ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
ശ്രാവണബേളഗോളയിലെത്തി ഗോമടേശ്വരനെക്കണ്ടുകഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. ഹസ്സന്‍ ജില്ലയിലെ(കര്‍ണ്ണാടക) അടുത്ത ലക്ഷ്യമായ ബേലൂര്‍ പട്ടണത്തിലേക്ക് വളരെ ആസ്വദിച്ച് മെല്ലെയാണ് സഹയാത്രികന്‍ ഹരി വണ്ടിയോടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബേലൂരെത്തിയപ്പോളേക്കും സൂര്യനസ്തമിച്ചുകഴിഞ്ഞിരുന്നു.
രാവിലെ ബാംഗ്ലൂരുനിന്ന് തുടങ്ങിയ യാത്രയാണ്. വിന്ധ്യഗിരിമലകയറ്റവും, ചുറ്റിത്തിരിയലും വാഹനമോടിക്കലുമൊക്കെയായി ഹരിയും, ഞാനും ക്ഷീണിച്ചിരുന്നു. ഇനി എവിടെയെങ്കിലും തങ്ങി ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിച്ച് നാളെയാകാം ബാക്കിയുള്ള സഞ്ചാരമെന്ന് തീരുമാനിച്ചു. അല്ലെങ്കിലും ഇരുട്ടത്ത് എന്ത് കാഴ്ച്ച കാണാനാണ് ?
മുന്‍കൂട്ടി ബുക്കിങ്ങ് ഒന്നും നടത്തിയിട്ടില്ലെങ്കിലും ബേലൂര്‍ പട്ടണത്തില്‍‘ഹോട്ടല്‍ മയൂര വേലാപുരി’യില്‍ ഒരു മുറി കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഭക്ഷണമൊക്കെ കഴിച്ച് അടുത്ത ദിവസത്തെ യാത്രയ്ക്കാവശ്യമായ അത്യാവശ്യം തയ്യാറെടുപ്പുകളൊക്കെ നടത്തിയ ശേഷം കട്ടിലിലേക്ക് മറിഞ്ഞതും നിദ്രാദേവി കനിഞ്ഞു.
“സ്നാന ആയിട്ടാ ? “
പരിചയമില്ലാത്ത ഭാഷയില്‍ ഒരു സ്ത്രീശബ്ദം കേട്ടാണ് രാവിലെ ഉറക്കമുണര്‍ന്നത്.
റൂം സര്‍വ്വീസ് സ്ത്രീയും, ഹരിയും അതിഭയങ്കരമായി കന്നടയില്‍ ‘ഗൊത്തി’ക്കൊണ്ടിക്കുകയാണ്.ഹരി രാവിലെ തന്നെ ഉണര്‍ന്ന് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിഗററ്റിന്റെ മറുതലയ്ക്ക് കടിച്ചുതൂങ്ങിയിട്ടുണ്ട്.അധികം താമസിയാതെ 2 വലിയ ബക്കറ്റില്‍ ചൂടുവെള്ളമെത്തി. അല്‍പ്പം തണുപ്പുള്ള ദിവസങ്ങളായിരുന്നു.കുളിക്കണമെങ്കില്‍ ചൂടുവെള്ളമില്ലാതെ പറ്റില്ല.
പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ഹോട്ടല്‍ മുറി വേക്കേറ്റ് ചെയ്ത് വെളിയിലിറങ്ങി. പുറത്തെ തെരുവിലുള്ള ഹോട്ടലുകളിലൊന്നില്‍ നിന്ന് ബ്രേക്ക്‍ഫാസ്റ്റ് കഴിച്ച് ആ ദിവസത്തെ യാത്ര ആരംഭിച്ചു. അതേ തെരുവിലൂടെ 200 മീറ്ററോളം പോയാല്‍ ചെന്നെത്തുന്നത് ലക്ഷ്യസ്ഥാനമായ ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തിലേക്കാണ്.
പാദരക്ഷയിട്ട് അകത്തേക്ക് പ്രവേശനമില്ല. ഷൂ വാഹനത്തില്‍ത്തന്നെ ഊരിയിട്ട് കാമശാസ്ത്രശില്‍പ്പങ്ങളടക്കമുള്ള ബിംബങ്ങളാല്‍ അലംകൃതമായതും, മെറ്റല്‍ ഡിക്‍റ്റക്‍റ്റര്‍ ഘടിപ്പിച്ചതുമായ ക്ഷേത്രഗോപുരത്തിന്റെ വാതിലിലൂടെ അകത്തേക്ക് കടന്നു.
രാജഭരണകാലത്ത് ഹോയ്‌സള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ബേലൂരിലെ പ്രധാന ആകര്‍ഷണമാണ് ചെന്നകേശവക്ഷേത്രം. സുന്ദരനായ വിഷ്ണു എന്നാണ് ചെന്നകേശവ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു കല്‍പ്രതിമ കൊടിമരത്തിന് കീഴെത്തന്നെയുണ്ട്.
ഹൊയ്‌സള ക്ഷേത്രനിര്‍മ്മാണരീതികളുടെ മകുടോദാഹരണമാണ് ബേലൂര്‍ ചെന്നകേശവക്ഷേത്രം എന്നുള്ളതുകൊണ്ടുതന്നെ സഞ്ചാരികളുടേയും, ചരിത്രകാരന്മാരുടേയുമൊക്കെ കണ്ണില്‍ ഇന്നും ഈ ക്ഷേത്രം ഒരത്ഭുതമായി നിലകൊള്ളുന്നു.
ഇത്തരം ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ച്ചെന്നാല്‍ ഒരു ഗൈഡിന്റെ സഹായം അത്യാവശ്യമാണ്. അല്ലെങ്കില്‍ കഥയറിയാതെ ആട്ടം കണ്ട് മടങ്ങിപ്പോരാം. 150 രൂപയ്ക്ക് കര്‍ണ്ണാടക സര്‍ക്കാറിന്റെ അംഗീകൃത ഗൈഡിന്റെ സേവനം ലഭ്യമാണ്. മജ്ഞുനാഥ് എന്നുപേരുള്ള ഗൈഡിനൊപ്പം ക്ഷേത്രനടയിലേക്ക് നടക്കുമ്പോള്‍ത്തന്നെ ചരിത്രവും, പുരാണവുമൊക്കെച്ചേര്‍ന്നുള്ള ക്ഷേത്രമഹിമയുടെ ഉറുക്കഴിക്കാന്‍ തുടങ്ങിയിരുന്നു അദ്ദേഹം.
1117ല്‍ ചോളരാജാക്കന്മാര്‍ക്ക് മേലെ കൈവരിച്ച വിജയത്തെ അനുസ്മരിപ്പിക്കാന്‍ വേണ്ടിയാണ് വിഷ്ണുവര്‍ദ്ധന രാജാവ് ഈ ക്ഷേത്രം നിര്‍മ്മിക്കാനാരംഭിച്ചത്. (വിഷ്ണുവര്‍ദ്ധന മഹാരാജാവ് ജൈനമതം ഉപേക്ഷിച്ച് വൈഷ്ണവനായിത്തീര്‍ന്നതുകൊണ്ടാണീ ക്ഷേത്രം ഉണ്ടാക്കിയതെന്ന് മറ്റൊരു ഭാഷ്യവുമുണ്ട്.)
ക്ഷേത്രകവാടത്തിന് ഇടതുവശത്തുകാണുന്ന, പുലിയെ ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ പ്രതിമ ഹോയ്‌സള രാജവംശത്തിന്റെ പ്രതീകമായി എല്ലാ ഹോയ്‌സള ക്ഷേത്രങ്ങളിലും, കൊട്ടാരങ്ങളിലുമൊക്കെ കാണുന്ന രാജചിഹ്നമാണത്രേ.
കവാടത്തിന്റെ മുകളിലും വശങ്ങളിലും എന്നുവേണ്ട ക്ഷേത്രത്തിന്റെ ഓരോ മുക്കും മൂലയും അതിസങ്കീര്‍ണ്ണമായ കൊത്തുപണികള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു.
ക്ഷേത്രത്തിനകത്ത് കടക്കുന്നതിന് മുന്‍പ് പുറത്തുള്ള കൊത്തുപണികള്‍ കണ്ട് മനസ്സിലാക്കി പോകുന്നതാണ് നല്ലതെന്നുള്ള മജ്ഞുനാഥിന്റെ നിര്‍ദ്ദേശമനുസരിച്ച് വെളിയിലൂടെ ഒരു പ്രദക്ഷിണമാണ് ആദ്യം നടത്തിയത്. ഓരോ അടി നീങ്ങുന്തോറും മുന്നില്‍ വന്നുപെട്ട ക്ഷേത്രകലയുടെ ദൃശ്യങ്ങള്‍ ഞങ്ങളെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ടിരുന്നു.
പല പടയോട്ടക്കാലങ്ങളിലും നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ ചില കൊത്തുപണികള്‍ പക്ഷെ സ്വാതന്ത്ര്യത്തിനുശേഷമുള്ള വര്‍ഷങ്ങളില്‍ വിവരദോഷികളായ നാട്ടുകാരാല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. 92ല്‍പ്പരം ശില്‍പ്പങ്ങള്‍ അടര്‍ത്തിയെടുത്തുകൊണ്ടുപോയിരിക്കുന്നു. 1958ലെ 24-)0 ആക്‍ട് പ്രകാരം 3 മാസം തടവോ 5000 രൂപവരെ പിഴയോ ആണ് ഇമ്മാതിരി തോന്ന്യാസങ്ങള്‍ക്കുള്ള ശിക്ഷ. അതൊരു ജീവപര്യന്തം ശിക്ഷയെങ്കിലും ആക്കി മാറ്റണമെന്നാണ് എന്റെ അഭിപ്രായം.
വിഷ്ണുവര്‍ദ്ധനന്റെ മകന്‍ വിജയ നരസിംഹനും, അദ്ദേഹത്തിന്റെ മകന്‍ വീരബല്ലാലയും അടക്കമുള്ള 3 തലമുറകള്‍ 103 വര്‍ഷത്തോളമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും, അതിന്റെ നിര്‍മ്മാണത്തിനുപിന്നില്‍ ഒരുപാട് അദ്ധ്വാനവും, പണച്ചിലവും,ബുദ്ധിമുട്ടുകളുമൊക്കെയുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അത്തരം സാമദ്രോഹികളെ മനസ്സുകൊണ്ട് വെറുക്കാതെ ആ കാഴ്ച്ച കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല.
വെളിയിലുള്ള കൊത്തുപണികളില്‍ പ്രധാനം മേല്‍ക്കൂരയുടെ കീഴിലായി അണിനിരക്കുന്ന ദര്‍പ്പണസുന്ദരി,ശുകഭാഷിണി,ബസന്ദക്രീഡ, കീരാവാണി,കേശശൃഗാരം, തൃഭംഗിനര്‍ത്തന,
കാപാലഭൈരവി,വേണുഗോപാല,ഗായകി, നാട്യസുന്ദരി,രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനര്‍ത്തന,ചന്ദ്രിക, രുന്ദ്രിക,മോഹിക, രേണുക , ജയനിഷാദ, ഭസ്മമോഹിനി, വിഷകന്യക,
അദ്ധ്യാപിക, ശകുനശാരദ, നര്‍ത്തകി, നാഗവീണസുന്ദരി,ഗര്‍വ്വിഷ്ട, മയൂരശിഖ, കുറവഞ്ചി നര്‍ത്തകി, അശ്വകേശി, പാദാംഗുലി, ഗാനമജ്ഞിറ, തില്ലാന, നാട്യശാന്തള,
സമദുരഭാഷിണി, കേശശൃംഗാരം, ഗന്ധര്‍വ്വ കന്യക, എന്നിങ്ങനെയുള്ള 38 ‘ശിലാബാലിക‘മാരാണ്. ഇതുകൂടാതെ 4 ശിലാബാലികമാര്‍ ക്ഷേത്രത്തിന് അകത്തുമുണ്ട്. ഈ ശിലാബാലികമാര്‍ തന്നെയാണോ വിക്രമാദിത്യകഥകളിലെ സാലഭജ്ഞികമാര്‍ എന്നുള്ളത് ഇപ്പോഴും എന്റെ ഒരു സംശയമായി അവശേഷിക്കുന്നു.
എല്ലാ പ്രധാന ശില്‍പ്പങ്ങളിലേയും കൊത്തുപണിയിലുള്ള കൊച്ചുകൊച്ചു കാര്യങ്ങള്‍വരെ വിശദമാക്കിത്തന്ന്, ഗൈഡില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നുള്ള ശൂന്യത ഇല്ലാതാക്കിക്കൊണ്ടാണ് മജ്ഞുനാഥ് മുന്നോട്ട് നീങ്ങുന്നത്.
തറയുടെ അടിഭാഗത്തുനിന്ന് മുകളിലേക്കുള്ള കൊത്തുപണികള്‍ പലയിടത്തും ഒരു പ്രത്യേകശൈലിയിലുള്ളതാണ്. അതായത്, ഏറ്റവും അടിയില്‍ ശക്തിയുടെ പര്യായമായി ആനകള്‍, അതിന് മുകളില്‍ ധൈര്യത്തെ കാണിക്കാനായി സിംഹങ്ങള്‍, പിന്നെ വേഗതയുടെ പര്യായമായി കുതിരകള്‍, സൌന്ദര്യം കാണിക്കാനായി പൂവള്ളിപ്പടര്‍പ്പുകള്‍, അങ്ങനെ പോകുന്നു ആ ശില്‍പ്പങ്ങള്‍. 644 ല്‍പ്പരം ആനകളുടെ കൊത്തുപണികള്‍ ഈ ക്ഷേത്രത്തിലുണ്ടത്രേ !
32 മൂലകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഒരു നക്ഷത്രത്തിന്റെ ആകൃതിയിലായിരിക്കും ഇത്രയും മൂലകളുള്ള ഈ ക്ഷേത്രത്തിന്റെ ഒരു ആകാശക്കാഴ്ച്ചയ്ക്ക്.
ക്ഷേത്രത്തിന്റെ ഒരുവശത്ത് നാശം സംഭവിച്ചുപോയ ചിലകൊത്തുപണികള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്ന് നോക്കിയാല്‍ത്തന്നെ ഇത്രയും സാങ്കേതികവിദ്യയും സൌകര്യങ്ങളുമൊക്കെയുണ്ടായിട്ടും, പഴയകാലത്തുണ്ടാക്കിയ ശില്‍പ്പങ്ങളുടെ പത്തിലൊന്ന് പൂര്‍ണ്ണതയോടെ നമുക്ക് ഇക്കാലത്ത് അതിന്റെ കേടുപാടുകളൊന്ന് തീര്‍ക്കാന്‍ പോലും സാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാനാവും.
അത് നോക്കിനിന്ന് താരതമ്യപഠനം നടത്തുന്നതിനിടയില്‍ പെട്ടെന്ന് ഹരിയുടെ ചുണ്ടനങ്ങിയത് ഇങ്ങനെയാണ്.
“നമ്മളൊക്കെ വെറും പോഴന്മാരാണ് മനോജേ, കണ്ടില്ലേ കാണിച്ച് വെച്ചിരിക്കുന്നത് ? “
ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ശില്‍പ്പത്തിലെ സ്ത്രീരൂപമാണെന്ന് തോന്നുന്ന ഒന്നിന് പക്ഷെ കഴുതയുടെ മുഖമാണ്. അത് പ്രേമത്തിനെപ്പറ്റിയുള്ള ഒരു തത്വമാണെന്നാണ് മജ്ഞുനാഥിന്റെ വര്‍ണ്ണന. പ്രേമം എന്നൊന്ന് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ മറ്റുള്ളവര്‍ പറയുന്നതൊന്നും കമിതാക്കള്‍ക്ക് മനസ്സിലാകില്ലപോലും! കഴുതയുടെ തലയാണ് കാമുകിക്ക് എന്നിരുന്നാലും കാമുകനതൊന്നും പ്രശ്നമാകില്ല. അവിടെ പ്രേമത്തിന് മാത്രമാണ് സ്ഥാനം.
വിഷ്ണുവിന്റെ അവതാരങ്ങളും, ഹിന്ദുപുരാണങ്ങളിലെ മറ്റ് പ്രധാനരംഗങ്ങളും, ദേവന്മാരുമൊക്കെയായി 10,000 ല്‍പ്പരം ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന്റെ പുറം ചുമരുകള്‍ അലങ്കരിക്കുന്നു.ബ്രഹ്മാവിന്റെ ഒരു ശില്‍പ്പം ഇവിടെയല്ലാതെ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല. ഒരു മുഖം പുറകുവശത്താണെന്ന സങ്കല്‍പ്പത്തില്‍ അതിനെ ചതൂര്‍മുഖനായ ബ്രഹ്മാവായിട്ടാണ് കണക്കാക്കുന്നത്.
ഹിരണ്യകശിപുവിന്റെ കുടല്‍മാല വലിച്ചൂരി മാലയാക്കിയിട്ടിരിക്കുന്ന നരസിംഹാവതാരത്തിന്റെ കൊത്തുപണിയെല്ലാം ചെയ്തിരിക്കുന്നത് അതിമനോഹരമായിട്ടാണ്. എല്ലാം ബിംബങ്ങളിലും ഏറ്റവും ചെറിയ കാര്യങ്ങള്‍പോലും വ്യക്തതയോടെയും കൃത്യതയോടെയും ചെയ്തിരിക്കുന്നത് ശില്‍പ്പികളുടെ കഴിവും ചെയ്ത ജോലിയോടുള്ള അത്മാര്‍ത്ഥതയും എടുത്തുകാണിക്കുന്നു.
എന്നിരുന്നാലും ഈ ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തിനാണ് പ്രാധാന്യമെന്നാണ് മജ്ഞുനാഥ് പറയുന്നത്. ബേലൂരുനിന്ന് 17 കിലോമീറ്റര്‍ ദൂരെയുള്ള ഹാളെബീഡു എന്ന സ്ഥലത്തെ മറ്റൊരു ഹൊയ്‌സള ക്ഷേത്രത്തിലാണ് പുറം ചുമരിലെ ശില്‍പ്പങ്ങള്‍ക്ക് പ്രാധാന്യം കൂടുതലുള്ളതത്രേ ? ബേലൂര്‍ എത്തുന്ന സഞ്ചാരികളെല്ലാവരും ഹാലെബീഡു കൂടെ കാണാതെ മടങ്ങാറില്ല്ല. ഞങ്ങളുടെ അടുത്ത ലക്ഷ്യവും ഹാളെബീഡു തന്നെ.
ശ്രദ്ധിക്കപ്പെട്ട മറ്റൊരു ശില്‍പ്പത്തിലെ മൃഗത്തിനെ വേറെങ്ങും പടങ്ങളില്‍പ്പോലും കണ്ടതായി ഓര്‍മ്മയില്ല. അതൊരു സങ്കല്‍പ്പമൃഗമാണ്. പന്നിയുടെ ശരീരം, മയിലിന്റെ വാല്, സിംഹത്തിന്റെ കാല്, മുതലയുടെ വായ, ആനയുടെ നാക്ക്, കുരങ്ങന്റെ കണ്ണുകള്‍, പശുവിന്റെ ചെവി, എന്നിങ്ങനെ 7 ജന്തുക്കളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്ന ഈ ജീവിയെ മക്കാറ എന്നാണ് വിളിക്കുന്നത്.
പുരാണകഥകളും, ഹൊയ്‌സള രാജവംശത്തിന്റെ കഥകളുമൊക്കെ കേട്ടും, ശില്‍പ്പങ്ങളുടെയൊക്കെ പടങ്ങളെടുത്തും, ഒരുപാട് സമയം വെളിയില്‍ത്തന്നെ ഞങ്ങള്‍ ചിലവാക്കുമെന്ന് മജ്ഞുനാഥ് കരുതിക്കാണില്ല. അദ്ദേഹത്തിന് ഒരു വിസിറ്ററെക്കൂടെ അറ്റന്റ് ചെയ്യാനുള്ള സമയം കൂടെ ഞങ്ങള്‍ അപഹരിച്ചെങ്കിലും അതിന്റെ ഈര്‍ഷ്യയൊന്നും കാണിക്കാതെതന്നെ ഞങ്ങളെ അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് സ്വാഗതം ചെയ്തു.
അകത്തുള്ള കാഴ്ച്ചകളില്‍ പ്രധാനം ഒറ്റക്കല്ലില്‍ ഉണ്ടാക്കിയ 48 തൂണുകളാണ്. ഇതില്‍ ഒന്നുപോലും മറ്റൊന്നിനെപ്പോലുള്ളതല്ല. എല്ലാം ഒറ്റനോട്ടത്തില്‍ത്തന്നെ എടുത്തുപറയത്തക്ക വ്യത്യാസമുള്ളവയാണ്. അതിസങ്കീര്‍ണ്ണമായ തൂണുകള്‍ എല്ലാം യന്ത്രത്തില്‍ കടഞ്ഞെടുത്തതിനേക്കാള്‍ കൃത്യമായ അളവുകളുള്ളതാണെന്ന് തോന്നിക്കുന്ന തരത്തിലുള്ളവയാണ്.
അകത്ത് വെളിച്ചം കുറവാണ്. പടങ്ങളെടുക്കുന്നതിന് വെളിച്ചക്കുറവിനൊപ്പം ട്രൈപ്പോഡ് ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധനയും തടസ്സം നിന്നു. ട്രൈപ്പോഡ് ഉപയോഗിക്കുന്നത് വീഡിയോ ക്യാമറയ്ക്ക് വേണ്ടിയാണ് എന്ന ധാരണയാണിതിനുപിന്നിലെന്നാണ് എനിക്ക് തോന്നിയത്. വീഡിയോ ക്യാമറ ഉപയോഗിക്കാന്‍ പാടില്ല ഇവിടെ. അതിനെച്ചൊല്ലി സെക്യൂരിറ്റിയില്‍ ഹരി അത്യാവശ്യം വാദപ്രതിവാദമൊക്കെ നടത്തിയെങ്കിലും കന്നടഭാഷ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ഹരിക്കും ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.
ഗര്‍ഭഗൃഹ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അകത്ത് സ്ഥാപിച്ചിട്ടുള്ള ഒരു വലിയ ലൈറ്റ് ഇടയ്ക്കിടയ്ക്ക് തെളിയുന്നത് പടമെടുക്കാന്‍ പ്രയോജനപ്പെടുത്തി നോക്കി. പക്ഷെ ആ ലൈറ്റ് അടിക്കണമെങ്കില്‍ അത് പിടിച്ച് നില്‍ക്കുന്ന പയ്യന് കൈമടക്കണം. ദൈവത്തിന്റെ തിരുമുന്‍പില്‍ത്തന്നെ അവരെ വെച്ച് കച്ചവടം നടത്തുന്നത് കഷ്ടം തന്നെ.
തൂണുകളില്‍ ഏറ്റവും ആകര്‍ഷണമായത് നരംസിഹ പില്ലര്‍ തന്നെയാണ്. കാലാകാലങ്ങളായിട്ട് ചെയ്‌തിരിക്കുന്ന നിരവധി ചെറിയ കൊത്തുപണികളാണതിലുള്ളത്. അതിലൊരു കള്ളി ഒഴിഞ്ഞുകിടക്കുന്നുണ്ട്. വരും കാലങ്ങളില്‍ കൊത്താനുള്ള ശില്‍പ്പത്തിനായി ഒഴിവിട്ടിരിക്കുകയാണവിടെ. കല്ലുകൊണ്ടുതന്നെയുണ്ടാക്കിയ ബെയറിങ്ങുകളില്‍ കറങ്ങുന്ന രീതിയിലാണ് നരംസിഹ പില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ സുരക്ഷാകാരണങ്ങളാല്‍ അത് കറക്കാന്‍ അനുവദിക്കാറില്ല.
ക്ഷേത്രനടയുടെ ഇടതുവശത്തായി ഒരാള്‍പ്പൊക്കത്തില്‍ നിലകൊള്ളുന്ന മോഹിനിയുടെ ശില്‍പ്പഭംഗി ആരെയും ആകര്‍ഷിക്കാതിരിക്കില്ല. ശില്‍പ്പശാസ്ത്രപരമായും, തച്ചുശാസ്ത്രപരമായും എല്ലാ കണക്കുകളും സമന്വയിപ്പിച്ച് ചെയ്തിരിക്കുന്ന ഒന്നാണത്.
രാജശില്‍പ്പി എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീശില്‍പ്പത്തിന്റെ അളവുകള്‍ വര്‍ണ്ണിക്കുന്ന രംഗമാണ് മജ്ഞുനാഥ് മോഹിനിയെ വര്‍ണ്ണിക്കുന്നതുകേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്. മോഹിനീശില്‍പ്പത്തിനും നാശം വന്നിരിക്കുന്നു. രണ്ട് കൈകളും നഷ്ടപ്പെട്ട നിലയിലാണത് നില്‍ക്കുന്നത്.
തിരുനടയിലേക്ക് നോക്കിയാല്‍ ഒന്ന് തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ണ്ണാടകത്തിലേയും, തമിഴ്‌നാട്ടിലേയും പല ക്ഷേത്രങ്ങളിലും എനിക്ക് തോന്നാറില്ല. പൂജാരികള്‍ എന്നുപറയുന്ന ഒരു സംഘം ആള്‍ക്കാര്‍ അതിനകത്ത് വളഞ്ഞിരുന്ന് വെടിപറയുന്നതാണ് ഈ വിരോധത്തിന് പിന്നിലെ കാരണം. എന്നാലും മനസ്സിലൊന്ന് തൊഴുത് കാണിക്കയിട്ട് പ്രസാദമൊക്കെ വാങ്ങി.
കുറേയധികം സമയം ഗര്‍ഭഗൃഹത്തില്‍ ചിലവഴിച്ചശേഷം പുറത്തേക്ക് കടന്നു. ഒരാഴ്ച്ചയോ ഒരു മാസമോ എടുത്താല്‍പ്പോലും പഠിച്ച് കഴിയാത്ത അത്രയും ശില്‍പ്പങ്ങളാണ് ക്ഷേത്രത്തിനകത്തും പുറത്തുമായിട്ടുള്ളത്. പക്ഷെ അരദിവസം മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ.
ക്ഷേത്രത്തിന് വെളിയില്‍ പിന്‍ക്കാലത്ത് പണികഴിക്കപ്പെട്ടിട്ടുള്ള ചെന്നിഗരായ, വിജയനാരായണ, സൌമ്യനായകി, രംഗനായകി(ആണ്ടാള്‍) എന്നീ ക്ഷേത്രങ്ങളുടേയും, കല്യാണമണ്ഡപത്തിന്റേയുമൊക്കെ ഭംഗി പ്രധാനക്ഷേത്രത്തിനോട് കിടപിടിക്കാന്‍ പോന്നതുതന്നെ.നിരവധി കല്‍ത്തൂണുകളുള്ള മണ്ഡപത്തോട് കൂടിയതാണ് ആണ്ടാള്‍ അധവാ രംഗനായകി ക്ഷേത്രം.
15-)0 നൂറ്റാണ്ടിലുണ്ടാക്കിയ കല്യാണമണ്ഡപത്തിലും തൂണുകളുടെ ബാഹുല്യമാണ് കാണാന്‍ സാധിക്കുക.
വീരനാരായണ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ വൈഷ്ണവ ശൈവ വിശ്വാസങ്ങളിലെ ശില്‍പ്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പാര്‍വ്വതി, സരസ്വതി, ഭൈരവന്‍, ഗണപതി,മഹിഷാസുരമര്‍ദ്ദിനി എന്നുതുടങ്ങി 59ല്‍പ്പരം ശില്‍പ്പങ്ങളാണ് അക്കൂട്ടത്തിലുള്ളത്. എല്ലാം ശില്‍പ്പകലയുടെ മഹനീയത വിളിച്ചോതുന്ന കലാസൃഷ്ടികള്‍ തന്നെ.
ചുറ്റുമതിലിനോട് ചേര്‍ന്ന് ക്ഷേത്രരഥങ്ങള്‍ക്കുള്ള ലായങ്ങള്‍ കാണാം.
അതില്‍നിന്നൊക്കെ വേറിട്ട് നില്‍ക്കുന്ന 35 അടിയോളം ഉയരവും 15 ടണ്‍ ഭാരവുമുള്ള ഒറ്റക്കല്ലിലുള്ള വിജയസ്തംഭം അരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകില്ല. ഈ സ്തംഭത്തിന് ഒരു പ്രത്യേകതയുണ്ട്. അതിന്റെ 3 മൂലകള്‍ മാത്രമേ തറയില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളൂ. ഉറപ്പിക്കാതെ നില്‍ക്കുന്ന നാലാമത്തെ മൂലയിലൂടെ സ്വന്തം തൂവാല കടത്തി വലിച്ചെടുത്ത് സംഗതി സത്യമാണെന്ന് ഹരി ഉറപ്പുവരുത്തി.
46 അടിയോളം താഴ്ച്ചയുള്ള ക്ഷേത്രക്കുളമാണ് മറ്റൊരാകര്‍ഷണം. ആഴക്കൂടുതലായതുകൊണ്ടാകാം വെള്ളത്തിന് നല്ല പച്ചനിറം. കല്‍പ്പടവുകള്‍ക്ക് വശങ്ങളില്‍ വരെ കൊത്തുപണികള്‍ ചെയ്ത് വെച്ചിരിക്കുന്നുണ്ട്.
കാഴ്ച്ചകളൊക്കെ ഒരുവിധം കണ്ടുകഴിഞ്ഞിരിക്കുന്നു. അടുത്തതായി പോകാന്‍ ഉദ്ദേശിച്ചിരുന്നത് ഹാളേബീഡു ക്ഷേത്രത്തിലേക്കാണ്. എന്നാലും കുറേനേരം കൂടെ ആ ക്ഷേത്രപ്പടവുകളില്‍ സ്വസ്ഥമായി ചടഞ്ഞിരിക്കണമെന്ന് തോന്നി. എപ്പോഴുമൊക്കെ വരാന്‍ പറ്റുന്ന സ്ഥലമല്ലല്ലോ ? അപ്പോള്‍പ്പിന്നെ കുറച്ചധികം സമയം അവിടൊക്കെ ചിലവഴിക്കുന്നതുകൊണ്ട്‍ വല്ല നഷ്ടവുമുണ്ടോ ?
മജ്ഞുനാഥിനോട് യാത്രപറഞ്ഞ് ക്ഷേത്രമതിലിന് വെളിയില്‍ കടന്നപ്പോള്‍ ഇടതുവശത്തായി വലിയൊരു ക്ഷേത്രരഥം കണ്ടു.അകത്തുകണ്ട രഥങ്ങളേക്കാള്‍ നല്ല വലിപ്പമുണ്ടതിന്. ഉത്സവകാലത്ത് രഥം എഴുന്നുള്ളിക്കുന്നുണ്ടാകാം ഇവിടെയും.
കൂറേയധികം സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ വന്നിറങ്ങി ക്യൂ നിന്ന് അകത്തേക്ക് കയറാന്‍ തുടങ്ങുന്നുണ്ട്.തിരക്ക് കൂടുന്നതിനുമുന്‍പ് എല്ലാം കാണാന്‍ പറ്റിയത് വലിയൊരാശ്വാസം തന്നെ.
പെട്ടെന്ന് രണ്ട് ജീപ്പ് നിറയെ പൊലീസുകാര്‍ വന്നിറങ്ങി, തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോയി. എന്തോ കുഴപ്പമുള്ളതുപോലെ. കാലം മഹാമോശമാണ്, വല്ല തീവ്രവാദികളും അമ്പലത്തിനകത്ത് ബോംബോ മറ്റോ വെച്ചിട്ടുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോഴേക്കും ഹരിയുടെ മൊബൈല്‍ ഫോണ്‍ ചിലച്ചു.മറുതലയ്ക്ക് വയനാട്ടില്‍ നിന്ന് മറ്റൊരു സുഹൃത്ത് അജി ജോയ്.
ഹരിയുടെ മുഖഭാവങ്ങള്‍ മാറിമറിയുന്നു. “എവിടെ ?എപ്പോള്‍? എന്നിട്ട് ? എന്നുമാത്രമുള്ള ചോദ്യങ്ങള്‍ക്ക് പരിഭ്രാന്തിയുടെ ഭാവങ്ങളുണ്ട്. ഒന്നും മനസ്സിലാകാതെ അതിനേക്കാള്‍ പരിഭ്രാന്തനായി ഞാനും.
…..തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ……