair – എത്രയോ പ്രാവശ്യം ഞാൻ ഇവിടെ വിശദീകരിച്ച കാര്യമാണ് ചേട്ടൻ വീണ്ടും ആരോപിക്കുന്നത്.

      കൊടുങ്ങല്ലൂർ പ്ലാന്റിൽ ഓർഗാനിക്ക് & നോൺ ഓർഗാനിക്ക് വേസ്റ്റ് ഒരുമിച്ച് വരുന്നതും അതിനെ പ്രോസസ്സ് ചെയ്യുന്നതും പ്ലാന്റിന്റേയോ ജോയിയുടേയോ കുഴപ്പമല്ല. ജനങ്ങളാണ് എല്ലായിടത്തും ഇത് രണ്ടും കൂട്ടിക്കലർത്തി നിക്ഷേപിക്കുന്നത്. ഇത് രണ്ടും വെവ്വേറേ നിക്ഷേപിക്കാൻ അവരെ ബോധവൽക്കരിക്കൂ. അല്ലാതെ ഈ പ്ലാന്റ് പരാജയമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് എന്തർത്ഥത്തിലാണ്? മാലിന്യം കൂട്ടിക്കലർത്തി നിക്ഷേപിച്ചാലും അതിൽ നിന്ന് പ്ലാസ്റ്റിക്ക് വേർതിർച്ച് സംസ്ക്കരണം നടത്തുന്ന എന്ന നിലയ്ക്ക് ഈ പ്ലാന്റ് ഇരട്ടി വിജയമാണെന്നാണ് എന്റെ അഭിപ്രായം.

      ചേട്ടന്റെ മാലിന്യസംസ്ക്കരണ രീതികൾ മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അതിനെ തള്ളിപ്പറയുന്നുമില്ല. വേർതിരിച്ച മാലിന്യം കിട്ടിയാൽ കൊടുങ്ങല്ലൂർ പ്ലാന്റ് ഇതിനേക്കാൾ മെച്ചപ്പെട്ട നിലയ്ക്ക് തന്നെ നടത്താനാവും. പക്ഷെ, പ്ലാസ്റ്റിക്കിൽ കെട്ടി മാലിന്യങ്ങൾ കൊണ്ടുത്തള്ളുന്ന സംസ്ക്കാരമുള്ള ഒരു ജനതയുടെ മാലിന്യപ്രശ്നങ്ങൾ നല്ലവണ്ണം കൈകാര്യം ചെയ്യുന്ന, വിജയകരമായി നടന്നുപോകുന്ന ഈ പ്ലാന്റിനെതിരെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ചേട്ടന്റെ മാലിന്യസംസ്ക്കരണ രീതികളാണ് ഏറ്റവും മികച്ചതെന്ന് സ്ഥാപിച്ചെടുക്കാൻ മാത്രമാണെന്ന് ഒരുവേള സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. അങ്ങനാണെങ്കിൽ അത് സമ്മതിച്ച് തരുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. അതിന്റെ പേരിൽ ഈ പ്ലാന്റിനെ തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നത് കഷ്ടം തന്നെയാണ് :(

      ഏതെങ്കിലും തരത്തിൽ മാലിന്യ പ്രശ്നങ്ങൾ തീരുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അത് ജോയിയുടെ മാർഗ്ഗത്തിലൂടെ ആയാലും ചേട്ടന്റെ മാർഗ്ഗത്തിലൂടെ ആയാലും സന്തോഷം തന്നെ. ഞാൻ കണ്ട ഒരു മാർഗ്ഗം ഇവിടെ പറഞ്ഞെന്ന് മാത്രം. ചേട്ടന്റെ മാർഗ്ഗം അവിടെ വന്ന് നേരിൽക്കണ്ടിട്ട് അതിനെപ്പറ്റിയും പറയാം.

  57. പ്രീയ മനോജ്,
    If someone comes forward to notify an efficient treatment plant equivalent or better one than the kodungallur modules, A gift of Rs. Two lakh is waiting.
    ഇത്തരത്തിലൊരു പരസ്യം കണ്ടതുകൊണ്ടാണ് ഞാന്‍ മേല്‍പ്പറഞ്ഞ കമെന്റിട്ടത്. മാലിന്യസംസ്കരണം പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ നടക്കണമെന്നെ ഞാനും ഉദ്ദേശിക്കുന്നുള്ളു. ആര്‍വിജിയെപ്പോലുള്ളവര്‍ ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും ഉപദേശം മാത്രം കൊടുത്ത് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനോടുമാത്രമെ എനിക്ക് വിയോജിപ്പുള്ളു. ജൈവേതരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം വലിച്ചറിയുന്നവരെ മുക്കാലില്‍ കെട്ടി അടിക്കണം എന്ന അആഭിപ്രായമാണെനിക്കുള്ളത്. അതിന് അന്ത്യം കുറിച്ചെ പറ്റു.

  58. ദർശനയിലെ ഇന്റർവ്യൂ ഞാനിതാ ഇപ്പോൾ കണ്ടതേയുള്ളൂ.സന്തോഷം. ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി ദർശന റ്റി.വി സം‌പ്രേഷണം ചെയ്യുന്നതിൽ അവർക്കുള്ള നന്ദിയും അറിയിക്കുന്നു. ദർശന ഒരു പുതിയ ചാനലാണ്. വളരെ മുമ്പേ തൂടങ്ങിയ പല ചാനലുകാർക്കും ഇ-ലോകം വേണ്ടത്ര കണ്ണിൽ പെടാതെ പോയല്ലോ. പ്രത്യേകിച്ചും ബ്ലോഗ്ഗർമാരെ. തീർച്ചയായും ബ്ലോഗ്ഗെഴ്സിന് ദർശനയുടെ പരിപാടി ഒരു പ്രോത്സാഹനമാണ്. ജീവൻ-ടി.വിയിലും ബ്ലോഗർമാരെ പരിചയപ്പെടുത്തുന്നില്ലെങ്കിലും സമാനമായ ഒരു പരിപാടി ഒരു ദിവസം കണ്ടിരുന്നു. പിന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോൾ ഫെയിസ് ബൂക്ക് വഴി അറിയിച്ചതുകൊണ്ടാണ് കാണാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ. അവതാരകനായ റിയാസ് അലിയ്ക്കും നന്ദി!

  59. കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി മാധ്യമം പത്രത്തിൽ ഇന്ന് (28 ഡിസംബർ 2012) പ്രസിദ്ധീകരിച്ച ലേഖനം
    ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. പ്ലാന്റിൽ നേരിട്ട് പോയി ബോദ്ധ്യപ്പെട്ടാൽ ഇനിയും വരും ഇത്തരം വാർത്തകൾ മറ്റ് പല പത്രങ്ങളിലും.

    മാലിന്യസംസ്ക്കരണമെന്ന വിഷയത്തിൽ ഈയൊരു ലേഖനം പ്രസിദ്ധീകരിച്ച ‘മാധ്യമ‘ത്തിനും ലേഖകൻ സവാദ് റഹ്‌മാനും അഭിനന്ദനങ്ങൾ !!!

  60. കൊടുങ്ങല്ലൂര്‍ക്കാരനായ ഞാന്‍ എന്തേ ഇതു വായിക്കാന്‍ ഇത്ര വൈകിയത്….

  61. നവമലയാളി പോർട്ടലിൽ വിജു വി നായർ എഴുതിയ ‘ശാസ്ത്രസാഹിത്യ പാര’ എന്ന ലേഖനം വായിക്കൂ. കൊടുങ്ങല്ലൂർ പാലാന്റിനെതിരായുള്ള നീക്കങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ആ ലേഖനം തരുന്നുണ്ട്.

  62. സിപിഎമ്മിന്റേത് അശാസ്ത്രീയ മാലിന്യസംസ്കരണം; ഇത് കുടിവെള്ളവും മുട്ടിക്കും
    comments – Reply
    • joy.
    വായനക്കാരുടെ അഭിപ്രായപ്രകടനങ്ങള് കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. ഇന്റലക്ച്വല് കറപ്റ്റേഴ്സ് സ്വാര്ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവണത ആധുനികയുഗത്തില് വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇന്റലക്ച്വല് കറപ്ഷന് ചൂണ്ടിക്കാണിച്ചാല് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കമന്റുകള് എഴുതുവാനും സൈറ്റുകളും ഫേസ്ബുക്കുകളും നശിപ്പിക്കുവാനും ഇന്റലക്ച്വല് കറപ്റ്റേഴ്സിന് സംവിധാനങ്ങളുണ്ട്. tകരളത്തnലെ നഗരമാലിന്യ സംസ്ക്കരണങ്ങള് ഇന്റലക്ച്വല് കറപ്റ്റേഴ്സ് നശി]n-ച്ചv കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന വിതങ്ങള് ജനയrഗത്തnല് 16-1-2013 രേഖപ്പെടുത്തിയിട്ടുണ്ട്.
    ശാസ്ത്രീയത എന്ന വാക്കിന്റെ നിര്വചനം മുതല് ശ്രീനാരായണ ഗുരുദേവ വാക്യങ്ങള് വരെ ദുര്വാഖ്യാനം ചെയ്ത് സമൂഹത്തെയും പ്രകൃതിയെയും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ശാസ്ത്രീയമാകണമെങ്കില് വായു, ജലം, മണ്ണ് മുതലായവയുടെ ഗുണനിലവാരം ആ പ്രവൃത്തിയില് നാശമാകാന് പാടില്ല. വായു, ജലം, മണ്ണ് ഇവയുടെ ഗുണനിലവാരം നശിക്കുന്ന ഒരു മനുഷ്യ പ്രവര്ത്തനവും ശാസ്ത്രീയമല്ല.
    എന്റെ ലേഖനവും ശ്രീ.വിനോദ്, ശ്രീ. വാസന്തി, ശ്രീ.വിശ്വം, ശ്രീ മനോജ്, ശ്രീ.അപ്പു, ശ്രീ. സ്വാതി എന്നിവരുടെ പരിഷത്ത് ധാരാ അഭിപ്രായങ്ങളും ഒരിക്കല്ക്കൂടി വായിച്ചാല് ഇന്റലക്ച്വല് കറപ്ഷന്റെ ഭീകര മുഖം നിങ്ങള്ക്ക് വ്യക്തമാകും. എന്റെ ലേഖനത്തില് എവിടെയെങ്കിലും അസത്യമോ അശാസ്ത്രീയമോ വ്യക്തമാക്കാന് ഇന്റലക്ച്വല് കറപ്റ്റേഴ്സിന്റെ അനുയായികള്ക്കായില്ല.
    പതിമൂന്ന് വര്ഷമായി ശുചിത്വ മിഷന് പരിഷത്തിന്റെ അധീനതയിലായിരുന്നുവെന്ന് പരിഷത്ത്കാരനായ മനോജ് സമ്മതിക്കുന്നു. ഇതില് നിന്നും എന്റെ ഇന്റലക്ച്വല് കറപ്റ്റേഴ്സിനെ സംബന്ധിച്ച കണ്ടെത്തല് ശരിയെന്ന് വ്യക്തമാകുന്നു.
    എന്റെ ലേഖനത്തില് പ്രതിപാതിക്കാത്ത തളിപ്പറമ്പ് ,വടകര ,കൊടുങ്ങല്ലൂര്, ഗുരുവായൂര്, മാലിന്യ സംസ്ക്കരണ പ്ലാന്റിലെ യന്ത്രങ്ങളെ സംബന്ധിച്ച് മനോജ് പ്രതിപാതിച്ചതെല്ലാം നൂറ് ശതമാനവും കളവാണ് തെറ്റാണ്. നഗരമാലിന്യത്തില് നിന്ന് പ്ലാസ്റ്റിക് ഓട്ടോമാറ്റിക് ആയി വേര്തിരിച്ചശേഷം ജൈവവസ്തുക്കള് എയ്റോബിക്/എനറോബിക് പ്രോസ്സസ്സിലൂടെ 99.5 ശതമാനം ജൈവവളം ഉത്പാതിപ്പിക്കുവാന് കഴിയുന്നതാണ് പ്രസ്തുത യന്ത്രങ്ങള്. കരാര് പ്രകാരം പ്ലാന്റുകള് നഗരസഭ പരിപാലിച്ചാല് ഈച്ച, കൊതുക്, ദുര്ഗന്ധം, മലിനജലം മുതലായവയുടെ ശല്യം നൂറ് ശതമാനവും ഒഴിവാക്കാന് കഴിയുന്നതാണ്.
    ശാസ്ത്ര സാഹിത്യ പരിഷത്തിലെ തലമുതിര്ന്ന വ്യക്തിപ്രഭാവമായ ശ്രീ. ഡോക്ടര് അച്ചുതന്, ശ്രീ. ഡോ. മാലേ തുടങ്ങിയ ഇന്ത്യയിലെ വിദഗ്ദരെല്ലാം കൊടുങ്ങല്ലൂര് പ്ലാന്റിലെ മാലിന്യ സംസ്ക്കരണ യന്ത്രങ്ങള് ഏറ്റവും മികച്ച മാലിന്യ സംസ്ക്കരണ യന്ത്രങ്ങളെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
    ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് അംഗീകരിച്ച പ്രോസ്സസ്സില് പ്രവര്ത്തിക്കുന്ന ഓട്ടോമാറ്റിക് പ്ലാസ്റ്റിക് സെപ്പറേഷന് മൊഡ്യൂളിന്റെ വിതരണാവകാശം ഐ.ആര്.ടി. കമ്പനിക്ക് ലഭിക്കുന്നതിനുവേണ്ടി പരിഷത്താര്വിജിയുടെ നിര്ദ്ദേശാനുസരണം ശ്രീ. മനോജ് ബ്രോക്കറായി 1998 ആഗസ്റ്റില് എന്നെ സമീപിച്ചു. ഐ.ആര്.ടി.സി ഒരു വ്യഭിജാര സ്ഥാപനമാണെന്ന് എനിക്ക് ബോദ്ധ്യമായതുകൊണ്ട് ഞാന് സഹകരിച്ചില്ല.
    കൊടുങ്ങല്ലൂര്, ഗുരുവായൂര്, വടകര, തളിപ്പറമ്പ് എന്നീ നഗരസഭകള് കരാര് പ്രകാരം യന്ത്രങ്ങള് സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. കൈക്കൂലി ലഭിക്കാത്തവരും വിതരണാവകാശം ലഭിക്കാത്തവരും തമ്മിലുള്ള അവിശുദ്ധബന്ധം മൂലമാണ് മേല് പ്ലാന്റുകളെല്ലാം പ്രവര്ത്തിക്കാതെ കിടക്കുന്നത്. ബഹു. ഓംബുഡ്സ്മാന്റെ 8/2008 എന്ന സുമോട്ടോ കേസ്സില് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കാത്ത ഉദ്യോഗസ്ഥډാരില് നിന്നും രാഷ്ട്രീയക്കാരില് നിന്നും നഗരസഭകള്ക്കുണ്ടായ നഷ്ടം ഈടാക്കുവാന് ഉത്തരവായിട്ടുണ്ട്. മേല് എഴുതിയ വരികളുടെ സ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യമുള്ളവര് ബന്ധപ്പെടുക. 9447058008.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>