സമയം വൈകീട്ട് ആറര മണി കഴിഞ്ഞിരുന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ചുരം ഇറങ്ങണമെന്നായിരുന്നു പദ്ധതി. എന്നിരുന്നാലും, ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാമെന്ന് സാമുവൽ മാഷ് നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല. തൊട്ടടുത്തുള്ള കോഫി ഹൌസിനകത്തേക്ക് കയറി ഓരോ കാപ്പി മാത്രം ഓർഡർ ചെയ്ത് ലോകകാര്യങ്ങൾ സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ, ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു.
നാലഞ്ച് മാസങ്ങൾക്ക് മുന്നുള്ള സംഭവമാണ്, സ്ഥലം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. മുൻപൊരിക്കൽ മാനന്തവാടിയിൽ വെച്ചാണ് സാമുവൽ മാഷിനെ ആദ്യമായി കാണുന്നത്. ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ധ്യാപകൻ എന്നതിലുപരി കുട്ടികളുടെ കാര്യങ്ങൾക്കായി സ്കൂളിനകത്തും പുറത്തും പ്രവർത്തിക്കുന്ന സഹൃദയനായ ഒരു സമൂഹജീവി. അതാണ് എനിക്കറിയുന്ന സാമുവൽ മാഷ്.
2011 ജൂൺ മാസം ബൂലോകരുടെ കാരുണ്യ കൂട്ടായ്മയായ ‘ബൂലോക കാരുണ്യ‘ത്തിന്റെ അംഗങ്ങൾ യൂണിഫോം വിതരണം ചെയ്തത് സാമുവൽ മാഷിന്റെ സ്കൂളിലാണ്. ‘പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് ഓരോ യൂണിഫോം നൽകാനാവില്ലേ?’ എന്ന ചോദ്യം കുഞ്ഞഹമ്മദിക്ക വഴി ബൂലോകരോട് തൊടുത്തത് സാമുവൽ മാഷായിരുന്നു. ആ ചോദ്യത്തിന് ഫലമുണ്ടായി. ഇന്ന് സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ കുട്ടികൾ എല്ലാവരും പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടേയും വ്യക്തിപരമായ അളവെടുത്ത് തുന്നിയതുകൊണ്ട് യൂണിഫോമിന് മുറുക്കമെന്നോ അയവെന്നോ ഉള്ള പരാതികൾ ഒന്നുമില്ല.
ഒരു കാപ്പി കുടിക്കാനുള്ള സമയത്തിനപ്പുറത്തേക്ക് സംസാരം നീണ്ടുനീണ്ട് പോയി. ഹൃദയസ്പർശിയായ ഒരു സംഭവം ഈയിടയ്ക്ക് സ്ക്കൂളിൽ ഉണ്ടായെന്ന് മാഷ് പറഞ്ഞപ്പോൾ, അൽപ്പം കൂടെ വൈകിയാലും കുഴപ്പമില്ല അതുകൂടെ കേട്ടിട്ട് പിരിഞ്ഞാൽ മതിയെന്നായി എനിക്ക്.
സ്കൂൾ തുറക്കുന്ന വാരത്തിൽ എന്നെങ്കിലുമൊരു ദിവസം കുട്ടികൾക്കൊക്കെ മധുരം കൊടുത്ത് ഒരു സ്വീകരണച്ചടങ്ങ് പതിവുണ്ടത്രേ! ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് കുറേ കഴിഞ്ഞാണ് സ്കൂൾ വരാന്തയിൽ എല്ലാവരും ആ കുട്ടിയെ ശ്രദ്ധിച്ചത്. നാലഞ്ച് വയസ്സ് പ്രായമുള്ള ഒരു ആദിവാസി പെൺകുട്ടി. ആ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ല. കാര്യമെന്തെന്നറിയാനായി മാഷും സഹപ്രവർത്തകരും കുട്ടിയുടെ അരികിലേക്ക് ചെന്നു.
“എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “
അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം. നെഞ്ച് പിടഞ്ഞത് മറച്ചുവെക്കാൻ എനിക്കുമായില്ല.
അടുത്ത പരിസരത്തുള്ള ഒരുവിധം ആദിവാസി കുട്ടികളെയൊക്കെ അദ്ധ്യാപകർക്ക് അറിയാം. എല്ലാവരേയും സ്ക്കൂളിൽ ചേർത്തിട്ടുമുണ്ട്. പക്ഷെ, ഇങ്ങനൊരു കുട്ടിയെ കണ്ടതായി ആർക്കും ഓർമ്മയില്ല. സ്ക്കൂളിൽ ഒരു കുട്ടിയെ ചേർക്കുന്നതിന് ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. രക്ഷകർത്താക്കൾ ആരെങ്കിലും വരാതെ പറ്റില്ല. അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. പരിസരപ്രദേശത്തൊക്കെ കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങളെല്ലാം വ്യക്തമായത്.
ജ്യോത്സന, അതാണവളുടെ പേര്. അച്ഛനും അമ്മയും ഇല്ല. വയനാട്ടിലെ ആദിവാസികൾ പലരും ഒരു നേരത്തെ അന്നത്തിനായി കൂലിപ്പണിക്ക് ചെന്നടിയുന്ന കുടകിലെ കൃഷിയിടങ്ങളിൽ എവിടെയോ ആയിരുന്നു ജോത്സനയും അവളുടെ അച്ഛനമ്മമാരും. അവിടെ വെച്ച് അവൾ അനാഥയായി. അതെങ്ങനെ എന്ന് ആർക്കുമറിയില്ല, ആരും അന്വേഷിച്ചിട്ടുമില്ല. പിന്നെ, കുടകിലുള്ള മറ്റാരോ അവളെ വയനാട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവിടെ മുത്തശ്ശിയുടെ കൂടെയാണ് താമസം.
എല്ലാവരും സ്കൂളിൽ പോകുന്നത് കണ്ട് കൊതിയോടെ വന്നതാണവൾ. പഠനം മാത്രമല്ല മുന്നോട്ടുള്ള ജീവിതവും അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. അദ്ധ്യാപകർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. സബ് ഇൻസ്‌പെൿടർ നാട്ടുകാര്യങ്ങളിൽ നന്നായിട്ട് സഹകരിക്കുന്ന വ്യക്തിയാണ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഇന്നിപ്പോൾ, ജ്യോത്സന സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ്.
Picture Courtesy :- Click Here |
സ്ക്കൂൾ ബസ്സും, സ്ക്കൂൾ ബാഗും, വാട്ടർ ബോട്ടിലും, പെൻസിൽ ബോക്സും, ടിഫിൻ ബോക്സും, ഒന്നും ഇല്ലാത്ത കുട്ടികൾ. സ്ക്കൂളിന്റെ പടിക്കകത്തേക്ക് കയറാൻ കൊതിക്കുന്ന, അതിനായി കെഞ്ചുന്ന കുരുന്നുകൾ. എല്ലാ സുഖസൌകര്യങ്ങളോടും കൂടെ സ്ക്കൂളിൽ പോകുന്ന, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പുതിയ പെൻസിലും പേനയും സ്കൂൾ ബാഗുമൊക്കെ കൈയ്യിൽക്കിട്ടുന്ന, നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!
ഇന്ന് ശിശുദിനം. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ എന്നു ചോദിച്ച് അലയേണ്ട അവസ്ഥ, സാക്ഷര കേരളത്തിലെ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ, എല്ലാം കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ.
—————————————————————————————–
ഈ പോസ്റ്റിൻ്റെ പത്ത് വർഷത്തിനു ശേഷമുള്ള അപ്ഡേറ്റ് ഇവിടെ വായിക്കാം.