മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം ഇനി മുതൽ സിനിമയിൽ അഭിനയിക്കില്ല, സഹകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട്, നടി വിൻസി അലോഷ്യസ് അതിശക്തമായ ഒരു നീക്കം സധൈര്യം നടത്തി. ഒരുപക്ഷേ നാളെ തനിക്ക് സിനിമകൾ ഒന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിൻസി അത്തരം ഒരു സാഹസത്തിന് മുതിർന്നത്. അതിന് ഒരു വലിയ കൈയ്യടി അവർ അർഹിക്കുന്നു.
ആ കേസ് എന്തായി, അതിന്റെ മെറിറ്റ് എന്താണ്, എന്നതല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
വിൻസി പറഞ്ഞത് പോലെയുള്ള ഒരു നടപടി സ്വീകരിക്കാൻ എത്ര നടിമാർ മുന്നോട്ട് വരും? എത്ര നടന്മാർ മുന്നോട്ടു വരും? ഞാൻ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ, ഞാൻ ആ സിനിമയിൽ നിന്ന് പിന്മാറും എന്ന് സധൈര്യം പറയാൻ നമ്മുടെ സൂപ്പർസ്റ്റാറുകൾ തയ്യാറാണോ?
ബുദ്ധിമുട്ടായിരിക്കും. താരസിംഹാസനത്തിന് കോട്ടം തട്ടുന്ന നടപടികൾ, സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ താര രാജാക്കന്മാർ കൈക്കൊള്ളണമെന്നില്ല.
പക്ഷേ നമ്മൾ സിനിമാ പ്രേക്ഷകർക്ക് അത്തരം ചില നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്.
ഇന്ന് രാവിലെ മയക്കുമരുന്നും സിനിമയുമായി ചേർത്ത് കണ്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടതാണ് ഇത്രയും പറഞ്ഞത്.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരാണ് പിടിയിലായത്.
1. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ.
2. തമാശ, ഭീമൻ്റെ വഴി, സുലൈഖ മൻസിൽ, എന്നീ സിനിമകളുടെ സംവിധായകനായ അഷ്റഫ് ഹംസ.
…. എന്നിവരാണ് ഈ സംവിധായകർ. ക്യാമറാമാൻ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നാണ്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരടക്കം മൂന്ന് പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
രസകരമായ വസ്തുത, സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ഇവരെ വിട്ടയച്ചു എന്നതാണ്.
നിശ്ചിത അളവിൽ കൂടുതൽ ലഹരി കൈവശം വെച്ചാൽ മാത്രമേ ഇതൊരു കുറ്റം ആകുന്നുള്ളൂ ഈ രാജ്യത്ത്! പിന്നെങ്ങനെ ലഹരിക്കെതിരെയുള്ള പോരാട്ടം വിജയിക്കുമെന്നാണ് നമ്മുടെ ഭരണകൂടം കരുതുന്നത്. ഏതൊരാളും നിശ്ചിത അളവിൽ താഴെയുള്ള ലഹരി പോക്കറ്റിൽ വെച്ച് നിർവിഘ്നം വിലസും. ഇതിലും ഭേദം ഈ സാധനം നിയമപരമാക്കി ആ ഇനത്തിൽ ടാക്സ് കൈപ്പറ്റുന്നതല്ലേ? സിനിമാ തിയേറ്ററിൽ ഇതിനെതിരെ ഒരു സ്ലൈഡ് കൂടുതലായി കാണിക്കേണ്ടി വരും. തീർന്നില്ലേ സർക്കാരിന്റെ ഉത്തരവാദിത്തം?!
ആദ്യം വേണ്ടത് മയക്കുമരുന്ന് ഒരു ഗ്രാം പോലും കൈവശം ഉണ്ടെങ്കിലും, പിടിച്ച് അകത്തിടാൻ പാകത്തിന് നിയമം ഭേദഗതി വരുത്തുകയാണ്.
‘ഞാൻ ഈ നിരോധിത സാധനം ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കാറുണ്ട് ‘ എന്ന് പൊലീസിൽ മൊഴി കൊടുത്തവരേയും കുറ്റം ചാർത്തി അകത്തിടാൻ പാകത്തിന് നിയമം മാറ്റിയെഴുതണം. അതെ, ഈയടുത്ത് അങ്ങനെയൊരു മൊഴി നൽകിയ നടൻ ഷൈൻ ടോം ചാക്കോയെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്.
ലഹരി മാഫിയയുടെ ഒന്നാമത്തെ കണ്ണിക്കപ്പുറം മുകളിലുള്ള രണ്ടാമതൊരു കണ്ണിയെ ഇതുവരെ പിടിച്ചതായി വാർത്ത വന്നിട്ടുണ്ടോ? രണ്ടാമതൊരു കണ്ണിയിൽ നിന്ന് ആരെയും പിടിക്കില്ല. പിടിച്ചാൽ പല വമ്പന്മാരും കുടുങ്ങും. പല പകൽമാന്യന്മാരും അകത്താകും. ആതുകൊണ്ട് അങ്ങനെയൊരു സംഭവം ഉണ്ടാകില്ല. ആയതിനാൽ, ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പോരാട്ടവും വീരസ്യം പറച്ചിലും ഒരു പ്രഹസനമായും പൊറാട്ട് നാടകമായും തുടരും.
പക്ഷേ, നമ്മൾ സാധാരണ മനുഷ്യന്മാർക്ക് ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ല എന്ന് തീരുമാനമെടുക്കാൻ നമുക്ക് കഴിയും. വിൻസി അലോഷ്യസ് എന്ന ധൈര്യശാലിയായ നടി എടുത്ത തീരുമാനം പോലെ.
ഞാൻ എന്റെ കാര്യം പറയാം.
1. ഷൈൻ ടോം ചാക്കോ
2. ശ്രീനാഥ് ഭാസി
3. ഖാലിദ് റഹ്മാൻ
4. അഷ്‌റഫ് ഹംസ
5. വിനായകൻ*
എന്നിവർ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ സഹകരിക്കുന്ന സിനിമകൾ ഞാനിനി കാണില്ല. അതിനി ഓസ്ക്കാർ കിട്ടിയ സിനിമകൾ ആണെങ്കിലും തീരുമാനത്തിൽ മാറ്റമില്ല. മയക്കുമരുന്ന് അടിച്ചു കയറ്റി നിങ്ങൾ ഉണ്ടാക്കുന്ന കലാസൃഷ്ടികൾ കണ്ട് ധന്യനാകാനോ കോരിത്തരിക്കാനോ ഞാൻ ഉദ്ദേശിക്കുന്നില്ല.
* ഈ ലിസ്റ്റിൽ വിനായകൻ കയറി വന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാണ്. അയാൾ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണോ എന്ന് തീർച്ചയില്ല. പക്ഷേ, മദ്യലഹരിയിൽ തുണി പറിച്ചെറിഞ്ഞ് മറ്റുള്ളവരുടെ തള്ളയ്ക്ക് വിളിക്കുകയും പൊതുസമൂഹത്തിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന അയാളെ സഹിക്കേണ്ട കാര്യം ഒരു മലയാളിക്കും ഇല്ല. അതുകൊണ്ട് അയാളെയും മാറ്റി നിർത്തുന്നു.
ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയെയും പിടികൂടിയത് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് ആയതുകൊണ്ട് സമീറും വൈകാതെ തന്നെ ഈ ലിസ്റ്റിൽ കയറിക്കൂടിയേക്കാം. ഷൈയ്ൻ നിഗമും മറ്റ് ചില പ്രമുഖ നടന്മാരും വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. പിടികൂടപ്പെടുന്ന മുറയ്ക്ക് അവരും ലിസ്റ്റിൽ കയറിപ്പറ്റും.
(അപ്ഡേറ്റ്:- സമീർ താഹിറിനെ മുൻപ് മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അയാളും ലിസ്റ്റിലേക്ക് കയറുന്നു.
6. സമീർ താഹിർ)
‘അങ്ങനെ നോക്കിയാൽ, നിരക്ഷരന് മലയാള സിനിമ തന്നെ കാണേണ്ടി വരില്ല’… എന്നൊരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
“ഓ.. മലയാള സിനിമ കണ്ട് പ്രബുദ്ധനായില്ലെങ്കിലും പുളകിതനായില്ലെങ്കിലും തട്ടിയും മുട്ടിയും ഞാനങ്ങ് ജീവിച്ച് പൊയ്ക്കോളാം. അതിൽക്കുറഞ്ഞുള്ള കലാസ്വാദനവും സിനിമാസ്വാദനവും മതിയെനിക്ക് ” എന്ന് മാത്രമേ അതിന് മറുപടിയുള്ളൂ.
അങ്ങനെയും സംഭവിക്കാം. മലയാള സിനിമയിൽ 80% പേരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നൊരു വാർത്തയും ഈയടുത്ത് കണ്ടിരുന്നു. അങ്ങനെയാണെങ്കിൽ സർക്കാർ ആദ്യം ശുദ്ധീകരണം നടത്തേണ്ടത് സിനിമാ സെറ്റുകളിലും സിനിമാ കൂട്ടങ്ങളിലുമാണ്.
‘നിരക്ഷരൻ ഒരാൾ കുറേ സിനിമക്കാരെയും കുറച്ച് സിനിമകളേയും ബഹിഷ്കരിച്ചാൽ മലയാള സിനിമയ്ക്ക് പൂടയാണ് ‘…. എന്നൊരു അഭിപ്രായവും പ്രതീക്ഷിക്കുന്നുണ്ട്.
പൂടയേക്കാളും ചെറുത് എന്തെങ്കിലുമേ ആകൂ എന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, പല പൂടകൾ ചേർന്നാൽ ചിലപ്പോൾ വലിയൊരു കരിമ്പടം ആയാലോ? അതിട്ട് മൂടിയാൽ മയക്കുമരുന്ന് മാഫിയ അൽപ്പമെങ്കിലും ഒതുങ്ങിയാലോ?
വാൽക്കഷണം:- സിനിമാ കുടുംബത്തിൽ നിന്നുള്ള ഒരു പ്രമുഖ യുവനടനും ലഹരിക്ക് അടിമയാണെന്ന് കേൾക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്നാണോ എറണാകുളത്ത് നിന്നാണോ ഈ സിനിമാ കുടുംബം എന്നത് വ്യക്തമല്ല.
#SayNoToDrugs