Monthly Archives: October 2011

Spain_flag_map

സ്‌പെയിനിൽ


മയം രാത്രി 11 മണി കഴിഞ്ഞിരുന്നു. തെരുവ് വിളക്കുകളെല്ലാം പ്രകാശം വാരി വിതറി നിൽക്കുന്നുണ്ട്. പക്ഷെ, പരിസരമെല്ലാം വിജനമാണ്. ജൂലായ് മാസമായതുകൊണ്ടാകണം താപമാനം 24 ഡിഗ്രിക്ക് അപ്പുറത്തേക്ക് കടന്നിട്ടില്ല. El Putxet എന്ന മെട്രോ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി, പടികൾ ചവിട്ടിക്കയറി ഭൂഗർഭത്തിന്റെ മുകളിലെത്തിയപ്പോൾ ഇതാണ് അവസ്ഥ.

തീരെ പരിചിതമല്ലാത്ത രാജ്യം. ഞങ്ങൾക്കറിയുന്ന ഭാഷകളൊന്നും വിലപ്പോവുകയുമില്ല. ഭാഷ അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല; വഴി ചോദിക്കാൻ ഒരു ഈച്ചപോലും അടുത്തെങ്ങുമില്ല. ചക്രവ്യൂഹത്തിൽ അകപ്പെടുന്നതായിരുന്നു ഇതിലും ഭേദമെന്ന് തോന്നിപ്പോയി. ഇനിയെന്തെന്ന്, അടിച്ചുപരത്തിയ ചോദ്യചിഹ്നം മുന്നിൽ തുറിച്ചുനോക്കി നിൽക്കുന്നു. ആറ്റുനോറ്റിരുന്ന് തയ്യാറാക്കിയ 9 ദിവസത്തെ യാത്രാ പദ്ധതിയുടെ തുടക്കം തന്നെ ഇങ്ങനെയാണെങ്കിൽ, ഇനിയുള്ള വൈതരണികളെല്ലാം തരണം ചെയ്യാൻ ഞങ്ങളെക്കൊണ്ടാകുമോ ബദരീങ്ങളേ ?! ഒറ്റയ്ക്കായിരുന്നെങ്കിൽ ഒട്ടും സമയം പാഴാക്കാതെ ഏതെങ്കിലും കടത്തിണ്ണയിൽ ചുരുണ്ടുകൂടി നേരം വെളുപ്പിക്കാൻ ഞാനൊട്ടും അമാന്തിക്കില്ലായിരുന്നു. പക്ഷെ, ഇതിപ്പോൾ മുഴങ്ങോടിക്കാരിയും കൂടെയുണ്ട്. മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ കണ്ടുപിടിച്ചേ പറ്റൂ.

2009 ജൂലായ് 7ന് നാണ് സംഭവം. പാസ്സ്പ്പോർട്ടിൽ ഷെങ്കൺ വിസ അടിച്ചതിനുശേഷം, സന്ദർശിച്ചിരിക്കുന്ന യൂറോപ്പ് രാജ്യങ്ങളുടെ ലിസ്റ്റിൽ ഫ്രാൻസ് മാത്രം. ഇംഗ്ലണ്ടിലെ പൊറുതി തീരാൻ ഇനി അധികം നാളുകളില്ലെന്ന അവസ്ഥ സംജാതമായപ്പോളാണ് ‘യൂറോപ്പ് യാത്ര‘യെന്ന സ്വപ്നം ഒരിടത്തും എത്തിയിട്ടില്ലെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് യൂറോപ്പിൽ പോകാൻ ഏറ്റവും സൌകര്യം ഇംഗ്ലണ്ടിൽ നിന്നുതന്നെയാണ്. ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നടന്നെന്നും വരില്ല. പിന്നീടുള്ള ദിവസങ്ങളിൽ പോകാനുള്ള രാജ്യങ്ങളുടേയും സ്ഥലങ്ങളുടേയുമൊക്കെ കണക്കെടുത്തു, ഹോട്ടൽ മുറികൾ ബുക്ക് ചെയ്തു, വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു. വസ്ത്രങ്ങൾ വെക്കാനായി 15 കിലോഗ്രാമിൽ താഴെ മാത്രം തൂക്കം വരുന്ന ഓരോ ചെറിയ ട്രോളി ബാഗ് ; പിന്നെ, ക്യാമറയും പാസ്സ്പോർട്ടും മറ്റ് യാത്രാ രേഖകളുമൊക്കെ സൂക്ഷിക്കാനായി ഒരു തോൾസഞ്ചിയും. ലെസ്സ് ലഗ്ഗേജ് മോർ കംഫർട്ട് (Less luggage more comfort) എന്നാണല്ലോ പ്രമാണം.

കാളപ്പോരിന്റെ ഈറ്റില്ലമായ സ്പെയിനിലേക്കാണ് യാത്ര. അവിടെ രണ്ട് ദിവസം ചിലവഴിച്ചതിനുശേഷം മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക്. എല്ലാ ടിക്കറ്റുകളും ബഡ്ജറ്റ് ഫ്ലൈറ്റുകളിലാണ് ബുക്ക് ചെയ്തിരിക്കുന്നത്.  Iberia  എന്ന സ്പാനിഷ് കമ്പനിയുടെ വിമാനത്തിൽ ഞാനാദ്യമായാണ് കയറുന്നത്. വൈകീട്ട് 03:25 ന്റെ വിമാനം പറന്ന് ഹീത്രോ വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയപ്പോൾത്തന്നെ ഒന്നര മണിക്കൂർ വൈകി. രണ്ട് മണിക്കൂർ പറക്കലുണ്ട്. പോരാത്തതിന് ലണ്ടനേക്കാൾ ഒരു മണിക്കൂർ മുന്നിലാണ് സ്പെയിൻ.

ബാർസലോണയിൽ വിമാനം ഇറങ്ങിയപ്പോൾ സമയം രാത്രി 8 മണി. വിമാനത്താവളത്തിനകത്തെ ടൂറിസ്റ്റ് ഇൻ‌ഫർ‌മേഷൻ കൌണ്ടർ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. വഴികാട്ടിയായി ബോർഡുകൾ ഉള്ളതുകൊണ്ട് റെയിൽ‌ വേ സ്റ്റേഷനിൽ എത്തിപ്പറ്റാനായി. ടിക്കറ്റെടുക്കാൻ സ്റ്റേഷനിലെ ഒരു ജോലിക്കാരി സഹായിച്ചു. ഭാഷ പ്രശ്നമാകാൻ പോകുകയാണെന്ന് അപ്പോൾത്തന്നെ ഒരു സൂചന കിട്ടി. സത്യത്തിൽ, ജീവിതത്തിൽ ആദ്യമായാണ് ആശയ വിനിമയം കുഴപ്പത്തിലാകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തേക്ക് യാത്ര തിരിക്കുന്നത്. ഫ്രാൻസിൽ ഇത്രയ്ക്ക് ഭാഷാ പ്രശ്നമൊന്നും ഇല്ല. അത്യാവശ്യത്തിനും അതിൽക്കൂടുതലും ഇംഗ്ലീഷ് അവിടെ ചിലവാകും. പാക്കേജ് ടൂറുകാരുടെ കൂടെ പോകുകയാണെങ്കിൽ ഭാഷയൊന്നും ഒരു പ്രശ്നം ആകുന്നതേയില്ല. ഇതിപ്പോൾ സ്വന്തം നിലയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ ? അനുഭവിക്കാനുള്ളതൊക്കെ അന്തമില്ലാത്ത ജീവിത യാത്രാനുഭവങ്ങളുടെ കൂട്ടത്തിൽ അക്കമിട്ട് ചേർത്ത് വെക്കുക മാത്രമേ നിവൃത്തിയുള്ളൂ.

സാൻഡ്‌സ് സ്റ്റേഷൻ

ബാർസലോണയിൽ നിന്ന് തീവണ്ടി കയറി Sants മെട്രോയിറങ്ങി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന തീവണ്ടികൾ സമ്മേളിക്കുന്ന സ്പെയിനിലെ ഒരു പ്രധാന സ്റ്റേഷനാണ് സാൻഡ്സ്. അവിടന്ന് L3 മെട്രോയിലേക്ക് മാറിക്കയറി Catalonia സ്റ്റേഷനിലിറങ്ങി. അവിടന്ന് Tibidabo ദിശയിലുള്ള L7 മെട്രോ റൂട്ടിലേക്ക് വീണ്ടും മാറിക്കയറിയാണ് El Putxet  സ്റ്റേഷനിൽ ഇറങ്ങി, അനാഥ പ്രേതങ്ങളായി റോഡിലിങ്ങനെ നിൽക്കുന്നത്. കൈയ്യിൽ ആകെയുള്ളത് പ്രിന്റ് എടുത്ത് വെച്ചിരിക്കുന്ന ഒരു ഗൂഗിൾ മാപ്പ് മാത്രം. താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴി അതിലുണ്ട്. പക്ഷെ അത് ആരെയെങ്കിലും കാണിക്കാൻ പറ്റിയാലല്ലേ വഴി തെളിച്ചെടുക്കാനാവൂ. കുറേ ദൂരം ബാഗും വലിച്ച് റോഡിലൂടെ ലക്ഷ്യമില്ലാതെ നടന്നു. പാതി അടഞ്ഞ ഒരു റെസ്റ്റോറന്റിന്റെ മുന്നിലാണെന്ന് തോന്നുന്നു, രണ്ടുമൂന്ന് പേർ സംസാരിച്ച് നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ ആദ്യം അൽ‌പ്പം ആശ്വാസമായെങ്കിലും, പിന്നീടത് ഒരു ഭീതിക്ക് വഴിമാറി. രാത്രിസമയത്ത്, അതും ആൾത്തിരക്കില്ലാത്ത ഈ നേരത്ത് കറങ്ങി നടക്കുന്ന സ്ത്രീകൾ കുഴപ്പക്കാരാകാനും മതി. നമ്മുടെ ഒരു സങ്കൽ‌പ്പവും അനുഭവങ്ങളുമൊക്കെ അതാണല്ലോ ? രണ്ടും കൽ‌പ്പിച്ച് ആ സംഘത്തെ കേറി മുട്ടി. കൂട്ടത്തിൽ അൽ‌പ്പമെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നത് ആ സ്ത്രീ മാത്രമാണ്. അവർ ഒരു നിശാസുരഭിയൊന്നും ആയിരുന്നില്ല. ഒക്കെ എന്റെ മഞ്ഞക്കണ്ണടയുടെ പ്രശ്നം മാത്രമായിരുന്നു. എന്തായാലും ഹോട്ടലിലേക്കുള്ള വഴി അവർക്കാർക്കും വലിയ പിടുത്തമില്ല.

ഗൂഗിൾ മാ‍പ്പ് പ്രകാരം, ഞങ്ങളന്വേഷിക്കുന്ന ഹോട്ടൽ, വന്ന വഴിയിലൂടെ തിരിച്ച് പോകുന്നിടത്ത് എവിടെയെങ്കിലും ആകാനാണ് സാദ്ധ്യത. അര കിലോമീറ്ററോളം തിരിച്ച് നടന്നാലേ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തൂ. വിജനമായ വഴിയിലൂടെ തിരിച്ചു നടന്നു. ട്രോളി ബാഗിന്റെ ചക്രം ഉരുളുന്ന കരകര ശബ്ദം രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടിരുന്നു. ഈ ശബ്ദം മാത്രം മതിയാകും ആരോ വെളിയിൽ ഇറങ്ങി നടക്കുന്നുണ്ടെന്ന് ഏതെങ്കിലും സാമൂഹ്യവിരുദ്ധർക്ക് സൂചന നൽകാൻ. ഞങ്ങൾ രണ്ടുപേരും ശരിക്കും ഭയത്തിന്റെ പിടിയിൽ അമരാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ‘വരുന്നിടത്ത് വെച്ച് കാണാം’ എന്നതാണല്ലോ ഇത്തരം സന്ദർഭങ്ങളിലെ ഏക സൂത്രവാക്യം. El Putxet സ്റ്റേഷന് മുന്നിൽത്തന്നെ തിരിച്ചെത്തിയപ്പോൾ റോഡിൽ അതാ ഒരു ടാക്സിക്കാരൻ. ഗൂഗിൾ മാപ്പ് കാണിച്ച് കലാമണ്ഡലം ഭാഷയിലൂടെ കാര്യം അവതരിപ്പിച്ചപ്പോൾ, ‘കേറിക്കോളൂ, ദാ ഇപ്പ എത്തിക്കാം‘ എന്ന മട്ടിലുള്ള ആത്മവിശ്വാസം ഡ്രൈവറുടെ മുഖത്ത്. ഹോ, ആശ്വാസമായി.

പലവഴി ഇടവഴി കയറി വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ, മീറ്ററിലെ റീഡിങ്ങ് ഉയരുന്നതിനനുസരിച്ച് എന്റെ രക്തസമ്മർദ്ദവും ഉയർന്നുകൊണ്ടിരുന്നു. 9.7 യൂറോ കൂ‍ലി വാങ്ങിയിട്ട് ടാക്സി ഡ്രൈവർ കൊണ്ടുവിട്ടത് തെറ്റായ സ്ഥലത്തായിരുന്നു. ഭാഗ്യത്തിന് വണ്ടി വിടുന്നതിന് മുന്നേ, മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലല്ല വന്നെത്തിയിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ടാക്സി ഡ്രൈവർ കുഴപ്പക്കാരനാണെന്ന ഒരു ചിന്തകൂടെ ഉയർന്ന് വന്നപ്പോൾ ഭീകരാവസ്ഥ കുറേക്കൂടെ വഷളായി. വന്നിറങ്ങിയ മെട്രോ സ്റ്റേഷനിൽ നിന്നും ഒരുപാട് ദൂരെ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുന്നു. യൂറോ എത്ര ചിലവായാലും ടാക്സിയിൽ അല്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് ചെന്നെത്താനാവില്ല എന്ന് ഉറപ്പായി. ടാക്സിക്കാരൻ ചിലയിടത്ത് വണ്ടി നിർത്തി ഇരുളിൽ മറയും; അൽ‌പ്പനേരം കഴിഞ്ഞ് വീണ്ടും മുന്നോട്ട് നീങ്ങും. ഇതിനിടയ്ക്, ഒരു ഭോജനശാലയ്ക്ക് മുന്നിൽ വണ്ടിയെത്തി. ഒരു പാചകക്കാരൻ മാത്രമാണ് അവിടെയുമുള്ളത്. അവർ തമ്മിൽ കുറേ നേരം എന്തോ സംസാരിച്ചു. വണ്ടി വീണ്ടും മുന്നോട്ട്. ഇതുവരെ കണ്ട് പരിചയപ്പെട്ട വഴികളിലൂടെയാണ് വാഹനം പൊയ്ക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ വന്നിറങ്ങിയ El Putxet സ്റ്റേഷന് മുന്നിൽത്തന്നെ ഡ്രൈവർ കാറ് നിർത്തി. അടുത്ത തീവണ്ടി പിടിച്ച് തിരിച്ച് പൊയ്ക്കോളാനാണോ ഇയാൾ പറയാൻ പോകുന്നത് എന്ന് സംശയിച്ച് നിൽക്കുമ്പോൾ, കക്ഷി വണ്ടിയിൽ നിന്ന് ബാഗുകളൊക്കെ വെളിയിൽ ഇറക്കാൻ തുടങ്ങി. എല്ലാം തുലഞ്ഞു; ഇയാൾ ഞങ്ങളെ ഉപേക്ഷിച്ച് പോകുകയാണെന്ന് ഉറപ്പ്.

പിന്നാലെ വരാൻ ആംഗ്യം കാണിച്ചുകൊണ്ട് ഡ്രൈവർ പെട്ടെന്ന് സ്റ്റേഷന്റെ മുന്നിലുള്ള ആദ്യത്തെ ഇടവഴിയിലെ ഇരുട്ടിലേക്ക് ഊളിയിട്ടു. ഇടതുവശത്തെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അവിടെയുള്ള ബോർഡ് ഞാൻ വായിച്ചു. Eurostars Mitre. ആശ്വാസത്തിന്റെ കുളിർ മഴ ഒരെണ്ണം പെട്ടെന്ന് പെയ്ത് തോർന്നതുപോലെ തോന്നി. കഴിഞ്ഞ രണ്ട് മണിക്കൂറായി ഞങ്ങൾ തിരഞ്ഞുനടന്നിരുന്ന Eurostars Mitre ഹോട്ടൽ, സ്റ്റേഷനിൽ നിന്ന് വെറും 50 അടി ദൂരത്ത് തന്നെ ഇതാ നിവർന്ന് നിൽക്കുന്നു. മടക്കയാത്രയുടെ വാടകയായി ഒരു യൂറോ പോലും വാങ്ങാതെ ടാക്സിക്കാരൻ യാത്രപറഞ്ഞ് പിരിഞ്ഞു. അകാരണമായി അയാളെ സംശയിച്ചതിന് അഷ്ടവസുക്കൾ എന്നോട് പൊറുക്കട്ടെ.  

അപ്പോൾ സമയം പുലർച്ചെ ഒരു മണി. ബാർസലോണയിലെ ആദ്യത്തെ ദിവസം കഴിഞ്ഞ് രണ്ടാമത്തേത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള 9 ദിവസങ്ങൾ ഇടവേളകളില്ലാത്ത യാത്രകളായിരിക്കും എന്നതിന്റെ സൂചനയല്ലേ ഇത് ? സൂചന കണ്ട് പഠിച്ചില്ലെങ്കിൽ എന്താകുമെന്ന് മുദ്രാവാക്യങ്ങൾ പോലും പൂരിപ്പിക്കുന്നില്ലെങ്കിലും ഞങ്ങൾക്ക് അതേപ്പറ്റി ഒരൂഹം കിട്ടിക്കഴിഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. ഇംഗ്ലണ്ടിലെ പീറ്റർബറോയിലെ ഞങ്ങളുടെ വാസസ്ഥലം വിടുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ബാഴ്‌സലോണയിൽ വന്നിറങ്ങിയപ്പോളും മഴ വിട്ടുമാറിയിരുന്നില്ല്ല. യാത്രകൾ പുറപ്പെടുമ്പോളും യാത്രകൾക്കിടയിലും മഴ പെയ്യുന്നുണ്ടെങ്കിൽ, എനിക്കതൊരു ശുഭ ലക്ഷണമാണ്. അന്ധവിശ്വാസമെന്ന് വേണമെങ്കിൽ വിലയിരുത്താം. പക്ഷെ, യാത്രകൾക്കിടയിൽ മഴയോടുള്ള എന്റെ പൊരുത്തം ഇന്നുവരെ അങ്ങനെയാണ്. പ്രത്യക്ഷത്തിൽ എന്റെ മുന്നിലുള്ള, ഈശ്വരനെന്ന പ്രകൃതിയുടെ പ്രസാദമായി മഴയെ ഞാൻ കാണുന്നു. ഒരു കവിയായിരുന്നെങ്കിൽ ഈ അവസ്ഥയെ മറ്റൊരു തരത്തിൽ വർണ്ണിക്കുവാൻ എനിക്കാകുമായിരുന്നു.

എന്തായാലും സ്പെയിൻ വിടുന്നതിന് മുന്നേ ഞങ്ങളാ സത്യം മനസ്സിലാക്കി. ഹോട്ടൽ കണ്ടുപിടിക്കുന്ന കാര്യത്തിൽ ഇത്രയും പ്രശ്നമുണ്ടാക്കിയത് മറ്റാരുമല്ല; ഗൂഗിൾ തന്നെ. റോഡിൽ ചില വ്യത്യാസങ്ങൾ വന്നത് മാപ്പിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

കിടക്കയിലേക്ക് മറിഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. മെട്രോ റെയിലിലും ടാക്സിയിലും ഉറക്കം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നതുപോലെ. ഞെട്ടിയുണർന്നത്, വാച്ചിലെ അലാ(റ)ം ശബ്ദമുയർത്തി ഉറക്കത്തെ ആട്ടിയോടിച്ചപ്പോളാണ്.


തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.