Monthly Archives: February 2010

day-1-26-2-044

മാളിയേക്കലും മറിയുമ്മയും


‘കൊച്ചി മുതല്‍ ഗോവ വരെ യാത്ര ഭാഗങ്ങള്‍’ 1, 2, 3, 4, 5
————————————————————————

യാത്രയുടെ രണ്ടാം ദിവസം മുനമ്പത്തുനിന്ന് മാല്യങ്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി വഴി കണ്ണൂരെത്തി രാത്രി അവിടെ തങ്ങാനായിരുന്നു ഞങ്ങളുടെ പരിപാടി. 10 കൊല്ലമായി കൂടെ കൂടിയിട്ടും ഞാന്‍ പഠിച്ചെന്ന് പറയുന്ന കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജും, കോളേജ് ഹോസ്റ്റലും, കണ്ണൂര്‍ പട്ടണവുമൊക്കെ ഇതുവരെ കാണിച്ച് കൊടുത്തിട്ടില്ല എന്നുള്ള മുഴങ്ങോടിക്കാരിയുടെ സ്ഥിരം പരാതിയുടെ അവസാന ദിവസം കൂടെയാണിന്ന്.

അതിനിടയ്ക്കാണ് ആ വാര്‍ത്തയറിഞ്ഞത്. കണ്ണൂരില്‍ ചില കത്തിക്കലും പൊട്ടിക്കലുമൊക്കെ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. യാത്ര നീട്ടിവെച്ചുകൂടെ എന്നാണ് വീട്ടിലുള്ളവരുടെ ചോദ്യം. കണ്ണൂരിലെ പൊട്ടിക്കലും കലാപവുമൊക്കെ തീര്‍ന്നിട്ട് ഒരു കാലത്തും യാത്ര നടത്താനാവില്ലെന്നും, പൊതുജനം വിചാരിക്കുന്നതുപോലെ അത്ര വലിയ കുഴപ്പക്കാരല്ല കണ്ണൂര്‍ക്കാരെന്നും 4 കൊല്ലത്തിലധികം അവിടെ ജീവിച്ചിട്ടുള്ള എനിക്കല്ലേ അറിയൂ. വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സ്നേഹിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടിയേയും അകമഴിഞ്ഞ് സ്നേഹിക്കുന്നതുകൊണ്ടുള്ള കുഴപ്പം മാത്രമേ കണ്ണൂര്‍ക്കാര്‍ക്കുള്ളൂ. ആ സ്നേഹം മുതലെടുക്കുന്ന നേതാക്കന്മാരുടെ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്ന ദിവസം കണ്ണൂരൊരു സ്വര്‍ഗ്ഗരാജ്യമാണ്. കണ്ണൂരിലെ ജീവിതം എനിക്ക് തന്നിട്ടുള്ള ദര്‍ശനം അതാണ്.

യാത്ര നിശ്ചയിച്ചുറപ്പിച്ചതുപോലെ തന്നെ ആരംഭിച്ചു. കാറിലെ ദീര്‍ഘയാത്ര ശരിക്കും തുടങ്ങുന്നത് രണ്ടാം ദിവസമായ ഇന്നാണ്. അതായത് 2009 ഡിസംബര്‍ 23ന്. യാത്രയില്‍ ഉടനീളം കാറിന്റെ പിന്‍‌സീറ്റില്‍ കിടന്നുറങ്ങുന്ന സഞ്ചാരി എട്ടുവയസ്സുകാരി നേഹയും ഈ ദിവത്തോടെയാണ് യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

അല്‍പ്പം വൈകിയാണെങ്കിലും ബ്രേക്ക് ഫാസ്റ്റിനായി കോട്ടയ്ക്കലിന് മുന്‍പുള്ള സാമാന്യം വൃത്തിയുള്ള ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഞാനത് ശ്രദ്ധിച്ചു. നേവിഗേറ്ററില്‍ ആ ഹോട്ടലിന്റെ പേരെഴുതി കാണിക്കുന്നുണ്ട്. കൊള്ളാവുന്ന ഹോട്ടലുകളെയെന്നപോലെ ടൂറിസ്റ്റ് പ്ലേസുകളേയുമൊക്കെ P.O.A.(Places of Interest) എന്ന വിഭാഗത്തില്‍‍പ്പെടുത്തി നേവിഗേറ്ററിന്റെ ഡാറ്റാബേസില്‍ ചേര്‍ത്തിട്ടുണ്ട് ‘മാപ്പ് മൈ ഇന്ത്യ’.

620 ല്‍പ്പരം നഗരങ്ങളെയാണ് നേവിഗേറ്റര്‍ മാപ്പ് ചെയ്യുന്നത്. 6 മാസത്തിലൊരിക്കല്‍ കൂടുതലായി ഈ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്ന നഗരങ്ങള്‍ക്കായി ‘മാപ്പ് മൈ ഇന്ത്യ’ യെ ഇന്റര്‍നെറ്റിലൂടെ അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതി. അതല്ലാതെ മറ്റ് വാര്‍ഷിക വരിസംഖ്യയോ ചാര്‍ജ്ജുകളോ ഒന്നുമില്ല.

ബ്രേക്ക് ഫാസ്റ്റിന് ശേഷം തലശ്ശേരിക്കിടയില്‍ ഒരിടത്തും നിര്‍ത്തുന്നില്ല. കോഴിക്കോട് ബൈപ്പാസ് വഴി മുന്നോട്ട് നീങ്ങിയപ്പോൾ…..

“നമ്മള്‍ ഇപ്പോള്‍ത്തന്നെ കണ്ണൂരെത്തുമല്ലോ ഇങ്ങനെ പോയാല്‍ “
എന്നായിരുന്നു മുഴങ്ങോടിക്കാരിയുടെ കമന്റ്. അവിടെയാണ് ഈ റൂട്ടില്‍ ഇതിന് മുന്നേ സഞ്ചരിച്ചിട്ടില്ലാത്തവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നത്. കോഴിക്കോട് വിട്ടാല്‍ കണ്ണൂരെത്തുന്നതിന് മുന്നേ 7 റെയില്‍ വേ ക്രോസിങ്ങുകളെങ്കിലും ഉണ്ട്. വിചാരിക്കുന്നതിലും കൂടുതല്‍ സമയമെടുക്കും കണ്ണൂരെത്താനെന്ന് എനിക്കുറപ്പാണ്.

കോഴിക്കോടിനപ്പുറത്തേക്ക് റോഡ് മാര്‍ഗ്ഗം ആദ്യമായിട്ടാണ്‌ മുഴങ്ങോടിക്കാരി യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ വടകര കഴിഞ്ഞ് മാഹിയിലേക്ക് കടന്നപ്പോള്‍ നിരനിരയായി മദ്യവില്‍പ്പനശാലകളുള്ള ഇടുങ്ങിയ വഴികളും, മാഹിപ്പള്ളിയും, ഗ്യാസ് സ്റ്റേഷനുമുന്നിലെ വാഹനങ്ങളുടെ വലിയ നിരകളുമൊക്കെ അവര്‍ക്ക് പുതുമയുള്ള കാഴ്ച്ചകളാണ്‌. യൂണിയന്‍ ടെറിട്ടറിയായ മാഹിയില്‍ വാഹനങ്ങള്‍ക്ക് അടിക്കുന്ന ഇന്ധനത്തിനും, നേരവും കാലവുമൊന്നും നോക്കാതെ മനുഷ്യന്മാര്‍ അടിക്കുന്ന ഇന്ധനത്തിനുമൊക്കെ വിലക്കുറവായതുകൊണ്ട് മാഹി വഴി കടന്നുപോകുന്നവര്‍ വാഹനത്തില്‍ ഇന്ധനം പള്ള നിറച്ചടിക്കുന്നതുകാരണം, മാഹിയിലെ ഗ്യാസ് സ്റ്റേഷനുകള്‍ക്ക് മുന്നിലെ നീണ്ടനിര ഒരു സ്ഥിരം കാഴ്ച്ചയാണ്.

മാഹി കഴിഞ്ഞാല്‍ തലശ്ശേരി. അവിടെ സഹപ്രവര്‍ത്തകനായ ടി.സി.നിസ്സാര്‍ എന്ന നിസ്സാറിക്കയുടെ വീട്ടില്‍ കയറണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്‌. ഈ യാത്ര ഒരു വിരുന്ന് പോക്ക് ആക്കുക എന്ന ലക്ഷ്യമൊന്നും എനിക്കില്ല. പക്ഷെ നിസ്സാറിക്കയെ കാണാന്‍ പോകുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം, അദ്ദേഹത്തിന്റെ കുടുംബവീടായ മാളിയേക്കല്‍ തറവാട് ഒന്ന് കയറിക്കാണാം എന്നുള്ളതാണ്. നിസ്സാറിക്കയുടെ തറവാട്ടില്‍ പോയിട്ടുള്ള മറ്റ് സഹപ്രവര്‍ത്തകര്‍ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള മാളിയേക്കല്‍ തറവാട്, പഴയ വീടുകളിലും പഴയ ആക്രി സാധനങ്ങളിലും കമ്പമുള്ള എന്റെയുള്ളില്‍ ഒരു മോഹമായി കുടിയേറിയിട്ട് നാളൊരുപാടായിരിക്കുന്നു. അതിനിടയ്ക്കാണ് സമീപകാല സിനിമകളായ പഴശ്ശിരാജയിലും പാലേരി മാണിക്യത്തിലുമൊക്കെ മാളിയേക്കല്‍ തറവാട് കാണിക്കുന്നതായി അറിഞ്ഞതും സ്ക്രീനില്‍ നേരിട്ട് കണ്ടതും.

നിസ്സാര്‍ക്കയെ വിളിച്ചപ്പോള്‍ ഉച്ചഭക്ഷണം വീട്ടില്‍നിന്നാകാമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. കുറച്ചുകഴിഞ്ഞ് നിസ്സാര്‍ക്ക തിരിച്ച് വിളിച്ചു.

“ഇതുവരെ വരുന്നതല്ലെ ഇന്നുച്ചയ്ക്ക് ഭക്ഷണം ഇവിടന്ന് തന്നെ” എന്നുപറഞ്ഞപ്പോള്‍ ..‍…

മലബാര്‍ വിഭവങ്ങളുടെ രുചി അറിഞ്ഞിട്ടില്ലാത്ത മുഴങ്ങോടിക്കാരിക്ക് അതൊരു അനുഭവമായിക്കോട്ടേന്ന് കരുതി ആ ക്ഷണം ഞാന്‍ സ്വീകരിച്ചു. മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് അല്‍പ്പം മാറിയാണ് നിസ്സാര്‍ക്കയുടെ സ്വന്തം വീട്. അതിന്റെ ചുറ്റുവട്ടത്തുള്ളതൊക്കെ പുള്ളിയുടെ ബന്ധുക്കളുടെ വീടുകള്‍ തന്നെ. ഭക്ഷണത്തിന് മുന്നേ തന്നെ ഞങ്ങള്‍ മാളിയേക്കല്‍ തറവാട്ടിലേക്കിറങ്ങി.

മാളിയേക്കല്‍ തറവാട്

നിസാര്‍ക്കയുള്ള ഉമ്മയുടെ ബാപ്പ, ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി 1919 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ തറവാട്. അദ്ദേഹത്തിന്റെ പേരും വീടുണ്ടാക്കിയ വര്‍ഷവുമൊക്കെ പൂമുഖത്തെ മച്ചില്‍ വടിവൊത്ത ഇംഗ്ലീഷ് അക്ഷരങ്ങളിലും അക്കങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്.

ശ്രീ കാടാങ്കണ്ടി കുട്ട്യാമു ഹാജി

ഉമ്മറത്തുതന്നെ ഉണ്ടായിരുന്ന നിസ്സാറിക്കയുടെ കസിന്‍ സാലി ഹാര്‍ദ്ദമായി സ്വീകരണം ചെയ്തു. അകത്തുള്ള സ്ത്രീജനങ്ങളേയുമൊക്കെ പരിചയപ്പെട്ടതിനുശേഷം ഞങ്ങള്‍ തറവാടിന്റെ ഉള്ളറകളിലേക്ക് കടന്നു.

പൂമുഖത്തുതന്നെ കാണുന്ന, വാതില്‍ കുറുകെ നിറുത്തിയതുപോലുള്ള നിരക്കിനീക്കുന്ന വലിയ ജനലുകള്‍ ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു കെട്ടിടത്തില്‍ ഞാന്‍ കാണുന്നത്. ജനലുകള്‍ തുറന്നിട്ടാല്‍ അഴികള്‍ക്കിടയിലൂടെ ഒന്നോ രണ്ടോ ആള്‍ക്ക് സുഖമായി അകത്തേക്ക് അതിലൂടെ കടന്നുപോകാമെങ്കിലും അകത്തുനിന്ന് പാളികള്‍ തള്ളിയടച്ച് അതിലുറപ്പിച്ചിരിക്കുന്ന പ്രത്യേകതരം മരപ്പൂട്ടിട്ടുകഴിഞ്ഞാല്‍ എല്ലാം സുരക്ഷിതമാകുന്നു. വാതിലിന്റേയും ജനലിന്റേയുമൊക്കെ കനം അസാധാരണമാണ്.

നിരക്കു കതകുകളുള്ള വലിയ ജനല്‍

അടുക്കളപ്പുറത്ത് ഊണു്‌ കാലമാക്കുന്നതിന്റെ തിരക്കിലാണു്‌ സ്ത്രീകൾ. ദിവസവും നൂറിലധികം ആളുകള്‍ക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കളയാണതെന്ന് അടുക്കളയുടെ വ്യാപ്തിയും നിരനിരയായിരിക്കുന്ന അമ്മിക്കല്ലുകളുമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വിറകുകത്തിക്കുന്ന അടുക്കളഭാഗമൊക്കെ ഇപ്പോള്‍ വിറക്‌ ശേഖരിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

താഴെ നിലയില്‍ നിന്ന് മുകളിലേക്ക് കടക്കുന്ന മരത്തിനെ കോണിപ്പടികളുടെ പാര്‍ശ്വഭാഗങ്ങളൊക്കെ കൊത്തുപണികളും കൊച്ചുകൊച്ച് അഴികളും കൊണ്ട് സമ്പുഷ്ടമാണ്. മുകളിലേക്കുള്ള പ്രവേശനം വേണമെങ്കില്‍ നിയന്ത്രിക്കാവുന്ന തരത്തിലാണു്‌ കോണിപ്പടിയുടെ നിര്‍മ്മാണം.

കോണിപ്പടിയും അതിലെ മരപ്പണികളും

കോണിപ്പടി കയറി മുകളിലേക്ക് ചെന്നാല്‍ കാണുന്ന വിശാലമായ ഹാളിനെപ്പറ്റി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. പഴയകാലത്തെ ഒരു തൂക്കുവിളക്കുകളുടെ ഷോ റൂമില്‍ പോയ പ്രതീതിയാണ്‌ മച്ചിലേക്ക് നോക്കിയാല്‍ കിട്ടുക. വിവിധനിറത്തിലും രൂപത്തിലുമുള്ള വിളക്കുകള്‍ മുറിയുടെ മാറ്റുകൂട്ടുന്നെന്ന് പറഞ്ഞാല്‍ അതൊരു വര്‍ണ്ണനയൊന്നുമാകില്ല.

ഒന്നാം നിലയിലെ മനോഹരമായ ഹാള്‍

ഹാളിനു്‌ ചുറ്റോട് ചുറ്റും കിടക്കുന്ന പുരാതന ദിവാനുകളിലും വട്ടമേശകളുമൊക്കെ എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ എത്രനേരം ഉടക്കിനിന്നെന്ന് നിശ്ചയമില്ല.

തറയോടും ശില്‍പ്പഭംഗിയുള്ള ടീപ്പോയിയും

നിലത്തു്‌ പാകിയിരിക്കുന്നത് വിദേശനിര്‍മ്മിതമായ തറയോടുകളാണ്. മച്ചിലെ തൂക്കുവിളക്കുകളും കപ്പല്‍ കയറി വന്നതുതന്നെ. ചുമരിലെ ജനലുകളിലെ വര്‍ണ്ണച്ചില്ലുകളിലൂടെ മുറിക്കകത്തേക്ക് വീഴുന്ന വെളിച്ചത്തിന് ഒരു സിനിമാരംഗത്തിലേതുപോലെ ഭംഗി.



വര്‍ണ്ണച്ചില്ലുകളുള്ള ജനാലകള്‍

ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെയായിരിക്കണം സിനിമാക്കാര്‍ക്ക് ഈ തറവാടും ഹാളുമൊക്കെ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നത്. പലേരിമാണിക്യം സിനിമയിലെ ക്ലൈമാക്സ് രംഗത്തിലും പഴശ്ശിരാജയിലെ പല പ്രധാനരംഗങ്ങളിലും ഒരു ഗാനരംഗത്തിലും,’ദൈവനാമത്തില്‍ ‘ എന്ന സിനിമയിലുമൊക്കെ 80 സെന്റോളം സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന മാളിയേക്കല്‍ തറവാട് പ്രത്യക്ഷപ്പെടുന്നുണ്ട്.

മുകളിലത്തെ നിലയിലേക്കു്‌ പിന്‍വശത്തുനിന്ന് മറ്റൊരു കോണിപ്പടികൂടെയുണ്ട്. അതിന്റെ കൈവിരികളും തടകളുമൊക്കെ കാസ്റ്റ് അയേണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുറികള്‍ക്കൊക്കെ അസാധാരണമായ വലിപ്പമാണ്. കപ്പി ഉപയോഗിച്ച് താഴെയുള്ള കിണറ്റില്‍ നിന്നു്‌ വെള്ളം കോരിയെടുക്കാനാകും മുകളിലെ കുളിമുറികളിലേക്ക്. സാധാരണ വീടുകളിലെ കിടക്കമുറിയുടെ വലിപ്പമുണ്ട് കുളിമുറികള്‍ക്ക് പോലും.

ആതിഥേയര്‍ക്കൊപ്പം മുഴങ്ങോടിക്കാരിയും നേഹയും

എന്തെങ്കിലുമൊരു സല്‍ക്കാരം സ്വീകരിക്കാതെ മലബാറിലെ വീടുകളില്‍ നിന്ന് മടങ്ങാനാവില്ല. ഊണു്‌ സമയമായതുകൊണ്ട് ഒരു ഗ്ലാസ്സ് ഹോര്‍ലിക്സില്‍ ആ സ്നേഹം ഒതുക്കി ആതിഥേയരുമായി അല്‍പ്പനേരം ആ ഹാളില്‍ മാളിയേക്കലിന്റെ ചരിത്രങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ചിലവഴിച്ചു. ചുമരില്‍ കാണുന്ന ചിത്രങ്ങളൊക്കെ പല കഥകള്‍ക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.

മാളിയേക്കലില്‍ വന്നുപോയിട്ടുള്ളതും ഒളിവില്‍ കഴിഞ്ഞിട്ടുള്ളതുമായ പ്രമുഖരുടെ ഒരു നിര തന്നെയുണ്ട്. എ.കെ.ജി, സി.എച്ച്. കണാരന്‍ എന്നിവരാണ് മാളിയേക്കലില്‍ ഒളിവില്‍ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയപ്രമുഖർ. നായനാർ, ജനറല്‍ കരിയപ്പ, കേശവമേനോൻ, പനമ്പള്ളി ഗോവിന്ദ മേനോൻ, ഡോ.ഗഫൂർ, കുട്ടിമാളു അമ്മ, എന്നിവര്‍ക്ക് പുറമേ പ്രേംനസീര്‍ തുടങ്ങി ഭാവന വരെയുള്ള സിനിമാക്കാരുടെ നിര വേറേയുമുണ്ട് മാളിയേക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെ ലിസ്റ്റിൽ.

ചുമരില്‍ തൂങ്ങുന്ന ചിത്രങ്ങളിലൊന്ന് ശ്രീ കൊച്ചിന്‍ ഹനീഫയുടേതാണ്. അദ്ദേഹം നിക്കാഹ് കഴിച്ചിരിക്കുന്നത് മാളിയേക്കലില്‍ നിന്നാണ്. ഞങ്ങള്‍ അവിടെ നില്‍ക്കുന്ന ആ ദിവസം അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിലും ഞാനീ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ കലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ .

കാര്യമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്തതുകൊണ്ട് തറവാടിന്റെ പഴയകാല ഐശ്വര്യം ഇപ്പോളില്ലെങ്കിലും ആയകാലത്തെ പ്രൌഢി പകര്‍ന്നുതരാന്‍ തറവാട്ടിലെ ഓരോ ബിംബങ്ങള്‍ക്കും നിഷ്‌പ്രയാസം ആകുന്നുണ്ട്. ഇത്രയും വലിയൊരു വീട് അറ്റകുറ്റപ്പണിയൊക്കെ ചെയ്ത് നോക്കി നടത്തി കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രമികച്ച സാമ്പത്തികാവസ്ഥയുള്ളവരാണ് അന്തേവാസികളെങ്കിലും, 100ല്‍പ്പരം ആളുകളൊക്കെ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലത്ത് പണികഴിപ്പിച്ച ഇത്തരം വീടുകള്‍ കാലഹരണപ്പെടാതെ നയിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്.

മാളിയേക്കലില്‍ നിന്ന് മടങ്ങുന്നതിനുമുന്നായി അകത്തെ മുറിയിലൊന്നില്‍ രോഗശയ്യയിലുള്ള നിസ്സാര്‍ക്കയുടെ ഇളയമ്മ സാറുമ്മയെ ചെന്നു കണ്ടു. മുഴങ്ങോടിക്കാരിയേയും എന്നേയും കട്ടിലിനരുകിലിരുത്തി മാപ്പിളപ്പാട്ടുകള്‍ നിറുത്താതെ പാടിക്കൊണ്ടിരുന്നു 85 കഴിഞ്ഞ ആ മൂത്തമ്മ. മാളിയേക്കലിന്റെ ഓരോ പ്രജയുടെയും രക്തത്തില്‍ സംഗീതമുണ്ടെന്ന് തന്നെ വേണം കരുതാന്‍. നിസാര്‍ക്കയും കസിന്‍ മസൂദും ചേര്‍ന്ന് തുടങ്ങിവെച്ച ബ്ലൂ ജാക്സ് എന്ന ട്രൂപ്പ് അതിനൊരുദാഹരണമാണ്. യാതൊരു മടിയോ നാണമോ ഇല്ലാതെ മുന്‍പ് കണ്ടിട്ടില്ലാത്ത ഞങ്ങളുടെ മുന്നില്‍ സാറുമ്മായുടെ ഗാനാലാപനം കേട്ടപ്പോൾ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധസംഗീതത്തിന്റെ ഓര്‍മ്മയ്ക്കെന്ന നിലയിലോ, നാളിതുവരെ കേള്‍ക്കാത്തെ വരികളുടെ ലാളിത്യത്തിന്റെ സ്മരണയ്ക്കായിട്ടോ അതൊക്കെ കുറിച്ചെടുക്കേണ്ടതുതന്നെയാണെന്ന് എനിക്ക് തോന്നി.

മാളിയേക്കലില്‍ നിന്ന് എല്ലാവരോടും നന്ദി പറഞ്ഞിറങ്ങിയതിനുശേഷം തൊട്ടടുത്ത പുരയിടത്തിലുള്ള മറിയ മഹലിലേക്കാണു്‌ നിസ്സാറിക്ക ഞങ്ങളെ കൊണ്ടുപോയത്. മറിയ മഹലിലാണ്‌ മറിയുമ്മ താമസിക്കുന്നത്. തലശ്ശേരി വരെയോ, മാളിയേക്കല്‍ വരേയോ ചെന്നിട്ട് മറിയുമ്മയെ കാണാതെ തിരിച്ചുപോയാല്‍ വലിയൊരു നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ. അത്തരത്തിലൊരു വ്യക്തിപ്രഭാവത്തിനുടമയാണ് മറിയുമ്മ. കുറേക്കൂടെ വ്യക്തമായി പറഞ്ഞാല്‍ മലബാറിന്റെ ചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വിശിഷ്ട വനിതയാണ് തച്ചറക്കല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ.

മറിയുമ്മ സാഹിബ

മലബാറിലും മറ്റും മുസ്ലീം സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും സ്വായത്തമാക്കാതെയിരുന്നിരുന്ന ഒരു കാല‌ഘട്ടത്തിലേക്ക് കണ്ണോടിക്കേണ്ടിവരും മറിയുമ്മ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തിയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍.

ഫിഫ്റ്റ് ഫോം വരെ, അതായത് ഇന്നത്തെ പത്താം ക്ലാസ്സ് വരെ, മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ പഠിക്കുക വഴി ഇംഗ്ലീഷ് വിദ്യാഭ്യാസം കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ മുസ്ലീം വനിത എന്ന ചരിത്ര സ്ഥാനമാണ് മറിയുമ്മ നേടിയെടുത്തത്. യാഥാസ്ഥിതികരായ സമുദായക്കാരുടെ വെല്ലുവിളിയും പരിഹാസവും അപമാനിക്കലുമൊക്കെ ഇക്കാലത്ത് അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. സ്വന്തം ബാപ്പ ഒ.വി.അബ്ദുള്ള സീനിയറിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിദ്യാഭ്യാസകാര്യത്തില്‍ മറിയുമ്മയ്ക്ക് തുണയ്ക്കുണ്ടായിരുന്നു.

പേരിനുമാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുക എന്നതല്ല മറിയുമ്മയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മറിയുമ്മ ആ ഭാഷ ഇന്നും മനോഹരമായി സംസാരിക്കുന്നു, ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുന്നു, കത്തുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നു എന്നതൊക്കെക്കൊണ്ട് തലശ്ശേരി ഭാഗത്തൊക്കെ ഇംഗ്ലീഷ് മറിയുമ്മ എന്ന് സ്നേഹത്തോടെ അവരെ വിളിക്കപ്പെടുന്നുണ്ടെന്നത് രസകരമായ ഒരു വസ്തുതയാണ്.

മലബാര്‍ ശൈലിയില്‍ ചുറുചുറുക്കോടെ മറിയുമ്മ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം ആല്‍ബത്തിലെ ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ കാണിച്ചുതന്നു. സംസാരത്തിനിടയ്ക്ക് കയറി വരുന്ന ആംഗലേയത്തിന്‌ തീരെ കൃത്രിമത്വമില്ലെന്ന് മാത്രമല്ല വളരെ സ്വാഭാവികവുമാണത്.

“സമുദായത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും എനക്ക് എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ഇഷ്ടമല്ലായിരുന്നെങ്കിലും ബുര്‍ഖ ധരിച്ച് പോകുന്ന പതിവെനക്കുണ്ടായിരുന്നു. സ്കൂളിലെത്തി അതഴിച്ച് വെക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതണിഞ്ഞ് എന്നെ പരിഹസിക്കുമായിരുന്നു. സ്കൂള്‍ വിട്ട് ഓ.വി. റോഡ് വഴി ജഡ്ക്ക വണ്ടിയില്‍ വരുമ്പോള്‍ റോഡിനിരുവശവുമുള്ള കടകളില്‍ നിന്നിറങ്ങി വന്ന് ആള്‍ക്കാര്‍ മുഖത്തുവരെ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. മുസ്ല്യാരുടെ മോള് പള്ളിക്കൂടത്തില്‍ പോണത് അവര്‍ക്കൊക്കെ സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ പീഡനം സഹിക്കാതായപ്പോള്‍ ഉച്ചയ്ക്ക് എനക്ക് ചോറ്‌ സ്കൂളിലേക്ക് കൊടുത്തുവിടണമെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞു. അങ്ങനെ ഭക്ഷണം സ്കൂളിലെത്താന്‍ തുടങ്ങി. നിസ്ക്കാരത്തിനുള്ള സൌകര്യമൊക്കെ സ്കൂള്‍ അധികൃതര്‍ ചെയ്തുതരുമായിരുന്നു. ”

“ഉപ്പ മതവിദ്യാഭാസം നന്നായിട്ടുള്ള ആളായിരുന്നു. രണ്ടാം ക്ലാസ്സ് വരേയേ പഠിച്ചിട്ടുള്ളെങ്കിലും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗ്ലീഷില്‍ ലേഖനങ്ങള്‍ എഴുതുകയുമൊക്കെ ചെയ്യുമായിരുന്നു. ഹി വാസ് എ പയസ് മാന്‍.” ബാപ്പയെപ്പറ്റി പറയുമ്പോള്‍ മറിയുമ്മയ്ക്ക് നൂറ് നാവ്.

എല്ലാ എതിര്‍പ്പുകളും അവഗണിച്ചും സഹിച്ചും മറിയുമ്മയും മാളിയേക്കലിലെ മറ്റ് സ്ത്രീ പ്രജകളും വിദ്യാഭ്യാസം കരസ്ഥമാക്കുകയും സമൂഹത്തിലെ മറ്റ് പല നല്ല കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഉമ്മ കുഞ്ഞായിശുമ്മയുടെ നേതൃത്വത്തില്‍ 1935 ല്‍ തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊടുത്തത് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രം. സാക്ഷരതാ ക്ലാസ്സുകൾ, തയ്യല്‍ ക്ലാസ്സുകൾ, കുടുംബാസൂത്രണ ക്ലാസ്സുകൾ, വിധവാ പെന്‍ഷന്‍ കലടാസു്‌ തയ്യാറാക്കാന്‍ സഹായിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ മാളിയേക്കലിന്റെ മുറ്റത്ത് വലിയൊരു സ്ത്രീജനക്കൂട്ടം തന്നെ ഉണ്ടാക്കുമായിരുന്നു അക്കാലങ്ങളിൽ.

ഫിഫ്റ്റ് ഫോം കഴിഞ്ഞ ഉടനെ ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറായിരുന്ന വി.ആർ. മായന്‍ ആലിയുമായി മറിയുമ്മയുടെ നിക്കാഹ് കഴിഞ്ഞു. അദ്ദേഹവും മറിയുമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ്‌ നല്‍കിപ്പോന്നത്. ഞങ്ങള്‍ മറിയ മഹലില്‍ ചെല്ലുമ്പോള്‍ മറിയുമ്മയുടെ മൂത്ത മകള്‍ കുഞ്ഞാച്ചു എന്ന ഓമനപ്പേരുള്ള അയിഷ അവിടെയുണ്ട്. വര്‍ത്തമാനങ്ങളില്‍ അയിഷത്താത്തയും ഞങ്ങള്‍ക്കൊപ്പം കൂടി. ഒരു ദിവസം മുഴുവന്‍ കേട്ടിരുന്നാലും തീരാത്തത്രയും കഥകള്‍ കേള്‍ക്കാന്‍ വളരെ പരിമിതമായ സമയവുമായാണ്‌ ഞങ്ങള്‍ ചെന്നതല്ലോ എന്ന സങ്കടം മാത്രമായിരുന്നു ഞങ്ങള്‍ക്ക്.

മാളിയേക്കലിലെ പുരോഗമനജീവിതരീതികളും മറ്റും പറയുന്ന കൂട്ടത്തില്‍ റേഡിയോ എന്ന കണ്ടുപിടുത്തം സംസാരത്തിലേക്ക് കടന്നുവന്നു. അക്കാലത്ത് റേഡിയോ എന്നത് സാധാരണക്കാര‌ന് ഒരു അത്ഭുത വസ്തുവാണ്‌. ദിവസം മുഴുവനും ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്ന ഈ പെട്ടി, ചെകുത്താന്റെ ആലയമാണ് എന്നൊക്കെ പലരും വിശ്വസിക്കുകയും ചെയ്തിരുന്നു.

അതിന്റെ ചുവടുപിടിച്ച് പഴയകാല കമ്മ്യൂണിസ്റ്റും അഭിഭാഷകനുമായിരുന്ന ശ്രീമാന്‍ ഓ. അബ്ദുള്ള എഴുതി, ശ്രീ. ടി.സി.ഉമ്മൂട്ടി സംഗീതം ചെയ്ത ഒരു മനോഹരമായ ഗാനമുണ്ട്. റേഡിയോയെപ്പറ്റിയുള്ള ആ ഗാനം കോഴിക്കോട് ആകാശവാണി നിലയത്തിനു വേണ്ടി മാളിയേക്കലിന്റെ മുകളിലെ നിലയിലെ പ്രൌഡഗംഭീരമായ വലിയ ഹാളില്‍ വെച്ച് റെക്കോഡ് ചെയ്തപ്പോള്‍ അതിനു്‌ തബല വായിച്ചത് ശ്രീ മസൂദും, ഹാര്‍മോണിയം വായിച്ചത് ട്യൂണ്‍ നല്‍കിയ ശ്രീ.ടി.സി.ഉമ്മൂട്ടിയുമാണ്. ഗാനാലാപനം മറിയുമ്മയുടെ മകളായ സാറയും, സെയ്ദ, ഫാത്തിമ എന്നീ കുടുംബാഗങ്ങളുമാണ്. അന്നതിനു്‌ കോറസ്സ് പാടിയ അയിഷത്താത്ത ഇപ്പോള്‍ ദാ ഞങ്ങളുടെ മുന്നിലുണ്ട്.

“ആ പാട്ടൊന്ന് പാടിക്കൊടുക്ക് മോളേ”

…എന്ന് മറിയുമ്മ പറഞ്ഞുതീരലും ഞങ്ങള്‍ക്ക് വേണ്ടി അയിഷത്താത്ത ആ ഗാനം ആലപിക്കുകയായി. ഞാന്‍ ആദ്യമേ പറഞ്ഞിരുന്നില്ലേ, സംഗീതം മാളിയേക്കലില്‍ എല്ലാവരുടെയും രക്തത്തിലുണ്ട്. അത് വെളിയില്‍ പ്രകടിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള സങ്കോചവും ആര്‍ക്കുമില്ല. ഞാനെന്റെ മൊബൈല്‍ ഫോണിലെ വോയ്സ് റെക്കോഡര്‍ ഓണ്‍ ചെയ്യുന്നതിനുമുന്നേ മനോഹരമായ ആ വരികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

കേട്ടു ഞാന്‍ ഇന്നെന്റെ
ഖല്‍ബില്‍ കുളിര്‍ക്കുന്ന
മട്ടിലെന്റുമ്മാച്ചൂ

പരിശുദ്ധ ഖുറാനിലുള്ളോരു
സൂറത്തിന്റോത്താദ്
ഓത്താണെന്റുമ്മാച്ചൂ

നേരം വെളുത്തപ്പം
ഞാനെന്റെ റേഡിയോ
മെല്ലെത്തുറന്നാണേ

അന്നേരത്തെ നെഞ്ചില്‍
കുളിരില്‍ രാഗത്തില്‍ ഓതുന്ന
ഓത്തു ഞാന്‍ കേട്ടാണേ

രാഗവും താളവുമെന്‍
ഓത്തിന്റെയുള്ളിലെ
സംഗീതം വേറാണേ

എന്റുമ്മാച്ചൂ
ചായിപ്പിന്റുള്ളില്
കാണുന്ന റേഡിയോ
ശെയ്ത്താന്റെ വീടല്ല.

ഞങ്ങള്‍ ശരിക്കും ഭാഗ്യം ചെയ്തവര്‍ തന്നെയാണെന്നെനിക്ക് തോന്നി. മാളിയേക്കല്‍ വരാനും മറിയുമ്മയെ കാണാനും വിശേഷങ്ങള്‍ കേള്‍ക്കാനുമൊക്കെ സാധിച്ചതുകൂടാതെ ആകാശവാണിയുടെ തുടക്കകാലങ്ങളില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു പഴയ ഗാനം അതന്ന് പാടിയ കൂട്ടത്തിലൊരാളുടെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കാന്‍ പറ്റിയിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും, മറവിയുടെ കയങ്ങളിലേക്കു്‌ വീണുപോകാത്ത നിമിഷങ്ങളായിരിക്കും ഇതെല്ലാം.

സംസ്ഥാനാടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ വെച്ചുനടന്ന പ്രഥമ മാപ്പിളപ്പാട്ട് മത്സരത്തിന്റെ സൂത്രധാരക, തലശ്ശേരിയുടെ തനത് ഭക്ഷണരുചി പകര്‍ന്നുകൊടുക്കാന്‍ ഭക്ഷണമേളകള്‍ സംഘടിപ്പിക്കുകയും, തലശ്ശേരി മുസ്ലീം വനിതാ സമാജത്തിന്റെ സാരഥിയായി നിന്ന് സാമൂഹ്യസേവനരംഗത്ത് തന്നാലാകുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു മാതൃകാ വനിത. ഇങ്ങനെയൊക്കെയാണെങ്കിലും മറിയുമ്മയുടെ കാര്യത്തില്‍ കേരളം വേണ്ടത്രയ്ക്ക് ആദരവ് കാണിച്ചിട്ടുണ്ടോ ? ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സ്ത്രീ എന്ന നിലയ്ക്ക് വേണ്ടത്ര പ്രാധാന്യം നമ്മളവര്‍ക്ക് കൊടുത്തിട്ടുണ്ടോ ? സംശയമാണ്. ഇടയ്ക്കിടയ്ക്ക് മലബാര്‍ മേഖലകളിലൊക്കെ ചില ബഹുമാനിക്കലും ആദരവ് പ്രകടിപ്പിക്കലുമൊക്കെ നടക്കുന്നുണ്ടെങ്കിലും സംസ്ഥാനം മറിയുമ്മയെ വേണ്ട വിധത്തില്‍ ഗൌനിച്ചിട്ടില്ലെന്ന് തന്നെയാണു്‌ എന്റെ അഭിപ്രായം.

തലശ്ശേരി മുസ്ലീം അസോസ്സിയേഷനും കേരള മാപ്പിള കേന്ദ്രയും ചേര്‍ന്ന് 2008 മാര്‍ച്ചില്‍ ആദരിക്കുന്നു

നിറഞ്ഞ മനസ്സോടെ മറിയ മഹളില്‍ നിന്ന് യാത്രപറഞ്ഞിറങ്ങുന്നതിന്‌ മുന്നായി എനിക്കഹങ്കരിക്കാനായി, എന്നെന്നും ഓര്‍ത്തുവെയ്ക്കാനായി, ആ സ്ത്രീരത്നം തന്റെ കൈകള്‍ എന്റെ ശിരസ്സിലേക്കുയര്‍ത്തി അനുഗ്രഹിച്ചു.

“God bless you son”

…….തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…..