Monthly Archives: April 2009

manorama-2

ഹാളേബീഡു


ഈ യാത്രാവിവരണം മനോരമ ഓണ്‍‌ലൈനില്‍ വന്നപ്പോള്‍ .

ബേലൂര്‍ എന്ന പഴയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
ബേലൂര്‍ പോസ്റ്റ് വായിക്കണമെന്നുള്ളവര്‍
ഇവിടെ ക്ലിക്ക് ചെയ്യൂ.
———————————————————————

മുംബൈയില്‍ ഭീകരാക്രമണം, ടാജ് ഹോട്ടലിലും വീ.ട്ടി. റയില്‍‌വേ സ്റ്റേഷന്‍ പരിസരത്തുമൊക്കെയായി ഭീകരര്‍ അഴിഞ്ഞാടിയിരിക്കുന്നു. എത്രപേരെ അപായപ്പെടുത്തിയെന്നും എന്താണിപ്പോഴത്തെ അവസ്ഥയെന്നും അറിയില്ല. അജി കുറച്ചുകഴിഞ്ഞിട്ട് വീണ്ടും വിളിച്ച് വിവരങ്ങള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്. രാജ്യം മുഴുവന്‍ ‘ഹൈ അലര്‍ട്ട് ‘ ആണ്. ഇവിടെ പൊലീസ് വളഞ്ഞിരിക്കുന്നതിന്റേയും കാര്യം മറ്റൊന്നുമല്ല. നമ്മളിനി അധികം കറങ്ങിനടക്കുകയൊന്നും വേണ്ട എന്നാണ് അജി പറയുന്നത്.“

ഫോണ്‍ കട്ട് ചെയ്തതിനുശേഷം ഹരി ഒറ്റശ്വാസത്തില്‍ പറഞ്ഞുനിറുത്തി.

കാര്യങ്ങള്‍ വിശദമായൊന്നും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഉറപ്പായി. യാത്ര പകുതിവെച്ച് അവസാനിപ്പിക്കുന്നതിലൊന്നും കാര്യമില്ല. വരാനുള്ളത് വഴിയില്‍ത്തങ്ങില്ല. 17 കിലോമീറ്റര്‍ കൂടെ പോയാല്‍ ഹാളെബീഡുവിലെത്തും. ആ ക്ഷേത്രം കൂടെ കണ്ടതിനുശേഷമേ കേരളത്തിലേക്ക് മടങ്ങുന്നുള്ളുവെന്ന് തീരുമാനിച്ചു. അതിനിടയില്‍ എന്ത് അത്യാഹിതം സംഭവിച്ചാലും നേരിടുകതന്നെ.

വഴികണ്ടുപിടിക്കാനൊന്നും ബുദ്ധിമുട്ടില്ലാതിരുന്നതുകൊണ്ട് 20 മിനിറ്റിനകം ഹാളെബീഡുവിലെത്തി. ബേലൂര്‍ ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കുണ്ടായിരുന്നു ക്ഷേത്രമതിലിന് പുറത്തും, അകത്തും, വാഹനം പാര്‍ക്ക് ചെയ്യുന്നിടത്തുമൊക്കെ. വഴിവാണിഭക്കാരുടേയും ഭിക്ഷക്കാരുടേയും കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് പെട്ടെന്ന് തന്നെ ക്ഷേത്രമതിലിനകത്തേക്ക് കടന്നു.

ബേലൂര്‍ ക്ഷേത്രത്തിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതാണ് ഹാലേബീഡു ക്ഷേത്രം എന്നതുമാത്രമല്ല, ഇതിന് ചുറ്റും നല്ല പച്ചപ്പുല്‍ത്തകിടിയും ചെടികളും മരങ്ങളുമൊക്കെയുമുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്.

ഗൈഡിന്റെ സേവനം ഇവിടെയും അത്യാവശ്യമായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ജനത്തിരക്കുള്ളതുക്കൊണ്ട് ഗൈഡിനെ കിട്ടാതെ പോകുമോ എന്ന സംശയം അസ്ഥാനത്തായിരുന്നു. ഇപ്രാവശ്യം കൃഷ്ണഗൌഡ എന്നുപേരുള്ള ഒരു ഗൈഡിനെയാണ് കിട്ടിയത്. ബിരുദധാരികളായ ആള്‍ക്കാരെ തിരഞ്ഞെടുത്ത് ചരിത്രവും,സഞ്ചാരികളോടുള്ള സമീപനവുമടക്കമുള്ള കാര്യങ്ങളൊക്കെ പഠിപ്പിച്ച് ഗൈഡായി നിയമിക്കുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെയാണ്. നമ്മുടെ നാട്ടില്‍ ടൂറിസത്തിന്റെ ഭാഗമായി അത്തരം എന്തെങ്കിലും പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ ആവോ ?

ഞാനൊരു നിരക്ഷരനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയതുകൊണ്ടാകണം, ചരിത്രമൊക്കെ തല്ലിപ്പഠിപ്പിക്കാനെന്ന മട്ടില്‍ നീളമുള്ള ഒരു വടിയുമെടുത്ത് കൃഷ്ണഗൌഡ ക്ഷേത്രത്തിന്റെ വെളിയിലെ ശില്‍പ്പങ്ങളെ പരിചയപ്പെടുത്താനും വിശദീകരിക്കാനും തുടങ്ങി.

ഹാളെബീഡു. നശിപ്പിക്കപ്പെട്ട വീട് (Ruined House) എന്നാണാ കന്നട പദത്തിന്റെ അര്‍ത്ഥം. വിഷ്ണുവര്‍ദ്ധനരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന ‘കെട്ടമല്ല‘യാണ് 12-‌ാം നൂറ്റാണ്ടില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1121ല്‍ ഈ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചത്. 105 വര്‍ഷങ്ങളെടുത്തിട്ടും ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്ന് കണക്കാക്കപ്പെടുന്നത് ഇവിടെക്കാണുന്ന ചില അപൂര്‍ണ്ണമായ ശില്‍പ്പങ്ങളെ മുന്‍‌നിര്‍ത്തിയായിരിക്കണം.

20,000 ല്‍പ്പരം കൊത്തുപണികളുള്ള ഈ ക്ഷേത്രച്ചുമരുകളിലെ ശില്‍പ്പങ്ങളെപ്പറ്റി പറഞ്ഞുപോകുന്നത് അത്ര എളുപ്പമൊന്നുമല്ല. ഈജിപ്‌റ്റോളജി എന്നൊക്കെ പറയുന്നതുപോലെ ഹൊയ്‌സളേശ്വരോളജി എന്നൊരു പഠനശാഖതന്നെ അതിനുവേണ്ടി ആരംഭിച്ചാലും മതിയാകില്ലെന്നാണ് എനിക്കുതോന്നിയത്. എടുത്തുപറയേണ്ടത് മഹാഭാരതത്തിലേയും രാമായണത്തിലേയും പ്രധാനസംഭവങ്ങള്‍ കല്ലിലേക്ക് പകര്‍ത്തിയിട്ടുള്ളതാണ്.

ക്ഷേത്രത്തിന്റെ വെളിയില്‍, തെക്കുഭാഗത്തെ പകുതി മുതല്‍, പടിഞ്ഞാറുഭാഗം ചുറ്റി വടക്കുഭാഗത്തിന്റെ പകുതിവരെയുള്ള ഭാഗത്താണ് ഇന്ത്യന്‍ ക്ഷേത്രശില്‍പ്പകലയുടെ രത്നമെന്ന് അറിയപ്പെടുന്ന ഹാളേബീഡുവിലെ പ്രധാന കലാസൃഷ്ടികളില്‍ ഭൂരിഭാഗവും‍ നിലകൊള്ളുന്നത്.

മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്യുന്നത് കൊത്തിയിരിക്കുന്ന കല്ലിന്റെ തൊട്ടടുത്ത വശത്തുത്തന്നെ മറ്റൊരു കൊത്തുപണിയുണ്ട്. ഇതുപോലെ ഒന്നിലധികം വശങ്ങളില്‍ കൊത്തിയ കല്ലുകള്‍ പല മൂലകളിലുമുണ്ട്. ഇത്രയും സങ്കീര്‍ണ്ണമായ ശില്‍പ്പങ്ങള്‍ ഒരൊറ്റക്കല്ലില്‍ കൊത്തിയെടുക്കുന്നതുതന്നെ ദുര്‍ഘടം പിടിച്ചതാണെന്നിരിക്കേ അതേകല്ലില്‍ മറ്റൊരു ശില്‍പ്പം കൂടെ വിരിയിച്ചെടുത്ത കലാകാരന്മാരെ നമിക്കാതെ വയ്യ.

തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞിരിക്കുന്ന ഗണപതിയുടെ പ്രതിമയെപ്പറ്റി കിട്ടിയ അറിവ് അല്‍പ്പം പുതുമയുള്ളതായിരുന്നു. സാധാരണ ഗണപതി, അഥവാ തുമ്പിക്കൈ ഇടത്തോട്ട് തിരിച്ചുപിടിച്ചിരിക്കുന്ന ഗണപതിയേക്കാള്‍ വേഗത്തില്‍ പ്രസാദിപ്പിക്കാന്‍ പറ്റുമത്രേ, വലത്തോട്ട് തുമ്പിക്കൈ പിടിച്ചിരിക്കുന്ന ഗണേശനെ! പക്ഷെ ആ മൂര്‍ത്തിയെ ആരാധിക്കുന്നയാള്‍ അതീവജാഗ്രതയോടെ വ്രതവും പഥ്യവുമൊക്കെ നോ‍ക്കിയല്ല അരാധന നടത്തുന്നതെങ്കില്‍ വിഘ്നേശ്വരന്‍ ഗുരുതരമായ വിപരീതഫലം കൊടുത്ത് അനുഗ്രഹിച്ചുകളഞ്ഞെന്നും വരും.

ഗോവര്‍ദ്ധനഗിരി കൈയ്യിലുയര്‍ത്തിയ കൃഷ്ണന്റെ ശില്‍പ്പത്തില്‍, ഒരു വനത്തിലുള്ള ഒരുവിധം ജീവജാലങ്ങളെയൊക്കെ കൊത്തിപ്പിടിപ്പിച്ചിട്ടുണ്ട്. മൂന്നോ നാലോ അടിമാത്രം ഉയരമുള്ള കല്ല്ലുകളില്‍ ശില്‍പ്പിയുടെ ഭാവനയും ശില്‍പ്പചാതുര്യവുമൊക്കെ പടര്‍ന്നുകയറിയതുപോലെയാണ് ആ ശില്‍പ്പങ്ങളൊക്കെ കണ്ടാല്‍ തോന്നുക.

ഹിരണ്യകശിപുവിനെക്കൊന്ന് കുടല്‍മാല കഴുത്തിലിട്ട് നില്‍ക്കുന്ന നരസിംഹത്തിന്റെ ശില്‍പ്പത്തിലെ കുടല്‍മാലയൊക്കെ തച്ച് നശിപ്പിച്ചിരിക്കുന്നു. ബേലൂര്‍ ക്ഷേത്രത്തില്‍ ഇതേ ശില്‍പ്പം കുടല്‍മാലയോടെ കണ്ടത് ഓര്‍മ്മവന്നു. മിക്കവാറും എല്ലാ ശില്‍പ്പങ്ങള്‍ക്കും നാശനഷ്ടം വരുത്തിക്കൊണ്ടാണ് പടയോട്ടം നടത്തിയവരൊക്കെ തിരിച്ചുപോയിട്ടുള്ളത്.

ബേലൂര്‍ ക്ഷേത്രം ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടൊന്നുമില്ലെങ്കിലും ഹാളെബീഡു ക്ഷേത്രവും ദ്വാരനഗര അധവാ ദ്വാരസമുദ്ര എന്നറിയപ്പെട്ടിരുന്ന ഈ പഴയകാല ഹൊയ്‌സള രാജവംശ തലസ്ഥാനവും,(17-‌ാം നൂറ്റാണ്ടില്‍ തലസ്ഥാനം ബേലൂരിലേക്ക് മാറ്റപ്പെട്ടു) ആക്രമിച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തിരിക്കുന്നു വടക്കുനിന്നുവന്ന ശത്രുക്കള്‍‍. 1311ല്‍ മാലിക്‍ കാഫര്‍ ദ്വാരനഗരത്തിലേയും ക്ഷേത്രത്തിലേയും കുറെയൊക്കെ മുതലുകള്‍ കൊള്ളയടിച്ച് ഒട്ടകപ്പുറത്ത് കടത്തിക്കൊണ്ടുപോകുകയുണ്ടായെങ്കില്‍, 1326ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഈ നഗരത്തെ ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നഗരം മുഴുവനായി കട്ടുമുടിക്കുകയാണുണ്ടായത്.

ഗജേന്ദ്രമോക്ഷം ശിലയിലേക്ക് പകര്‍ത്തിയിരിക്കുന്നതാണ് എന്നെ ശരിക്കും അതിശയിപ്പിച്ചുകളഞ്ഞത്. ഒരു ഗൈഡില്ലായിരുന്നെങ്കില്‍ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാതെ പോകുമായിരുന്ന ഒരു അത്യപൂര്‍വ്വ കലാസൃഷ്ടിയാണത്. അഗസ്ത്യമുനിയുടെ ശാപത്താല്‍ ആനയായി രൂപമെടുത്ത് കാട്ടില്‍ അലയേണ്ടി വന്ന ഇന്ദ്രദ്യു‌മ്നന്‍ എന്ന വിഷ്ണുഭക്തനായ പാണ്ഡ്യരാജാവിന് വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് ശാപമോക്ഷം കൊടുക്കുന്ന പുരാണമാണ് ശില്‍പ്പത്തിലുള്ളത്. ആനയുടെ 2 കാലും വാലും ശില്‍പ്പത്തിന്റെ മുകള്‍ഭാഗത്തും,മറ്റ് 2 കാലും തലയും ശില്‍പ്പത്തിന്റെ കീഴ്‌ഭാഗത്തും, വളരെ വ്യക്തമായി കാണാം. വിഷ്ണുവിന്റെ രൂപത്തിന് അതിര്‍വരമ്പെന്ന പോലെ കാണുന്ന ഗജേന്ദ്രന്റെ അവയവങ്ങള്‍ ആരും പറഞ്ഞുകൊടുത്തില്ലെങ്കില്‍ എത്രപേര്‍ക്ക് മനസ്സിലാകുമെന്ന് കണ്ടുതന്നെ അറിയണം.

പാര്‍വ്വതിയെ മടിയിലിരുത്തിയ ശിവന്റെ ശില്‍പ്പത്തില്‍ ശിവന്റെ ഇരിപ്പിടത്തിന്റെ വലതുഭാഗം താഴ്ന്നിരിക്കുന്നത് ശിവപാര്‍വ്വതിയുടെ ഭാരക്കൂടുതല്‍ ഇരിപ്പിടത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് വലത്തുവശത്തേക്ക് മാറി അനുഭവപ്പെടുന്നതുകൊണ്ടാണെന്നാണ് വിശദീകരണം.

കൈലാസമെടുത്ത് അമ്മാനമാ‍ടുന്ന രാവണന്‍, കൈലാസത്തിന്റെ ഭാരം കാരണം കാല്‍മുട്ടുകള്‍ ചെറുതായൊന്ന് മടക്കിയ അവസ്ഥയിലാണുള്ളത്.

മറ്റ് അധികം ക്ഷേത്രങ്ങളിലൊന്നും കാണാന്‍ പറ്റാത്ത ഒരു ദൃശ്യമാണ് അടുത്തടുത്ത് നില്‍ക്കുന്ന ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍. ഞാനങ്ങിനെയൊന്ന് ആദ്യമായിട്ട് കാണുകയായിരുന്നു. ശിവന്റെ കഴുത്തിലെ പാമ്പിനെയൊക്കെ തല്ലിക്കൊന്ന് വേര്‍പെടുത്തിയിരിക്കുന്നു നാശം വിതച്ചുപോയ ശത്രുക്കള്‍.

എല്ലാ ശില്‍പ്പങ്ങളിലും ഇത്തരം അതിസൂക്ഷ്മമായ കാര്യങ്ങള്‍വരെ അതിശ്രദ്ധയോടെയാണ് കൊത്തിയിരിക്കുന്നത്. ഒരു ചിത്രത്തിലോ മറ്റോ ചെയ്യാവുന്നതുപോലെ മാറ്റിവരയ്ക്കാല്‍ പറ്റുന്നതല്ല ശിലയില്‍ വിരിഞ്ഞിരിക്കുന്ന ഈ സൃഷ്ടികള്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓരോ ശില്‍പ്പങ്ങളേയും വളരെ വ്യക്തമായി വര്‍ണ്ണിച്ച് വിശദീകരിച്ച് തന്നുകൊണ്ട് മുന്നോട്ടുനീങ്ങിയ കൃഷ്ണഗൌഡയുടെ കൂടെ എത്ര സമയം ഞങ്ങളാ ക്ഷേത്രച്ചുമരുകളിലെ വിസ്മയക്കാഴ്ച്ചകളില്‍ മയങ്ങി നിന്നുകാണുമെന്ന് ഒരൂഹവുമില്ല. ഹിന്ദുപുരാണങ്ങള്‍ അറിയാത്തവര്‍ ആരെങ്കിലും ഹാളെബീഡു സന്ദര്‍ശിക്കാനിടയായാല്‍ ഒരൊറ്റ ദിവസംകൊണ്ടുതന്നെ അതിനെപ്പറ്റിയൊക്കെ ഒരു ധാരണയുണ്ടാക്കി മടങ്ങാന്‍ ഹാളെബീഡുവിലെ ഈ കല്‍ച്ചുമരുകളില്‍ അവാഹിച്ചെടുത്തു വെച്ചിരിക്കുന്ന സൃഷ്ടികള്‍ക്കാവുമെന്നാണ് എനിക്കു തോന്നിയത്.

എടുത്തുപറയേണ്ട ചില കൊത്തുപണികള്‍ മഹാഭാരതയുദ്ധരംഗങ്ങളിലേതാണ്. ആനകളോട് ഏറ്റുമുട്ടുന്ന ഭീമസേനനേയും, ചത്തുവീണ് അകാശത്തോളം ഉയരത്തില്‍ മേഘങ്ങളെത്തൊട്ട് കുന്നുകൂടിക്കിടക്കുന്ന ആനകളേയുമൊക്കെ ഒരടിമാത്രം ഉയരമുള്ള ശിലയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ചിലയിടങ്ങളില്‍ ചുമരുകളിലും കൊത്തുപണികളിലുമൊക്കെ തവിട്ടുനിറം കാ‍ണുന്നത് കുറേനാളുകള്‍ക്ക് മുന്‍പ് ഇതൊക്കെ ചായം പൂശി വെച്ചിരുന്നതുകൊണ്ടാണ്. തനതായ സൌന്ദര്യം കാണിക്കാന്‍ ചായത്തിനാകുന്നില്ലെന്ന് കണ്ടപ്പോള്‍ അതൊക്കെ ആസിഡ് ഒഴിച്ച് കഴുകിക്കളയുകയാണുണ്ടായത്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്ന അവസ്ഥ ഒഴിവായത് ഭാഗ്യമെന്ന് പറഞ്ഞേ പറ്റൂ.

മക്കാറയുടെ ശില്‍പ്പം ഒഴിവുവരുന്ന ഇടങ്ങളൊക്കെ നിറയ്ക്കാനെന്നവണ്ണം മിക്കവാറും എല്ലായിടത്തും കാണാം. മയിലിന്റെ വാല്,പന്നിയുടെ ശരീരം, സിംഹത്തിന്റെ കാല്, മുതലയുടെ വായ, ആനയുടെ നാക്ക്, കുരങ്ങന്റെ കണ്ണുകള്‍, പശുവിന്റെ ചെവി എന്നീ 7 ജന്തുക്കളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മക്കാറ.

ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനേയും ഒരടിമാത്രം വീതിയുള്ള ശിലയിലാണ് പകര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ കാണാനും കേള്‍ക്കാനുമായതോടെ വിശ്വസിക്കാനാകാത്ത ഒരു മാസ്മരിക ലോകത്തിന്റെ ചക്രവ്യൂഹത്തില്‍ എത്തിപ്പെട്ടതുപോലെ ഞങ്ങള്‍ക്കും തോന്നി. അത്യന്തം ശ്ലാഘനീയമായ മഹത്തായ കലാസൃഷ്ടികളായിരുന്നു ചുറ്റിലും‍.

അത് നശിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയവര്‍ ഓരോ ശില്‍പ്പത്തിന്റേയും ഏതെങ്കിലുമൊരു ഭാഗത്തിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ചില ശില്‍പ്പങ്ങളിപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലും ഇരിപ്പുണ്ടെന്നാണ് കൃഷ്ണഗൌഡ പറയുന്നത്. അത് സത്യമാകാതിരിക്കാന്‍ സാദ്ധ്യതയില്ല. കോഹിനൂ‍ര്‍ രത്നം നാടുകടത്തിക്കൊണ്ടുപോയിട്ടുള്ളവര്‍ക്കാണോ കല്ലില്‍ കൊത്തിയെടുത്ത കുറേ ശില്‍പ്പങ്ങള്‍ ?! ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഒന്ന് പരതണമെന്നുള്ള ആഗ്രഹത്തിനുകൂടെയാണ് കൃഷ്ണഗൌഡ അവിടെവെച്ച് തിരികൊളുത്തിവിട്ടത്.

64 മൂലകളുള്ള ഈ ക്ഷേത്രവും ആകാശത്തുനിന്നുനോക്കിയാല്‍ ഒരു നക്ഷത്രത്തിന്റെ പോലെയാകും കാണപ്പെടുക. 4 പ്രവേശന കവാടങ്ങളുള്ള ക്ഷേത്രത്തിന്റെ തെക്കുള്ള കവാടം രാജകവാടമായിരുന്നു. രാജകൊട്ടാരം നിലനിന്നിരുന്നതും തെക്കുഭാഗത്തായതുകൊണ്ടാണിത്. പക്ഷെ ഈ കൊട്ടാരം ഇപ്പോള്‍ അവിടില്ല. രാജ്യം കൊള്ളയടിച്ചുകൊണ്ടുപോയ ശത്രുക്കള്‍ കൊട്ടാരം പൂര്‍ണ്ണമായും നശിപ്പിച്ചാണ് മടങ്ങിയത്.

ഞങ്ങളിതിനകം ക്ഷേത്രച്ചുമരിനെ ചുറ്റിയുള്ള കാഴ്ച്ചകള്‍ ഒരുവട്ടം കണ്ടുകഴിഞ്ഞിരുന്നു.
സഞ്ചാരികള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എല്ലാവരേയും നീളമുള്ള വടികളുമായി ഗൈഡുകള്‍ ക്ഷേത്രചരിത്രവും ശില്‍പ്പകലാവൈഭവവുമൊക്കെ മനസ്സിലാക്കിക്കൊടുത്ത് നീങ്ങിക്കൊണ്ടിരുന്നു.


പുറം കാഴ്ച്ചകളുടെ ആകര്‍ഷണവലയത്തില്‍ എത്രനേരം വേണമെങ്കിലും അവിടെത്തന്നെ നില്‍ക്കാനായെന്ന് വരും. പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഞങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടക്കണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം അത്ര അഭികാമ്യമല്ല.

ക്ഷേത്രത്തിനകത്തേക്ക് കടക്കാനുള്ള സമയമായി.ബേലൂരിലുള്ളത് വിഷ്ണുവിന്റെ പ്രതിഷ്ഠയാണെങ്കില്‍ ഹാളെബീഡുവിലുള്ളത് 2 ശിവപ്രതിഷ്ഠകളാണ്. ഹൊയ്‌സളേശ്വര, ശാന്തളേശ്വര എന്നീ പേരിലുള്ള‍ ശിവലിംഗങ്ങള്‍ തന്റെ രാജാവ് വിഷ്ണുവര്‍ദ്ധനനോടും രാജ്ഞി ശാന്തളയോടുമുള്ള ആദരസൂചകമായിട്ടാണ് ‘കെട്ടമല്ല’ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വടക്കുവശത്തുള്ള വാതിലിലൂടെ അകത്തേക്ക് കടന്നപ്പോള്‍ത്തന്നെ ശാന്തളേശ്വരയുടെ തിരുനട കണ്ടു. രണ്ട് ക്ഷേത്രങ്ങളും ഒന്നായി യോജിപ്പിച്ച നിലയിലാണ് ഇതിന്റെ നിര്‍മ്മിതി. അതുകൊണ്ടുതന്നെ അകത്തളത്തിന് നല്ല നീളവും, വിസ്താരവുമുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ 108 തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ബേലൂരില്‍ തൂണുകള്‍ എണ്ണത്തില്‍ 48 മാത്രമായിരുന്നു. എല്ലാം കൊണ്ടും ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തേക്കാള്‍ 2 മടങ്ങ് വലിപ്പമുള്ളതാണ് ഹാളെബീഡു ക്ഷേത്രം.

അകത്ത് വെളിച്ചക്കുറവുണ്ട്. സംഘമായി വന്ന കുറേയാളുകള്‍ തറയില്‍ ചടഞ്ഞിരുന്ന് അവരുടെ ഗൈഡ് കന്നടയില്‍ നല്‍കുന്ന വിശദീകരണം ശ്രദ്ധിക്കുന്നു.ശാന്തളേശ്വരനെ കാണാനായെങ്കിലും ഹൊയ്‌സളേശ്വരന്റെ നടയില്‍ എത്തിയപ്പോള്‍ അതടഞ്ഞുകിടക്കുകയായിരുന്നു.

ഇനിയും ഒരു മണിക്കൂറെങ്കിലും കഴിയും നടതുറക്കാന്‍. അത്രയും കാത്തുനില്‍ക്കാന്നുള്ള ക്ഷമ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. തിരുനടയുടെ താക്കോല്‍പ്പഴുതിലൂടെ അകത്തേക്ക് നോക്കി ഉള്ളിലെ വൈദ്യുതിവെളിച്ചത്തില്‍ തിളങ്ങിനിന്നിരുന്ന ഹോയ്‌സളേശ്വരനെ ഞങ്ങള്‍ ദര്‍ശിക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

വരാന്തയുടെ(അകത്തളത്തിന്റെ) തേക്കേയറ്റത്തു ചെന്ന് തെക്കുവശത്തുള്ള രാജകവാടത്തിലൂടെ പുറത്തുകടന്നു. ഒരു ചുറ്റ് കടന്നുപോയപ്പോള്‍ ആ കവാടത്തില്‍ കണ്ട കൈകള്‍ നഷ്ടമായ ശില്‍പ്പങ്ങളുടെ പടമെടുക്കുകയായിരുന്നു ഉദ്ദേശം.

സൂര്യദേവന്റെ ഭാര്യമാരായ ഉഷയും, ഛായയുമാണിതെന്നാണ് സങ്കല്‍പ്പം. ഈ ശില്‍പ്പങ്ങള്‍ക്ക് പുതിയ കൈകള്‍ പിടിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായെങ്കിലും അത് പരാജയപ്പെട്ടത്തിന്റെ തെളിവുകള്‍ അവിടെ അവശേഷിക്കുന്നുണ്ട്.


ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുകാണുന്ന രണ്ട് കല്‍ത്തൂണുകളില്‍ത്തീര്‍ത്ത മണ്ഡപങ്ങളില്‍ 9 അടി ഉയരമുള്ള നന്ദിയും 8 അടി ഉയരമുള്ള ഭൃംഗിയും വിശ്രമിക്കുന്നു. ഇന്ത്യയിലെ തന്നെ ആറാമത്തേയും ഏഴാമത്തേയും വലിയ ഈ നന്ദി , ഭൃംഗി ശില്‍പ്പങ്ങളാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. നന്ദിയുടെയും, ഭൃംഗിയുടേയും മണ്ഡപങ്ങളില്‍‍ നിന്ന് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള 2 വാതിലുകളിലൂടെ അകത്തേക്ക് നോ‍ക്കിയാല്‍ യഥാക്രമം ഹൊയ്‌സളേശ്വരനേയും, ശാന്തളേശ്വരനേയും കാണാം.

ഈ ഭാഗത്തുള്ള തൂണുകളിലും നന്ദിയുടെ ശരീരത്തിലുമെല്ലാ‍മാണ് നാട്ടുകാരായ ‘കലാസ്നേഹികളുടെ’ ‘കൊത്തുപണി‘കള്‍ ഏറ്റവും കൂടുതലുള്ളത്. സ്വന്തം പേരുകള്‍ ആ മനോഹരമായ തൂണുകളിലും ശില്‍പ്പങ്ങളിലുമെല്ലാം ആഴത്തില്‍ കോറിയിട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ലഫ്റ്റനന്റ് കേണല്‍ എച്ച്.നിക്സണ്‍ എന്ന ഒരു സായിപ്പുമുണ്ട്.

കൃഷ്ണഗൌഡയോട് യാത്രപറഞ്ഞ് ക്ഷേത്രവളപ്പിലൊക്കെ ഒന്ന് ചുറ്റിനടന്നു. ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരിടത്തായി ആക്രമണത്തില്‍ പരുക്കേറ്റ് ഇരുകൈകളും നഷ്ടപ്പെട്ട ഒരു ദിഗംബരപ്രതിമ നില്‍ക്കുന്നുണ്ട്. അത് ജൈനമോക്ഷഗാമിയായ ഗോമടേശ്വരനാണെന്ന് കണ്ടിട്ട് തോന്നിയില്ല്ല. ഗോമടേശ്വരന്റെ കാല്‍ഭാഗത്ത് പാമ്പുകളും, കാലിലും കൈയ്യിലുമൊക്കെ വള്ളിപ്പടര്‍പ്പുകളുമൊക്കെയുള്ളതായിട്ടാണ് എല്ലായിടത്തും കണ്ടിരിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കുവശത്തെ ഗേറ്റിനോട് ചേര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഒരെണ്ണമുണ്ട്. നശിപ്പിക്കപ്പെട്ടതും,ഇപ്പോള്‍ കണ്ടെടുത്തുക്കൊണ്ടിരിക്കുന്നതുമൊക്കെയായ ശില്‍പ്പങ്ങളും ബിംബങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്നുണ്ട് അതിനകത്തും പുറത്തുമൊക്കെ. പക്ഷെ ക്യാമറ നിഷിദ്ധം. ഈ മഹാക്ഷേത്രത്തിനകത്തും പുറത്തും ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളേക്കാള്‍ വലുതൊന്നും മ്യൂസിയത്തിനകത്ത് ഞങ്ങള്‍ കണ്ടില്ല.

വഴിയില്‍ നിന്ന് കാണാം, പക്ഷെ പടമെടുക്കാന്‍ പാടില്ലത്രേ?! അതിലെന്ത് ന്യായമാണുള്ളതെന്ന് മനസ്സിലായില്ല. വെളിയില്‍ കടന്ന് കമ്പിവേലിക്കിപ്പുറത്തുനിന്ന് അതില്‍ ചില ശില്‍പ്പങ്ങളെ, നിയമം തെറ്റിച്ചുകൊണ്ടുതന്നെ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.

ഇരുട്ടുവീഴാന്‍ ഇനിയധികമില്ല. മടക്കയാത്രയ്ക്ക് സമയമായി. വണ്ടി ഓടിച്ചത് ഹരിതന്നെയാണ്. വാഹനത്തിന് മുന്നില്‍ വന്നുചാടുന്ന, കാട്ടാനകളെ എങ്ങനെ നേരിടണമെന്നുള്ള തിയറിയും, അത്യാവശ്യം പ്രാക്‍ടിക്കലും അറിയുന്നത് ഹരിക്കാണ്. എനിക്കതൊന്നുമറിയില്ല.

സീറ്റ് ഒന്നുകൂടെ പുറകിലേക്ക് ചരിച്ചുവെച്ച് ഞാന്‍ ചാരിക്കിടന്നു. പുണ്യപുരാണങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം കഴിച്ചതിന്റെ സുഖത്തോടെ, ശില്‍പ്പകലയുടെ മനോഹരമായ തീരങ്ങളിലൂടെ ഒരു സ്വപ്നാടനം നടത്തിയതിന്റെ നിര്‍വൃതിയോടെ, മനസ്സില്‍ ശിലയിലെന്നപോലെ കൊത്തിവെച്ച പുത്തനറിവുകളുടെ ശേഖരങ്ങള്‍ അയവിറക്കിക്കൊണ്ട്…..
—————————————————–
ബൂലോകവിചാരണയില്‍ ഈ പോസ്റ്റിനെപ്പറ്റിയുള്ള വിചാരണ…