Monthly Archives: January 2010

mosque-for-blog

ചേരമാന്‍ പള്ളി


കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ നാലാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക
1, 2, 3
——————————————————–
ചേരമാന്‍ പറമ്പില്‍ നിന്ന്‌ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതിന്‌ ഒരു കിലോമീറ്റര്‍ മുന്നേ നാഷണല്‍ ഹൈവേയില്‍ത്തന്നെ(N.H. 17) എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് നിലകൊള്ളുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആകാത്തത്രയും പ്രാവശ്യം ഞാനീ മസ്ജിദിന് മുന്നിലൂടെ കടന്നുപോയിരിക്കുന്നെങ്കിലും ഇതിപ്പോള്‍ ആദ്യമായിട്ടാണ് ആ പള്ളിവളപ്പിലേക്ക് കടക്കുന്നത്.

ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്‌.

ചേരമാന്‍ ജുമാ മസ്ജിദ് – കൊടുങ്ങലൂര്‍

കൊടുങ്ങലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം(കച്ചവടസംഘമാണെന്നും പറയപ്പെടുന്നു) മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:1-5 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, മുഹമ്മദ് നബിയെപ്പറ്റിയൊക്കെ അവരുടെ അടുക്കല്‍ നിന്ന് മനസ്സിലാക്കി ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വിശ്വാസം.

കുറേക്കാലം മുഹമ്മദ് നബിയോടൊപ്പം ചിലവഴിച്ച ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു. മരിക്കുന്നതിന് മുന്നേ ചേരമാന്‍ പെരുമാള്‍ ചില കുറിമാനങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മാലിക്‍ ഇബ്‌നു ദിനാര്‍ എന്ന യോഗിവര്യന് കൈമാറി. മാലിക് ദിനാര്‍ പിന്നീട് കേരളത്തില്‍ എത്തുകയും, പെരുമാളിന്റെ കത്തുകള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും, കേരളത്തില്‍ വിവിധയിടങ്ങളിലായി മുസ്ലീം പള്ളികള്‍ പണിയാനുള്ള അനുമതി പ്രാദേശിക ഭരണകര്‍ത്താക്കളില്‍നിന്നും നേടുകയും ചെയ്തു. അങ്ങനെ മാലിക്ക് ദിനാര്‍ തന്നെ പ്രഥമ ഖാസിയായി ഇന്ത്യയിലെ ആദ്യത്തെ ഈ മുസ്ലീം പള്ളി, A.D. 629 ല്‍ കൊടുങ്ങലൂരില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ചേരമാന്‍ പെരുമാളിന്റേയും ചേരമാന്‍ പള്ളിയുടേയും ചരിത്രം പറയുമ്പോള്‍ ചരിത്രകാരന്മാര്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളും പറയാതിരിക്കാനാവില്ല. ഒരു പഴയ ബുദ്ധവിഹാരം പള്ളി പണിയാനായി വിട്ടുകൊടുത്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വ്യാഖ്യാനിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചതെന്നും അക്കാലത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല എന്നും , ചേരമാന്‍ പെരുമാള്‍ തന്നെയാണോ പള്ളിബാണ പെരുമാള്‍ എന്നും , ഇതില്‍ ഏത് പെരുമാളാണ് മക്കയിലേക്ക് പോയത് , എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കവിഷയം തന്നെയാണെങ്കിലും മാലിക്ക് ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നു എന്നും, അദ്ദേഹം മുസ്ലീമായിട്ടുണ്ടെന്നും , മക്കയിലേക്ക് പോകുകയും മടക്കയാത്രയ്ക്കിടയില്‍ അറബ് ഉപഭൂഖണ്ഡത്തില്‍ വെച്ച് കാലം ചെയ്തു എന്നുള്ള കാര്യത്തിലും, ചേരമാന്‍ പള്ളി തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന കാര്യത്തിലുമൊക്കെ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വില്യം ലോഗന്റെ മലബാര്‍ മാനുവലിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധരിക്കപ്പെട്ടു എന്ന് കരുതിപ്പോരുന്നു. 1974 ല്‍ പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്‍ഭാഗമൊക്കെ ഉടച്ച് വാര്‍ക്കുകയുണ്ടായി. 1994ലും 2001ലും പഴയ പള്ളിയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.

ചേരമാന്‍ പള്ളിയുടെ ഒരു പഴയ ചിത്രം – ( കടപ്പാട് – ചേരമാന്‍ മസ്ജിദ്)

എന്തുകൊണ്ടോ പഴയ പള്ളിയുടെ 100ല്‍ ഒന്ന് മനോഹാരിതപോലും പുതുക്കിപ്പണിത മുന്‍ഭാഗത്ത് എനിക്കിതുവരെ കാണാനായിട്ടില്ല. കേരളത്തനിമയുണ്ടായിരുന്ന പള്ളി അതുപോലെ തന്നെ പുതുക്കിപ്പണിഞ്ഞ് പൈതൃകം നിലനിര്‍ത്തുന്നതിന് പകരം ആധുനികതയുടെ പുറംചട്ടയിടീച്ചപ്പോള്‍ , ചരിത്രത്തില്‍ നിന്നുതന്നെ അകന്ന് മാറിപ്പോയതായി എനിക്ക് തോന്നുന്നത് ഞാനൊരു പഴഞ്ചനായതുകൊണ്ടാകാം. പ്രസംഗപീഠവും തൂക്കുവിളക്കുമൊക്കെയിരിക്കുന്ന ഉള്‍ഭാഗത്തിന്റെ പഴമ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്.

മാലിക്ക് ദിനാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ള കാസര്‍ഗോട് ജില്ലയിലെ തളങ്ങരയിലുള്ള ‘മാലിക്ക് ദിനാര്‍ ‘ എന്ന പള്ളി പഴക്കം നഷ്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു എന്നത് ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്.

മതസൌഹാര്‍ദ്ദത്തിനും പേരുകേട്ടതാണ്‌ ചേരമാന്‍ പള്ളി. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്‌ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്.

പള്ളിയിലെ അതിപുരാതനമായ തൂക്കുവിളക്ക് (കടപ്പാട് – ചേരമാന്‍ മസ്ജിദ്)

വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്.

വിദേശികളടക്കം ഒരുപാട് സഞ്ചാരികള്‍ പള്ളിവളപ്പില്‍ കറങ്ങിനടക്കുന്നുണ്ട്, ഞങ്ങളവിടെ ചെല്ലുമ്പോള്‍ . നിസ്ക്കാര സമയമായതുകൊണ്ടോ മറ്റോ ആകണം ഇപ്പോള്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ പറ്റില്ല എന്നാണു്‌ ഓഫീസില്‍ നിന്നും പറഞ്ഞത്. സാധാരണഗതിയില്‍ ചില ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമേ അന്യമതസ്ഥര്‍ക്ക് കയറുന്നതിന് വിലക്കുള്ളൂ. മുസ്ലീം പള്ളികളിലും കൃസ്ത്യന്‍ പള്ളികളിലും ആര്‍ക്കും കയറുന്നതിന് വിലക്കൊന്നും പറഞ്ഞുകേട്ടിട്ടില്ല. എനിക്കങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടുമില്ല.

പ്രധാനവാതിലിന് ‌ മുന്നില്‍ നിന്നാല്‍ അകത്തേക്ക്‌ കയറാതെ തന്നെ പള്ളിക്കകത്തെ കാഴ്ചകള്‍ എല്ലാം വ്യക്തമാണ്‌. ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത അതുപുരാതനമായ തൂക്കുവിളക്കും , മിര്‍ഹാബും , 900 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പച്ചിലച്ചാറുകൊണ്ട് നിറം കൊടുത്തിരിക്കുന്ന‌ പ്രസംഗപീഠവുമെല്ലാം നോക്കി കുറച്ചുനേരം നിന്നതിനുശേഷം ഞങ്ങള്‍ പള്ളിക്ക് ഒരു വലം വെച്ചു.

പള്ളിയുടെ പുതുക്കിപ്പണിയൊന്നും നടത്താത്ത ഉള്‍ഭാഗം (കടപ്പാട്- ചേരമാന്‍ മസ്ജിദ്)

തന്റെ മകനായ ഹബീബ് ബിന്‍ മാലിക്കിനെ അടുത്ത ഖാസിയായി നിയമിച്ചതിനുശേഷം മാലിക്ക് ദിനാര്‍ കേരളത്തിലുടനീളം വിപുലമായി യാത്ര ചെയ്തു, പലയിടങ്ങളിലും പള്ളികള്‍ നിര്‍മ്മിച്ചു. പിന്നീട് അദ്ദേഹം അറേബ്യയിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണമടയുകയും ചെയ്തു.

സ്ത്രീകളുടെ നിസ്ക്കാര മുറിയോട് ചേര്‍ന്ന് കാണുന്ന ഖബറിടങ്ങള്‍ (മഖ്ബറ) ഹബീബ് ബിന്‍ മാലിക്കിന്റേയും അദ്ദേഹത്തിന്റെ ഭാര്യ ഖുമൈറിയുടേയും ആണെന്ന് വിശ്വസിക്കപ്പെടുന്നു.

മാലിക്ക് ദിനാറിന്റെ പുത്രന്റേയും പുത്രഭാര്യയുടേയും ഖബറുകള്‍

പള്ളിക്ക് പുറകിലായുള്ള കുളത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. കുളത്തിന്റെ വശത്തൂടെ നടന്ന് വിശ്രമകേന്ദ്രവും ചേരമാന്‍ മ്യൂസിയവും ചേര്‍ന്ന കെട്ടിടത്തിനടുത്തെത്തി.

പള്ളിപ്പറമ്പിലെ കുളം – (ചിത്രത്തിന് കടപ്പാട് – ചേരമാന്‍ മസ്ജിദ്)

മ്യൂസിയത്തിനകത്ത് കാര്യമായൊന്നും ഇല്ല. മിനിയേച്ചര്‍ കലാകാരന്‍ കെ.പി.ശ്രീകുമാര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ പഴയൊരു മാതൃകയാണ്‌ എടുത്തുപറയാനുള്ള ഏക ആകര്‍ഷണം . പഴയ ഒന്നുരണ്ട് ശവമഞ്ചങ്ങളും തലക്കല്ലുമൊക്കെ മ്യൂസിയത്തിലുണ്ട്.

പഴയ പള്ളിയുടെ കൊച്ചു മാതൃക – മ്യൂസിയത്തിലെ ഒരു കാഴ്ച്ച

അറബികളടക്കം ഒന്നുരണ്ട് യാത്രികര്‍ക്ക് പള്ളിയുടെ ചരിത്രം അറബിയില്‍ത്തന്നെ വിശദീകരിച്ചുകൊടുക്കുന്നുണ്ട്‌ ഒരു അച്ഛനും മകനും. അവര്‍ ഗള്‍ഫ് നാടുകളിലെവിടെയോ ജോലി ചെയ്യുന്ന വടക്കേ ഇന്ത്യക്കാരാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. ‘മുസരീസ് ഹെറിറ്റേജ് ‘ പദ്ധതി ശരിക്കും ചൂടുപിടിച്ചുതുടങ്ങിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാന്‍.

പള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. വൈകുന്നേരമാകുന്നതിനുമുന്നേ ചരിത്രവും ഐതിഹ്യവുമൊക്കെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 മുസരീസ് ദേവാലയങ്ങള്‍ കൂടെ കണ്ടുതീര്‍ക്കാനുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.