Monthly Archives: February 2008

കൊച്ചു കൊച്ചു സ്വപ്നങ്ങള്‍


ലിക്കിതാ?“

ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഉയര്‍ന്നുവന്ന ശബ്ദം ചെവിയില്‍ തുളച്ചുകയറിയെങ്കിലും വേദനയുടെ കാഠിന്യം നിമിത്തം കണ്ണുതുറക്കാനോ ചോദ്യത്തിന്റെ ഉറവിടം കാണാനോ പറ്റിയില്ല. ശബ്ദം അപ്പാവുടേതു തന്നെ. ശബ്ദത്തിലെ വിറയല്‍ തന്റെ വലത് കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ആ കൈകളിലുമുണ്ട്. ഇടത്തേ കൈയ്യിലും ആരോ മുറുക്കെപ്പിടിച്ചിട്ടുണ്ട്. മൃദുലമായ സ്പര്‍ശനം‍. അത് ശെല്‍‌വിയായിരിക്കാം, തന്റെ എല്ലാമെല്ലാമായ തങ്കച്ചി.

അടിവയറ്റിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു. ആശുപത്രിക്കിടക്കയിലാണ്. കട്ടിലിനിരുവശവും അപ്പാവും, തങ്കച്ചിയും. ശെല്‍‌വിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. കുറ്റപ്പെടുത്തലിന്റേയും, പരിഭവത്തിന്റേയും കാര്‍മേഘങ്ങള്‍ ആ മുഖത്ത് കാണാം. അപ്പാവുടെ മുഖത്ത് ഞാന്‍ സമ്മതിച്ചതുകാരണമല്ലേ നിനക്കീ അവസ്ഥ വന്നത് എന്ന കുറ്റബോധം നിഴലിക്കുന്നു.
“ഏന്‍ അണ്ണാ,ഇപ്പടിയെല്ലാം എതുക്കാഹെ പണ്ണിയിറുക്ക് ?”
ശെല്‍‌വിയുടെ കണ്ണുകളില്‍നിന്നും കുടുകുടെ ഒഴുകാന്‍ തുടങ്ങുകയാണ്.

വര്‍ക്ക് ഷോപ്പിലെ തുച്ഛമായ വരുമാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടി തികയാറില്ല. ശെല്‍‌വിക്ക് കല്യാണപ്രായമായി വരികയാണ്. അപ്പാവുക്ക് നന്നെ വയസ്സായി. ഇനിയും അധികം കഷ്ടപ്പെടുന്നത് കാണാന്‍ വയ്യ. റോഡ് പണിക്ക് പോകണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. അതില്‍നിന്ന് കിട്ടുന്ന എണ്ണിച്ചുട്ടതിന്റെ പകുതി മരുന്നിനു‌തന്നെ ചിലവാകും. വൈകുന്നേരമാകുമ്പോഴേക്കും കരിയും പുകയും ടാറും പിടിച്ച്, ചുമച്ച് കുരച്ച് മടങ്ങിയെത്തുന്ന മെലിഞ്ഞുണങ്ങിയ ആ ശരീരം കാണുമ്പോള്‍, ഇപ്പോളുള്ളതിനേക്കാള്‍ വലിയ വേദനയാണ്.

കിഡ്‌ണി വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ഓട്ടോറിക്ഷയ്ക്കുള്ള പണം വാങ്ങിത്തരാമെന്ന് പറഞ്ഞത് വടപളനിയിലെ പ്രമുഖ കിഡ്‌ണി ഏജന്റ് മാരിയപ്പനാണ്. നൂറുകണക്കിനാളുകളാണ് മാരിയപ്പന്‍ വഴി കിഡ്‌ണി വിറ്റ് രക്ഷപ്പെട്ടിരിക്കുന്നത്. ഒരു കിഡ്‌ണി വിറ്റാല്‍ സാധാരണ ഗതിയില്‍ ഒരു ഓട്ടോ വാ‍ങ്ങാനുള്ള പണമൊന്നും കിട്ടില്ല. കിഡ്‌ണി വാങ്ങുന്ന ആള്‍ ധനികനായതുകൊണ്ടും, നല്ല സഹായമനസ്ഥിതിയുള്ള ആളായതുകൊണ്ടും ഒത്തുവന്ന ഒരു അവസരമാണ്. പാഴാക്കിക്കളയുന്നത് വിഢിത്തമാകും.

സ്വന്തമായി ഒരു ഓട്ടോ കിട്ടിയാല്‍ ഒന്നുരണ്ടുവര്‍ഷത്തിനുള്ളില്‍ രാപ്പകല്‍ ഓടിയിട്ടാണെ‍ങ്കിലും ശെല്‍‌വിയുടെ കല്യാണത്തിനുള്ള പണം ഉണ്ടാക്കാം. അവള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇതിലും വലിയ വേദന സഹിക്കാനും‍ സന്തോഷമല്ലേയുള്ളൂ.

ചിലവെല്ലാം കഴിച്ച് കയ്യില്‍ ബാക്കിവരുന്ന ചില്ലറ കൊണ്ടുക്കൊടുക്കുമ്പോള്‍, ചിറ്റമ്മയുടെ മുഖം ചുളിയുന്നതും ഇനി കാണേണ്ടിവരില്ലല്ലോ ? തന്നേയും അപ്പാവേയും എന്തൊക്കെ കുറ്റപ്പെടുത്തിയാലും, സ്വന്തം മകളല്ലാതിരുന്നിട്ടുകൂടി ശെല്‍‌വിയെ അവര്‍ക്ക് ജീവനാണല്ലോ. അല്ലെങ്കിലും അവളുടെ കാര്യം ഓര്‍മ്മിപ്പിക്കുമ്പോഴല്ലേ അവര്‍ കൂടുതല്‍ ദേഷ്യപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കല്‍പ്പോലും ഉള്ളിലവരോട് വെറുപ്പ് തോന്നിയിട്ടില്ല. എല്ലാം ശെല്‍‌വിക്ക് വേണ്ടിയല്ലേ ?

പക്ഷെ ഇക്കാര്യം ശെല്‍‌വി അറിയാതെ നടക്കണം. അറിഞ്ഞാലവള്‍ സമ്മതിക്കില്ല. തനിക്കുള്ളതിന്റെ പതിന്മടങ്ങ് സ്നേഹം അവള്‍ക്കുമില്ലേ തന്നോട്. അപ്പാവേയും അറിയിക്കാതെ കാര്യങ്ങള്‍ നടത്തണമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഓപ്പറേഷനുമുന്‍പ് ആശുപത്രിയിലെ കടലാസുകളില്‍ ഒപ്പിടാന്‍ അടുത്ത ബന്ധുക്കളാരെങ്കിലും തന്നെ വേണം. അപ്പാവെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒന്നില്‍ക്കൂടുതല്‍ കിഡ്‌ണി പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ക്ക് ആവശ്യമില്ലെന്നൊക്കെ താന്‍പോലും മനസ്സിലാക്കിയത് ഇപ്പോഴല്ലേ !! അപ്പോള്‍പ്പിന്നെ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത ആ പാവത്തിന്റെ കാര്യം പറയണോ.

വിജയാ ആശുപത്രിയിലെ ഡോക്ടര്‍ മൂര്‍ത്തി, പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചുനോക്കി. നല്ല സ്നേഹമുള്ള മനുഷ്യനാണദ്ദേഹം. എന്തെങ്കിലും ചെറിയ ബിസ്സിനസ്സ് ചെയ്യുവാന്‍ പത്തുപതിനായിരം രൂപ അദ്ദേഹം തരാം, 24 വയസ്സില്‍ ഇത്തരം അവിവേകമൊന്നും കാണിക്കല്ലേ മുരുകാ, എന്നുവരെ പറഞ്ഞു. പതിനായിരം രൂപയ്ക്ക് ഒരു പഴയ ഓട്ടോപോലും കിട്ടില്ല. അതുമാത്രമല്ല, വെറുതെ ഒരാളുടെ കയ്യീന്ന് പണം വാങ്ങാന്‍ മനസ്സുനുവദിച്ചുമില്ല.

തനിക്ക് തരുന്ന പണത്തിന്റെ ഒരുപാട് മടങ്ങ് കിഡ്‌ണി വാങ്ങുന്ന ധനികനായ വ്യവസായിക്ക് ചിലവാകും. രക്തബന്ധത്തിലുള്ളവര്‍ക്കോ, വളരെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കിഡ്‌ണി ദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. രാജ്യത്ത് വ്യാപകമായി നടക്കുന്ന കിഡ്‌ണി വ്യാപാരത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുണയായത് ആശുപത്രിക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ പാനലിലുള്ളവര്‍ക്കുമെല്ലാമാണ്. എല്ലാവരും ചേര്‍ന്ന്, കിഡ്‌ണി വാങ്ങുന്നയാളുടെ ബന്ധുവാണ് താനെന്ന് കാണിക്കാനുള്ള വ്യാജ രേഖകളെല്ലാം ഉണ്ടാക്കിയിയെടുത്തിട്ടുണ്ട്. അതിന് പ്രതിഫലമായി ഒരു ഭീമന്‍ തുക അവരെല്ലാവരും വ്യവസായിയുടെ കയ്യില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ മൂര്‍ത്തി മാത്രം തന്റെ വിഹിതമായി കിട്ടുന്ന പണം മുഴുവന്‍ പാവപ്പെട്ട ദാതാവിനുതന്നെ തിരിച്ചുകൊടുക്കും.

ശസ്ത്രകിയയ്ക്ക് മുന്‍പ് തന്റെ മനസ്സിളക്കാന്‍ ഒരു ശ്രമം കൂടെ ഡോക്ടര്‍ മൂര്‍ത്തി നടത്താതിരുന്നില്ല. അപ്പാവുടെ കൈയൊപ്പുകള്‍ ആവശ്യമുള്ള, ഇംഗ്ലീഷില്‍ തയ്യാറാക്കിയ കടലാസുകളെല്ലാം വായിച്ച് കേള്‍പ്പിച്ച് തമിഴില്‍ അര്‍ത്ഥം മനസ്സിലാക്കിത്തന്നു. ആ കടലാസുകളൊക്കെ ഒരിക്കല്‍ വായിച്ചാല്‍ ആരും ശസ്ത്രക്രിയയ്ക്ക് സമ്മതിക്കില്ല. കീറിമുറിക്കുന്നതിനിടയില്‍ ഒരു കൈയ്യബദ്ധം പറ്റി കിഡ്‌ണി ദാതാവിന്റെ ജീവനപകടത്തിലാകുകയോ, അവശേഷിക്കുന്ന കിഡ്‌ണിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുവരികയോ, മറ്റേതെങ്കിലും തരത്തില്‍ ആരോഗ്യസ്ഥിതി വഷളാകുകയോ, അങ്ങിനെ എന്തൊക്കെ സംഭവിച്ചാലും തനിക്കല്ലാതെ മറ്റാര്‍ക്കും അതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല എന്നൊക്കെയായിരുന്നു ആ രേഖകളില്‍.
ഇപ്പറഞ്ഞതിനൊന്നിനും തന്റെ മനസ്സിളക്കാനായില്ല. വരാന്‍ പോകുന്ന നല്ല നാളുകളെപ്പറ്റിയുള്ള സുന്ദരമായ സ്വപ്നങ്ങള്‍ കണ്ടുനടക്കുമ്പോള്‍ അതിനൊന്നും ഒരു വിലയും കല്‍പ്പിച്ചില്ല.

നാല് ദിവസത്തിനുള്ളില്‍ തുന്നലെല്ലാം ഉണങ്ങും. ഒരാഴ്ച്ചയ്ക്കകം ഓട്ടോ വീട്ടുപടിക്കലെത്തും. നല്ലൊരു തുക ദിവസവും ചിറ്റമ്മയെ ഏല്‍പ്പിക്കണം. വീടിന്റെ ചില അറ്റകുറ്റപ്പണികളൊക്കെ നടത്തണം,പെയിന്റടിക്കണം. രണ്ടുമൂന്ന് വര്‍ഷത്തിനകം ശെല്‍‌‌വിക്കൊരു മാപ്പിളയെ കണ്ടുപിടിക്കണം. കോളനിക്കാരെ എല്ലാവരേയും വിളിച്ച് സദ്യയൊക്കെ കൊടുത്ത് കെങ്കേമമായി അവളുടെ പുടമുറി നടത്തണം. അപ്പാവെ ഇനി കൂലിപ്പണിക്കൊന്നും വിടരുത്. നല്ല ചികിത്സ നല്‍കുകയും വേണം.

അനസ്തീഷ്യയുടെ മരവിപ്പ് മാറിത്തുടങ്ങുന്തോറും വേദന കൂടിക്കൂടി വരുന്നുണ്ടെങ്കിലും മുരുകന്റെ മുഖത്തിപ്പോള്‍ സന്തോഷമാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന തന്റെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ പൂവണിയുന്നതിന്റെ അടക്കാനാവാത്ത സന്തോഷം.